ഇനിയെന്ന് കാണുമെന്നു ചോദിയ്ക്കാനാകാതെ സങ്കടവും, ഭയവും ഉള്ളിലൊതുക്കി ശ്വാസം നിയന്ത്രിച്ചു കിടക്കുന്ന യശോധരയുടെ കാതില്‍ സിദ്ധാര്‍ഥന്റെ നിശ്ശബ്ദമായ പാദധ്വനികള്‍ യാത്ര മൊഴിഞ്ഞു.
പിറ്റേന്ന് രാവിലെ കാതില്‍ നിറഞ്ഞു നിന്ന ഉള്‍വിളി -- ഗോപാ, ഞാനിവിടെ കാട്ടില്‍ സ്വതന്ത്രനായി നടക്കുന്നു.....
രാഹുലിന്‍റെ സാന്നിദ്ധ്യമൊഴിച്ചു ബാക്കി സമയത്തെല്ലാം സിദ്ധാര്‍ത്ഥനെ മാത്രം ചിന്തിച്ചിരുന്നു. ദുഖപൂര്‍ണ്ണമായ മുഖത്തോടെ തിരിച്ചെത്തിയചന്ദ്രന്‍, രാജകുമാരന്റെ തലമുടിയും മാലയും രാജാവിനും രാജ്ഞിയ്ക്കും സമര്പ്പിയ്ക്കുന്നു.
സിദ്ധാര്‍ത്ഥന്റെ കുട്ടിക്കാലം ഓര്‍മ്മിപ്പിയ്ക്കുന്ന രാഹുല്‍ ......
ഏകാന്തതയുടെയും, സങ്കടത്തിന്റെയും നാളുകള്‍ നീങ്ങവേ, യശോധര ചിന്തിച്ചു. ഇങ്ങിനെ എത്രനാള്‍ ദുഖിച്ചും നെടുവീര്‍പ്പിട്ടും കഴിയും? രാഹുലിന് അവന്‍റെ അച്ഛന്റെ സ്നേഹം കൂടെ കൊടുക്കണം. ഓര്‍മ്മവെച്ചനാള്‍ മുതല്‍ ചെയ്തുപോന്ന കര്‍ത്തവ്യങ്ങള്‍-- ദീനദു:ഖിതരുടെ കണ്ണീരൊപ്പല്‍--അതും തുടരണം.
യജമാനന്റെ വിയോഗത്തോടെ അവസാന ശ്വാസം വലിച്ച കാന്തകന്‍. സിദ്ധാര്‍ത്ഥനെ എടുത്തു വളര്‍ത്തിയ ചന്ദ്രന്റെ ദുഃഖം.....എല്ലാവര്ക്കും സ്നേഹവും, സമാധാനവും കൊടുക്കേണ്ട കടമ തന്റെതാണ്. പ്രത്യേകിച്ച് ശുദ്ധോദാനരാജാവിനും, രാജപത്നിയ്ക്കും.
അലഞ്ഞുതിരിഞ്ഞു അവസാനം സിദ്ധാര്‍ത്ഥന്‍ എത്തുന്നത് വൈശാലിയിലെ ഗുരു, അളാരകലാമന്റെ അടുത്ത്. അദ്ദേഹത്തിന്റെ ശിഷ്യനായി പലേ ശാസ്ത്രങ്ങളും അഭ്യസിച്ചു. ആശ്രമത്തിലെ കുടിലിലിരുന്നു ധ്യാനത്തിന്റെ വിവിധഘട്ടങ്ങള്‍ പരിശീലിച്ചു. ഒടുവില്‍ സിദ്ധാര്‍ത്ഥനു പോകേണ്ട സമയമടുത്തു. ശിഷ്യന്റെ ചൈതന്യത്തില്‍ തന്റെ ആശ്രമം ധന്യമായെന്നു കരുതിയിരുന്ന ഗുരുവിനു ശിഷ്യനെ തടുക്കാനായില്ല.
ഗംഗയുടെ അക്കരെയുള്ള മഗധ രാജ്യത്തിലേയ്ക്ക് ഭിക്ഷാം ദേഹിയായി മോക്ഷമാര്‍ഗ്ഗം തേടിയുള്ള യാത്ര തുടര്‍ന്നു. കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വൃക്ഷലതാദികളും, പക്ഷി മൃഗാദികളും താനും ഒരേ വായു ശ്വസിക്കുന്നതായി അറിഞ്ഞു. കിളികളുടെ ശബ്ദവും ത്ന്റെതും ഒരേ ആളുടെ വരപ്രസാദം. പ്രകൃതിയില്‍ ലയിച്ചങ്ങിനെ സഞ്ചരിക്കവേ, എല്ലാം ഒന്നായി അനുഭവപ്പെട്ടു.
മഗധയിലെ രാജവീഥികളില്‍ക്കൂടി നടക്കുമ്പോള്‍ ആശ്ച്ചര്യപൂര്‍വം ജനങ്ങള്‍ ആ സന്യാസിയെത്തന്നെ നോക്കി നിന്നു. കഷ്ടപ്പെടുന്ന അനേകം പേര്‍ക്ക് വഴികാണിക്കാനായി കൊട്ടാരത്തില്‍ വന്നു താമസിയ്ക്കാന്‍ ബിംബിസാരരാജാവ് ക്ഷണിച്ചപ്പോള്‍ മോക്ഷമാര്‍ഗ്ഗം തേടിയുള്ള യാത്രയ്ക്കിടയില്‍ അത് സഫലമായാല്‍ .തിരിച്ചുവരാമെന്ന് പറഞ്ഞു സിദ്ധാര്‍ത്ഥന്‍ ഉദ്ദകരാമപുത്രന്റെ പാഠശാലയില്‍ എത്തുന്നു. ചിട്ടയായ ധ്യാനവും, ആത്മീയ വിഷയവും രണ്ടു വര്‍ഷത്തോളം പരിശീലിച്ചു.
ശുദ്ധോദനന്റെ ആള്‍ക്കാര്‍ എവിടെപ്പോയാലും പിന്തുടര്‍ന്നു കൊണ്ടിരുന്നു.
താമസിയാതെ വീണ്ടും ഭിക്ഷാപാത്രവുമെടുത്തു യാത്ര തിരിച്ചു. പോകുമ്പോള്‍ തന്റെ ലക്‌ഷ്യം കണ്ടെത്തിയാല്‍ ഉദ്ദകരാമപുത്രനെ ശിഷ്യനാക്കാമെന്നു വാക്ക് കൊടുക്കുന്നു.
സത്യാന്വേഷണം ജീവിതലക്ഷ്യമാക്കിയ സിദ്ധാര്‍ത്ഥന് അറിയേണ്ടത് ആത്മാവിനെക്കുറിച്ചായിരുന്നില്ല. ജനനമരണങ്ങളുടെ താല്പര്യം, ദുഖങ്ങളില്‍ നിന്നുള്ള മോചനം. ശാശ്വതമായ ആ സത്യത്തെയാണ് അറിയേണ്ടത്. അതുകൊണ്ട് ഇനി സന്യാസിഗുരുക്കന്മാരെ അന്വേഷിച്ചു നടക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഭൂതകാലത്തിലെ ആഴമേറിയ ബന്ധങ്ങള്‍ ഇടയ്ക്കിടെ തികട്ടി വരുന്നു.---രാഹുല്‍, യശോധര ...... പക്ഷെ, ധ്യാനത്തിന്റെ ഉന്നതമായ അവസ്ഥ, ബോധത്തിന്റെയും, അബോധത്തിന്റെയും ഇടയിലുള്ള അവസ്ഥ, മറ്റു ചിന്തകളില്‍ നിന്നുമൊക്കെ മോചനം കിട്ടാന്‍ സാദ്ധ്യമാക്കി.
കാടുകളും, കുന്നുകളും, നദികളും, സമതലങ്ങളും കടന്നുപോകുമ്പോള്‍ സ്വയം പ്രകൃതിയില്‍ ലയിച്ചുപോകാന്‍ സാധിച്ചു. നിറഞ്ഞൊഴുകുന്ന നിരന്ജനപ്പുഴയുടെ സമീപത്തുള്ള താഴ്വരയിലെ അദ്ധ്വാനികളായ കര്‍ഷകര്‍ താമസിയ്ക്കുന്ന സമൃദ്ധസുന്ദരമായ ഉരുവേല ഗ്രാമം.
നദീതീരത്തു വൃക്ഷച്ചുവട്ടില്‍ സദാ ധ്യാനനിരതനായി സിദ്ധാര്‍ത്ഥന്‍ ഇരുന്നു. നാളുകള്‍ കടന്നുപോയതറിഞ്ഞില്ല. ഭിക്ഷയെടുക്കലും നിര്‍ത്തി. രാജകുമാരന്‍ എല്ലും തോലുമായിത്തീര്‍ന്നു. ഒരുതരത്തില്‍ ആത്മപീഡനം തന്നെ.
ഒരുനാള്‍, വനദേവതമാര്‍ക്ക് അര്ച്ചിയ്ക്കാനുള്ള പാല്‍ക്കഞ്ഞിയുമായി പോയിരുന്ന പെണ്‍കുട്ടി നദിക്കരയില്‍ അവശനായിക്കിടക്കുന്ന സന്യാസിയെ കാണുന്നു. അവള്‍ ഒരിറ്റു പാല്‍ ആ ചുണ്ടുകളില്‍ ഇറ്റിച്ചു. ചുണ്ടുകള്‍ അനങ്ങിയപ്പോള്‍ അവള്‍ കുറച്ചു പാലൊഴിച്ചുകൊടുത്തു. സിദ്ധാര്‍ത്ഥ രാജകുമാരന്‍ എഴുന്നേറ്റിരുന്നു. ഏറെനാള്‍ പട്ടിണിയായിരുന്ന വയറ്റില്‍ പാല്‍ക്കഞ്ഞി ചെന്നാല്‍ ദോഷമാണെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി ചില ഔഷധച്ചെടികള്‍ പറിച്ചെടുത്ത് അവയുടെ നീര് നല്‍കുന്നു.
ആരോഗ്യവാനായ സിദ്ധാര്‍ത്ഥന്‍ ഒരു ഗുഹയിലിരുന്നു തീവ്രമായ ധ്യാനം തുടര്‍ന്നു. ശരീരത്തെ ക്ഷീണിപ്പിച്ചു കൊണ്ടുള്ള ധ്യാനം ശരിയല്ലെന്ന് തീരുമാനിച്ചു.
പരസ്പരവിരുദ്ധമായ പ്രകൃതി---ആകാശത്തിലെ. സൂര്യന്‍, ചന്ദ്രന്‍, താരകള്‍, ഭൂമിയില്‍ വളരുന്ന പുല്ലുകള്‍, വൃക്ഷങ്ങള്‍, ഇലകള്‍, പക്ഷി മൃഗാദികള്‍---ഇവയൊക്കെ എന്തൊരു താളമേളത്തിലാണ് വര്‍ത്തിയ്ക്കുന്നത് ! പക്ഷേ, മനുഷ്യനോ? ജീവിതത്തില്‍ കണ്ടുമുട്ടുന്ന ബന്ധുക്കള്‍, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവര്‍, ആരുമായും അന്യത്വം ഇല്ലെങ്കില്‍ പിന്നെന്തിനാണ് പരസ്പരസ്പര്‍ദ്ധ? പിന്നെന്തിനാണ് അക്രമങ്ങളും, ധര്മ്മസങ്കടങ്ങളും, നിരാശയും, ദുഖവുമൊക്കെ ഉണ്ടാകുന്നത്?
അതിനുള്ള മറുപടി കിട്ടണം. കഠിനധ്യാനത്തിലൂടെ പരിപൂര്‍ണ്ണ ധ്യാനാവസ്ഥയിലേയ്ക്ക് എത്തിച്ചേരാന്‍ സിദ്ധാര്‍ത്ഥന്‍ തീരുമാനിച്ചു.
അവസാനിയ്ക്കുന്നില്ല......
ബോധിസത്വന്‍ --3
ധ്യാനത്തിന്റെ പരിപൂര്‍ണ്ണ അവസ്ഥയില്‍ ഭാരതം നിറഞ്ഞു നില്‍ക്കുന്ന വിരാട് പുരുഷനെ, ഹിമാലയം മുതല്‍ തെക്ക് സമുദ്രം വരെ, കിഴക്കും പടിഞ്ഞാറും ആഴികള്‍ക്കിടയില്‍ അനന്തശായിയായിക്കിടക്കുന്ന ബുദ്ധരൂപത്തെ സിദ്ധാര്‍ത്ഥന്‍ സ്വപ്നത്തില്‍ കണ്ടു..
ശ്രീബുദ്ധന്റെ പൊക്കിളില്‍ നിന്നും മുളച്ചു പൊന്തിയ താമരപ്പൂ വലുതായി മേഘം മുട്ടും വരെ മുകളിലേക്കുയര്‍ന്നു .അതിനു ചുറ്റും സ്വര്‍ണ്ണച്ചിറകുകളുള്ള പറവകള്‍ നിരന്നു നിന്നു.
ജ്ഞാനോദയത്തിന്റെ ശുഭകരമായ ലക്ഷണം.
അധികം താമസിയാതെ ഒരു വൈശാഖ പൌര്‍ണ്ണമി നാളില്‍ നദീതീരത്തു സാധാരണ ധ്യാനത്തിനായിരിയ്ക്കുന്ന ആല്‍മരച്ചുവട്ടില്‍, എന്ത് വന്നാലും ശരി, ജ്ഞാനപ്രകാശം ലഭിച്ചേ താന്‍ ഈ ഇരുപ്പില്‍ നിന്നും ഇളകൂ എന്ന് തീരുമാനിച്ച് മൂലപ്രകൃതിയെ മനസ്സിന്റെ സാക്ഷിയാക്കി പദ്മാസനത്തില്‍ ഇരുപ്പുറപ്പിച്ചു. സൂക്ഷ്മമായ ഏകാഗ്രതയില്‍ ആഴ്നിറങ്ങി സമാധിയില്‍ ലയിച്ചു.
അര്‍ത്ഥരാത്രിയില്‍ തന്നിലൂടെ ആഴ്ന്നിറങ്ങിയ പ്രകാശം, അറിവിന്റെ ബോധം ആണെന്നറിഞ്ഞു. ആകാശവും ഭൂമിയും പ്രകൃതിയിലെ സകലജീവജാലങ്ങളും തന്റെ ജീവകോശങ്ങളോട് ബന്ധപ്പെട്ടതാണെന്നും, അവ ത്രികാലങ്ങള്‍ക്കതീതമായി വര്‍ത്തിയ്ക്കുന്നുവെന്നും മനസ്സിലായി.
സിദ്ധാര്‍ത്ഥന്‍ വിചാരിച്ചു--തനിക്കറിയേണ്ട സത്യം ഇതല്ലല്ലോ.
വീണ്ടും ധ്യാനത്തിലേക്ക് ആഴ്ന്നിറങ്ങി. പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന ജീവജാലങ്ങള്‍ ജനനമരണങ്ങള്‍ക്കിടയില്‍ക്കിടന്നുഴലുന്നു.
കടലിലെ തിരമാലകള്‍ തിരിച്ചറിയുകയാണ്, താനും ഈ കടലിലെ ജലം തന്നെയെന്ന്. ഉയര്‍ന്ന് പൊങ്ങുന്നതോ താഴുന്നതോ, നുരയും പതയുമോ ഓര്‍ത്ത് വ്യാകുലപ്പെടെണ്ടതില്ല. ജലപ്പരപ്പിലെ നിതാന്ത ശാന്തത അനുഭവിച്ച് അതില്‍ ലയിക്കുവാന്‍ കഴിയണം.
അന്തരീക്ഷം പെട്ടെന്ന് മാറി. കാര്‍മേഘം ചന്ദ്രനെ മറച്ചു, ഇടിയും മിന്നലും, കോരിച്ചൊരിയുന്ന മഴയും പെട്ടെന്നുണ്ടായി. വിവേകം അല്ലെങ്കില്‍ അറിവ് തന്റെ ഉള്ളില്‍ നിറഞ്ഞതായി സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.
ജനനമരണക്കൂട്ടില്‍ നിന്നും പുറത്തു കടന്ന അനുഭൂതിയായിരുന്നു സിദ്ധാര്‍ത്ഥന് അപ്പോള്‍.
ഇതുതന്നെയാണ് താന്‍ തേടിയ സത്യം. ആഹ്ളാദത്തിലമര്‍ന്ന രാജകുമാരന്‍ ഉറക്കെപ്പറഞ്ഞു. ദുഖത്തിന്റെ കാരണങ്ങള്‍ അറിഞ്ഞാല്‍ സഹാനുഭൂതിയുണ്ടാകും. അത് സ്നേഹമായി മാറും. സ്നേഹം യഥാര്‍ത്ഥ അറിവാണ്. സ്വാതന്ത്ര്യത്തിന്റെ രഹസ്യമാണത്. .
ശരിയായ അറിവ്, ശരിയായ വാക്ക്, ശരിയായ വിചാരം, ശരിയായ പ്രവര്‍ത്തി ......
നേരായ ജീവിതചര്യ, നിര്‍വ്യാജമായ പ്രയത്നം, ശരിയായ ഏകാഗ്രത, ശരിയായ ജാഗ്രത----മഹനീയമായ ജീവിതപഥത്തെ സിദ്ധാര്‍ത്ഥന്‍ മനസ്സുകൊണ്ട് സമര്‍ത്ഥിച്ചു.
പെട്ടെന്ന് അന്തരീക്ഷം തെളിഞ്ഞു. സിദ്ധാര്‍ത്ഥന്റെ മനസ്സും..
അജ്ഞതയുടെ ബന്ധനത്തില്‍ നിന്നും മുക്തനായത്,
എവിടെയോ സ്വാതത്ര്യത്തിന്റെ സുഖം അനുഭവപ്പെടുന്നത്,
ഏതോ ദിവ്യാനുഭൂതിയില്‍ മുങ്ങിക്കുളിച്ച അനുഭവം ഉണ്ടായത്,
എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായ അവസ്ഥയുണ്ടായത്
എല്ലാം നിമിഷനേരങ്ങള്‍ കൊണ്ട് അനുഭവിച്ചറിഞ്ഞു..
ഒരു പുനര്ജ്ജന്മാനുഭവം !.സിദ്ധാര്‍ത്ഥന്‍ കണ്ണുകള്‍ തുറന്നു.
ദീപ്തമായ ആകാശം.
തന്നെ നോക്കി നില്‍ക്കുന്ന ശുക്രനക്ഷത്രം......
തന്റെ ചുറ്റുമുള്ള പുല്‍ച്ചെടികളുടെ, വൃക്ഷങ്ങളുടെ, വെള്ളം കുടിയ്ക്കാന്‍ മറന്ന് വിടര്‍ന്ന കണ്ണുകളോടെ തന്നെ ശ്രദ്ധിച്ചു നില്‍ക്കുന്ന മാൻപേടകള്‍..എല്ലാത്തിന്റെയും സ്പന്ദനങ്ങള്‍ സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.
പ്രകൃതിയുടെ കാരുണ്യത്താല്‍ മുഖം താമരപ്പൂപോലെ വിടര്‍ന്നു.
December 5, 2016
ബോധിസത്വന്‍ -4
പിറ്റേന്ന് രാവിലെ തനിയ്ക്ക് പാല്‍ക്കഞ്ഞിതന്നു ജീവന്‍ രക്ഷിച്ച സുജാതയെന്ന പെണ്‍കുട്ടിയോട് തന്റെ അനുഭവം സിദ്ധാര്‍ത്ഥന്‍ പങ്കുവെച്ചു. സുജാത പറഞ്ഞു--മാഗധി ഭാഷയില്‍ ഉണര്‍വ്വ് കിട്ടിയ ആളെ 'ബുധ' എന്നാണു പറയുക. അപ്പോള്‍ താങ്കള്‍ 'ബുദ്ധ' നായി. ഈ അരയാല്‍ വൃക്ഷം, ബോധിവൃക്ഷമായി .
ബോധിവൃക്ഷത്തെ നമസ്ക്കരിച്ച സുജാതയുടെ നിറുകയില്‍ 'ബുദ്ധന്‍റെ' കരസ്പര്‍ശമേറ്റപ്പോള്‍ അവള്‍ക്കു ദിവ്യാനുഭവം ഉണ്ടായി..
തനിക്കു കിട്ടിയ അനുഭൂതി ബുദ്ധന്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ആഗ്രഹിച്ചു.
കുറച്ചുനാള്‍ കൂടി തപസ്സു തുടര്‍ന്നു. തന്റെ കൂടെയുള്ള ശിഷ്യര്‍ക്കു അറിവ് പങ്കുവെച്ചു. വീണ്ടും ഗംഗാ നദി കടന്നു മഗധയിലെത്തി. മുന്നോട്ടു പോകുന്തോറും ബുദ്ധഭിക്ഷുക്കളുടെ എണ്ണം കൂടിത്തുടങ്ങി. പലേ സന്യാസിമാരുമായി സംവാദങ്ങള്‍ ഉണ്ടായി .
വേദങ്ങളെ ഉദ്ധരിച്ചു ബുദ്ധന്‍ പ്രഭാഷണങ്ങള്‍ നടത്തി. വളരെ ലളിതമായ ഭാഷയില്‍ വേദങ്ങളെ വിശദീകരിച്ചു. ജലം, അഗ്നി, വായു, ജീവജാലങ്ങള്‍ ഇവയൊക്കെ പ്രകൃതിയിലെ ജീവജാലങ്ങലളുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന മഹാസത്യം ലളിതമായി വിവരിച്ചു.
ഈ സത്യമറിഞ്ഞാല്‍ പിന്നെ പരസ്പരസ്പര്ദ്ധയില്ല, ദുഖമില്ല. അഹിംസയില്‍ ഉറച്ച ബുദ്ധന്‍റെ തത്വങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഏറ്റുവാങ്ങി. അനുയായികള്‍ പരസഹസ്രങ്ങളായി മാറി. ഭിക്ഷാംദേഹികളായ സന്യാസിമാര്‍ വരിവരിയായി ഒരേ പാദചലനങ്ങളോടെ നടന്നു നീങ്ങിയപ്പോള്‍ പ്രകൃതിയില്‍ ഓംകാരധ്വനി ഉയര്‍ന്നു.
അങ്ങിനെ ഒരുനാള്‍ ഭിക്ഷു സന്യാസിമാര്‍ കപിലവസ്തുവില്‍ എത്തിച്ചേര്‍ന്നു. ശുദ്ധോദനരാജാവും, പരിവാരങ്ങളും ശ്രീബുദ്ധനെ എതിരേല്‍ക്കാന്‍ ചെന്നു. മുത്തശ്ശന്റെ കൂടെ അച്ഛനെ എതിരേല്‍ക്കാന്‍ രാഹുലും എത്തിച്ചേര്‍ന്നു..
രാജാവ് മകന്റെ അടുത്തെത്തിയപ്പോള്‍ മകനില്‍ നിന്നും ദിവ്യ പ്രകാശം അച്ഛനിലും പകര്‍ന്നു. മുത്തശ്ശന്റെ കൈപിടിച്ചു നടന്ന ഏഴു വയസ്സുകാരന്‍ ചോദിച്ചു--പൂജ്യനായ സന്യാസീ, അങ്ങെന്നെ അറിയുമോ? അമ്മ പറഞ്ഞു, അങ്ങ് എന്റെ അച്ഛനാണ് എന്ന്. കേട്ടുനിന്നവരുടെ മനസ്സ് ഒരു നിമിഷത്തേയ്ക്ക് തളര്ന്നുവോ?
ആ സമയത്ത് ബുദ്ധഭഗവാന്‍ ഒരു നിമിഷത്തേയ്ക്കെങ്കിലും സിദ്ധാര്‍ത്ഥനായി മാറിയിട്ടുണ്ടാകുമോ?
'ഞാന്‍ ലക്‌ഷ്യം നേടി തിരിച്ചുവന്നു' എന്ന് പറഞ്ഞ് യശോധരയെ ഏകാന്തതയില്‍ സന്ദര്‍ശിയ്ക്കുന്ന ബുദ്ധന്‍, താന്‍ സമ്മാനിച്ചിരുന്ന മുത്തുമാലയുമണിഞ്ഞു ശുഭ്രവസ്ത്രധാരിയായ, കര്‍മ്മനിഷ്ടയായ യോഗിനിയെപ്പോലുള്ള യശോധരയെ അനുഗ്രഹിച്ചു ദിവ്യാനുഭൂതി അവളിലേക്ക് ചൊരിഞ്ഞു. ആശങ്കകളും, വേദനകളും അകറ്റാനുള്ള ഉപദേശങ്ങളും നല്‍കി.
കപിലവസ്തുവിലെ ആഥിത്യം സ്വീകരിച്ചു കഴിയവേ, നിരവധി പ്രജകളും, രാജാവുതന്നെയും ബുദ്ധന്‍റെ അനുഗാമികളായി മാറി. ബുദ്ധതത്വങ്ങള്‍ സാധാരണക്കാരിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെന്നു.
മനസ്സാണ് ഭയം ഉണ്ടാക്കുന്നത്. പ്രകൃതിയില്‍ നിന്നും അകന്ന്നു നില്‍ക്കുമ്പോളാണ് ഭയം ഉണ്ടാകുന്നത്. മനുഷ്യന്റെ ഉള്ളിലെ അജ്ഞത, അവശത എന്നിവയൊക്കെ മാറണമെങ്കില്‍ ഹൃദയം ശുദ്ധമായിരിയ്ക്കണം. .ഭിക്ഷ യാചിക്കുന്നതു അഹങ്കാരമില്ലാതാക്കും. വേദങ്ങള്‍, പഞ്ചഭൂതങ്ങള്‍ തുടങ്ങി പ്രകൃതിയിലെ സകലജീവജാലങ്ങളോടുമുള്ള മനുഷ്യന്റെ കടപ്പാട് വിശദീകരിച്ചു. ശ്വസനപ്രക്രിയയുടെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കി.
അച്ഛന്റെ പാതയിലൂടെ നീങ്ങാന്‍ രാഹുലിനും ആഗ്രഹം. അമ്മ തടഞ്ഞില്ല. രാഹുല്‍ പോകുമ്പോള്‍ അമ്മ, അച്ഛന്‍ കുട്ടിക്കാലത്ത് വിളിച്ചിരുന്ന ഓടക്കുഴല്‍ കൊടുത്തയക്കുന്നു. ഓരോരുത്തരും അവനവന്‍റെ സത്യം കണ്ടത്തട്ടെ. രാഹുലും അച്ഛന്റെ വിരല്‍ത്തൂമ്പില്‍ തൂങ്ങി സന്യാസിമാരുടെ കൂടെ നടന്നു നീങ്ങിയപ്പോള്‍ യശോധര കൊട്ടാരം വിട്ടു കുടിലില്‍ താമസമാക്കി ധ്യാനനിരതയായി ശിഷ്ട ജീവിതം കഴിച്ചുകൂട്ടി. അവശരായവരെ സാന്ത്വനപ്പെടുത്തി.
വര്‍ഷങ്ങള്‍ കഴിഞ്ഞു.
യശോധര പരിപൂര്‍ണ്ണ യോഗിനിയായി മാറി. ഒരു നാള്‍ 78 -ആം വയസ്സില്‍, അവര്‍ ഇഹലോകവാസം വെടിഞ്ഞു.
രണ്ടു വര്ഷം കഴിഞ്ഞു ൮൦-ആം വയസ്സില്‍ ഈ ലോകത്തിന്റെ പ്രകാശമായിരുന്ന ശ്രീബുദ്ധനും ദേഹത്യാഗം ചെയ്തു.
സിദ്ധാര്‍ത്ഥ രാജകുമാരന്റെ നിഷ്ക്കളങ്കത നിറഞ്ഞ, സഹാനുഭൂതി നിറഞ്ഞ മനസ്സറിഞ്ഞ രാജകുമാരി, അവശരെ സഹായിക്കല്‍ ചര്യയായിക്കരുതിയ യശോധര, സിദ്ധാര്‍ത്ഥന്‍റെ മനസ്സ് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞവള്‍, രാജകുമാരന്‍ സന്യാസം സ്വീകരിച്ചു കൊട്ടാരം വിട്ടുപോകുമ്പോള്‍ വേദനയോടെയെങ്കിലും പൂര്‍ണ്ണമനസ്സോടെ യാത്രയയക്കുന്നവൾ ,....
ഓരോരോ വികാരം തുളുമ്പി നില്‍ക്കുന്ന സംഭവങ്ങളും മനോഹരമായാണ് ശ്രീമതി കെ.ബി ശ്രീദേവി നമുക്ക് മുന്നില്‍ കാണിച്ചു തരുന്നത്. കഠിനമായ തപശ്ചര്യക്കിടയിലും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓടക്കുഴല്‍ വിളിച്ചു കൂടെയുള്ള ശിഷ്യരെയും, പക്ഷി മൃഗാദികളെയും സാന്ത്വനിപ്പിയ്ക്കുന്ന രാഹുല്‍.
അക്ഷരങ്ങളിലൂടെ ബോധിസത്വനെ കാണിച്ചു തന്ന, കൂടെ കൊണ്ട് നടന്ന ഗ്രന്ഥ രചയിതാവിന് വിനീതമായ കൂപ്പുകൈ. നിശ്ശബ്ദയായി കരയുന്ന യശോധരയുടെ തേങ്ങല്‍ വായനക്കാരിലും പ്രതിഫലിയ്ക്കാന്‍ സാധ്യമാക്കിയ അവരുടെ കഴിവിനെ പ്രകീര്‍ത്തിയ്ക്കട്ടെ. വളരെ കഠിനമെന്നു വിചാരിച്ചിരുന്ന ബുദ്ധതത്വങ്ങള്‍ സുഖമായി മനസ്സിലാക്കാന്‍ സാധിപ്പിച്ചു തന്നതില്‍ വളരെ നന്ദി. വായിച്ചു തീരുമ്പോള്‍ എന്തോ ശൂന്യത, നഷ്ടബോധം അനുഭവപ്പെടുന്നു
എന്നാൽ.ബോധിസത്വന്റെ പ്രഭാവലയം നമ്മേക്കൂടി സംരക്ഷിക്കുമെന്ന ഒരു വിശ്വാസം......
അത് ആശ്വാസത്തിന്റെ കുളിരായി സ്പര്ശിയ്ക്കുംപോള്‍ ധന്യമാകുന്ന മനസ്സ്...........
ബുദ്ധം ശരണം ഗച്ഛാമി
ചരണം ബുദ്ധം ഗച്ഛാമി