Friday, 5 September 2025

സ്പന്ദനങ്ങള്‍ ---ബന്ധുപര്‍വം കാശി...

 

Uma Namboodiri 1978 നവമ്പറില്‍ ഒരുനാള്‍ അമ്മാത്തെ മുത്തശ്യമ്മ, കുഞ്ചു അമ്മാമന്‍-അമ്മാമി, അര്യംപിള്ളി പേരശ്യമ്മ, അവണാവിലെ പേരശ്യമ്മ-നമ്പൂതിരി, അവ്ണാവിലെ മഹള്‍ മുക്കിരിക്കാട്ടിലെ പേരശ്യമ്മ, അനിയമ്മാമന്‍, ലീലേടത്തി, ചെറിയമ്മ (കോടീരി), അനിയത്തി അനിത എന്നിവര്‍ വാരാണസി സ്റ്റേഷന്‍-ല്‍ വണ്ടിയിറങ്ങി. പിന്നെ ഒരാഴ്ചക്കാലം ഞങ്ങള്‍ ഒപ്പം ചെലവഴിയ്ച്ചു. അതെന്‍റെ ഭാഗ്യമായി ഇപ്പോഴും കരുതുന്നതിനാല്‍ 38 നീണ്ട വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ഇന്നലെ കഴിഞ്ഞപോലെ എല്ലാം ഓര്‍ക്കുന്നു. (ഈ ഓര്‍മ്മ പങ്കിടാന്‍ ലീലേടത്തി മാത്രമേ എനിയ്ക്കിപ്പോള്‍ കൂട്ടിനുള്ളൂ.(അനിതയും)....). ആ കാരണവര്‍മാര്‍ക്കായി ഈ ഓര്‍മ്മ സമര്‍പ്പിയ്ക്കുന്നു.......
2 ദിവസങ്ങളിലായി ഗംഗസ്നാനം, വിശ്വനാഥ ദര്‍ശനം ഇവ കഴിഞ്ഞു, ഗംഗയുടെ തീരത്തെ പ്രധാനകടവുകള്‍, അതിനോട് ചേര്‍ന്ന ക്ഷേത്രങ്ങള്‍ (കാശിയില്‍ ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ ഉണ്ടത്രേ.) (അസ്സിഘാട്ടിന്നടുത്ത്, ഹരിശ്ചന്ദ്ര ഘാട്ടിനു സമീപമുള്ള മലയാളി പ്രധാനമായ അയ്യപ്പ ക്ഷേത്രം, തില്‍ഭാണ്‍ഡേശ്വര ക്ഷേത്രം ) കാശിയിലെ പുരാതന തെരുവുകള്‍, വിശാലമായ ബനാറസ്‌ ഹിന്ദു യുനിവേര്‍സിറ്റി ക്യാമ്പസ്‌-ല്‍ ഉള്ള ബിര്‍ലയുടെ മാര്‍ബിളില്‍ തീര്‍ത്ത വിശ്വനാഥ ക്ഷേത്രത്തിലേയ്ക്ക് പോകും വഴിയില്‍ ദുര്‍ഗാ ക്ഷേത്രം, തുളസി മാനസ് മന്ദിര്‍, സംകട്മോചന്‍ ഹനുമാന്‍ എന്നിവിടങ്ങളിലും  ദര്‍ശനം നടത്തി. പിറ്റേന്ന് 13കി മി ദൂരെയുള്ള സാരനാഥ്-ലും. (ബുദ്ധനു ബോധോദയം ഉണ്ടായ ശേഷം ആദ്യം പ്രഭാഷണം നടത്തിയ സ്ഥലം, അടുത്തുള്ള മ്യുസിയം, മാനുകളുടെ പാര്‍ക്ക് എന്നീ ചരിത്ര പ്രധാന സ്ഥലങ്ങളിലും പോയി. (അശോക സ്തംഭത്തില്‍ നിന്ന് പൊട്ടിവീണ 4 സിംഹങ്ങളുടെ തലഭാഗം, മ്യുസിയത്തില്‍ സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നു.)
പിന്നെ, അടുത്ത ദിവസം 125 കി.മീ ദൂരത്തുള്ള അല്ലഹാബാദിലെ ത്രിവേണി സ്നാനത്തിനു യാത്ര തിരിച്ചു. സംഗമസ്നാനത്തിനായി ഒരു തോണിയില്‍, കുറച്ചു ദൂരെ മുളകൊന്ടു കെട്ടി നിര്‍ത്തിയിരിയ്ക്കുന്ന പ്ലാറ്റ്ഫോം-ന്‍റെ അടുത്തേയ്ക്ക് പോകേണ്ടി വന്നു. ഗംഗ-യമുനാ-സരസ്വതിയുടെ ഒഴുക്കനുസരിച്ച് സംഗമ സ്ഥാനവും ഇടയ്ക്കിടെ മാറും. സംഗമത്തില്‍ കെട്ടിയുണ്ടാക്കുന്ന പ്ലാറ്റ്ഫോമില്‍ നിന്നും നദിയിലേയ്ക്ക് ഇറങ്ങുക എന്നാല്‍ ചാടുകതന്നെ വേണം. എന്നാല്‍, നിഷ്പ്രയാസം വെള്ളത്തിലേയ്ക്ക് ചാടി മുത്തശ്യമ്മയും, പേരശ്യമ്മമാരും മുങ്ങി നിവരുന്നത്‌, മറ്റു തോണികളിലുള്ള അന്യ നാട്ടുകാര്‍ കൌതുകത്തോടും, തെല്ലു അമ്പരപ്പോടെയുമാണ് നോക്കി നിന്ന് രസിച്ചത്.(എന്‍റെ ഒന്നര വയസ്സുകാരന്‍ മകനും,4 വയസ്സ്കഴിഞ്ഞ മകളും, അനുജത്തി അനിതയും കൂടെ ഉണ്ടായിരുന്നു)........
ഗയയിലെയ്ക്കുള്ള യാത്രയും രസകരമായിരുന്നു. ഈ യാത്രയ്ക്കും ഓഫീസിലെ 'ലാന്‍ഡ്റോവര്‍' ജീപ്പ് വിട്ടു കിട്ടിയത് വളരെ ഭാഗ്യമായി. അതിരാവിലെ 3 മണിയ്ക്ക് മുന്‍പേ കുളികഴിഞ്ഞു ഞങ്ങള്‍ ഗയയ്ക്കു യാത്ര പുറപ്പെട്ടു. ബീഹാറുകാരനായ ഡ്രൈവര്‍ യാത്രയില്‍ അയാളുടെ ഭാര്യയെ, കൂടെകൂട്ടിയിരുന്നു. കാരണം, അവര്‍ താമസിച്ചിരുന്നത് കാശിയിലെ കലാപബാധിത തെരുവില്‍ ആയിരുന്നു. ചെറിയതോതില്‍ അവിടവിടെ അസ്വാസ്ഥ്യങ്ങള്‍ ഉള്ളതു കാരണം അയാള്‍ ഭാര്യയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് തീരുമാനീച്ചു. ഭാര്യയുടെ ഗ്രാമം പോകുന്ന വഴിയില്‍ ആണെന്നാണ് പറഞ്ഞത്.
ആ വര്‍ഷം ദുര്‍ഗാ പൂജയ്ക്ക് വലിയ തോതില്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷം ഉണ്ടായിരുന്നു. (വിശ്വനാഥക്ഷേത്രത്തിലും പരിസരങ്ങളിലും കനത്ത കാവല്‍ ഏര്‍പ്പെടുത്തി. പ്രധാന പ്രവേശന കവാടം അടച്ചിട്ടിരിയ്ക്കുകയാണ്. ആ ഭാഗത്തു ക്ഷേത്രമതിലിന്റെ അപ്പുറത്ത്  പള്ളിയാണ്, അഥവാ, പള്ളിയേയും,അമ്പലത്തിനെയും വേര്‍തിരിയ്ക്കുന്നത് ഒരു മതിലാണ്.) ദശാശ്വമേഥിലെ 'വിശ്വനാഥ്‌ ഗലി'യില്‍ക്കൂടെ യാണ്‌ ക്ഷേത്രത്തിലേക്ക് പ്രവേശനം. 
  
ഏകദേശം, കാണാറായപ്പോള്‍ ഞങ്ങള്‍ സസറാം ഗ്രാമത്തില്‍ എത്തി. (ഇത് മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന ജഗജീവന്‍ റാമിന്‍റെ നാടാണ്.) വഴിയില്‍ കണ്ട ഒരു പൊട്ടിപ്പൊളിഞ്ഞ പഴയ പടിപ്പുരയുടെ മുന്നില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ഭാര്യയെ വേഗം ഗ്രാമത്തില്‍ വിട്ടു വരാമെന്ന് പറഞ്ഞു അയാള്‍ ഞങ്ങളെ അവിടെ ഇറക്കി. പടിപ്പുരയോടു ചേര്‍ന്ന് ഒരു സിമന്റ് തിണ്ടുണ്ട്. നല്ല മൂടല്‍മഞ്ഞ് ആണ് ചുറ്റും. ഞങ്ങള്‍ പ്രവേശന കവാടത്തിന്റെ പുറം തിണ്ണയിലിരുന്നു. സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ. ചുറ്റും കണ്ണോടിച്ചു അടുത്തൊന്നും വീടുകളോ ആളനക്കമോ ഇല്ല. കവാടത്തിന്റെ ചുവരില്‍ എഴുതിയത് നേരിയ വെളിച്ചത്തില്‍ വായിച്ചു .....'ഷേര്‍ഷ സുരിയുടെ ശവകുടീരം' !!!!  എന്തായാലും ചുറ്റും നടന്നു നോക്കാം എന്ന് കരുതി ലീലേടത്തിയും ഞാനും വാതിലില്ലാത്ത പ്രവേശന ദ്വാരത്തില്‍ക്കൂടെ അകത്തേയ്ക്ക് കടന്നു. അങ്ങ് ദൂരെ കണ്ട പഴയ പൊട്ടിപ്പൊളിഞ്ഞ കോട്ടയെ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. മൂടല്‍മഞ്ഞിലൂടെയുള്ള യാത്ര നല്ല രസമായിരുന്നു.
2 ഫര്‍ലോന്ഗ് ദൂരെ ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടു. അപ്പോഴേയ്ക്കും അമ്മാമന്മാരും, മറ്റും ഞങ്ങളെ പിന്തുടര്‍ന്നു വരാന്‍ തുടങ്ങി.കോട്ടയ്ക്കു ചുറ്റും ഒരു കിടങ്ങുണ്ട്. അത് നശിച്ചു തുടങ്ങിയിരിയ്ക്കുന്നു. പാലം കടന്നു ഞങ്ങള്‍ മുന്നോട്ടു വീണ്ടും നടന്നു. മുന്നില്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കോട്ട. കോട്ടയുടെ ചുറ്റും നടന്നു. അവസാനം ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങിയ വീതി കുറഞ്ഞ ഒരു കോണിപ്പടി കണ്ടു. എന്തായാലും വേണ്ടില്ല, മുകളില്‍ കയറി നോക്കുക തന്നെ എന്ന് തീരുമാനിച്ചു ഞങ്ങള്‍ പടവുകള്‍ കയറി. അപ്പോഴേയ്ക്കും മറ്റുള്ളവരും കോട്ട കാണാന്‍ എത്തി. പേരശ്യമ്മമാരും,മുത്തശ്യമ്മയും, എന്തിന്, കാഴ്ച പ്രശ്നമുള്ള അമ്മാമികൂടി  മുകളിലേക്ക്കയറി വന്നു.
ഞങ്ങള്‍ പടവുകള്‍ കയറിച്ചെന്നത്‌ വിശാലമായ  ഒരു ഹാളിലേക്കാണ്. അവിടെ കണ്ട കാഴ്ച  എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു ശവകുടീരത്തിനു മുന്നിലാണ് ഞങ്ങള്‍ എത്തിപ്പെട്ടതെന്നു മനസ്സിലായി. ആശ്ചര്യവും, ജിജ്ഞാസയും വല്ലതെയുണ്ടായി. വിശാലമായ ഹാളില്‍ നൂറുകണക്കിന് കരിങ്കല്‍ ബിംബങ്ങള്‍ ! ഒരു ഭാഗത്ത്, അനാഥമായി, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന സാമാന്യം വലുപ്പമുള്ള ഒരു മുസ്ലിം ശൈലിയിലുള്ള തറ. അതിന്നടുത്ത്, 'ഷേര്‍ഷസുരിയുടെ ശവകുടീരം' എന്ന് എഴുതിവെച്ചിരിയ്ക്കുന്നു!  ഒരു കരിങ്കല്‍ വിഗ്രഹമായി അനാഥമായി കിടക്കുന്ന കണ്ടപ്പോള്‍ കഷ്ടം തോന്നി. ഞങ്ങളെല്ലാം ഏതാനും നിമിഷങ്ങള്‍ പഴയകാലത്തെയ്ക്ക് അറിയാതെ കടന്നുപോയി. ചരിത്രസ്മരണയ്ക്കിടെ രസകരമായ ചര്‍ച്ച. സമയം പോയതറിഞ്ഞില്ല. (പ്രത്യേകിച്ച് അനിയമ്മാമന്‍ കൂടെ ഉള്ളത് കൊണ്ട്). ഷേര്‍ഷ ഒരുകാലത്ത് ശൂരവീരപരാക്രമിയായിരുന്നു. ഭാരതത്തിലെ ചക്രവര്‍ത്തിയായിരുന്നു. മുഗളരെ തോല്പിച്ചു (ഹുമയുണിനെ) സ്വന്തം സാമ്രാജ്യമായ 'സുരിവംശം' സ്ഥാപിച്ച ഭരണാധികാരി. ഷേര്‍ഷ സുരിയുടെ ഭരണ പരിഷ്ക്കാരങ്ങള്‍ സാമൂഹ്യപാഠത്തില്‍ പഠിച്ചത് ഓര്‍ത്തുപോയി. നല്ലൊരു ഭരണകര്‍ത്താവായിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത്, പെഷവാര്‍ (കാബൂള്‍) മുതല്‍ കൊല്‍ക്കത്തവരെ റോഡ്‌ ഉണ്ടാക്കി. (അതാണ് ജി .ടി.റോഡ്‌. എന്നറിയപ്പെടുന്ന ഗ്രാന്‍ഡ്‌ ട്രങ്ക് റോഡ്‌) 
അദ്ദേഹത്തിന്‍റെ മകന്‍ 1740-45കാലത്താണ് red sand stone-ല്‍ 122' ഉയരത്തിലുള്ള കോട്ട പണിതു പിതാവിന്റെ ഓര്‍മ്മയ്ക്കായി ഈ കുടീരം പണി കഴിപ്പിച്ചതത്രെ. (ഇന്ന്, കോട്ടയുടെ ചുറ്റും തടാകം പോലെ വെള്ളം കെട്ടി നിര്‍ത്തി, കോട്ടയുടെ അറ്റകുറ്റ പണികള്‍ ചെയ്തു സന്ദര്‍ശകരെ ആകര്ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു കേട്ടു.) ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. ഡ്രൈവര്‍ എത്തുകയും ചെയ്തു.. ..
.തുടരും......Uma Namboodiri
November 30, 2015
part-2
ഫല്ഗുനദിയുടെ തീരത്ത്, 3 ഭാഗങ്ങളും മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗയ ഹിന്ദുക്കള്‍ക്കും, ബുദ്ധമാതക്കാര്‍ക്കും ഒരുപോലെ പുണ്യസ്ഥാനമാണ്. ഫല്ഗു നദിയെ 'സീതയുടെ ശാപം' എന്നാണു ചില പുരാണങ്ങള്‍ വിശേഷിപ്പിയ്ക്കുന്നത്. കാരണം, വനവാസകാലത്ത്
ഒരിയ്ക്കല്‍ സീത, ദശരഥന്റെ  ശ്രാദ്ധമൂട്ടാന്‍ വേണ്ടതൊക്കെ   നദീതീരത്ത്‌ ഒരുക്കി വച്ചു. പക്ഷെ,  രാമനും, ലക്ഷ്മണനും കുളിച്ചു  വന്നപ്പോഴെയ്ക്കും അത് നദിയെടുത്തുപോയി. സീത, അന്ന് ഫല്‍ഗു നദിയെ ശപിച്ചുവത്രേ. അതിനുശേഷം ഇന്നേവരെ ഈ നദിയില്‍ ഏതു കാലത്തും മുട്ടിനു മുകളില്‍ വെള്ളം വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ആശ്വിന മാസത്തില്‍ പിത്രുപക്ഷത്തില്‍ ധാരാളം പേര്‍ ഇവിടെ വന്നു പിണ്ഡദാനങ്ങള്‍ ചെയ്തുപോകുന്നു.  .

ഞങ്ങളുടെ വാഹനം ക്ഷേത്രത്തിനു മുന്നില്‍ വന്നു നിന്നതും, ഒരു ഇരകിട്ടിയ ആര്‍ത്തിയോടെ പണ്‍ഡകള്‍ വന്നു പൊതിഞ്ഞു. പക്ഷെ മദ്രാസികളാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിരിഞ്ഞുപോയി.

 മദ്രാസികള്‍ടെ കര്‍മ്മംചെയ്യുന്ന അയ്യരെ അധികം താമസിയ്ക്കാതെ കണ്ടുപിടിച്ചു.. കുറച്ചൊക്കെ   മലയാളം അദ്ദേഹത്തിനു മനസ്സിലാകും. റേറ്റ് പറഞ്ഞു ഉറപ്പിച്ചു. കൂടാതെ, പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം കൂടെ ഒരുക്കിത്തരാമെന്നു ഏറ്റത് വളരെ ആശ്വാസകരമായി.

 അധികം താമസിയാതെ അയ്യര്‍ ആളുവീതം ഓരൊരുത്തര്ക്കുമായി
ഓരോ ചെറു മണ്‍ചട്ടിയും അതില്‍ കുറേശെ ഉണക്കലരിയുമായി വന്നെത്തി. തീ കത്തിയ്ക്കാന്‍ ചാണകവരടിയും കരുതിയിരുന്നു.
അതൊക്കെ കണ്ടപ്പോള്‍ അത്യധികം  എത്ര സന്തോഷമായി.  കാരണം,  ഇതിനു മുന്‍പ് പലപ്പോഴും  ഇവിടെ  വന്നപ്പോള്‍ (ഇല്ലത്തെയും, തറവാട്ടിലെയും അച്ഛനമ്മമാരെയും, മറ്റു ചിലരെയും  കൊണ്ട്) ഗോതമ്പുണ്ടയായിരുന്നു, പിണ്‍ഡമുരുട്ടിവെയ്ക്കാന്‍ കിട്ടിയിരുന്നത്.

ശ്രാദ്ധമൂട്ടുന്നവരോട് നദിയുടെ അടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരിയെടുത്ത് കുളിച്ചുവരാന്‍ പറഞ്ഞു. സാധാരണ നദിയില്‍ കഷ്ടിച്ചു  ഞെരിയാണി മൂടാന്‍ മാത്രമേ   വെള്ളമുണ്ടാകാറുള്ളൂ. പക്ഷേ, നമ്മുടെ കൂട്ടര്‍ക്ക് ഭാഗ്യമുണ്ടായിരുന്നു. അന്ന് നദിയില്‍ കുറച്ചുദൂരം നടന്നു ചെന്നപ്പോള്‍ മുട്ടിനു വെള്ളം.

സാധാരണ ബലിയിടാന്‍ വരുന്നവര്‍ പുഴയില്‍ ഇറങ്ങാറില്ല. അടുത്തുള്ള കിണറ്റില്‍ നിന്നും ഒരു ബക്കറ്റ് വെള്ളം കോരി തലയിലും ദേഹത്തും ഒഴിക്കുകയാണ് പതിവ്. മാപ്ലയുടെ ശവകുടീരത്തില്‍ കയറിയതല്ലേ, ആ ഈഷല് മാറാന്‍ എല്ലാവരും വെള്ളത്തില്‍ 'കിടന്നു' കുളിച്ചു. ഈറന്‍ ചുറ്റി, കിണറ്റില്‍ നിന്നും വെള്ളം കോരി. അടുപ്പു കത്തിച്ചു, കവിയം തയാറാക്കി. പടികള്‍ കയറി മുകളില്‍ നിര്‍ദ്ദേശിച്ച സ്ഥലത്തിരുന്നു അയ്യര്‍ പറഞ്ഞ പ്രകാരം മന്ത്രങ്ങള്‍ ഏറ്റുപറഞ്ഞു പിണ്ഡം വെച്ചു.

 പിണ്ഡ സമര്‍പ്പണം  ക്ഷേത്രത്തിനടുത്തുള്ള പാറയില്‍ പതിഞ്ഞു കാണുന്ന വിഷ്ണുപാദത്തിലാണ്. ( പണ്ട്, മോക്ഷത്തിനായി തപസ്സ് ചെയ്ത  ഗയാസുരനെ മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോള്‍ പതിഞ്ഞ കാല്‍പ്പാദമാണ് ഇതെന്നും വിശ്വാസമുണ്ട്. അനുഗ്രഹമായി വിഷ്ണു, എന്നും ആരെങ്കിലും നിനക്ക് ഭക്ഷണം നല്‍കും എന്ന വരവും കൊടുത്തുവത്രെ. 

ക്ഷേത്ര ദര്‍ശനം കഴിഞ്ഞു അരയാലിനു പ്രദക്ഷിണം വെയ്ക്കുകയും, ഇഷ്ടപ്പെട്ട 2 ഭക്ഷണ സാധനങ്ങള്‍, പച്ചക്കറികള്‍, ഉപേക്ഷിച്ചതായി മനസ്സുകൊണ്ട് തീരുമാനിയ്ക്കുകയും ചെയ്യണം.  ഈ  ആലിനു പിണ്ഡദാനം ചെയ്യുക പതിവാണ്. 

അതിനു ശേഷം അയ്യരുടെ മഠത്തില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ചു. 
പ്ലാശിന്റെ ഇലകള്‍ കൂട്ടിത്തുന്നി മനോഹരമായ പ്ലേറ്റ് ഉണ്ടാക്കി ഭക്ഷണം അതിലാണ് വിളമ്പുന്നത്. അയ്യരോടും കുടുംബത്തിനോടും നന്ദി പറഞ്ഞു ദക്ഷിണയും മറ്റും കൊടുത്ത് നന്ദിപൂര്‍വ്വം യാത്രപറഞ്ഞു. 

ഞങ്ങള്‍ പോയത്  അടുത്തുള്ള ബോധഗയ സന്ദര്‍ശിക്കാന്‍. ഏതോ ലോകത്ത് എത്തിച്ചേര്‍ന്ന അനുഭവം .

ഭഗവാന്‍ ബുദ്ധനു ബോധോദയം ഉണ്ടായ ബോധി വൃക്ഷത്തെ വന്ദിച്ചു. (പഴയ ആല്‍ മരത്തിന്‍റെ 6-ആം തലമുറയാണ്  ഇപ്പോളുള്ളത്.) ബുദ്ധക്ഷേത്രത്തിലും ദര്‍ശനം നടത്തി.

പൂര്‍വികസ്മരണകളോടെ, ബുദ്ധസ്മരണകളോടെ ആ പുണ്യഭൂമിയെ ഒന്നുകൂടി വന്ദിച്ച് മടക്കയാത്ര!

ഇവിടെ നിന്നും 250 കി.മി.ദൂരം കാശിയിലെയ്ക്കുണ്ട്.. നളന്ദ, രാജ്ഗിര്‍, പട്ന തുടങ്ങിയ   ബുദ്ധ സ്മരണകള്‍ ഉണര്‍ത്തുന്ന ചരിത്ര  വഴികളിലൂടെ  മടക്കം..\

മനോഹരമായ ഭൂപ്രകൃതി, പരന്ന ഭൂമിയില്‍  ധാരാളം മരങ്ങള്‍. 
ഭൂമിയോട് ചേര്‍ന്ന് അധികം ഉയരമില്ലാതെ ചാഞ്ഞു നില്‍ക്കുന്നു. വാഹനത്തില്‍ നിന്നും  ഇറങ്ങി മരങ്ങളില്‍ കയറാനും അവിടെയൊക്കെ ഓടിനടക്കാനും തോന്നും.

അപ്പോളാണ് മുക്കിരിക്കാട്ടിലെ പേരശ്യമ്മ പറയുന്നത്. ഈശ്വരാ, എത്ര സ്ഥലം, എത്ര അസ്സല് സ്ഥലം !! 
 എത്ര അസ്സല് മരങ്ങളാ, മരംചുറ്റി പ്രേമിച്ചു നടക്കാന്‍ !!!

ആരെങ്കിലും ആ ഷീലേം, പ്രേംനസീറിനേം ഒന്ന് ഇങ്ങോട്ട് കൊണ്ടന്നേര്‍ന്നെങ്കില്‍!! !!

No comments:

Post a Comment