4th Jan, 2015
ഈ പുതു വര്‍ഷത്തിലെ ആദ്യത്തെ വായന പള്ളത്തേരി എടത്തിയുടെ ആത്മ കഥാംശമായ 'പഴയ ഏടുകള്‍ ' എന്ന പുസ്തകം ആയിരുന്നു. പഴയ സംഭവങ്ങള്‍ പുതിയ ഏടുകളില്‍ കറുത്ത മഷിപുരണ്ട അക്ഷരങ്ങളായി പ്രത്യക്ഷപ്പെട്ടു വരുമ്പോള്‍, എഴുത്തുകാരിയുടെ ഓര്‍മ്മവെച്ച കാലം മുതലുള്ള അനേകം ബന്ധുക്കള്‍, അവരൊക്കെയും ഭാഗഭാക്കായ നിരവധി ഓര്‍മ്മകള്‍ സ്മരിക്കപ്പെടുകയാണ്. അവരോടൊപ്പം നമ്മളും ചേര്‍ന്നു ഭാവനകളില്‍ ലയിക്കുമ്പോള്‍, ആ കഥാപാത്രങ്ങള്‍ക്കൊക്കെ ജീവന് വെക്കുന്നതായി അനുഭവപ്പെടുന്നു. വായിച്ചിട്ടും മതിവരാത്ത ആ പുസ്തകം എന്റെ മുന്നില്‍ത്തന്നെ ഇതാ ഇരിയ്ക്കുന്നു. പുസ്തകം ഞാന്‍ അടച്ചുവെച്ചോട്ടെ. ഒരു പക്ഷേ, തുറന്നു വെച്ചാല്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് മണ്മറഞ്ഞു പോയവരെങ്കിലും ഒരു പക്ഷേ കഥാകാരിയുടെ തീവ്രമായ സ്നേഹവും ആദരവും ഭാഷയും ശൈലിയും അവരെ പുനരുജ്ജീവിപ്പിച്ചാലോ?
നമുക്കൊക്കെ എപ്പോഴും കുട്ടിയായിരിയ്ക്കാനാണ് മോഹം. പ്രായം ഏറിവരുംതോറും ബാല്യകൌമാര യൌവനകാലത്തെ അനുഭവങ്ങള്‍ അയവിറക്കാന്‍ വളരെ രസം തോന്നും. ഈ ഗുഹാതുരത്വം വാര്‍ദ്ധക്യത്തില്‍ സത്യത്തില്‍ ഒരു ടോണിക്കിന്റെ ഗുണം ചെയ്യും. എല്ലാവര്ക്കും അറിയുന്ന സത്യമാണ് കഴിഞ്ഞു പോയ കാലം ഒരിയ്ക്കലും തിരിച്ചു വരില്ല എന്നത്. എന്നാലും ബാല്യകാലം, അക്കാലത്തെ അനുഭവങ്ങള്‍, അനുഭൂതികള്‍ എല്ലാം ഓര്‍മ്മയുടെ സ്മ്രുതിച്ചെപ്പില്‍ എപ്പോള്‍ വേണെമെങ്കിലും തുറന്നെടുക്കാന്‍ പാകത്തില്‍ സൂക്ഷിച്ചുവെച്ചിരിയ്ക്കും. സങ്കീര്‍ണ്ണമായ ആധുനികലോകത്തെ സംഘര്‍ഷഭരിതമായ ജീവിതത്തിന്നിടയില്‍ ഈ സുഖസ്മരണകള്‍ ശ്രുതിമീട്ടിത്തരുമ്പോള്‍ നമ്മള് ആശ്വാസം കൊള്ളുന്നു. ആ കാലങ്ങള്‍, ഇങ്ങിനി വരാതെകണ്ട് പൊയ്പോയതാണെങ്കിലും, ആ സ്മരണകള്‍ വര്‍ത്തമാനകാലത്തെ സമ്പന്നമാക്കാനും, സ്നേഹബന്ധങ്ങള്‍ അരക്കിട്ടുറപ്പിയ്ക്കാനും വളരെയേറെ സഹായിക്കുന്നു.
മൂവാറ്റുപുഴയാര്‍ നിര്‍ല്ലോഭം പകര്‍ന്നു നല്കുന്ന കുളിരാസ്വദിച്ച് പൂര്‍വികരും പ്രകൃതിയും അനുഗ്രഹാശിസ്സുകള്‍ പൊഴിച്ചുനില്‍ക്കുന്ന പുഴയോരത്തെ വിശാലമായ പുണ്യഭൂമിയായ ഇല്ലപ്പറമ്പില്‍, ഇഷ്ടജനങ്ങളുടെ സ്നേഹലാളനമേറ്റ് ജനിച്ചു വളര്‍ന്നു വലുതാകാന്‍ സുകൃതം ചെയ്തിരിയ്ക്കണം. ഒരുപാടു ഭ്രുത്യരും, ആശ്രിതരും, ബന്ധുജനങ്ങളും നിറഞ്ഞ ലോകം മഹാവിസ്മയകരം തന്നെയാണ്. അല്ലലും അലട്ടുമില്ലാത്ത, നിഷ്കളങ്കമായ, സംഭവബഹുലമെങ്കിലും സരളമായ ജീവിതം, ഒരു മഹാപ്രപഞ്ചം തന്നെ നമുക്ക് ചുറ്റും സൃഷ്ടിയ്ക്കുന്നു. പുഴയോരത്ത് ജനിച്ചു വളരുക എന്നത് വളരെ അപൂര്‍വ്വം പേര്‍ക്ക് ലഭിയ്ക്കുന്ന മഹാഭാഗ്യമാണ്. വെള്ളം താഴുമ്പോള്‍ ചെറുവഞ്ചികളില്‍ കുട്ടികളെല്ലാം ചേര്‍ന്ന് തുഴഞ്ഞുപോകലും, വഞ്ചി മുങ്ങലുമെല്ലാം രസകരമായ അനുഭവങ്ങളായി വായിച്ചപ്പോള്‍ ഏതാനും ഫര്ലോന്ഗ് ദൂരെയുള്ള ഞങ്ങടെ ഭാരതപ്പുഴ, അഥവാ എഴുത്തുകാരുടെ 'നിള', ഇപ്പോള്‍ മണൽക്കാടായി കണ്ണീര് ഒലിപ്പിച്ചു കിടക്കുന്നതു ഓര്‍മ്മ വരികയാണ്. അതെപോലെത്തന്നെ സ്കൂള്‍ പൂട്ടിയകാലത്ത് അമ്മാത്തെത്തിയാല്‍, ഞങ്ങള്‍ വഞ്ചിയിറക്കിയിരുന്ന മുറ്റത്തുള്ള തോട്ടിന്റെ സ്ഥിതി കൂടി ഓര്‍ത്തു. ഇന്ന് ആ തോടിന്റെ സ്ഥാനം റോഡ് കയ്യടക്കിയിരിക്കുന്നു.
ഒരുപാടു കഥാപാത്രങ്ങളെ എഴുത്തുകാരി 'പഴയ എടുകളില്‍ക്കൂടി' നമുക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്.. അതില്‍ ഓരോ വ്യക്തിത്വവും ഏതെങ്കിലും തരത്തില്‍ ആ കുഞ്ഞു മനസ്സില്‍ചലനം സൃഷ്ടിച്ചവരാണ്. അല്ലെങ്കില്‍ ഓര്‍മ്മകളുടെ താളുകള്‍ക്കിടയില്‍ അവര്‍ സ്ഥാനം പിടിയ്ക്കുകയില്ലല്ലോ. അറിഞ്ഞോ അറിയാതെയോ അക്കാലം പില്ക്കാലത്ത് നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുമുണ്ടാകാം.
ഈ ഓര്‍മ്മക്കുറിപ്പിലെ ചില കഥാപാത്രങ്ങളെ എനിയ്ക്കു നേരിട്ടു പരിചയമുണ്ട്.
അതിലൊരാളാണ് എന്റെ അമ്മയുടെ 'വടക്കില്ലത്തെ കുഞ്ചുഏട്ടന്‍'. എനിയ്ക്ക് ഓര്‍മ്മവെയ്ക്കുന്ന നാള് മുതല്‍ കേട്ടു പരിചയമുള്ള വ്യക്തി. അമ്മയ്ക്ക് സ്നേഹവും, ബഹുമാനവും ചെറിയ ഭയവും ഏതുകാലത്തും ഉണ്ടായിരുന്ന ആള്. ഞാന്‍ അവണപറമ്പില്‍ വെച്ചാണ് ആദ്യം കണ്ടത് എന്ന് തോന്നുന്നു. എനിയ്ക്ക് 8-9 വയസ്സുള്ള കാലം. എന്നെ കണ്ടാല്‍ കൈകൊണ്ടു മുദ്ര കാണിയ്ക്കും. അതിന്റെ അര്‍ത്ഥം, പകുതി പശു, പകുതി തത്ത എന്ന്. പിന്നീട്, അദ്ദേഹത്തിനെ കാണുന്നത് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. നിഭ, ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലത്ത് കൊച്ചിയില്‍ ഒരു ടെസ്റ്റ് എഴുതാന്‍ പോയ പ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വടക്കില്ലത്ത് പോയി ഏട്ടനെ കണ്ടു. പിന്നീട് കുഞ്ച്വേട്ടന്റെ 84-ആം പിറന്നാളിനും അമ്മയെകൂട്ടി പോകുകയുണ്ടായി. ഒരു പക്ഷെ, അവര്‍ തമ്മില്‍ അവസാനമായി കണ്ടു മുട്ടിയതും അപ്പോള്‍ തന്നെയാകാം. അമ്മയുടെ ആ സ്നേഹവും, പുതിയ തലമുറ, നാരായണേട്ടനുമായുള്ള അടുപ്പം കൊണ്ടും ആകാം, കുഞ്ചു ഏട്ടന്റെ പിണ്ഡത്ത്നു നമസ്കരിയ്ക്കാന്‍ പോകാന്‍ സാധിച്ചതും.
ചിലര്‍ നമ്മുടെ ജീവിതതില്‍ക്കൂടി ഏതാനും നിമിഷങ്ങള്‍ കടന്നുപോയാല്‍ മതി, എന്നാലും എക്കാലത്തും അവര്‍ നമ്മുടെ സ്മരണകളില്‍ സ്ഥാനം പിടിയ്ക്കുന്നു. അങ്ങിനെയൊരാളെ ബഹുമാനപൂര്‍വ്വം 'പഴയ ഏടുകളില്‍' നമ്മള് കണ്ടുമുട്ടുന്നു. താഴെയുള്ള കുട്ടികള്‍ക്ക് വെടിപ്പുള്ള വസ്ത്രധാരണം, നല്ലപെരുമാറ്റം, രാമഭക്തി എന്നിവയൊക്കെ പഠിപ്പിച്ച ഏടത്തിയമ്മ എന്ന വ്യക്തിത്വം. അകാലത്തില്‍ എല്ലാവരെയും ദുഖത്തിലാഴ്ത്തി കടന്നുപോയ അവരെ, വിഷ്ണുഏട്ടന്റെ ലീലേടത്തിയെപ്പറ്റി ഒരു വാക്ക് ഞാനും പറയട്ടേ.. ഒരിയ്ക്കല്‍ അമ്മയെയും, ഒരുവയസ്സു പ്രായമുള്ള എന്റെ കുട്ടിയേയും കൊണ്ട് അമ്മാമിയുടെ കൂടെ ബാന്ഗ്ലൂരിലെ അവരുടെ വീട്ടില്‍ പോയിരുന്നു. ഊണ് കഴിഞ്ഞു ഞങ്ങള്‍ കൈകഴുകുന്നതിനിടയിലാണ് ശ്രദ്ധിച്ചത്, വര്‍ത്തമാനവും, പാചകവും നടക്കുന്നതിന്നിടയില്‍ പാകം ചെയ്ത പാത്രങ്ങളെല്ലാം കഴുകി അടക്കി ഒതുക്കി റാക്കിനു മുകളില്‍ ഭംഗിയായി വെച്ചു കഴിഞ്ഞു. എന്നെ വളരെയധികം ആ കാഴ്ച അതിശയപ്പെടുത്തി. ടൂത്ത് ബ്രഷ് മുതല്‍ എല്ലാ ഉപയോഗിയ്ക്കുന്ന സാധനങ്ങളും അതാതു സ്ഥാനത്ത് ഭംഗിയായി വെയ്ക്കുക തുടങ്ങി ഇത്ര കൃത്യത ഉള്ള ആളുകളെ കാണാന്‍ വലിയ വിഷമം.
വിവാഹത്തിന് മുന്‍പ് ടോള്‍സ്ടോയിയുടെ ഫാമിലി ഹാപ്പിനെസ്സ് വായിച്ചുകൊണ്ടിരുന്ന ഏടത്തിയെ കളിയാക്കിയതും, കുറേ കഴിഞ്ഞു എടത്തിയുടെ കത്ത് കിട്ടുമ്പോഴത്തെ സന്തോഷവും നന്നായി വിവരിച്ചിരിയ്ക്കുന്നു.
അമ്മിണിയേടത്തിയുടെ അച്ച്ഛന്റെ അമ്മയുടെ അനിയത്തിയാണെങ്കിലും അഛന്റെ അനിയത്തിയായി വളര്‍ന്ന പാഴൂര്‍ പടുതോള്‍ ഇല്ലത്ത് ജനിച്ചു വളര്‍ന്ന, അമ്മയുടെ ഔനിക്കാട്ടെ ഏടത്തി വളരെ ചെറുപ്പത്തില്‍ വിധവയായതിനാല്‍ പിന്നീട് ഇല്ലത്തു തന്നെ താമസിച്ചു. അക്കാലത്ത് അടുക്കളക്കെട്ടിനകത്തു അന്തര്‍ജ്ജനങ്ങളും, പണിക്കാരി സ്ത്രീകളും ചര്‍ക്കയിലും, തക്ളിയില്‍ കുട്ടികളും നൂല് നൂല്ക്കുകയും, ആ നൂല് വിറ്റ് മുണ്ടും വിരിയുമൊക്കെ വാങ്ങുകയും ചെയ്തിരുന്നു. നൂല് നൂല്ക്കുന്നതിന്നിടെ പത്രവും, ആനന്ദവികടന് എന്ന തമിഴ് വാരികയും വായന !...ഇതിനെല്ലാം മുന്നില്‍ നിന്നിരുന്നത് പേരശ്യമ്മ...നാലാപ്പാട് നാരായണമേനോന് തര്‍ജ്ജമ ചെയ്ത ഫ്രഞ്ച് നോവലിന്റെ പരിഭാഷ, 'പാവങ്ങ'ളുടെ കോപ്പി, അദ്ദേഹം പേരെഴുതി ഒപ്പിട്ടു കൊടുക്കുകയും, അത് വായിച്ചു വികാരാധീനയകുകയും, അതിലെ കഥാപാത്രമായ 'കൊസത്' എന്ന കഥാപാത്രത്തോട്, തോന്നിയ അടുപ്പം ഒടുവില്‍ യാഥാര്‍ത്ഥ്യമായതും മഹത്തായ സംഭവം തന്നെ. പിന്നീട് അനാഥയായി ഇല്ലത്ത് വന്നുചേര്‍ന്ന ഒരു പെണ്‍കുട്ടിയ്ക്ക് ആശ്രയം കൊടുത്തു അവളെ പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചുവിട്ടു. അവള്‍ക്കു പേരശ്യമ്മ, കൊസത് എന്ന് തന്നെയാണ് പേരിട്ടിരുന്നതും.
ഞങ്ങള്‍ തൃശൂരില്‍ താമസിച്ചിരുന്ന കാലത്ത് അമ്മ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അപ്പോള്‍ മിക്ക ദിവസവും പേരശ്യമ്മ വീട്ടില്‍ വരും. പലപ്പോഴും മാറോട് ചേര്‍ത്തുവെച്ച പൊതിയില്‍ നാളികേരം അല്ലെങ്കില്‍ അമ്മക്ക് തോര്‍ത്തുമുണ്ട് കരുതിയിരിക്കും. 'തത്തയ്ക്ക് എന്റെ ചികിത്സയാണ്' എന്നാണു പറയുക. വൈകുന്നേരം പേരശ്യമ്മ പോകുന്ന വരെ രണ്ടുപേരും വര്‍ത്തമാനം തന്നെ. എന്റെ അമ്മയുടെ ഔനിക്കാട്ടെ ഏടത്തിയെ നന്നായി അറിയുന്നത് അക്കാലത്താണ്. സുഗതകുമാരി ടീച്ചര്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍, സന്ദര്‍ഭവശാല്‍, ഞങ്ങള്‍ പേരശ്യമ്മയെ പറ്റി പറഞ്ഞു. അപ്പോള്‍, അങ്ങിനെയുള്ള വ്യക്തിത്വത്തെ എനിയ്ക്ക് എന്തായാലും കാണണം എന്നായി ടീച്ചര്‍. അങ്ങിനെ ബേബി ഏടത്തിയുടെ വീട്ടിലേയ്ക്ക് ടീച്ചറെ കൊണ്ടു പോയി. ടീച്ചറെ കണ്ടപ്പോൾ പേരശ്ശ്യമ്മ്യ്ക്കും നല്ല സന്തോഷമായി. ടീച്ചറുടെ ഒരു കവിതാ പുസ്തകം പേരശ്യമ്മയ്ക്ക് കൊടുക്കുകയും ചെയ്തു.
ബാല്യത്തിന്റെ നിഷ്കളങ്കതയും, പ്രായത്തിന്റെ പക്വതയും, ഫലിതവും, വിവേകവുമുള്ള സംഭാഷണരീതി, സ്നേഹമൂര്ത്തിയായിരുന്ന പേരശ്യമ്മ, അമ്മ മരിച്ച ശേഷം ചെന്ന് കണ്ടപ്പോള്‍ ദുഃഖം മറച്ചു, 'മുന്‍പേ പോയവര്‍ ഭാഗ്യം ചെയ്തവര്‍' എന്ന് പറഞ്ഞു തല കുനിച്ചിരുന്നു......അത് കഴിഞ്ഞു അധികകാലം കഴിഞ്ഞില്ലാ, പേരശ്ശ്യമ്മയും യാത്രയായി. ഇടയില്‍ ഒരുനാള്‍ ഔനിക്കാട്ടു പോയി പേരശ്യമ്മയെ നമസ്കരിച്ചു പോന്നു. മരിച്ചു കിടക്കുമ്പോള്‍ സ്വന്തം കയ്യാല്‍ നൂറ്റ നൂലുകൊണ്ട് നെയ്ത പുതപ്പ് പുതച്ചാണ് കിടന്നിരുന്നത് എന്നു വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സ്നേഹാദരവ് തോന്നി. ഒരു കണക്കില്‍ ഭാഗ്യവതി തന്നെ ! ഈ ശരീരം വിട്ടുപോയാലും അവരുടെ ഓര്‍മ്മകള്‍ അനശ്വരമാകുന്നു. മരിച്ചതറിഞ്ഞില്ല. എന്നാല്‍ പിണ്ഡത്തിനു പോയി നമസ്കരിക്കാം എന്ന് വിചാരിച്ചു ഇവിടെ നിന്നും ഇറങ്ങി. ഗുരുവായൂര്‍ എത്തിയപ്പോഴേയ്ക്കും നേരം വൈകിയിട്ടുണ്ടാകുമെന്നു കരുതി ഗുരുവായൂരപ്പനെ സങ്കടം ബോധിപ്പിച്ചു പോന്നു.
അമ്മിണി എടത്തിയുടെ ചെറുകഥാ സമാഹാരമായ 'കാലവര്‍ഷം,' അച്ഛന്റമ്മയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്നു. അതിലെ ഓരോ കഥകളും എത്രമാത്രം ചാരുതയും, ഗുരുതയും ചേര്‍ന്നതാണെന്നു ആമുഖമെഴുതിയ ലീലാവതി ടീച്ചര്‍ പറയുന്നു.
'കാലവര്‍ഷത്തിലെ' കുട്ടേട്ടന് എഴുതിയ കത്ത് ഹൃദയസ്പര്‍ശിയാണ്. 'അഭിമാനിയായ ഏട്ടന്' എന്നകഥ, മാതൃഭൂമിയിലെ ബാലപംക്തിയില്‍ അച്ചടിച്ചു വന്നത് കണ്ടപ്പോഴത്തെ സന്തോഷം, ആ സന്തോഷം അറിയിക്കാന്‍ ഓടിച്ചെല്ലുമ്പോള്‍, സ്ഥിരം വിനോദമായ കണക്കുകളികള്‍ സ്ലൈറ്റില്‍ കുത്തിക്കുറിയ്ക്കുന്ന അഛന്റെ മുന്നില്‍ വാരിക വെച്ചു കൊടുത്തതും കിടന്നകിടപ്പില്‍ അത് വായിച്ചു രണ്ടു കൈകൊണ്ടും തല ചൊറിഞ്ഞു 'അസ്സല്'ചിരി ചിരിയ്ക്കുന്ന അഛന്റെ മനസ്സ് വായിച്ചെടുക്കുന്ന മകളും....മനോഹരമായ വിവരണം. ഒരഷ്ടമി രോഹിണി ദിവസമാണ് കഥ ആദ്യമായി അച്ചടിച്ചു വന്നത്. അടുത്ത വര്‍ഷം അഷ്ടമിരോഹിണി ദിവസമാണ്, ആദ്യ കഥ അച്ചടിച്ചു വന്നതിന്റെ സ്മരണികയായി കുട്ടേട്ടന് ഒരെഴുത്തെഴുതുന്നത്. കഥയെക്കാള്‍ മനോഹരമായ കത്ത്. അങ്ങിനെ കുട്ടേട്ടനും തോന്നിയിട്ടുണ്ടാകും. മനസ്സിലെ വിചാര വികാരങ്ങള്‍ വളരെ സുന്ദരമായി പകര്‍ത്തിയിരിയ്ക്കുന്നു. ആരുമറിയാതെ കഥയെഴുതി, ചന്തയ്ക്കു പോകുന്ന വാലിയക്കാരന്റെ കയ്യില്‍ പോസ്റ്റ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ നിഷ്കളങ്കമായ മനസ്സോടെ 'കുട്ടേട്ടനിത് അച്ചടിയ്ക്കാന്‍ തോന്നണേ ' എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന കുഞ്ഞു മനസ്സ്. കഥ അടിച്ചു വന്നപ്പോള്‍, ' താന്‍ പ്രപഞ്ചത്തോളം വലുതാകുകയും പ്രപഞ്ചം തന്നിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന ഒരവസ്ഥാവിശേഷമില്ലേ കുട്ടേട്ടാ..... ആ സന്തോഷം കുട്ടേട്ടന് മാത്രമേ മനസ്സിലാകൂ' എന്നെഴുതിയ അനിയത്തിയെ കുട്ടേട്ടന് എങ്ങിനെ അവഗണിയ്ക്കാനാകും ?
'പനിയ്ക്ക് ചികിത്സ പട്ടിണി' എന്ന് പറയുന്ന സ്നേഹമയിയായ അമ്മ, വാത്സല്യമുള്ള ആയി, എന്ത് കാണാതെ പോയാലും കൊട്ടിച്ചിരി കഴിയ്ക്കുന്ന വിശ്വാസം, സ്നേഹിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്ന ഏറ്റവും വലിയ ജീവി ആനയോടുള്ള കമ്പം ഈ അനുഭവങ്ങളൊക്കെ ഏറെക്കുറെ അങ്ങിനെത്തന്നെ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. ആനക്കഥകളെ പോലെ തന്നെ വിഷചികില്സയെപറ്റിയും അമ്മ പറയാറുണ്ട്. കുഞ്ചുആനയും, മുത്തശ്ശനും ബംഗ്ലാവുമൊക്കെ എന്റെ അമ്മയുടെ കഥകളില്‍ക്കൂടെ എനിയ്ക്ക് സുപരിചിതമാണ്. സ്വന്തമായി റേഡിയോ ഉണ്ടാക്കാന്‍ ശ്രമിച്ചു വിജയിച്ച അമ്മയുടെ അമ്മാമനെ പറ്റിയും അദ്ദേഹത്തിന്റെ കൂടപ്പിറപ്പുകളെ പറ്റിയുമൊക്കെ അന്നേ കേട്ടിട്ടുണ്ട്. കുഞ്ചു ആനയെ തളച്ച വെളുത്തേടത്ത് ഗോവിന്ദനും എനിയ്ക്ക് കേട്ടു പരിചയമുള്ള ആളാണ്. ഒരു പക്ഷെ, മൂവാറ്റുപുഴയാര്‍ ഒഴികെ ഒരുവിധം സംഭവങ്ങള്‍ എന്റെതുകൂടി ആണെന്ന് പറഞ്ഞാലോ ? ഇതൊക്കെ വായിക്കുമ്പോളാണ് അക്കാലത്ത് എത്ര ആഴത്തിലായിരുന്നു എന്റെ അമ്മ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ തമ്മിലുള്ള അടുപ്പം എന്നറിയുന്നത്.
കൂട്ടുകുടുംബത്തിന്റെ ഗുണം ഏറ്റവും അധികം അനുഭവിയ്ക്കുന്നത് കുട്ടികളാണ്. കുടുംബം ഭാഗം വെച്ച് പിരിയുമ്പോള്‍ ഏറ്റവും ദുഖിയ്ക്കുന്നതും അവര്‍ തന്നെ. അങ്ങിനെ ഒരുനാള്‍ ഇല്ലത്ത് ഭാഗം കഴിയുന്നു. കുട്ടികള്‍ ഒരിക്കലും ആഗ്രഹിയ്ക്കാത്ത സംഭവം. ഭാഗത്തില്‍ കിട്ടിയ പലകയെടുത്ത് തന്റെ വാസസ്ഥലത്തെയ്ക്ക് പോകുന്ന ശങ്കരേട്ടനെ സഹായിക്കാമെന്ന ഉദ്ദേശത്തില്‍ ഒരു പലകയെടുത്തപ്പോള്‍, 'തൊടരുത്, ഇതൊക്കെ ഞങ്ങടെയാണ്', എന്ന് പറഞ്ഞപ്പോള്‍ സങ്കടം അണപൊട്ടി. ആ സങ്കടം തീര്‍ക്കാന്‍ ശ്രമിച്ച തിരുത്തുമ്മിലെ ഏട്ടന്, കോല്‍ത്താഴിട്ടു പൂട്ടിയ അറ തുറന്ന് ഇല്ലത്തെ പാത്ര ശേഖരങ്ങളും മറ്റും കാണിച്ചു കൊടുത്തു. തല്ക്കാലത്തെയ്ക്ക് കരച്ചില് മാറ്റിയെങ്കിലും ചെറിയൊരു വിങ്ങല്‍ ബാക്കി നിന്ന സംഭവം വായിയ്ക്കുന്നവര്‍ക്കും അനുഭവപ്പെടുന്നു. (എന്റെ അച്ഛന് മരിച്ചതറിഞ്ഞു ഒറ്റയ്ക്ക്, വഴിയൊക്കെ തെറ്റി, നട്ടുച്ചയ്ക്ക് ക്ഷീണിച്ചു അവശനായി അദ്ദേഹം, തിരുത്തുമ്മിലെ ഏട്ടന്, ഇല്ലത്ത് എത്തിച്ചേര്‍ന്നത് ഓര്‍മ്മ വരികയാണ്.)
സ്നേഹവും ആര്‍ദ്രതയും നിഷ്കളങ്കതയും ഊഷ്മളതയും നിറഞ്ഞ, നമ്മളില്‍ ഊര്‍ജം നിറയ്ക്കുന്ന, ആ ഓര്‍മ്മകളില്‍ ജീവിച്ചുപോയവര്‍ പകര്‍ന്നുതന്ന നന്മയുടെ ഫലമാണ് നമ്മളൊക്കെ. നമ്മളെ നാമാക്കി മാറ്റുന്നതിന് ഇവരൊക്കെ നമ്മുടെ ബാല്യത്തില്‍ ചെലുത്തിയ അറിഞ്ഞും അറിയാതെയുമുള്ള സംഭാവനകള്‍ നിരവധിയാകാം....
മധുരവും, ആനന്ദവും തരുന്ന ആ അമൂല്യങ്ങളായ സ്മരണാഞ്ജലിയ്ക്ക് മുന്നില്‍ എന്റെ സ്നേഹം നിറഞ്ഞ കൂപ്പുകൈ........
'യാനി യാനി ച പാപാനി .........'
[ഇത്തവണ, പിറവത്ത് ഒരു പുത്തന്‍ തിരുവാതിരയ്ക്ക് പോയപ്പോളാണ് വടക്കില്ലത്ത് പോകാനും, ഏടത്തിയെ കാണാനും, പുസ്തകങ്ങള്‍ ഉപഹാരരൂപത്തില്‍ മേടിയ്ക്കാനും സാധിച്ചത്. അന്നാട്ടിലെ തിരുവാതിരയിലും പങ്കുചേര്‍ന്നു. പാതിരാ പൂ കൊണ്ടുവരുന്ന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ 'തൃശൂരെ മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി ......' എന്ന വരികള്‍ പാടുമ്പോള്‍, അധികം താമസമില്ലാതെ ഈ വരികളൊക്കെ വെറും ഓര്‍മ്മകളില്‍ മാത്രമായിത്തീരുമോ എന്ന് സംശയിച്ചു....ആയി, ഈ പാട്ടു പാടുമ്പോള്‍ പാഴൂരും പിറവത്തും മുഴുവന്‍ അത് മുഴങ്ങും എന്ന 'പഴയ ഏടുകളി'ലെ വരികളും ഓര്‍ത്തു.]
ഇതൊക്കെ കുത്തിക്കുറിച്ചിട്ട് ഒരു ദശാബ്ദക്കാലമായി. ഇടയില്‍ മൂന്നാം തലമുറയിലുള്ള ബന്ധുക്കളെ ചിലരെയൊക്കെ കണ്ടിരുന്നു. ഒരിക്കല്‍ക്കൂടി അവരെയൊക്കെ കാണാനുള്ള ഒരവസരം നഷ്ടമായല്ലോ, പ്രത്യേകിച്ച് സുനില്‍നെ എന്ന് ഈ പഴയപോസ്റ്റ് കണ്ടപ്പോള്‍ ഓര്‍ത്തു. സുനില്‍ പിറന്നാളിന് വിളിച്ചിരുന്നു. പക്ഷേ, പോകാന്‍ പറ്റിയില്ല. അതിന്റെ കുണ്ഠിതം ബാക്കി നില്‍ക്കുകയാണ്. ഇത്ര പെട്ടന്ന് യാത്രയാകും എന്ന് തീരെ കരുതിയില്ല! ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കോയമ്പത്തൂരില്‍ സിദ്ധവൈദ്യനെ കാണാന്‍ വരുമ്പോള്‍ ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചിരിക്കാറുണ്ടായിരുന്നത് ഓര്‍ത്ത്പോയി. ആ ചികില്‍സയില്‍ ഏറെ ആശ്വാസം കണ്ടെത്തിയതും എനിക്കും സന്തോഷം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് എന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഞാനും ഏതാനും മാസങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിടപറഞ്ഞ ശ്രീ ബ്രഹ്മാനന്ദ സ്വാമികളുടെ അടുത്ത് പോയിരുന്നു.
അദ്ധ്യായങ്ങള്‍ അടഞ്ഞുപോകുന്നത് വളരെ പെട്ടെന്ന്! താളുകള്‍ പിന്നാക്കം മറിക്കേണ്ട ആവശ്യമില്ല. നൊടിയിടമതി നന്മനിറഞ്ഞ മനസ്സുകളെ ഓര്‍ത്തെടുക്കാന്‍ ! കുടുംബവും സമൂഹവും രാജ്യവും ലോകം തന്നെയും സദാ കലുഷിതമായിരിക്കുന്ന ഇക്കാലത്ത് സദാ എറ്റു കൊണ്ടിരിക്കുന്ന മുറിവുകള്‍ക്ക് അനുഭവിച്ചറിഞ്ഞ, കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ സുഖ സ്മരണകള്‍ ആശ്വാസം നല്കുന്ന ലേപനങ്ങള്‍ ആയിത്തീരട്ടെ!