Friday, 29 August 2025

യാത്ര --ആന്ടമന്‍ ദ്വീപുകളിലൂടെ f

അമ്മിണീ........

ഇതും (കുറിപ്പുകള്‍)   നിനക്കുതന്നെ .....കാരണം ആന്ടമാനില്‍ വെച്ചുതന്നെ  നീ ദിവസോം മുത്തശ്ശന്‍ അറിയാതെ ലാപ്ടോപ് എടുത്ത് അമ്മക്ക് അന്നന്നത്തെ യാത്രയെ പറ്റി നിന്റെതായ ശൈലിയില്‍ വിവരിച്ചിരുന്നത് ഞാന്‍ മറഞ്ഞു നിന്ന് കേട്ടിട്ടുണ്ട്. അസ്സല് വിവരണം. നീ അതൊക്കെ മറന്നുകാണും. ഓര്‍മ്മയുണ്ടെങ്കില്‍ ഒന്നുകൂടി   ഓര്‍മ്മ പുതുക്കാലോ........ (ആ ഓഡിയോകള്‍ save  ചെയ്യേണ്ടതായിരുന്നു.......കഷ്ടായി.....).

ഭാരത ഉപഭൂഖണ്ഡത്തിന്റെ ഭൂപടം എടുത്തു നോക്കിയാല് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് തെക്കായി നീളത്തില്‍ ഒരു ചങ്ങലയുടെ കണ്ണികള് പൊട്ടി താഴേയ്ക്ക് ഉതിര്ന്നു വീണു കിടക്കുന്നപോലെ ഭൂഭാഗം കടലില്‍ പൊന്തിക്കിടക്കുന്നത് കാണാം. ഏകദേശം 700കി.മീ.ദൂരം നീണ്ടു കിടക്കുന്ന ഈ ദീപസമൂഹങ്ങളാണ് ആന്തമാനന്‍ നിക്കോബാര് എന്നപേരില്‍ അറിയപ്പെടുന്നത്.
ഭാരതത്തിനു, അല്ലെങ്കില്‍ ലോകത്തിനുതന്നെ പ്രകൃതിയുടെ വരദാനമായിക്കിട്ടിയ ഈ മനോഹരമായ ദ്വീപസമൂഹങ്ങളെക്കുറിച്ചു നീണ്ട വിദ്യാഭ്യാസകാലത്ത് ആകെക്കൂടി ഒന്നോ രണ്ടോ വാചകമേ പഠിച്ചതായി ഓര്മ്മയുള്ളൂ. (എന്താണിതിന്റെ കാരണം എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. 9-ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സാമൂഹ്യപാഠം എടുത്തിരുന്ന ബാലന്‍ മാഷ്‌ സമകാലീക പ്രസക്തിയുള്ള ലളിതമായ ചോദ്യങ്ങള്‍ ചോദിക്കും. ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഉത്തരം. അത് പറയാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ദേഷ്യത്തില്‍ പറയും—'ഇവരെയൊക്കെ ആന്തമാനിലേക്ക് നാടുകടത്തേണ്ടതാണ് 'എന്ന്. അന്ന് അതിന്റെ അര്‍ത്ഥം മനസ്സിലായിരുന്നില്ല  ആന്ടമാനിലെ സെല്ലുലാര്‍ ജയില്‍ കാണുകയും  അതില്‍ക്കിടന്ന് ശാരീരികവും മാനസികവുമായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് വിധിക്ക് കീഴടങ്ങിയ ധീര ദേശാഭിമാനികളായിരുന്ന സ്വാതന്ത്ര്യ സമരപ്പോരാളികളുടെ ദുരന്ത ജീവിതത്തെക്കുറിച്ച് അറിയുകയും ചെയ്തപ്പോളാണ് നാടുകടത്തെപ്പെട്ടവരുടെ കണ്ണീരും ഉപ്പും കലര്‍ന്നതാണ് ഈ ദ്വീപിലെ മണ്ണ് എന്നറിയുന്നത്. ദേശസ്നേഹമുള്ള ഓരോ ഭാരതീയനും ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടതാണ് ഈ ദീപസമൂഹങ്ങള്‍.)
യൂണിയന്‍ ടെറിടറി പ്രദേശമായ ഈ ദ്വീപുകളുടെ ആസ്ഥാനം പോര്ട്ബ്ലൈര്‍ ആണ്.. ആകെയുള്ള 572 ദ്വീപുകളില് 38 എണ്ണത്തിലെ ജനവാസമുള്ളൂ. ഈ ദ്വീപുകളില്‍ ഉഷ്ണ മേഖല പ്രദേശങ്ങളിലെ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് എന്ന് പറയാം. വേനലില്‍ അത്യുഷ്ണമോ, തണുപ്പുകാലത്ത് കഠിനമായ തണുപ്പോ ഇവിടെ അനുഭവപ്പെടുന്നില്ല. ആന്തമാനെയും നിക്കോബാറിനെയും '10 ഡിഗ്രി ചാനല്‍' എന്ന ആഴക്കടല്‍ വേര്‍ തിരിയ്ക്കുന്നു. ഈ രണ്ട് ദ്വീപുകളിലെയും ജനജീവിതവും കാലാവസ്ഥയുമെല്ലാം വ്യത്യസ്തം തന്നെ.

ഈ ദ്വീപുകളുടെ താഴെയായി ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നു. മ്യാന്മാറും, തായ്ലന്ടും അയല്‍ രാജ്യങ്ങള്‍ തന്നെ. തെക്കേ അറ്റം കന്യാകുമാരി മുനമ്പിനും താഴെയാണ്. ഇത് 'ഇന്ദിര പൊയന്റ്റ്' എന്ന പേരില്‍ അറിയപ്പെടുന്നു.

സമ്പുഷ്ടമായ വനങ്ങള്‍, കണ്ടല്‍ക്കാടുകള്‍, അത്യപൂര്വങ്ങളായ കടല്‍ ജീവികള്‍, സമ്പന്നമായ, അതിമനോഹരങ്ങളായ പവിഴപ്പുറ്റുകള്‍, ലോകത്തിലേക്കുവെച്ചുതന്നെ അപൂര്വമായ ജനജന്തുസസ്യങ്ങളാല്‍ വ്യത്യസ്തതയാര്ന്ന പ്രദേശം, കണ്ണിനു വശ്യമാര്ന്ന ദൃശ്യവിരുന്നൊരുക്കുന്ന നീലപ്പച്ച നിറം വീശുന്ന കടല്‍, വെണ്മണല്‍ മിന്നിത്തിളങ്ങുന്ന മനോഹരങ്ങളായ ബീച്ചുകള്‍, നീലക്കടലിന്നു പുറത്തും, അകത്തും വിസ്മയം തീര്‍ക്കുന്ന സുന്ദരമായ ഭൂവിഭാഗം!! .

3൦,000 മുതല്‍ 6൦,000 വര്ഷത്തോളം പഴക്കമുള്ള സംസ്ക്കാരമാണ് ഈ ദ്വീപുകളില്‍ നിലനില്‍ക്കുന്നതെന്ന് ശാസ്ത്രജ്ഞന്മാര് കണക്കായിട്ടുണ്ട്. ഇന്ന്, മാതൃരാജ്യത്തിന്റെ ഇടപെടലുകള്‍ കൊണ്ട് പലേ ജീവജാലങ്ങള്‍ക്കും വംശനാശ ഭീഷണിയുണ്ടെങ്കിലും കോടാനുകോടി വര്ഷം പഴക്കമുള്ള നിരവധി ജന്തുജീവജാലവര്ഗ്ഗങ്ങള്‍ അതേപടി ഈ ദ്വീപിന്റെ വിവിധ ഭാഗങ്ങളിള്‍ നിലനിന്നു പോരുന്നുണ്ട്.

സഹസ്രാബ്ദത്തിനു മുന്പേ തന്നെ പുറം ലോകത്തിനു ഈ ദ്വീപുകളെപ്പറ്റി അറിവുണ്ടായിരുന്നു. അറബികളും, മലയക്കാരും കച്ചവട സംബന്ധമായി യാത്രചെയ്തിരുന്ന കപ്പലുകള്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി ഈ ദ്വീപുകളില്‍ നങ്കൂരമിട്ടിരുന്നുവത്രേ. മാര്ക്കോപോളോയുടെയും മറ്റു സഞ്ചാരികളുടെയും യാത്രാ വിവരണത്തില്‍ ഇവിടെയുള്ളവരെ പറ്റി പരാമര്ശിച്ചിട്ടുണ്ട്. നിക്കൊബാറിനെ പറ്റി 'നഗ്ന മനുഷ്യരുടെ നാട്' അല്ലെങ്കില്‍ 'മനുഷ്യനെ പച്ചക്ക് തിന്നുന്നവരുടെ നാട്' എന്നാണ് പരിചയപ്പെടുത്തിയിട്ടുള്ളത്..


18 -ആം നൂറ്റാണ്ടിൽ ഓസ്ട്രിയയും ഡെന്മാർക്കും ഈ ദ്വീപുകളുടെ ചിലഭാഗങ്ങൾ സ്വന്തമാക്കി തങ്ങളുടെ കോളനിയായി മാറ്റി. ദ്വീപിൽ മലേറിയ പടർന്ന്‌ പിടിച്ചപ്പോൾ അധിനിവേശക്കാർ ഈ ദ്വീപുകള്‍ വിട്ടുപോയി. പിന്നീട് 1869-ഓടെ ഈ ദ്വീപുകള്‍ പൂര്‍ണ്ണമായും ബ്രിട്ടീഷ്‌ കാരുടെ കീഴിലായി. അമ്പും വില്ലും മാത്രം ഉപയോഗിച്ച് ജീവിച്ചുപോന്ന ഗോത്രവര്‍ഗ്ഗക്കാര്‍ പീരങ്കിയുടെ നിരന്തരമായ ശബ്ദത്തില്‍ ഭയന്ന് ഉള്‍ക്കാടുകളിലേക്ക് വലിഞ്ഞു. പലര്രുടെയും ജീവനും നഷ്ടപ്പെട്ടു.........

ബംഗാള്‍ ഉള്‍ക്കടലില്‍ തങ്ങള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ ആന്‍ടമന്‍ --നിക്കോബാര്‍ ദ്വീപുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കേണ്ടതിന്റെ ആവശ്യം ബ്രിടിഷുകാര്‍ക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ടായിരുന്നു. നേരത്തെ മലേറിയ തുടങ്ങിയ .അസുഖം ബാധിച്ച് നിരവധിപേര്‍ മരിച്ചു. ഉത്തര ആന്ടമാന്‍ താമസത്തിന്  യോജിച്ച സ്ഥാനമല്ലെന്ന് മനസ്സിലാക്കി. പിന്നീട്, നിര്‍ത്തിവെച്ച കുടിയേറ്റം വീണ്ടും ആരംഭിച്ചു. ആദ്യമാദ്യം ദ്വീപില്‍ പണിയെടുക്കാനായി ഭാരതത്തില്‍ നിന്നും ആളുകളെ  കൊണ്ടുപോയി. കാടുകൾ വെട്ടിത്തെളിച്ച് നല്ല വളക്കൂറുള്ള മണ്ണില്‍ ചായ റബ്ബർ,തെങ്ങ്പുളിനാരകം തുടങ്ങിയവ വെച്ചുപിടിപ്പിച്ചു.  ബോട്ടുകള്‍ വഴി   ദ്വീപുകള്‍ തമ്മില്‍ ബന്ധപ്പെടുത്തി. പോര്‍ട്ട്‌ ബ്ലൈറില്‍ തുറമുഖവും നിർമ്മിച്ചു.

 പിന്നീട് ദേശദ്രോഹികളെന്നും അപകടകാരികളെന്നും മുദ്ര കുത്തിയ സ്വാതന്ത്ര്യ സമരത്തടവുകാരെ മാതൃരാജ്യത്തിലേക്ക് ഒരിക്കലും തിരിച്ചു വരാതിരിക്കാനായി ആന്ഡമാന്‍ ദ്വീപുകളിലേക്ക് നാടുകടത്താമെന്നവര്‍ തീരുമാനിച്ചു. അങ്ങിനെ 18 മുതല്‍ 40 വയസ്സിനിടയിലുള്ള ബുദ്ധിജീവികളെ, പ്രസംഗങ്ങള്‍ കൊണ്ടും കവിതകള്‍ കൊണ്ടും, സ്വാതന്ത്ര്യ ബോധം ജനങ്ങളില്‍ എത്തിക്കാന് ശ്രമിച്ചവരെ, മതപണ്ഡിതര്, രാജ്യപ്രമുഖര് അഥവാ നാടുവാഴികള്‍, ജന്മികള്‍ തുടങ്ങി ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കെല്പുള്ളവരെ ശാരീരികമായും മാനസികമായും തളര്ത്താനായി അപകടകാരികളെന്ന മുദ്രകുത്തി കൈകാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച് ഒരിറക്ക് ശുദ്ധജലം കൂടെ ലഭിയ്ക്കാത്ത അന്തമില്ലാത്ത ഈ ദ്വീപുകളില്‍ കൊണ്ടിറക്കി വിട്ടു. ദ്വീപിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പിന്നീട് ഈ തടവുകാരെക്കൊണ്ടാണ് ചെയ്യിച്ചിരുന്നത്. മാതൃരാജ്യത്തിലേക്ക് ഒരിക്കലും തിരിച്ചു വരാതിരിക്കാനായി ഈ ദ്വീപുകളെ മാറ്റിഎടുക്കുകയും ചെയ്തു.                                    .                                                      

1858 ലാണ് ആദ്യത്തെ തടവുകാരെ അവിടെ എത്തിച്ചത്. 1906 ഓടെ 'സെല്ലുലാര് ജയില്‍' എന്ന് കുപ്രസിദ്ധിയാര്ജ്ജിച്ച 600ലധികം തടവുമുറികളുള്ള ജയിലിന്റെ നിര്മ്മാണം പൂര്ത്തിയാക്കി. ഭാരതം സ്വതന്ത്രമായതോടെ ആന്ടമാന്‍ ദ്വീപുകള്‍ക്കും .
 മോക്ഷമായി. ഈ കാലഘട്ടത്തിലെ ഭീകര സംഭവങ്ങള്‍ ചരിത്രത്തിലെ താളുകളില്‍ ഒന്നൊഴിയാതെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ദ്വീപുകള്‍ ഭാരതത്തിന്‌ മാത്രമല്ലലോകത്തിന് കൂടി പ്രകൃതി നല്കിീയ വരദാനമാണെന്ന് പറയാം. സമ്പുഷ്ടമായ വനങ്ങള്‍, കണ്ടൽക്കാടുകള്‍, അത്യപൂര്വ്ങ്ങളായ കടല്‍ ജീവികള്‍, ലോകത്തിലെക്കുവെച്ചുതന്നെ അപൂർവമായ ജനജന്തുസസ്യങ്ങളാല്‍ വ്യത്യസ്തതയാര്ന്ന പ്രദേശംവശ്യമാര്ന്ന ദൃശ്യവിരുന്നൊരുക്കുന്ന നീലപച്ച നിറമാര്‍ന്ന കടല്‍, വെണ്മണല്‍ മിന്നിത്തിളങ്ങുന്ന മനോഹരങ്ങളായ ബീച്ചുകൾനീലക്കടലിന്നകത്ത് വിസ്മയം തീര്ക്കുന്ന സുന്ദരമായ പവിഴപ്പുറ്റുകളും, അപൂര്‍വ മത്സ്യങ്ങളും, പ്രകൃതിദത്തമായ തുറമുഖങ്ങളാലും ഈ ഭൂവിഭാഗം അനുഗ്രഹീതമാണ്. പ്രകൃത്യാ ഉയര്ച്ചതാഴ്ചകളുള്ള ഈ ഭൂപ്രദേശത്ത്‌ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും തീര്ക്കുന്ന വെള്ളക്കെട്ടുകള്‍ ഇടനാഴികകളായി രൂപാന്തരപ്പെടുന്ന ദൃശ്യവും വിസ്മയിപ്പിക്കുന്നതാണ്. 

നിത്യഹരിത വനങ്ങളില്‍ കാണപ്പെടുന്ന 'വുഡ് പീജിയന്‍' ആണ് ആന്‍ഡമാനിലെ  ദേശീയ പക്ഷി. സസ്യഭുക്കായ കടല്‍പ്പശു എന്നറിയപ്പെടുന്ന 'സുഗോന്ഗ്' ആണ് ദേശീയ മൃഗം. രണ്ടും വംശനാശ ഭീഷണി നേരിടുന്നുണ്ട്. ലോകത്തില്‍ വെച്ചുതന്നെ ഏറ്റവും വലുപ്പമുള്ളതും മനോഹരങ്ങളുമായ പൂമ്പാറ്റകള്‍ ഈ ദ്വീപില്‍ ഉണ്ട്. 225 ഓളം തരത്തിലുള്ള ചിത്രശലഭങ്ങള്‍ ഇവിടെ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. നിരവധി പക്ഷികള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്. ഏറ്റവും വിലപ്പിടിച്ച വ്യാവസായിക വൃക്ഷമായ  'പഡോക്' ആണ് ദേശീയ വൃക്ഷം. 

  ട്രെക്കിംഗ്, പക്ഷി നിരീക്ഷണം, സ്കുബ ഡൈവിംഗ്, സ്നോര്‍ക്ലിംഗ്, ജലക്രീഡ തുടങ്ങിയ വിനോദങ്ങള്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പഞ്ചാരമണല്‍ ബീച്ചുകളില്‍ എത്ര ദൂരം വേണമെങ്കിലും നടക്കാം. ഉള്ളിലേക്ക് കടന്നാല്‍ ഗ്രാമങ്ങളിലെ ജീവിതം കൃഷി എല്ലാം കണ്ടു ആസ്വദിക്കാം

cഇന്ന് ലോകമാകെ അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ആന്ടമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. 365 ദിവസവും ഇവിടേക്ക്  സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് വേണ്ട താമസ  സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടൂറിസപ്രാധാന്യമുള്ള ദ്വീപുകളിലേക്ക് ഫെറി ടികെറ്റ്‌കള്‍ ഫിനിക്സ് പോര്ക്‍ട്ട്‌ ബ്ലെര്‍ എന്നീ ജെട്ടികളില്‍ നിന്നും 3 ദിവസം മുന്നേ ബുക്ക് ചെയ്യാം. ഹവ്ലോക്, നീല്‍, രംഗട്, ദിഗ്ലിപുര്‍, ഹട്ട്ബെ എന്നീ ദ്വീപുകളില്‍ താമസവും. പോര്‍ട്ബ്ലൈര്‍ ന്‍റെ അടുത്തുള്ള കോര്ബിന്‍കോവ് ബീച്ചിലേക്ക് പോകാന്‍ ടിക്കറ്റ്  എടുക്കേണ്ടതില്ല. എത്ര നേരം വേണമെങ്കില്‍ കടലില്‍ കിടക്കാം. ട്രെക്കിംഗ്, പക്ഷി നിരീക്ഷണം, സ്കുബ ഡൈവിംഗ്, സ്നോര്‍ക്ലിംഗ്, ജലക്രീഡ തുടങ്ങിയ വിനോദങ്ങള്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പഞ്ചാരമണല്‍ ബീച്ചുകളില്‍ എത്ര ദൂരം വേണമെങ്കിലും നടക്കാം. ഉള്ളിലേക്ക് കടന്നാല്‍ ഗ്രാമങ്ങളിലെ ജീവിതം കൃഷി എല്ലാം കണ്ടു ആസ്വദിക്കാം. 

സമൃദ്ധവും വൈവിദ്ധ്യപൂര്‍ണ്ണവുമായ  വനസമ്പത്തുപോലെത്തന്നെയാണ് ദ്വീപിലെ സമുദ്ര സമ്പത്തും. ലോകത്തിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടത്തെ കടലിലെ ഉപ്പിന്റെ അംശം, പ്രകാശം, ചൂട്, വായു സമ്മര്‍ദ്ദം ---എല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്നത് കാരണം പരിണാമത്തിനു വിധേയമാകാതെ പലേ ജീവികളും ഒട്ടൊക്കെ അന്നത്തെപ്പോലെത്തന്നെ ഇപ്പോഴും ജീവിച്ചുപോരുന്നു. ആയിരക്കണക്കിന് വിവിധ  തരത്തില്‍പ്പെട്ട മസ്യങ്ങള്‍ കടലില്‍ ഉണ്ട്. ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ പവിഴപ്പുറ്റുകള്‍ ആന്തമാനില്‍ ആണെന്ന് പറയാം. വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള കവടികളും ശംഖുകളും മറ്റൊരു സമുദ്ര സമ്പത്താണ്‌. ഒരു കാലത്ത് കവടികള്‍ രൂപയുടെ സ്ഥാനത്ത് ഉപയോഗിച്ചിരുന്നുവത്രേ.

ദ്വീപുകളുടെ ആസ്ഥാനമായ പോര്ട്ബ്ലൈറും മാതൃരാജ്യവുമായി കടൽമാർഗ്ഗമായും   ആകാശമാര്‍ഗ്ഗമായും ന്ധപ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള 572 ദ്വീപുകളില്‍  38 എണ്ണത്തിലേ ജനവാസമുള്ളു. അന്റമാനെയും നിക്കോബാറിനെയും '10 ഡിഗ്രി ചാനല്‍' എന്ന ആഴക്കടല്‍ വേര്തിരിയ്ക്കുന്നു. ഈ ഭാഗത്ത് സമുദ്രത്തിന് 142 കി,മീ നീളവും 400 ഓളം അടി താഴ്ചയും ഉണ്ടത്രേ. ഈ രണ്ട്  ദ്വീപുകളിലെയും ജനജീവിതവും കാലാവസ്ഥയുമെല്ലാം വ്യത്യസ്തമാണ്. ആന്ടമാനില്‍ ഉഷ്ണമേഖല പ്രദേശങ്ങളിലെ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വേനലില്‍ അത്യുഷ്ണമോതണുപ്പുകാലത്ത് കഠിനമായ തണുപ്പോ ഇവിടെ അനുഭവപ്പെടുന്നില്ല.

 പ്രധാനപ്പെട്ട ദ്വീപുകൾ നോർത്ത് അൻഡമാൻമിഡ്ഡിൽ അൻഡമാൻസൗത്ത് അൻഡമാൻ അഥവാ ദി ഗ്രേറ്റ് അൻഡമാൻലിറ്റിൽ അൻഡമാൻറിച്ചീ ദീപസമൂഹങ്ങൾദി ഗ്രേറ്റ് നിക്കോബാർകാർ നിക്കോബാർനാര്കോണ്ടം തുടങ്ങിയവയാണ്. പോർട്ട് ബ്ലൈറുമായി എല്ലാ ദ്വീപുകളും ബന്ധപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ദ്വീപിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ട്. 

റോസ്, നര്‍ക്കൊണ്ടം, വൈപര്‍  തുടങ്ങിയ എട്ടോളം ദ്വീപുകളില്‍ പകല്‍ സമയത്ത് പോയിവരാം. .അമ്ബര്‍ദീന്‍ ജെട്ടിയില്‍. നിന്നും അതിരാവിലെ ടൂറിസ്റ്റ്കളെയും കൊണ്ട് ഈ  ദ്വീപുകളിലേക്ക് യാത്ര തുടങ്ങും. ദ്വീപുവാസികളുടെ ആവാസകേന്ദ്രമൊഴിച്ച് മറ്റു ദ്വീപ് കളില്‍ രാത്രി  താമസിക്കാം. വിദേശികളായ സഞ്ചാരികള്‍ക്ക്  താമസത്തിന് ചില നിബന്ധനകള്‍ ഉണ്ട്.

അതിരാവിലെ ചെന്നൈയില്‍ നിന്നും പറന്നുയര്‍ന്ന് പോര്‍ട്ബ്ലൈരില്‍ ഇറങ്ങുമ്പോള്‍ സൂര്യോദയം കഴിഞ്ഞിരുന്നു. സ്വപ്നഭൂമിയായ ആന്ടമാന്‍ ദ്വീപുകളില്‍ താഴ്ന്നിറങ്ങിയത്  മറക്കാത്ത അനുഭവം തന്നെ. കാത്തുനിന്നിരുന്ന മകന്റെ കൂട ഹഡ്ഡോവിലുള്ള വീട്ടിലേക്ക് യാത്രയായി. കേട്ടറിവ് മാത്രമുള്ള ആന്ടമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് ഓരോ നിമിഷവും സ്വയം പറഞ്ഞ് ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു. താമസിക്കുന്ന വീട് തന്നെ പുതുമയുള്ളതായിരുന്നു. ദ്വീപുകാരുടെ പരമ്പരാഗത രീതിയില്‍ അഥവാ പ്രകൃതിയോട് ഇണങ്ങുന്ന പഴയ വീട്. മണ്ണോ കോണ്‍ക്രീറ്റോ തൊടാത്ത പൂര്‍ണ്ണമായും മരം കൊണ്ട് തീര്‍ത്ത വീട്. നിലവും ചുമരും ഭൂമിയില്‍ നിന്നും മൂന്നടിയോളം ഉയരമുള്ള മരത്തടികള്‍ക്ക് മുകളില്‍ തീര്‍ത്ത പ്ലാറ്റ് ഫോമിലാണ് പണിതിരിക്കുന്നത്. നല്ല ഉറപ്പുള്ള മരങ്ങളാണ് നിലത്ത് പാവിയിരിക്കുന്നത്. ചുമരും നല്ല ഉറപ്പുള്ളത് തന്നെ. വീടിന്‍റെ ഉമ്മറത്ത് നിന്നാല്‍ കുറച്ചകലെ പരന്നു ശാന്തമായി കിടക്കുന്ന കടല്‍. പുതിയ അനുഭവം. 

ല്ല  പോര്‍ട് ബ്ലൈറില്‍ വന്നിറങ്ങുന്ന ഒരു സഞ്ചാരിക്ക് ആൻഡമാനിൽ ആദ്യം സന്ദര്‍ശിക്കേണ്ടത് ഏത് സ്ഥലം ആയിരിക്കണം എന്ന് രണ്ടാമത് ഒന്ന് ആലോചിക്കുക തന്നെ വേണ്ട. 'കാലാപാനിഎന്ന കുപ്രസിദ്ധിനേടിയ ഏകാന്ത തടവുമുറികളുള്ള സെല്ലുലാര്‍ ജയില്‍ തന്നെ. ഇന്നിത് 'ദേശീയ സ്മാരക' മായി അഥവാ ദേശസ്നേഹികളുടെ 'തീര്ത്ഥാടനകേന്ദ്ര' മായാണ് അറിയപ്പെടുന്നത്. 

ജയിലിലേക്ക് പ്രവേശിക്കും മുന്പ് ഈ ജയിലിന്‍റെ ചരിത്രം ഒന്ന് ചുരുക്കിപ്പറയട്ടെ. 

ബ്രിട്ടീഷ് ഭരണകാലത്തു ഭാരതത്തിലെ ജയിലുകളിൽ കിടന്നിരുന്ന തടവുകാരെ, സ്വാതന്ത്ര്യസമരസേനാനികളെ വളരെ ക്രൂരമായി മർദ്ദിച്ചിരുന്നു. പക്ഷെ, അതുകൊണ്ടൊന്നും മനോവീര്യം കെടാത്ത, മാനസികമായി തകരാത്ത, സമരാവേശം ആളിക്കത്തിയിരുന്ന നിരവധി തടവുകാർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന് അവർ ഒരു തലവേദനയായിരുന്നു. അവരിൽ പലരും വിദ്വാന്മാരും, പണ്ഡിതരും, ജമീന്ദാർമാരും, മതപണ്ഡിതരും, രാജകുടുംബത്തിൽ പെട്ടവരും സമുദായത്തിൽ വ്യക്തിത്വം നിലനിർത്തിയിരുന്നവരായിരുന്നു. പത്രങ്ങൾ നടത്തുക, രാജ്യസ്നേഹം ഉദ്ബോധിപ്പിക്കുന്ന പ്രസംഗങ്ങള്‍, കവിതകൾ, ലേഖനങ്ങൾ എന്നീ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തി സാധാരണക്കാരായ ജനങ്ങളിൽ ദേശസ്നേഹം വളർത്തി, ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരെ പ്രതിരോധിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിച്ചതിനായിരുന്നൂ ഇവരെ തടവിൽ പാർപ്പിച്ചിരുന്നത്. മിക്കവരും 18 മുതല്‍ 40 വയസ്സ് പ്രായമുള്ളവരായിരുന്നു. ജനസ്വാധീനമുള്ള ഇവരെ ബ്രിടീഷുകാര്‍ ഭയപ്പെട്ടിരുന്നു. ഇത്തരം തടവുകാരെ മാനസികമായി പീഡിപ്പിച്ചു അവരുടെ ആത്മവീര്യം നശിപ്പിക്കുക എന്നതാണ് ബ്രിട്ടീഷ് നേതൃത്വം കണ്ടുപിടിച്ച ഒരു ശിക്ഷാവഴി. തങ്ങളുടെ അധീനതയിലുള്ള ആൻഡമാൻ ദ്വീപ സമൂഹങ്ങൾ ഇതിനു പറ്റിയ ഒരിടമാണെന്നു അവർ തീരുമാനിച്ചു. 'ആന്ഡമാനിലേക്കു നാടുകടത്തുക' എന്നാൽ, ഒരിക്കലും പിന്നീട് മാതൃരാജ്യത്തിലേക്കു തിരിച്ചു വരില്ല എന്നവർ കണക്കുകൂട്ടി..

അപകടകാരികളെന്ന മുദ്രകുത്തിയ തടവുകാരുടെ കഴുത്തില്‍ക്കൂടി തൂക്കിയിട്ടിരുന്ന ഇരുമ്പ് പട്ടയോടൊപ്പം മരത്തിന്റെ ഒരു പലകയില്‍ തടവ്പുള്ളിയുടെ പേരും മറ്റു വിവരങ്ങളും എഴുതിത്തൂക്കിയിരുന്നു. ഇത്  കൈകാലുകളിലെ ചങ്ങലയുമായി  ബന്ധിപ്പിച്ചിരുന്നു. ദിവസങ്ങളോളം പട്ടിണി കിടന്ന് അവശരായ ഇവരെ ഒരിറക്ക് ശുദ്ധജലം കൂടെ ലഭിക്കാത്ത   അന്തമില്ലാത്ത ഈ ദ്വീപുകളില്‍ കൊണ്ടിറക്കി വിട്ടു. ദ്വീപിലെ പ്രതികൂലമായ കാലാവസ്ഥ, പ്രിയപ്പെട്ടവരെയും മാതൃരാജ്യവും ഇനി ഒരിക്കലും കാണാനാവില്ലെന്ന ചിന്ത, കഠിനമായ ദേഹാദ്ധ്വാനം, ഏകാന്തവാസം ......ഇതെല്ലാം ആ ദേശസ്നേഹികളെ തീര്‍ത്തും തളര്‍ത്തി. ആന്ഡമാനിലേക്കു നാട് കടത്തുക എന്നാൽ പിന്നീടൊരിക്കലും സ്വദേശം കാണുകയില്ല എന്ന സത്യം ഏവർക്കും അറിയാമായിരുന്നു. 

.1858 ല്‍ ആദ്യത്തെ തടവുകാരെ (200 ഓളം പേരെ) വൈപ്പിന്‍ ദ്വീപ്, ചാത്തം ദ്വീപ് തുടങ്ങി കുടിക്കാന്‍ ശുദ്ധജലമോ, കഴിക്കാന്‍ ഭക്ഷണമോ തലചായ്ക്കാന്‍ ഒരു സൌകര്യവുമില്ലാത്ത കടല്‍ത്തീരങ്ങളില്‍ ഇറക്കിവിട്ടു. പിന്നീട് ദിവസം മുഴുവന്‍ അദ്ധ്വാനിക്കുകയും രാത്രിയില്‍ മരംകൊണ്ട് തീര്‍ത്ത ബാരക്കുകളിലും ടെന്റുകളിലും ഇവര്‍ക്ക് സമയം കഴിച്ചുകൂട്ടേണ്ടിയും വന്നു. പകല്‍ മുഴുവന്‍ ചങ്ങലകള്‍ അഴിച്ചുമാറ്റാതെ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മുറിച്ച് കഷ്ണങ്ങളാക്കുക എന്ന ശ്രമകരമായ  ദൌത്യമായിരുന്നു ഇവര്‍ക്ക് നല്‍കിയത്. വീട് നിര്‍മ്മിക്കാനുള്ള സ്ഥലം വെട്ടി വെടുപ്പാക്കല്‍, റോഡുകള്‍ വെട്ടിയെടുക്കല്‍ തുടങ്ങി 9 മണിക്കൂറോളം വെയിലില്‍ നിന്ന് കഠിനമായ പണികള്‍. പലപ്പോഴും വനവാസികളുടെ ആക്രമണത്തിനും ഇവര്‍ ഇരയായി. മഴപെയ്ത് നനഞ്ഞാല്‍ ഉടുക്കാന്‍ വേറെ വസ്ത്രങ്ങള്‍ ഇല്ല. കൂടാതെ വിഷമയമായ കുടിവെള്ളം, കാറ്റ്, വിശപ്പിന് ഉണങ്ങിയ റൊട്ടി, പണി കൃത്യമായി ചെയ്തില്ലെങ്കില്‍ കഠിനമായ ശിക്ഷ, ചെയ്ത്‌ ശീലമില്ലാത്ത പണികള്‍, ഇതിനൊക്കെ പുറമേ പ്രതികൂലമായ കാലാവസ്ഥ. ഇതൊക്കെ ജമീന്ദാര്‍മാരും നവാബുമാരും, പണ്ഡിതന്മാരുമൊക്കെ  ആയിരുന്ന തടവുകാരുടെ ആരോഗ്യത്തിനെ കഠിനമായി ബാധിച്ചു. ബന്ധുക്കളുമായി എന്നെന്നേക്കുമായുള്ള വേര്പാടും അവരെ മാനസികമായി തളര്‍ത്തി അല്ലെങ്കില്‍ മൃത്യുവിലേക്ക് അടുപ്പിച്ചു. തടവ് ചാടാന്‍ ശ്രമിച്ച പലരെയും ബ്രിടിഷുകാര്‍ തൂക്കിക്കൊല്ലുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്തു. ശവശരീരം കടല്‍ജീവികളുടെ ഭക്ഷണമാക്കി. അന്ടമന്‍ ദ്വീപില്‍ കൊണ്ടിടുക എന്നാല്‍ മരണത്തിലേക്കുള്ള കവാടം കടത്തിവിടുന്നതിന് തുല്യമായിരുന്നു.

 അംബര്‍ദീന്‍ ജട്ടയില്‍ നിന്ന് 67 അടി ഉയരത്തില്‍ 1896-ല്‍ കെട്ടിടനിര്‍മ്മാണം തുടങ്ങി. 1900-'01 ഓടെ 8.9 അടി വീതിയും 14.8 അടി നീളവും ഒന്പതെമുക്കാല്‍ അടി ഉയരത്തില്‍  വെന്റിലാറ്ററും ഉള്ള 400 മുറികളുടെ പണി കഴിഞ്ഞു.1906 ഓടെ 693 തടവുമുറികളുള്ള ജയിലിന്റെ നിര്മ്മാണം പൂര്ത്തിയായി. ഈ ജയിലിന് മൂന്ന് നിലകള്‍ ഉണ്ട്. എഴുഭുജങ്ങളും. കൂടാതെ 7 ഭുജങ്ങളുടെയും മുന്‍ഭാഗം കാണത്തക്ക വിധത്തില്‍ മദ്ധ്യഭാഗത്ത് ഒരു വാച്ച് ടവറും നിര്‍മ്മിച്ചിട്ടുണ്ട്. തടവുകാര്‍ക്ക് എതിര് ഭുജങ്ങളുടെ പിന്‍ഭാഗം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഒരു ചക്രത്തിന്റെ ആരക്കാലുകൾ പോലെയാണ് ഈ നീണ്ട ഭുജങ്ങൾ നിര്‍മ്മിച്ചിരിക്കുന്നത്. ബര്മയില്‍ നിന്നും മറ്റു ദ്വീപുകളില്‍ നിന്നും കൊണ്ടുവന്ന മണ്ണു കൊണ്ടാണ് കെട്ടിടത്തിനു വേണ്ട ഇഷ്ടികകള്‍ (ഏകദേശം 30 ലക്ഷത്തോളം ) തയാറാക്കിയത്. കെട്ടിടത്തിന് വേണ്ട ഇരുമ്പ്തൂണുകളും ഇവിടെ നിര്‍മ്മിച്ചിരുന്നുവത്രേ. 

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അന്ടമന്‍ ജപ്പാന്‍കാരുടെ അധീനതയില്‍ ആയി. ഇവര്‍ നിര്‍മ്മാണത്തിലുണ്ടായിരുന്ന കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊളിച്ചു കളഞ്ഞു. യുദ്ധകാലത്തെ ബോംബ് സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ പലഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. ഇന്ന് മൂന്ന് ഭുജങ്ങള്‍ മാത്രമേ കെട്ടിടത്തിനുള്ളൂ.

ജയിൽ മ്യൂസിയം തിങ്കളാഴ്ചയൊഴികെ ബാക്കി ദിവസങ്ങളിൽ രാവിലെ 9 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും സന്ദർശകർക്കായി തുറന്നിരിയ്ക്കും.

വൈകുന്നേരം 5 1/ 2 യ്ക്ക് നിത്യേന ദൃശ്യ മാധ്യമങ്ങളുടെ സഹായമില്ലാതെ ശബ്ദവും പ്രകാശവും ഉപയോഗപ്പെടുത്തി ജയിലിലെ ക്രൂരകൃത്യങ്ങൾ അനുഭവിച്ച് വീരമൃത്യു വരിച്ച ദേശാഭിമാനികളെ ഓര്‍ക്കാനും പ്രണാമങ്ങള്‍ അര്‍പ്പിക്കാനും ഒരവസരം കഥാകഥനത്തിലൂടെ ജയിൽ മുറ്റം നമുക്കായി ഒരുക്കിയിട്ടുണ്ടാകും. അതിന്നുള്ള ടിക്കറ്റും മുന്‍കൂട്ടി എടുക്കാവുന്നതാണ്.

ജയില്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചാല്‍ ഇരുവശങ്ങളിലും മുകൾ നിലകളിലും ഒരുക്കിയിട്ടുള്ള ചിത്രപ്രദർശനങ്ങളും ചരിത്ര രേഖകളും ജയിൽ നിർമ്മിതിയുടെ വിവരങ്ങൾ, ആന്ടമാന്റെ ചരിത്രം, സ്വാതന്ത്ര്യസമരസേനാനികളുടെ ചരിത്രം എന്നിവ നമുക്ക് വിസ്തരിച്ചു പറഞ്ഞു തരുന്നു.  സന്ദര്‍ശകര്‍ക്കായി ഒരുക്കിയ ആര്‍ട്ട്‌ ഗാലറി, മ്യുസിയം, ഫോട്ടോ പ്രദര്‍ശനം, ലൈബ്രറി എന്നിവ സവിസ്തരം കാണേണ്ടതാണ്.ഓരോ തടവുകാരുടെയും, നേതാക്കളുടെയും ഒട്ടൊക്കെ ജീവ ചരിത്രം വായിക്കാം. എന്താണ് സ്വാതന്ത്ര്യസമരമെന്നും അതിനായി പോരാടി ജീവന്‍ ബലിദാനം ചെയ്തവരെ അറിയുകയും അവരുടെ ത്യാഗവും ദേശസ്നേഹവും തിരിച്ചറിയുകയും ചെയ്യാം. സമയം നീങ്ങുന്നതോ, നമ്മള്‍ മറ്റൊരു ലോകത്തേക്ക് എത്തിച്ചേരുന്നതോ അറിയാതെ പോകുന്ന നിമിഷങ്ങള്‍. 

അവരിലൊരാളായി തിരിച്ചിറങ്ങി വരുന്നത്  കോട്ടപോലെ കിടക്കുന്ന ജയിലിന്‍റെ വിശാലമായ  നടുമുറ്റത്തെക്കാണ്. ചരിത്രം ഉറങ്ങുന്ന ആ ഭൂമിയില്‍ കാലെടുത്തു        വെക്കുമ്പോളേക്കും നെഞ്ചിടിപ്പ് കേൾക്കാം. നമ്മളറിയാതെ തടവുകാരുടെ അനുഭവങ്ങള്‍ നാം  ഏറ്റുവാങ്ങുന്നതായി അനുഭവപ്പെടുന്നു. ഭീതിതമായൊരു അന്തരീക്ഷം. ആരൊക്കെയോ അജ്ഞാതമായ കോണുകളിൽ നിന്ന് നമ്മളെ ശ്രദ്ധിയ്ക്കുന്നുണ്ടോ? തടവുമുറികളിൽ നിന്നും ദീനരോദനങ്ങൾ കേൾക്കുന്നുണ്ടോ? ചങ്ങലക്കിലുക്കങ്ങൾ കേൾക്കാനുണ്ടോ? സങ്കടമാണോ ഭയമാണോ തികട്ടി വരുന്നത് ? മൂന്നു നിലയുള്ള കെട്ടിടത്തിന്റെ നീണ്ട ഭുജങ്ങൾ കൈനീട്ടി സ്വാഗതം ചെയ്യുമ്പോൾ നമ്മൾ നമ്മളല്ലാതായിത്തീരുന്ന നിമിഷങ്ങൾ.

മുന്നിൽ തടവുകാരെ കെട്ടിയിട്ടു അടിച്ചിരുന്ന മുക്കാലി. തടവുകാരെക്കൊണ്ട് ചക്കാട്ടിച്ചിരുന്ന സ്ഥലം, അവർ ഉപയോഗിച്ചിരുന്ന ചാക്കു വസ്ത്രങ്ങൾ. വലതു ഭാഗത്തു തൂക്കുമരം .ഇതെല്ലാം കണ്ടു നീങ്ങുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത മാനസികനിലയിൽ നമ്മൾ എത്തിപ്പെടുന്നു. ഒരു ജയില്‍പ്പുള്ളി ഒരു ദിവസം ഇത്ര എണ്ണ ആട്ടിക്കൊടുക്കണം എന്ന് നിയമമുണ്ട്. ഒരു തുള്ളി കുറഞ്ഞാല്‍ ചാട്ടവാര്‍  കൊണ്ട് കഠിന പ്രഹരമാണ്. പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന ജയില്‍ സൂപ്രണ്ടിന്റെ അധികാരക്കസേര നിര്‍വികാരതയോടെ നമ്മളെ ഉറ്റ് നോക്കുന്നുണ്ടോ?

ഒരുഭാഗത്ത് ഒരേ സമയം മൂന്നുപേരെ തൂക്കിക്കൊല്ലാവുന്ന കഴുമരം. ആചാരങ്ങളൊന്നും തെറ്റിക്കാതെ തന്നെയാണ് തൂക്കിലേറ്റുന്നത് ! ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഡോക്ടരുടെയും സാന്നിദ്ധ്യത്തില്‍, ആരാച്ചാര്‍ കൊലക്കയര്‍ മുറുക്കും മുന്പ് അന്ത്യാഭിലാഷങ്ങള്‍ ചോദിച്ചറിയും. അവസാനശ്വാസം വരെ മാതൃഭൂമിക്കുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ! താഴെ നിലവറയില്‍ നില്‍ക്കുന്ന ആള്‍ പലക വലിക്കുമ്പോള്‍ അലര്‍ച്ചയോടെ തട്ടുപലകകള്‍ മാറുമ്പോള്‍  ജീവന്‍ വിടപറയുന്ന, തൂങ്ങിയാടുന്ന മനുഷ്യര്‍ ! ഡോക്ടര്‍ മരിച്ചെന്നു വിധി എഴുതിയാല്‍ ആ നിലവറയില്‍ നിന്നും സമുദ്രത്തിലേക്ക് മൃതദേഹം നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരും. ജലജീവികള്‍ക്ക് ആഹരമാകും. ഗൈഡ് ഇതെല്ലാം വിസ്തരിക്കുമ്പോള്‍ നടുങ്ങുന്ന മനസ്സും ശരീരവും. നിലവറയില്‍ നിന്നും മുകളിലേക്ക് കയറുമ്പോള്‍ കാലുകള്‍ക്ക് ഭാരം !

എല്ലാ ഭുജങ്ങളിലും ഉള്ള ഓരോ തടവുമുറികൾക്കു മുന്നിൽക്കൂടി നടന്നു നീങ്ങുമ്പോൾ, ഭയവും ഉള്ളിലെ വിങ്ങലും പുറത്തുവരാതെയിരിക്കാന്‍ ഏറെ പണിപ്പെട്ടുകൊണ്ട് അജ്ഞാതരായ ആ വീര ദേശാഭിമാനികൾ ഓരോരുത്തർക്കുമായി സ്മരണാഞ്ജലികൾ അർപ്പിച്ചു നീങ്ങാം. ഓരോ മുറിക്കു മുന്നിലും തടവുകാരന്റെ പേര്‍ എഴുതിവെച്ചിട്ടുണ്ട്. മേലാസകലം അണിയിച്ച ചങ്ങലകളുടെ ഭാരവും പേറി പകലന്തിയോളം കഠിനാദ്ധ്വാനം ചെയ്യുകയും പ്രാകൃതങ്ങളായ ശിക്ഷകൾ ഏറ്റുവാങ്ങുകയും ചെയ്ത ആ രക്തസാക്ഷികളുടെ വിയർപ്പും രക്തവും വീണുകുതിർന്ന ഈ ജയിൽമുറിയേക്കാൾ മഹത്വമേറിയ ഭൂമി ഭാരതീയന് വേറെ എവിടെയാണ് കാണാൻ കിട്ടുക ? സദാ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ ജീവിച്ചു പോന്നവര്‍. തൂക്കില്‍ കയറ്റുമ്പോഴും ഉറക്കെ സ്വരാജ്യത്തിന് വേണ്ടി ജയ് വിളിച്ചവര്‍ ! മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആയുധം കയ്യിലെടുക്കാതെ പൊരുതി എന്നതാണ് ഭീകര കുറ്റവാളികള്‍ എന്ന് മുദ്ര കുത്തിയ ആ തടവുകാരുടെ പേരിലുള്ള കുറ്റം. നിരാഹാര സത്യാഗ്രഹം കിടന്നാലും ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നവര്‍ ! ഓരോ ഏകാന്ത തടവുകാരനും എതിർഭുജത്തിലെ തടവുമുറികളുടെ പിൻഭാഗം കണ്ടുകൊണ്ട് എത്ര നേരം നെടുവീർപ്പുകളിട്ടു സമയം പോക്കിയിട്ടുണ്ടാകും !! വീര്‍ സവര്‍ക്കാര്‍ പത്തുവര്‍ഷം ഏകാന്ത തടവനുഭവിച്ച മുറിയില്‍ കൈകാലുകള്‍ ചങ്ങലകൊണ്ടു ബന്ധിച്ച അവസ്ഥയിലുള്ള ഫോട്ടോ വെച്ചിട്ടുണ്ട്. യാതൊരു തെറ്റും ചെയ്യാത്ത ആ മനുഷ്യരെ മൃഗങ്ങളെ ദ്രോഹിക്കുന്നതിലും ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഹൃദയം ഉരുകുകയാണ്. 

 തടവില്‍ക്കിടന്ന് വീരമൃത്യു വരിച്ചവരുറെ പേരും വിവരവും താഴത്തെ നിലയിലെ ഹാളില്‍   എഴുതി  വെച്ചിട്ടുണ്ട്. (തടവുകാരില്‍ കൂടുതലും ബംഗാളികള്‍ ആയിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു)   

മൂന്ന് നിലയിലും കയറി നടന്ന് തടവുമുറികളും മറ്റും കണ്ടു വരുമ്പോളേക്കും മനസ്സിന്റെ കൂടെ ശരീരവും ദുര്ബ്ബലമാകുന്നത് മനസ്സിലാക്കാം. ഏറ്റവും മുകളിലെ തുറന്ന ടെറസ്സില്‍ നിന്നാല്‍ ചുറ്റുമുള്ള കടല്‍ ആകാശനീലിമയില്‍ അലിഞ്ഞ് ചേരുന്ന ഭംഗിയൊന്നും ആസ്വദിക്കാന്‍ പറ്റുന്ന മാനസിക അവസ്ഥയിലാവില്ല മിക്കവരും. മേലാസകലം ഇരുമ്പ് ചങ്ങലക്കിട്ട് പൂട്ടി രാപ്പകല്‍ മേലധികാരികള്‍ ണിയെടുപ്പിക്കുകയും പ്രതിഫലമായി ആജീവനാന്തം ഏകാന്തവാസം എന്ന ശിക്ഷ ഏറ്റുവാങ്ങിയവരുടെ ദീനരോദനങ്ങളും ഭരണാധികാരികളുടെ  ആക്രോശങ്ങളുംചങ്ങലകിലുക്കങ്ങളുമാണ് ഈ മനോഹര തീരത്തെ ഭീകരമാക്കുന്നത്. ആന്ടമാന്‍ കടലിനെ കാലാപാനിയാക്കി മാറ്റിയതും. ഇതൊരു കരിങ്കടല്‍ അല്ല. കാലാപാനി എവിടെയും ദൃശ്യമല്ല. പച്ചനിറമാര്‍ന്ന നീലജലം അല്ലെങ്കില്‍ ആകാശ നീലിമയില്‍ പച്ചച്ചു കിടക്കുന്ന  ജലമാണ് ചുറ്റുമുള്ളത്. സത്യത്തില്‍ ദിവസം മുഴുവനും ഈ കടലില്‍ കിടന്നാലും മോഹം മാറുകയില്ല. അത്രക്ക് സുന്ദരമാണ് കടലും അതിന്റെ അടിത്തട്ടും തീരവും.                 .

ജയിലും പരിസരവും ചുറ്റിക്കണ്ടു പ്രധാന മുറ്റത്തെത്തിയപ്പോഴേയ്ക്കും 6 മണിയുടെ "ഷോ"വിനായി കസേരകളെല്ലാം നിരത്തിക്കഴിഞ്ഞു. പ്രവേശനടിക്കറ്റിന്റെ കൂടെ ഇതിനുളളതും എടുത്തിരുന്നു. സെല്ലുലാർ ജയിൽ എന്ന ഈ ഏകാന്ത കാരാഗൃഹം കാണുന്നത്  പൂർത്തിയാകണമെങ്കിൽ ഈ ദൃശ്യ-ശ്രവണലോകത്തില്‍ നമ്മളും ഭാഗഭാക്കാകണം.. 

സ്റ്റേജോതിരശ്ശീലയോപ്രത്യക്ഷ അഭിനേതാക്കളോ ഇല്ലാതെ പ്രകാശവുംശബ്ദവും കൂട്ടിച്ചേര്‍ത്ത് ധീര ദേശാഭിമാനികൾ രക്തസാക്ഷികളായ കഥ നമ്മളോട് അശരീരിയായി പറയാതെ പറഞ്ഞു തരാന്‍ പോകുന്നു. ജയിലിന്‍റെ മദ്ധ്യഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരത്തില്‍ നിന്നും മണിമുഴങ്ങി. ജയില്‍ മുറികളും പരിസരവും പ്രകാശം ഒളിഞ്ഞും തെളിഞ്ഞും വീശാന്‍ തുടങ്ങുമ്പോള്‍ ജയിലധികാരികളുടെ  അട്ടഹാസങ്ങളും തടവുകാരുടെ ദീനരോദനങ്ങളും ചാട്ടവാറുകളുടെ ശബ്ദത്തിന്റെ അകമ്പടികൂടി ചേരുമ്പോള്‍  നമ്മളും ആ കാലഘട്ടത്തിലെത്തിച്ചേരുന്നു. സ്വാതന്ത്ര്യ  സമരത്തിലെ ഇതുവരെയായും കേട്ടറിയാത്ത കറുത്ത അദ്ധ്യായത്തിലെ പേജുകള്‍ ഒന്നൊന്നായി മറിയുകയാണ്.  

ജയില്‍ മുറികളില്‍ പ്രകാശം ചൊരിയുമ്പോള്‍

ആക്രോശങ്ങള്‍ ഉയര്‍ന്നു പൊങ്ങുമ്പോള്‍ 

അവിടെ നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന ദീനരോദനം കേള്‍ക്കുമ്പോള്‍

ചങ്ങലകിലുക്കങ്ങള്‍ കാതില്‍ അലയടിക്കുമ്പോള്‍ 

 നമ്മുടെ ശരീരവും മനസ്സും ആ യാതനകള്‍ ഏറ്റുവാങ്ങുന്നു.

ചാട്ടവാർ കൊണ്ടുള്ള അടി വീഴുമ്പോൾവേദന സഹിയ്ക്കാനാവാതെ പുളയുമ്പോള്‍, കണ്ഠത്തിൽ നിന്നും ഉയരുന്ന ദീനരോദനം നേർത്തുനേർത്ത് ഇല്ലാതാകുന്നു...

നിരാഹാരം കിടക്കുന്നവന്റെ വായിൽ നിര്ബന്ധമായി ഭക്ഷണം തിരുകിക്കയറ്റുമ്പോൾ നിശ്ശബ്ദമാകുന്ന ശ്വാസഗതി....

ഭക്ഷണത്തിനു കേഴുന്നവന്റെ വായില്‍ ചൂടുപാനീയം ഒഴിച്ചുകൊടുക്കുമ്പോള്‍ വിദൂരതയില്‍ ലയിച്ചു ചേരുന്ന ദീനസ്വരങ്ങള്‍.......

വ്രണങ്ങള്‍ സൃഷ്ടിയ്ക്കുന്ന വേദനകള്‍ ചങ്ങലകളുടെ തേങ്ങലായി മാറുന്നു........

താഴെ നിലവറയിലെ തൂക്കുമരത്തിലേക്ക്  പോകുന്നവന്റെ അവസാന പ്രാർത്ഥന.......

വികാരനിർഭരതയോടെതേങ്ങുന്ന മനസ്സുമായി ശ്വാസമടക്കിപ്പിടിച്ച് ഒന്നര മണിക്കൂറോളം അങ്ങിനെ അനങ്ങാതിരുന്നു. 

ആ വേദനകള്‍ ഏറ്റുവാങ്ങി തരിച്ചിരുന്ന നിമിഷങ്ങള്‍.....

തേങ്ങിക്കരയാനാകാതെ വിങ്ങിപ്പൊട്ടാറായ ഹൃദയം.

കാതുകളിൽ നേർത്ത ദീനരോദനം!!

ഭയപ്പെടുത്തുന്ന ചങ്ങല കിലുക്കങ്ങൾ !!!

ജയില്‍ മുറികള്‍ക്കുള്ളില്‍ ദയനീയമായി കൊലചെയ്യപ്പെട്ട ധീരദേശാഭിമാനികളുടെ ആത്മാക്കള്‍ക്ക് ജീവന്‍ വെച്ചുവോ ?

ഒന്നും അറിയേണ്ടകേൾക്കേണ്ട എന്ന് വിചാരിച്ച്  അവിടെ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചാലോ? ഭൂതകാലത്തിന്റെ മൂകസാക്ഷിയായി ശ്വാസം അടക്കിപ്പിടിച്ചു ഈ മുറ്റത്ത് നില്‍ക്കുന്ന ആൽമരം പോലെ ശരീരവും മരവിച്ചിരിക്കുകയാണ്..

നിലാവിന്റെ നേർത്ത വെളിച്ചത്തിൽ ഉയർന്നു നിൽക്കുന്ന കെട്ടിടം ഒന്നുകൂടി തിരിഞ്ഞു നോക്കി മടങ്ങുമ്പോൾ കാലിന്നടിയിലെ മണ്ണിന് വിയർപ്പിന്റെയും ഉണങ്ങിയ രക്തക്കറയുടെയും മണം !  സന്ധ്യാസമയത്തിന്റെ ശാന്ത ഗംഭീരതയിൽസ്ഥിരം കാഴ്ചക്കാരനായി ചരിത്ര സാക്ഷിയായി വര്‍ഷങ്ങളോളമായി നിര്‍വികാരതയോടെ കേട്ടതെല്ലാം ശരിയെന്ന മട്ടില്‍ നില്‍ക്കുന്ന ആ ആൽമരം നമ്മളെത്തന്നെ ഉറ്റുനോക്കുകയാണ്.. . 

പോര്‍ട്ബ്ലൈരില്‍ നിന്ന് നീല്‍ ഐലന്ഡിലേക്ക് 36 കി.മീ ദൂരം ഉണ്ട്. കടല്‍ത്തീരത്തുള്ള പ്രകൃതിയോട് ഇണങ്ങുന്ന വീടുകളില്‍ താമസിച്ച് കടലിന്റെ സൌന്ദര്യം ആസ്വദിക്കാം. ലക്ഷ്മണ്‍പൂര്‍, ഭരത്പുര്‍, സീതാപുര്‍ എന്നീ ബീച്ചുകളില്‍ എത്ര സമയം വേണമെങ്കിലും ചെലവഴിക്കാം. പോകുന്ന വഴിക്ക് ഗ്രാമഭംഗി ആസ്വദിക്കാം. ദ്വീപില്‍ ധാരാളമായി പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്തിരിക്കുന്നു. വൈകുന്നേരങ്ങളില്‍ സൂര്യാസ്തമനവും. പ്രകൃതി തീര്‍ത്ത പാറക്കെട്ടുകള്‍ കൊണ്ടുള്ള ആര്‍ച് പാലം കാണേണ്ടതാണ്. വിശാലമായ ബീച്ചില്‍ ഉണങ്ങി ഉപേക്ഷിച്ച കടല്‍പ്പുറ്റ്കള്‍ക്കിടയില്‍ അപൂര്‍വ മത്സ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നതും കാണാം.   

ഹവ്ലോക് ദ്വീപിലെ വിജയനഗര്‍, രാധാനഗര്‍  ബീച്ച്കള്‍ പ്രകൃതി അതി സുന്ദരമാക്കിയിട്ടുണ്ട്. രാധാനഗര്‍ ബീച്ച് ലോകത്തിലേക്ക് വെച്ച് തന്നെ ഒന്നാംതരമായി കണക്കാക്കപ്പെടുന്നു. കടല്‍ കണ്ടുകൊണ്ടുള്ള താമസം രസകരമാണ്. എപ്പോള്‍ വേണമെങ്കിലും ബീച്ചില്‍ പോയിരിക്കാം. പരന്നു കിടക്കുന്ന പഞ്ചാരമണല്‍, അതിനോട് ചേര്‍ന്ന കണ്ടല്‍ക്കാടുകള്‍, പച്ചയും നീലയും കലര്‍ന്ന വലിയ തിരകളില്ലാത്ത കടല്‍, ബീച്ചില്‍ ഭൂമിയില്‍ നമസ്ക്കരിച്ചു കിടന്നശേഷം തലപൊക്കി നിവരുന്ന മഹ്വ മരങ്ങള്‍ അപൂര്‍വകാഴ്ചയാണ്. കറുത്ത കല്ലുകള്‍ അതിരുപാകിയ ബീച്ചും മനോഹരം തന്നെ. എലെഫന്റ്റ്‌ ബീച്ചിലേക്ക് ഇവിടെ നിന്ന് ഒരു ബോട്ടില്‍ പോകാം. അത്യാവശ്യം തിരകളുണ്ട്. എല്ലാവരും ലൈഫ് ജാകെറ്റ് ധര്രിക്കേണ്ടതുണ്ട്. സ്നോര്‍ക്ലിംഗ് ചെയ്യാനുള്ള സൗകര്യം ഈ ബീച്ചില്‍ ഉണ്ട്. കടലില്‍ ഇറങ്ങുന്നവരുടെ സുരക്ഷക്കായി ചെറുപ്പക്കാര്‍ ബീച്ചില്‍ പാറാവുണ്ട്. കൂടുതല്‍ ദൂരം കടലില്‍ പോകുമ്പോള്‍ അവര്‍ കൂടെ വരും. ഉള്ളിലെ കാഴ്ചകള്‍ വെള്ളത്തിനു മുകളില്‍ കമിഴ്ന്നു കിടന്നാല്‍ത്തന്നെ കുറെയൊക്കെ കാണാം. അത്രയ്ക്ക് ക്രിസ്റ്റല്‍ ക്ലിയര്‍ ആണ് വെള്ളം. ഉപ്പിന്റെ അംശം അധികം ബാധിക്കാത്തതുകൊണ്ട് കുളത്തില്‍ നീന്തിക്കുളിക്കുന്ന പ്രതീതിയും അടിത്തട്ട് കണ്ട് വെള്ളത്തില്‍ കിടക്കുമ്പോള്‍ സുരക്ഷാബോധവും അനുഭവപ്പെടും. കാഴ്ചകള്‍ വേറിട്ടതാണെങ്കിലും. എലെഫന്ടാ ബീച്ചില്‍ നിന്നും പോരാന്‍ മനസ്സുണ്ടായില്ല. കുട്ടികള്‍ക്ക് വിശപ്പായത് കൊണ്ട് മനസ്സില്ലാമാനസ്സോടെ തിരിച്ച് ബോട്ടില്‍ക്കയറി. ഒരുമാസം തുടര്‍ച്ചയായി സഞ്ചരിച്ചാലും ഈ ദ്വീപിലെ പാതി ഭംഗികൂടി ആസ്വദിച്ച് തീരില്ല. 

ബാരന്‍ ദ്വീപിലാണ് ഭാരതത്തിലെ ഒരേ ഒരു അഗ്നിപര്‍വതമുള്ളത്. പോര്‍ട്ബ്ലൈര്‍-ല്‍ നിന്നും 135 കി മീ ദൂരത്തില്‍ വടക്ക് കിഴക്ക് ആയാണ് സ്ഥിതിചെയ്യുന്നത്. 1994-95 ല്‍ 177 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ  അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു.   

പോര്‍ട്ബ്ലൈര്‍ന്ന് അടുത്തുള്ള കോര്ബിന്‍സ് കൊവ് ബീച്ചിലേക്ക് പ്രവേശന ഫീസ് വേണ്ട. ഇഷ്ടം പോലെ വെള്ളത്തില്‍ കിടന്ന് നീന്തിക്കളിക്കാം. മറ്റു ജലക്രീഡകള്‍ക്കും ഇവിടെ സൌകര്യമുണ്ട്. അവിടെ വെച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ് ഇടക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു--..മുതലകളെ സൂക്ഷിക്കുക....പക്ഷേ, ധാരാളം പേര്‍ നീന്തിക്കളിചിരുന്നതിനാല്‍ പരിഭ്രമമില്ലാതെ കുറെ നേരം കടല്‍ വെള്ളത്തില്‍ കിടന്നു. ആദ്യമായാണ് ഇത്ര രസകരമായി കടലില്‍ നീന്തിക്കുളിച്ചത്.( അറബിക്കടലിലെ ബീച്ചുകളില്‍ നിന്നും എത്ര വ്യത്യസ്തമായ അനുഭവം!)

പോര്‍ട്ട്‌ബ്ലൈറില്‍ നിന്ന് 26 കി.മീ ദൂരെയുള്ള ക്ലിന്‍ക് (Clinque) അയ്‌ലന്‍റ് ലേക്ക്  സദാ ഫെറി സര്‍വീസ് ഉണ്ട്. ആള്‍ത്താമസമില്ലാത്ത  ഈ ദ്വീപ്‌ മഹാത്മാ ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ അടുത്താണ്. അത്യപൂര്‍വമായ കടല്‍ ജീവികളും പവിഴപ്പുറ്റുകളും ഇവിടത്തെ പ്രത്യേകതയാണ്. ഇവിടെ സ്സുബ ഡൈവിംഗ്നും, സ്നോര്‍ക്ലിംഗ് നും സൌകര്യമുണ്ട്. ബോട്ടിന്‍റെ  അടിഭാഗത്ത് പതിച്ച ഗ്ലാസില്‍ക്കൂടി  താഴേക്ക് നോക്കിയാല്‍ ഏകദേശം 80 അടിയോളം താഴ്ചയില്‍ ഉള്ള പവിഴപ്പുറ്റുകള്‍, മറ്റു ജലജീവികള്‍ എന്നിവയെ വളരെ തെളിഞ്ഞു കാണാം. 

പോര്‍ട്ബ്ലൈര്‍ ന്‍റെ അടുത്താണ് റോസ് ദ്വീപ്‌. ഫെറിയില്‍ ചെന്നിറങ്ങുന്ന സന്ദര്‍ശകനെ സ്വീകരിക്കുന്നത് റോസ് നിറമുള്ള ചുമരുകളും ജപ്പാന്‍ ബങ്കറുകളും ആണ്. 1788 -ല്‍  ബ്രിട്ടീഷ്‌ സര്‍വേയര്‍ ആയിരുന്ന സര്‍ ഡാനിയേല്‍ റോസ് ആണ് ഈ ദ്വീപ്‌ പോര്‍ട്ബ്ലൈര്‍ ന്‍റെ രക്ഷക്കായി ഉപയോഗപ്പെടുത്താമെന്ന് കണ്ടുപിടിച്ചതത്രേ.1857 ലെ ശിപ്പായി ലഹളയില്‍ പങ്കെടുത്ത ആയിരത്തോളം തടവ്‌കാരെ നാടുകടത്താന്‍ ഈ ദ്വീപുകള്‍ ഉപയോഗപ്പെടുത്താമെന്ന് ബ്രിടീഷ് കാര്‍ കണക്കാക്കി. അങ്ങിനെ ആദ്യത്തെ തടവുകാരെയും കൊണ്ട് കമ്മീഷണര്‍ റോസ് ദ്വീപില്‍ എത്തിച്ചേര്‍ന്നു. എത്തിച്ചേര്‍ന്നു. ഇവരെ ദ്വീപിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. ഒട്ടുമിക്ക മരങ്ങളും വെട്ടിമാറ്റി. തങ്ങളുടെ വാസകേന്ദ്രങ്ങള്‍ വെട്ടിവെളിപ്പിക്കുന്നതില്‍ ആദിവാസികള്‍ അത്രുപ്തരായി, അവര്‍ ആക്രമണകാരികളായി. ദ്വീപ് വാസികള്‍ 1859 -ല്‍ അവരുടെ ആയുധങ്ങളുമായി ബ്രിട്ടീഷ്‌ പട്ടാളത്തെ നേരിട്ടൂ. തോക്കുകള്‍ക്ക് മുന്നില്‍ അമ്പും വില്ലും അടിയറ പറഞ്ഞു.

ഒട്ടുമിക്ക മരങ്ങളും വെട്ടിമാറ്റി ഓഫീസുകളും, ക്ലബ്ബുകളും ക്രിക്കറ്റ് ഗ്രൌണ്ടും ടെന്നീസ് കോര്‍ട്ടും  സ്വിമ്മിംഗ് പൂളും ആസ്പത്രിയും പള്ളിയുമൊക്കെ ഇവര്‍ പണിതു. ബ്രിട്ടീഷ്‌ ഭരണ സാമ്രാജ്യമായി ദ്വീപിനെ മാറ്റിയെടുത്തു. കമ്മീഷണര്‍ തന്റെ പ്രണയിനിയായിരുന്ന റോസ് മേരി എന്ന സുന്ദരിയായ ബ്രിട്ടീഷ്‌ വനിതയെ ഓഫീസില്‍ നിയമിച്ച് അവരുടെ കൂടെ അത്യന്താഡംബര ജീവിതം നയിച്ചുപോന്നു.രാജ്ഞിയെപ്പോലെ ദ്വീപ് ഭരിക്കുകയായിരുന്ന റോസ് മേരി അങ്ങിനെ ഒരു നാള്‍ ഒരു വനവാസിയുടെ അമ്പിന് ഇരയാവുകയും ചെയ്തു. കമ്മീഷണര്‍ തന്റെ പ്രണയിനിയുടെ ഓര്‍മ്മക്കായി സ്മ്രുതി മണ്ഡപം തീര്‍ത്തു. തന്ടെ  പ്രിയപ്പെട്ടവളെ കൊന്നവന്റെ വര്ഗ്ഗക്കാരെയൊക്കെ ഹിംസ്ര മൃഗങ്ങളെപ്പോലെ വെടിവെച്ചു കൊല്ലുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ തോല്‍പ്പിച്ച ജപ്പാന്‍കാര്‍ ദ്വീപുകള്‍     കൈവശമാക്കുകയും കെട്ടിടങ്ങള്‍ ബോംബിട്ട് തകര്ക്കു‍കയും ചെയ്തു. സ്ഫോടനത്തില്‍ ബ്രിട്ടീഷ്‌ കാരുടെ അഹങ്കാരത്തിന്റെ പ്രതീകങ്ങളായ വിന്‍സ്റെര്‍ മോഡല്‍ കൊട്ടാരവും പള്ളിയും മറ്റു ബംഗ്ളാവുകളും തകര്‍ന്നു  തരിപ്പണമായി. അങ്ങിനെ കമ്മീഷണരുടെ പ്രണയിനിയായ റോസ്മേരിയുടെ സ്മരണയുറങ്ങുന്ന ആ ഭൂമിചുടലപ്പറമ്പായിമാറി. ഗതകാലസ്മരണകള്‍ മറയ്ക്കാനെന്നോണം റോസ് ദ്വീപിലെ പഴയ കെട്ടിടങ്ങളെ പ്രതികാര ദുര്ഗ്ഗയെപ്പോലെ മൂകസാക്ഷിയായി നില്‍ക്കുന്ന വൃദ്ധമരങ്ങളുടെ വേരുകളും കൈകളും കൊണ്ട്  കെട്ടിവരിഞ്ഞ് ഇഞ്ചിഞ്ചായി നിശ്ശേഷം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. 

 റോസ്സ് ദ്വീപില്‍ ബ്രിടിഷുകാര്‍ എത്തും മുന്‍പ് ആയിരത്തോളം ഗ്രേറ്റ് ആന്തമാനീസ് ഉണ്ടായിരുന്നു എന്ന് രേഖകള്‍ പറയുന്നു. ഏകദേശം 9 ദശാബ്ദക്കാലം ബ്രിടിഷുകാര്‍ ഈ ദ്വീപില്‍ ഭരണം നടത്തിയതോടെ വനവാസികളുടെ എണ്ണം 28 ലെത്തി. അധികമെവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത അബെര്‍ദീന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ദ്വീപുവാസികളോടുള്ള ആദര സൂചകമായി പോര്‍ട്ബ്ലൈരില്‍ ഒരു സ്മാരകം പണിതിട്ടുണ്ട്. എല്ലാ മെയ്‌ 17 നും ദ്വീപുവാസികള്‍ ഈ പോരാളികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാറുണ്ടത്രേ.  

ഹഡ്ഡോ വിലെ വീട്ടില്‍ നിന്നും ചാത്തം ദ്വീപിലേക്ക് നടന്ന് പോകാനുള്ള ദൂരമേ ഉള്ളൂ.. പോര്‍ട്ബ്ലൈറുമായി എട്ട് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ചാത്തം ദ്വീപ്, 200 മീ നീളമുള്ള  ഒരു കോസ് വേ വഴി ബന്ധിപ്പിച്ചിരിക്കുന്നു. 1883 ലാണ് ചാത്തം മരമില്ല് നിലവില്‍ വന്നത്. ചാത്തം മില്ലിന് ആന്ടമാന്‍ ചരിത്രത്തില്‍ വലിയ സ്ഥാനം ആദ്യം മുതലേ നല്‍കിയിട്ടുണ്ട്. ഇരുന്നൂറോളം സ്വാത്ര്യ സമര ഭടന്മാരെ  മേലാസകലം ചങ്ങലക്കിട്ട്‌ പൂട്ടി കല്‍ക്കട്ടയില്‍ നിന്നും കപ്പലില്‍ കൊണ്ടുവന്ന് ചാത്തം ദ്വീപില്‍ ഇറക്കിവിട്ടു. ഉത്തമ വൃക്ഷങ്ങള്‍ സമൃദ്ധമായ ആണ്ടമാനിലെ കാടുകളില്‍ ബ്രിടിഷുകാര്‍ ആദ്യം മുതലേ കണ്ണ് വെച്ചിരുന്നു. ചങ്ങലകള്‍ പൂര്‍ണ്ണമായും അഴിച്ചുമാറ്റാതെ ഈ തടവുകാരെക്കൊണ്ടാണ് ആകാശം മുട്ടി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി വീഴ്ത്തലും  മറ്റു പണികളും ചെയ്യിച്ചിരുന്നത്. ആദ്യകാലത്ത് ടെന്റുകളിലും, ബാരക്കുകളിലും ഇവര്‍ കഴിച്ചു കൂട്ടി. ഉടുതുണിക്ക്‌ മറുതുണി ഇല്ലാതെ, ഉണക്കറൊട്ടി കഴിച്ചു അപരിചിതമായ കാലാവസ്ഥയില്‍, അസഹനീയമായ ചുറ്റുപാടില്‍ കഠിനാദ്ധ്വാനം ചെയ്യുക എന്നത് ഏതൊരു മനുഷ്യനും ദുഷ്ക്കരമായ കാര്യം തന്നെ. ശാരീരികവും മാനസികവുമായി തളര്‍ന്ന ആ വീര സേനാനികളുടെ വിയര്‍പ്പും ചോരയും വീണലിഞ്ഞു ചേര്‍ന്ന ആ സോ മില്‍ ലോകപ്രസിദ്ധമായിത്തീര്‍ന്നു. 1912-ല്‍ വനം വകുപ്പിന്റെ കീഴിലായി മേല്‍നോട്ടം. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ കാരുടെ ബോംബ്‌ വര്‍ഷത്തില്‍ എല്ലാം തകര്‍ന്നു പോയെങ്കിലും ഭാരതം സ്വതന്ത്രമായതോടെ  മില്ലുകള്‍ ഉയിര്‍ത്തെഴുന്നേറ്റു. ഇന്ന് ഏഷ്യയിലേക്ക് വെച്ച് ഏറ്റവും പഴക്കം ചെന്ന മരമില്ലാണ് ഇത്. 

വിനോദസഞ്ചാരികള്‍ക്ക് രാവിലെ 9 മണി മുതല്‍ 4 മണി വരെ മില്ല് സന്ദര്‍ശിക്കാം. ഞായര്‍ ഒഴിവു ദിവസമാണ്. മില്ലിനകത്ത് അത്യാകര്‍ഷകവും വിജ്ഞാനപ്രദവുമായ മ്യുസിയം ഒരുക്കിയിട്ടുണ്ട്. ആന്ടമാന്‍ ദ്വീപുകളുടെ പ്രാധാന്യം,  ചാത്തം ദ്വീപിന്റെ ചരിത്രം, ഭൂഗോളത്തില്‍ ആണ്ടമാന്റെ സ്ഥാനം, കടലില്‍ നിന്നുള്ള ദൂരം, കടലിലെയും വനത്തിലെയും അമൂല്യ സമ്പത്തുകള്‍, ഗോത്രവര്ഗ്ഗക്കാരുറെ ചരിത്രം, ജനസംഖ്യ, സംരക്ഷിത മേഘലകള്‍, തുടങ്ങി വുജ്ഞാനപ്രദവും മനോഹരവുമായ കാഴ്ചകള്‍ കണ്ട് ആസ്വദിക്കാം. ദ്വീപിലെ ഉത്തമവൃക്ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ കരകൌശലവസ്തുക്കളും കണ്ടു മതിയാകാത്ത കാഴ്ചകളാണ്.ചാത്തം സോമില്‍. ബ്രിടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് അന്ടമാനില്‍ നിന്നും ധാരാളം മരത്തടികളും  മറ്റു ഉല്‍പ്പന്നങ്ങളും കയറ്റി അയക്കുന്നുണ്ട്.. മനുഷ്യനും മിഷ്യനും കൂടി ഉയര്‍ത്തിക്കൊണ്ടുവന്ന ഈ മില്‍ ഇന്ന് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. 

വളരെ ചെറിയ ദ്വീപായ വൈപറില്‍  50 അടി മുതല്‍ 211 അടിവരെ  ഉയരമുള്ള കുന്നുകളുണ്ട്.. ബ്രിട്ടീഷ്‌കാര്‍ ഈ ദ്വീപില്‍ തടവുപുള്ളിക്ള്‍ക്കായി ജയിലും, തൂക്കുമാരങ്ങളും നിര്‍മ്മിച്ചിരുന്നു. ദ്വീപിലെ ആദിവാസികളെ ഒട്ടൊക്കെ തുരത്തുകയോ കൊല്ലുകയോ ചെയ്തു. തടവുകാരെ നിര്‍ദ്ദയം തൂക്കിക്കൊന്നു. സന്ദര്‍ശിക്കാനെത്തിയ വൈസ്രോയിയെ തടവുകാരനായ ഷേര്‍അലി കുത്തിക്കൊന്ന ചരിത്രവും വൈപര്‍ ദ്വീപിനുണ്ട്.. ഇവിടെ കഴുമരത്തില്‍ നൂറു കണക്കിന് പേരെ തൂക്കിക്കൊന്നിട്ടുണ്ട് എന്ന് വിവരിക്കുമ്പോള്‍ വികാരാധീനനാകുന്ന ഗൈഡിന്റെ കൂടെ നമ്മളും കണ്ണ് തുടച്ചുപോകും. ആജീവനാന്ത തടവുകാര്‍ 8600 -ല്‍ അധികം ഉണ്ടായിരുന്നു എന്നാണ് കണക്ക് .265 സ്ത്രീ കളും 2200 ലധികം മറ്റു തടവുകാരും ഉണ്ടായിരുന്നു. 7 -ഓളം തൂക്കുമരങ്ങള്‍ ഉണ്ടായിരുന്നു എന്നും കണക്കുകള്‍ പറയുന്നു. സെല്ലുലാര്‍ ജയിലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ തടവുകാരെ പലരെയും അങ്ങോട്ട്‌ മാറ്റി.

വൈപെര്‍ ദ്വീപില്‍ ഇറങ്ങുന്ന സഞ്ചാരിയെ സ്വാഗതം ചെയ്യുന്നത് മങ്ങിയ ചുവപ്പ് നിറമുള്ള കോടതിമുറികളായിരുന്ന കെട്ടിടങ്ങളുടെ  അവശിഷ്ടങ്ങളാണ്. കുന്നിന്‍ മുകളിലുള്ള തൂക്കുമരങ്ങളും ജയില്‍ മുറികളും മനോഹരമായ ദ്വീപിനെ ഭയപ്പെടുത്തുന്ന മൌനത്താല്‍  മൂടിപ്പുതപ്പിച്ചിരിക്കുന്നു. ഗൈഡ് ഇതെല്ലാം വിസ്തരിച്ചു പറഞ്ഞു തരുമ്പോള്‍ ഏറെ വികാരാധീനനായിരുന്നു. അയാളെപ്പോലെ  ഞങ്ങള്‍ കേള്‍വിക്കാരും ഏറെ മാനസികസമ്മര്‍ദ്ദത്തിലായിരുന്നു. 

ഗതകാലസ്മരണകള്‍ മറയ്ക്കാനെന്നോണം റോസ് ദ്വീപിലെപ്പോലെ പഴയ കെട്ടിടങ്ങളെ പ്രതികാര ദുര്ഗ്ഗയെപ്പോലെ വേരുകളും കൈകളും കൊണ്ട്  കെട്ടിവരിഞ്ഞ് ഇഞ്ചിഞ്ചായി നിശ്ശേഷം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. 

അടുത്ത ദിവസം മകന്റെ ഓഫീസിലുള്ള ശാസ്ത്രജ്ഞര്‍ ഡൈവിംഗ് നും  ഗവേഷണങ്ങള്‍ക്കും മറ്റുമായി പോകുന്ന അത്യാവശ്യം ആഴമുള്ള കടലില്‍ സ്നോര്‍ക്ലിംഗ്നായി പോയി. നന്നായി നീന്താന്‍ അറിയുന്ന 10 വയസ്സുകാരിയായ പേരക്കുട്ടി ലൈഫ് വെസ്റ്റും സ്നോര്‍ക്ലിംഗ് ഫിന്സും  സ്നോര്കല്‍ മാസ്കും ശ്വസിക്കാനുള്ള കുഴലുകളുമായി അത്യാവശ്യം തിരകളുള്ള കടലില്‍ സുഖമായി നീന്തി ഓരോ കാഴ്ചകളും ആസ്വദിച്ചുകൊണ്ടിരുന്നു.  പാദസ്പര്‍ശം ഏല്‍പ്പിക്കാതെ  അതിമനോഹരങ്ങളായ പവിഴപ്പുറ്റുകളെ അടുത്തുകാണാം. അത്യപൂര്‍വ ആക്രുതികളും, നിറങ്ങളുമുള്ള ചെറിയ ജീവികള്‍ മനുഷ്യമണം തട്ടുമ്പോള്‍ രൂപവും നിറവും മാറ്റുന്നു. ണ്ട് വയസ്സുകാരിയായ കുട്ടി അമ്മയുടെ മടിയില്‍ ഇരുന്ന്      ഞങ്ങളുടെ ജലക്രീഡകള്‍ കണ്ടു കൊണ്ടിരുന്നു.   

മണിക്കൂറുകള്‍ പോകുന്നത് വളരെ വേഗത്തിലാണ് ഇവിടെ എന്ന് തോന്നും.

അന്ടമാനിലെ ഓരോ മ്യുസിയവും വിജ്ഞാനപ്രദങ്ങളാണ്. ദ്വീപസമൂഹങ്ങള്‍, ജനജാതികള്‍   പക്ഷി മൃഗാദികള്‍, വനസമ്പത്ത്, തുടങ്ങിയവയെക്കുറിച്ച് വിശദമായ വിവരങ്ങള്‍  നമുക്ക്  ലഭിയ്ക്കും. ഗവര്‍മ്മെന്റിന്റെ കീഴിലുള്ള കോട്ടേജ് ഇന്ടസ്ട്രിയുടെ എമ്പോറിയം സാഗരികയും സന്ദര്ശിക്കേണ്ടാതാണ്. വിവരിച്ചാല്‍ തീരാത്തത്ര അദ്ഭുതവും ആവേശവും സന്തോഷവും സന്താപവും നിറക്കുന്ന, സംഭവബഹുലമായ ഈ ദ്വീപിന്റെ ഓരോ മുക്കും മൂലയും കണ്ടറിയാന്‍ ഒരു പുരുഷായുസ്സ് പോരാ എന്നുതന്നെയാണ് പറയാനുള്ളത്, 

ആന്ടമാന്‍ ദീപസമൂഹങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചാലെ ഒരാള്‍ പൂര്ണ്ണമായും ഭാരതീയനാകൂ എന്ന് പറയുന്നതില്‍ മറ്റൊരു അഭിപ്രായം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടാകുമെന്ന് തോന്നുന്നില്ല.    

                                                                                 ജയ്‌ ഭാരത്‌ !

വായന---ബോധി സത്വന്‍

 

 സ്പന്ദനങ്ങള്‍ :_വായന  
Uma Namboodiri
 2015,January 27 at 9:13pm · 

വായിച്ചു രസിക്കാന്‍ പ്രായം ഒരിക്കലും തടസ്ഥമാകില്ലെന്നു അനുഭവിച്ചറിയുകയാണ്.

കുറച്ചുകാലമായി ഈ പുസ്തകം വായിക്കണമെന്ന് കരുതിയിട്ട്. 'ബോധിസത്വന്‍'എന്ന കെ.ബി.ശ്രീദേവി എഴുതിയ ബുദ്ധഭാവനകള്‍ നിറഞ്ഞ പുസ്തകം. അങ്ങിനെ മാസങ്ങള്‍ക്ക് മുന്‍പ് ഈ പുസ്തകം കയ്യില്‍ക്കിട്ടി. എന്നിട്ടോ ? ഇഴഞ്ഞു വലിഞ്ഞ വായന. കാരണം,  സിദ്ധാര്‍ത്ഥരാജകുമാരനെപ്പറ്റി കുട്ടിക്കാലം മുതലേ അറിയാവുന്നതാണല്ലോ. പാഠപുസ്തകങ്ങള്‍ അന്നേ പറഞ്ഞുതന്നിട്ടുണ്ട്  ജീവകാരുണ്യം നിറഞ്ഞു തുളുമ്പുന്ന, കൊട്ടാരത്തിലെ സൌഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിതത്തിന്റെ സത്യം തേടിയലഞ്ഞ് ഒടുവില്‍ ബുദ്ധനായിത്തീര്‍ന്ന, കരുണയുടെ പര്യായമായിത്തീര്‍ന്നകപിലവസ്തുവിലെ രാജകുമാരന്റെ കഥ.

'ഹെര്‍മന്‍ ഹെസ്സെ' യുടെ സിദ്ധാര്‍ത്ഥനും മനസ്സില്‍ കിടന്നു കളിയ്ക്കുന്നു. സ്വയം കണ്ടെത്തലിന്‍റെ ഭാഗമായി നാടുവിട്ട സിദ്ധാര്‍ഥന്‍ കാട്ടില്‍ അലയുകയും, സന്യാസിയായി ജീവിച്ച് ഒടുവില്‍ എല്ലാ ജീവിത സൌഭാഗ്യങ്ങളും അനുഭവിയ്ക്കുകയും ചെയ്തു. മടുപ്പ് വന്നപ്പോള്‍ നദിയിലെ കടത്തുകാരന്റെ കൂടെ താമസിച്ചു നദിയെ അറിയാനും, നദിയുടെ കൂടെ സംവാദിയ്ക്കാനും ശീലിച്ചു.
കാലം കടന്നു പോകവേ, ഒരുനാള്‍ പ്രകൃതിയിലെ മാറ്റങ്ങളും, മനുഷ്യന്റെ സുഖദുഃഖസമ്മിശ്രമായ ജീവിതവും തമ്മിലുള്ള ഐകരൂപ്യം ബോദ്ധ്യപ്പെടുന്നു. സമയം, കാലം, അതെല്ലാം മായയെന്ന അനുഭവം . ആ അനുഭൂതി, അവസ്ഥ, 'ബോധം' തെളിഞ്ഞ അവസ്ഥ----
സിദ്ധാര്‍ത്ഥന് തന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടിയ നിമിഷം. 
അല്ലെങ്കില്‍ സിദ്ധാര്‍ത്ഥന്‍ 'ബുദ്ധനായ' നിമിഷം. ........
പ്രകൃതിയുടെ തനതായ താളം, അത് അതേപടി സ്വ ജീവിതത്തിലും സാംശീകരിയ്ക്കുക......ഈ പ്രകൃതിയെ, അതിന്റെ പ്രതിബിംബമായ ജീവിതത്തെ, അതേപടി സ്വീകരിയ്ക്കുക.....സിദ്ധാര്‍ഥന്‍ സംതൃപ്തനാകുന്നു......

ജീവിതത്തിന്റെ സത്യം തേടിയാണ് കപിലവസ്തുവിലെ രാജകുമാരൻ കൊട്ടാരം വിട്ടിറങ്ങിയത്. ഒടുവില്‍ ഒരുനാൾ ബോധോദയം ഉണ്ടാകുന്നു. വീണ്ടും യാത്ര തന്നെ. താന്‍ കണ്ടെത്തിയ സത്യങ്ങള്‍, അതിന്റെ വെളിച്ചത്തില്‍ അഹിംസയിലും സത്യത്തിലും സ്നേഹത്തിലും കരുണയിലുമൊക്കെ ഉറച്ചു നിന്ന് എങ്ങിനെ ജീവിയ്ക്കണമെന്ന്, എങ്ങിനെ നിര്‍വാണം പ്രാപിയ്ക്കാമെന്ന്  അനേകങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടുള്ള ജൈത്രയാത്ര. ....

ആദ്യമാദ്യം വളരെ പതുക്കെയായിരുന്ന വായന നീങ്ങിയിരുന്നത്. എപ്പോളാണ് ജാഗ്രത കൂടിയത് ? 
എപ്പോളാണ് പുസ്തകം കയ്യില്‍ നിന്നും താഴെവെക്കാന്‍ വയ്യ, എന്ന് തോന്നിയത്??
വേദ വിദ്യാഭ്യാസത്തിലും, ആയോധന കലകളിലും അഗ്രഗണ്യന്‍. ഗുര്ക്കാരന്മാരെ വന്ദിയ്ക്കുന്നവന്‍, ആചാരമര്യാദകള്‍ അറിയുന്നവന്‍, ഒന്നാന്തരം യോദ്ധാവായിട്ടും യുദ്ധം ഇഷ്ടപ്പെടാത്ത രാജകുമാരന്‍. ആഘോഷങ്ങള്‍ ഇഷ്ടപ്പെടാത്തവന്‍. സമാധാനം ആഗ്രഹിയ്ക്കുന്നവന്‍.........

പക്ഷേ, സദാ ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന രാജകുമാരന്‍റെ സ്വഭാവം രാജാവിനെ ദുഖിപ്പിച്ചു.
രാജകുമാരന്റെ മനസ്സുമാറ്റുവാന്‍ രാജാവയച്ച ഗണിക പരാജയപ്പെടുന്നു.
രോഹിണീനദിയിലെ ജലത്തിനുവേണ്ടിയുള്ള തര്‍ക്കം യുദ്ധത്തിലേക്ക് വഴി തെളിയിക്കുമ്പോള്‍ ചിന്താകുലനാകുന്ന, ദുഖിതനാകുന്ന രാജകുമാരന്‍. 
ഈ ഭൂമിയ്ക്കും, വെള്ളത്തിനും അതിര്‍ത്തിയോ?
അച്ഛന്‍ പറഞ്ഞത് അനുസരിക്കാതെ എങ്ങിനെ? അദ്ദേഹം പറയുന്നു--അതിക്രമിച്ചു വരുന്നവനെ തുരത്തണം അഥവാ കൊല്ലുകതന്നെ വേണം.

സഹജീവികളെ വെട്ടിക്കൊന്നുള്ള ജീവിതം ചിന്തിയ്ക്കാനാകാതെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ നിസ്സഹായാനായിരിക്കുമ്പോള്‍ കൂട്ടുകാരനായ തപന്‍ പറയുന്നു--'നമ്മള്‍ ആരേയും കൊല്ലാന്‍ പോകുന്നില്ല. പക്ഷേ, ശത്രുക്കള്‍ ഇരമ്പി ആര്‍ത്തുവന്നാല്‍ എന്ത് ചെയ്യും? നമുക്കാവശ്യം സമാധാനമാണ്. ഈ ഭൂമി ഭീരുക്കള്‍ക്ക് മാത്രം ഉള്ളതല്ലല്ലോ. ധീരന്മാരുടെയും, ധര്മ്മാത്മാക്കളുടെതുകൂടി അല്ലേ? .....'
ഇതുകേട്ട് നിശ്ചയദാര്‍ഢ്യത്തോടെ എഴുന്നേല്‍ക്കുന്ന രാജകുമാരന്‍.

വിജയിയായ രാജകുമാരനെ രാജാവും, പ്രജകളും ആദരിക്കുമ്പോള്‍ സമ്മാനമായി ലഭിച്ച വെള്ളാനയെ വിനയപൂര്‍വ്വം കോലിയ രാജ്യത്തിന്‌ സമര്‍പ്പിയ്ക്കുന്നു.

രാജപത്നിയുടെ ബന്ധുവായ സാഹസികയായ, വേഷം മാറി നടന്നു അവശരെ സഹായിക്കുന്ന യശോധരയെ സിദ്ധാര്‍ഥന്‍ ഇഷ്ടപ്പെടുന്നു. പിന്നീട് പ്രാണസഖിയാക്കുന്നു.

യശോധര-----വളരെ ശക്തിയാര്‍ന്ന കഥാപാത്രം.
സിദ്ധാര്‍ത്ഥനെ പരിപൂര്‍ണ്ണമായി മനസ്സിലാക്കിയ ഒരേ ഒരു വ്യക്തി. രാജകുമാരന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ നാടുവിട്ടുപോയി അന്വേഷണം ചെയ്യണമെന്നു യശോധരപറയുമ്പോള്‍, ഗോപയെ ബഹുമാനിയ്ക്കുന്ന സിദ്ധാര്‍ഥന്‍ ഏറ്റവും സന്തുഷ്ടനാകുന്നു.

മകന്‍ രാഹുലിന്‍റെ ഒന്നാം പിറന്നാള്‍ ദിനം. ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന പിതാവ്. യശോധരയ്ക്ക് മനസ്സിലാകുന്നു, അന്ന് രാജകുമാരന്‍ കൊട്ടാരം വിട്ടിറങ്ങും എന്ന ദുഃഖകരമായ സത്യം. ഉള്ളിലെ വേദന പുറത്തറിയിക്കാതെ സിദ്ധാര്‍ഥന്‍റെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു. സന്യാസം തേടിപ്പോകുന്ന വ്യക്തിയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ശരിപ്പെടുത്തി വെച്ചു. ഏറ്റവും വിശ്വസ്തനായ ഭൃത്യന്‍ ചന്ദ്രനെയും, കാന്തകനെന്ന സിദ്ധാര്‍ത്ഥന്റെ പ്രിയപ്പെട്ട കുതിരയെയും പാതിരാത്രി രാജകുമാരനെ കാട്ടില്‍ കൊണ്ടുപോയി വിടാന്‍ തയ്യാറാക്കി നിര്‍ത്തി ഒന്നുമറിയാത്തവളെപ്പോലെ കൊട്ടാരത്തില്‍ ശയനമുറിയിലെത്തുന്ന ഇളയരാജ്ഞി .

അവസാനിയ്ക്കുന്നില്ല..........
ബോധിസത്വന്‍ --2
രാഹുലിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ നിശ്ശബ്ദയായി യശോധര തേങ്ങിക്കരഞ്ഞു.
പെട്ടെന്ന് രാഹുല്‍ ഉറക്കത്തിന്നിടയില്‍ 'അച്ഛാ' എന്ന് ആദ്യമായി വിളിച്ചു .മകന്‍റെ അടുത്തു വന്നു നിന്ന് യാത്രപറയാനാകാതെ വിഷമിച്ചു നില്‍ക്കുന്ന അച്ഛന്‍ !  അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ അനക്കമില്ലാതെ കിടക്കുന്ന അമ്മ.
ഇനിയെന്ന് കാണുമെന്നു ചോദിയ്ക്കാനാകാതെ സങ്കടവും, ഭയവും ഉള്ളിലൊതുക്കി ശ്വാസം നിയന്ത്രിച്ചു കിടക്കുന്ന യശോധരയുടെ കാതില്‍ സിദ്ധാര്‍ഥന്റെ നിശ്ശബ്ദമായ പാദധ്വനികള്‍ യാത്ര മൊഴിഞ്ഞു.
പിറ്റേന്ന് രാവിലെ കാതില്‍ നിറഞ്ഞു നിന്ന ഉള്‍വിളി -- ഗോപാ, ഞാനിവിടെ കാട്ടില്‍ സ്വതന്ത്രനായി നടക്കുന്നു.....
രാഹുലിന്‍റെ സാന്നിദ്ധ്യമൊഴിച്ചു ബാക്കി സമയത്തെല്ലാം സിദ്ധാര്‍ത്ഥനെ മാത്രം ചിന്തിച്ചിരുന്നു. ദുഖപൂര്‍ണ്ണമായ മുഖത്തോടെ തിരിച്ചെത്തിയ ചന്ദ്രന്‍, രാജകുമാരന്റെ തലമുടിയും, മാലയും രാജാവിനും രാജ്ഞിയ്ക്കും സമര്പ്പിയ്ക്കുന്നു.
സിദ്ധാര്‍ത്ഥന്റെ കുട്ടിക്കാലം ഓര്‍മ്മിപ്പിയ്ക്കുന്ന രാഹുല്‍ ......
ഏകാന്തതയുടെയും, സങ്കടത്തിന്റെയും നാളുകള്‍ നീങ്ങവേ, യശോധര ചിന്തിച്ചു. ഇങ്ങിനെ എത്രനാള്‍ ദുഖിച്ചും നെടുവീര്‍പ്പിട്ടും കഴിയും? രാഹുലിന് അവന്‍റെ അച്ഛന്റെ സ്നേഹം കൂടെ കൊടുക്കണം. ഓര്‍മ്മവെച്ചനാള്‍ മുതല്‍ ചെയ്തുപോന്ന കര്‍ത്തവ്യങ്ങള്‍-- ദീനദു:ഖിതരുടെ കണ്ണീരൊപ്പല്‍--അതും തുടരണം.
യജമാനന്റെ വിയോഗത്തോടെ അവസാന ശ്വാസം വലിച്ച കാന്തകന്‍. സിദ്ധാര്‍ത്ഥനെ എടുത്തു വളര്‍ത്തിയ ചന്ദ്രന്റെ ദുഃഖം.....എല്ലാവര്ക്കും സ്നേഹവും, സമാധാനവും   കൊടുക്കേണ്ട കടമ തന്റെതാണ്. പ്രത്യേകിച്ച് ശുദ്ധോദാനരാജാവിനും, രാജപത്നിയ്ക്കും.

അലഞ്ഞുതിരിഞ്ഞു അവസാനം സിദ്ധാര്‍ത്ഥന്‍ എത്തുന്നത് വൈശാലിയിലെ ഗുരു, അളാരകലാമന്റെ അടുത്തു. അദ്ദേഹത്തിന്റെ ശിഷ്യനായി പലേ ശാസ്ത്രങ്ങളും അഭ്യസിച്ചു. ആശ്രമത്തിലെ കുടിലിലിരുന്നു ധ്യാനത്തിന്റെ വിവിധഘട്ടങ്ങള്‍ പരിശീലിച്ചു. ഒടുവില്‍ സിദ്ധാര്‍ത്ഥനു പോകേണ്ട സമയമടുത്തു. ശിഷ്യന്റെ ചൈതന്യത്തില്‍ തന്റെ ആശ്രമം ധന്യമായെന്നു കരുതിയിരുന്ന ഗുരുവിനു ശിഷ്യനെ തടുക്കാനായില്ല.
ഗംഗയുടെ അക്കരെയുള്ള മഗധ രാജ്യത്തിലേയ്ക്ക് ഭിക്ഷാം ദേഹിയായി മോക്ഷമാര്‍ഗ്ഗം തേടിയുള്ള യാത്ര തുടര്‍ന്നു. കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വൃക്ഷലതാദികളും, പക്ഷി മൃഗാദികളും താനും ഒരേ വായു ശ്വസിക്കുന്നതായി അറിഞ്ഞു. കിളികളുടെ ശബ്ദവും ത്ന്റെതും ഒരേ ആളുടെ വരപ്രസാദം. പ്രകൃതിയില്‍ ലയിച്ചങ്ങിനെ സഞ്ചരിക്കവേ, എല്ലാം  ഒന്നായി അനുഭവപ്പെട്ടു.
മഗധയിലെ രാജവീഥികളില്‍ക്കൂടി നടക്കുമ്പോള്‍ ആശ്ച്ചര്യപൂര്‍വം ജനങ്ങള്‍ ആ സന്യാസിയെത്തന്നെ നോക്കി നിന്നു. കഷ്ടപ്പെടുന്ന അനേകം പേര്‍ക്ക് വഴികാണിക്കാനായി കൊട്ടാരത്തില്‍ വന്നു താമസിയ്ക്കാന്‍ ബിംബിസാരരാജാവ് ക്ഷണിച്ചപ്പോള്‍ മോക്ഷമാര്‍ഗ്ഗം തേടിയുള്ള യാത്രയ്ക്കിടയില്‍ അത് സഫലമായാല്‍ .തിരിച്ചുവരാമെന്ന് പറഞ്ഞു സിദ്ധാര്‍ത്ഥന്‍ ഉദ്ടകരാമപുത്രന്റെ പാഠശാലയില്‍ എത്തുന്നു. ചിട്ടയായ ധ്യാനവും, ആത്മീയ വിഷയവും രണ്ടു വര്‍ഷത്തോളം പരിശീലിച്ചു.
ശുദ്ധോദനന്റെ ആള്‍ക്കാര്‍ എവിടെപ്പോയാലും പിന്തുടര്‍ന്നു കൊണ്ടിരുന്നു.
താമസിയാതെ വീണ്ടും ഭിക്ഷാപാത്രവുമെടുത്തു യാത്ര തിരിച്ചു. പോകുമ്പോള്‍ തന്റെ ലക്‌ഷ്യം കണ്ടെത്തിയാല്‍ ഉദ്ദകരാമപുത്രനെ ശിഷ്യനാക്കാമെന്നു വാക്ക് കൊടുക്കുന്നു.
സത്യാന്വേഷണം ജീവിതലക്ഷ്യമാക്കിയ സിദ്ധാര്‍ത്ഥന് അറിയേണ്ടത് ആത്മാവിനെക്കുറിച്ചായിരുന്നില്ല. ജനനമരണങ്ങളുടെ താല്പര്യം, ദുഖങ്ങളില്‍ നിന്നുള്ള മോചനം. ശാശ്വതമായ ആ സത്യത്തെയാണ് അറിയേണ്ടത്. അതുകൊണ്ട് ഇനി  സന്യാസിഗുരുക്കന്മാരെ  അന്വേഷിച്ചു നടക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഭൂതകാലത്തിലെ ആഴമേറിയ ബന്ധങ്ങള്‍ ഇടയ്ക്കിടെ തികട്ടി വരുന്നു.---രാഹുല്‍, യശോധര ......  പക്ഷെ, ധ്യാനത്തിന്റെ ഉന്നതമായ അവസ്ഥ, ബോധത്തിന്റെയും, അബോധത്തിന്റെയും ഇടയിലുള്ള അവസ്ഥ, മറ്റു ചിന്തകളില്‍ നിന്നുമൊക്കെ മോചനം കിട്ടാന്‍ സാദ്ധ്യമാക്കി.
കാടുകളും, കുന്നുകളും, നദികളും, സമതലങ്ങളും കടന്നുപോകുമ്പോള്‍ സ്വയം പ്രകൃതിയില്‍ ലയിച്ചുപോകാന്‍ സാധിച്ചു. നിറഞ്ഞൊഴുകുന്ന നിരന്ജനപ്പുഴയുടെ സമീപത്തുള്ള താഴ്വരയിലെ അദ്ധ്വാനികളായ കര്‍ഷകര്‍ താമസിയ്ക്കുന്ന സമൃദ്ധസുന്ദരമായ ഉരുവേല ഗ്രാമം.
നദീതീരത്തു വൃക്ഷച്ചുവട്ടില്‍ സദാ ധ്യാനനിരതനായി സിദ്ധാര്‍ത്ഥന്‍ ഇരുന്നു. നാളുകള്‍ കടന്നുപോയതറിഞ്ഞില്ല. ഭിക്ഷയെടുക്കലും നിര്‍ത്തി. രാജകുമാരന്‍ എല്ലും തോലുമായിത്തീര്‍ന്നു. ഒരുതരത്തില്‍ ആത്മപീഡനം തന്നെ.
ഒരുനാള്‍, വനദേവതമാര്‍ക്ക് അര്ച്ചിയ്ക്കാനുള്ള പാല്‍ക്കഞ്ഞിയുമായി പോയിരുന്ന പെണ്‍കുട്ടി നദിക്കരയില്‍ അവശനായിക്കിടക്കുന്ന സന്യാസിയെ കാണുന്നു. അവള്‍ ഒരിറ്റു പാല്‍ ആ ചുണ്ടുകളില്‍ ഇറ്റിച്ചു. ചുണ്ടുകള്‍ അനങ്ങിയപ്പോള്‍ അവള്‍ കുറച്ചു പാലൊഴിച്ചുകൊടുത്തു. സിദ്ധാര്‍ത്ഥ രാജകുമാരന്‍ എഴുന്നേറ്റിരുന്നു. ഏറെനാള്‍ പട്ടിണിയായിരുന്ന വയറ്റില്‍ പാല്‍ക്കഞ്ഞി ചെന്നാല്‍ ദോഷമാണെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി ചില ഔഷധച്ചെടികള്‍ പറിച്ചെടുത്ത് അവയുടെ നീര് നല്‍കുന്നു.
ആരോഗ്യവാനായ സിദ്ധാര്‍ത്ഥന്‍ ഒരു ഗുഹയിലിരുന്നു തീവ്രമായ ധ്യാനം തുടര്‍ന്നു. ശരീരത്തെ ക്ഷീണിപ്പിച്ചു കൊണ്ടുള്ള ധ്യാനം ശരിയല്ലെന്ന് തീരുമാനിച്ചു.
പരസ്പരവിരുദ്ധമായ പ്രകൃതി---ആകാശത്തിലെ. സൂര്യന്‍, ചന്ദ്രന്‍, താരകള്‍, ഭൂമിയില്‍ വളരുന്ന പുല്ലുകള്‍, വൃക്ഷങ്ങള്‍, ഇലകള്‍, പക്ഷി മൃഗാദികള്‍---ഇവയൊക്കെ എന്തൊരു താളമേളത്തിലാണ് വര്‍ത്തിയ്ക്കുന്നത് ! പക്ഷേ, മനുഷ്യനോ? ജീവിതത്തില്‍ കണ്ടുമുട്ടുന്ന ബന്ധുക്കള്‍, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവര്‍, ആരുമായും അന്യത്വം ഇല്ലെങ്കില്‍ പിന്നെന്തിനാണ് പരസ്പരസ്പര്‍ദ്ധ?
പിന്നെന്തിനാണ് അക്രമങ്ങളും, ധര്മ്മസങ്കടങ്ങളും, നിരാശയും, ദുഖവുമൊക്കെ ഉണ്ടാകുന്നത്?
അതിനുള്ള മറുപടി കിട്ടണം. കഠിനധ്യാനത്തിലൂടെ പരിപൂര്‍ണ്ണ ധ്യാനാവസ്ഥയിലേയ്ക്ക് എത്തിച്ചേരാന്‍ സിദ്ധാര്‍ത്ഥന്‍ തീരുമാനിച്ചു.
അവസാനിയ്ക്കുന്നില്ല......
ബോധിസത്വന്‍ --3
ധ്യാനത്തിന്റെ പരിപൂര്‍ണ്ണ അവസ്ഥയില്‍ ഭാരതം നിറഞ്ഞു നില്‍ക്കുന്ന വിരാട് പുരുഷനെ, ഹിമാലയം മുതല്‍ തെക്ക് സമുദ്രം വരെ, കിഴക്കും പടിഞ്ഞാറും ആഴികള്‍ക്കിടയില്‍ അനന്തശായിയായിക്കിടക്കുന്ന ബുദ്ധരൂപത്തെ സിദ്ധാര്‍ത്ഥന്‍ സ്വപ്നത്തില്‍  കണ്ടു..
ശ്രീബുദ്ധന്റെ പൊക്കിളില്‍ നിന്നും മുളച്ചു പൊന്തിയ താമരപ്പൂ വലുതായി മേഘം മുട്ടും വരെ മുകളിലേക്കുയര്‍ന്നു .അതിനു ചുറ്റും സ്വര്‍ണ്ണച്ചിറകുകളുള്ള പറവകള്‍ നിരന്നു നിന്നു.
ജ്ഞാനോദയത്തിന്റെ ശുഭകരമായ ലക്ഷണം.
അധികം താമസിയാതെ ഒരു വൈശാഖ പൌര്‍ണ്ണമി നാളില്‍ നദീതീരത്തു സാധാരണ ധ്യാനത്തിനായിരിയ്ക്കുന്ന ആല്‍മരച്ചുവട്ടില്‍, എന്ത് വന്നാലും ശരി, ജ്ഞാനപ്രകാശം ലഭിച്ചേ താന്‍ ഈ ഇരുപ്പില്‍ നിന്നും ഇളകൂ എന്ന് തീരുമാനിച്ച് മൂലപ്രകൃതിയെ മനസ്സിന്റെ സാക്ഷിയാക്കി പദ്മാസനത്തില്‍ ഇരുപ്പുറപ്പിച്ചു. സൂക്ഷ്മമായ ഏകാഗ്രതയില്‍ ആഴ്നിറങ്ങി സമാധിയില്‍ ലയിച്ചു.
അര്‍ത്ഥരാത്രിയില്‍ തന്നിലൂടെ ആഴ്ന്നിറങ്ങിയ പ്രകാശം, അറിവിന്റെ ബോധം ആണെന്നറിഞ്ഞു. ആകാശവും ഭൂമിയും പ്രകൃതിയിലെ സകലജീവജാലങ്ങളും തന്റെ ജീവകോശങ്ങളോട് ബന്ധപ്പെട്ടതാണെന്നും, അവ ത്രികാലങ്ങള്‍ക്കതീതമായി വര്‍ത്തിയ്ക്കുന്നുവെന്നും മനസ്സിലായി.
സിദ്ധാര്‍ത്ഥന്‍ വിചാരിച്ചു--തനിക്കറിയേണ്ട സത്യം ഇതല്ലല്ലോ.
വീണ്ടും ധ്യാനത്തിലേക്ക് ആഴ്ന്നിറങ്ങി. പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന ജീവജാലങ്ങള്‍ ജനനമരണങ്ങള്‍ക്കിടയില്‍ക്കിടന്നുഴലുന്നു.
കടലിലെ തിരമാലകള്‍ തിരിച്ചറിയുകയാണ്, താനും ഈ കടലിലെ ജലം തന്നെയെന്ന്. ഉയര്‍ന്ന് പൊങ്ങുന്നതോ താഴുന്നതോ, നുരയും പതയുമോ ഓര്‍ത്ത്‌ വ്യാകുലപ്പെടെണ്ടതില്ല. ജലപ്പരപ്പിലെ നിതാന്ത ശാന്തത അനുഭവിച്ച് അതില്‍ ലയിക്കുവാന്‍ കഴിയണം.
അന്തരീക്ഷം പെട്ടെന്ന് മാറി. കാര്‍മേഘം ചന്ദ്രനെ മറച്ചു, ഇടിയും മിന്നലും, കോരിച്ചൊരിയുന്ന മഴയും പെട്ടെന്നുണ്ടായി. വിവേകം അല്ലെങ്കില്‍ അറിവ് തന്റെ ഉള്ളില്‍ നിറഞ്ഞതായി സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.
ജനനമരണക്കൂട്ടില്‍ നിന്നും പുറത്തു കടന്ന അനുഭൂതിയായിരുന്നു സിദ്ധാര്‍ത്ഥന് അപ്പോള്‍.
ഇതുതന്നെയാണ് താന്‍ തേടിയ സത്യം. ആഹ്ളാദത്തിലമര്‍ന്ന രാജകുമാരന്‍ ഉറക്കെപ്പറഞ്ഞു. ദുഖത്തിന്റെ കാരണങ്ങള്‍ അറിഞ്ഞാല്‍ സഹാനുഭൂതിയുണ്ടാകും. അത് സ്നേഹമായി മാറും. സ്നേഹം യഥാര്‍ത്ഥ അറിവാണ്. സ്വാതന്ത്ര്യത്തിന്റെ രഹസ്യമാണത്. .
ശരിയായ അറിവ്, ശരിയായ വാക്ക്, ശരിയായ വിചാരം, ശരിയായ പ്രവര്‍ത്തി ......
നേരായ ജീവിതചര്യ, നിര്‍വ്യാജമായ പ്രയത്നം, ശരിയായ ഏകാഗ്രത, ശരിയായ ജാഗ്രത----മഹനീയമായ ജീവിതപഥത്തെ സിദ്ധാര്‍ത്ഥന്‍ മനസ്സുകൊണ്ട് സമര്‍ത്ഥിച്ചു.
പെട്ടെന്ന് അന്തരീക്ഷം തെളിഞ്ഞു. സിദ്ധാര്‍ത്ഥന്റെ മനസ്സും..
അജ്ഞതയുടെ ബന്ധനത്തില്‍ നിന്നും മുക്തനായത്,
 എവിടെയോ സ്വാതത്ര്യത്തിന്റെ സുഖം അനുഭവപ്പെടുന്നത്, 
ഏതോ ദിവ്യാനുഭൂതിയില്‍ മുങ്ങിക്കുളിച്ച അനുഭവം ഉണ്ടായത്, 
എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായ അവസ്ഥയുണ്ടായത്
എല്ലാം നിമിഷനേരങ്ങള്‍ കൊണ്ട് അനുഭവിച്ചറിഞ്ഞു..
ഒരു പുനര്ജ്ജന്മാനുഭവം !.സിദ്ധാര്‍ത്ഥന്‍ കണ്ണുകള്‍ തുറന്നു. 
ദീപ്തമായ ആകാശം.
തന്നെ നോക്കി നില്‍ക്കുന്ന ശുക്രനക്ഷത്രം......
തന്റെ ചുറ്റുമുള്ള പുല്‍ച്ചെടികളുടെ, വൃക്ഷങ്ങളുടെ, വെള്ളം കുടിയ്ക്കാന്‍ മറന്ന് വിടര്‍ന്ന കണ്ണുകളോടെ തന്നെ ശ്രദ്ധിച്ചു നില്‍ക്കുന്ന മാൻപേടകള്‍..എല്ലാത്തിന്റെയും സ്പന്ദനങ്ങള്‍ സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.
പ്രകൃതിയുടെ കാരുണ്യത്താല്‍ മുഖം താമരപ്പൂപോലെ വിടര്‍ന്നു.
ബോധിസത്വന്‍ -4
പിറ്റേന്ന് രാവിലെ തനിയ്ക്ക് പാല്‍ക്കഞ്ഞിതന്നു ജീവന്‍ രക്ഷിച്ച സുജാതയെന്ന പെണ്‍കുട്ടിയോട് തന്റെ അനുഭവം സിദ്ധാര്‍ത്ഥന്‍ പങ്കു വെച്ചു. സുജാത പറഞ്ഞു--മാഗധി ഭാഷയില്‍ ഉണര്‍വ്വ് കിട്ടിയ ആളെ 'ബുധ' എന്നാണു പറയുക. അപ്പോള്‍ താങ്കള്‍ 'ബുദ്ധ' നായി. ഈ അരയാല്‍ വൃക്ഷം, ബോധിവൃക്ഷമായി .
ബോധിവൃക്ഷത്തെ നമസ്ക്കരിച്ച സുജാതയുടെ നിറുകയില്‍ 'ബുദ്ധന്‍റെ' കരസ്പര്‍ശമേറ്റപ്പോള്‍ അവള്‍ക്കു ദിവ്യാനുഭവം ഉണ്ടായി..
തനിക്കു കിട്ടിയ അനുഭൂതി ബുദ്ധന്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ആഗ്രഹിച്ചു.
കുറച്ചുനാള്‍ കൂടി തപസ്സു തുടര്‍ന്നു. തന്റെ കൂടെയുള്ള ശിഷ്യര്‍ക്കു അറിവ് പങ്കുവെച്ചു. വീണ്ടും ഗംഗാ നദി കടന്നു മഗധയിലെത്തി. മുന്നോട്ടു പോകുന്തോറും ബുദ്ധഭിക്ഷുക്കളുടെ എണ്ണം കൂടിത്തുടങ്ങി. പലേ സന്യാസിമാരുമായി സംവാദങ്ങള്‍ ഉണ്ടായി .
വേദങ്ങളെ ഉദ്ധരിച്ചു ബുദ്ധന്‍ പ്രഭാഷണങ്ങള്‍ നടത്തി. വളരെ ലളിതമായ ഭാഷയില്‍ വേദങ്ങളെ വിശദീകരിച്ചു. ജലം,അഗ്നി, വായു, ജീവജാലങ്ങള്‍ -ഇവയൊക്കെ പ്രകൃതിയിലെ ജീവജാലങ്ങലളുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന മഹാസത്യം ലളിതമായി വിവരിച്ചു.
ഈ സത്യമറിഞ്ഞാല്‍ പിന്നെ പരസ്പരസ്പര്ദ്ധയില്ല, ദുഖമില്ല. അഹിംസയില്‍ ഉറച്ച ബുദ്ധന്‍റെ തത്വങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഏറ്റുവാങ്ങി. അനുയായികള്‍ പരസഹസ്രങ്ങളായി മാറി. ഭിക്ഷാംദേഹികളായ സന്യാസിമാര്‍ വരിവരിയായി ഒരേ പാദചലനങ്ങളോടെ നടന്നു നീങ്ങിയപ്പോള്‍ പ്രകൃതിയില്‍ ഓംകാര ധ്വനിയുയര്‍ന്നു.
അങ്ങിനെ ഒരുനാള്‍ ഭിക്ഷു സന്യാസിമാര്‍ കപിലവസ്തുവില്‍ എത്തിച്ചേര്‍ന്നു. ശുദ്ധോദനരാജാവും, പരിവാരങ്ങളും ശ്രീബുദ്ധനെ എതിരേല്‍ക്കാന്‍ ചെന്നു. മുത്തശ്ശന്റെ കൂടെ അച്ഛനെ എതിരേല്‍ക്കാന്‍ രാഹുലും എത്തിച്ചേര്‍ന്നു..
രാജാവ് മകന്റെ അടുത്തെത്തിയപ്പോള്‍ മകനില്‍ നിന്നും ദിവ്യ പ്രകാശം അച്ഛനിലും പകര്‍ന്നു. മുത്തശ്ശന്റെ കൈപിടിച്ചു നടന്ന ഏഴു വയസ്സുകാരന്‍ ചോദിച്ചു--പൂജ്യനായ സന്യാസീ, അങ്ങെന്നെ അറിയുമോ? അമ്മ പറഞ്ഞു, അങ്ങ് എന്റെ അച്ഛനാണ് എന്ന്. കേട്ടുനിന്നവരുടെ മനസ്സ് ഒരു നിമിഷത്തേയ്ക്ക് തളര്ന്നുവോ?
ആ സമയത്ത് ബുദ്ധഭഗവാന്‍ ഒരു നിമിഷത്തേയ്ക്കെങ്കിലും സിദ്ധാര്‍ത്ഥനായി മാറിയിട്ടുണ്ടാകുമോ?
'ഞാന്‍ ലക്‌ഷ്യം നേടി തിരിച്ചുവന്നു' എന്ന് പറഞ്ഞ് യശോധരയെ ഏകാന്തതയില്‍ സന്ദര്‍ശിയ്ക്കുന്ന ബുദ്ധന്‍, താന്‍ സമ്മാനിച്ചിരുന്ന മുത്തുമാലയുമണിഞ്ഞു ശുഭ്രവസ്ത്രധാരിയായ, കര്‍മ്മനിഷ്ടയായ യോഗിനിയെപ്പോലുള്ള യശോധരയെ അനുഗ്രഹിച്ചു ദിവ്യാനുഭൂതി അവളിലേക്ക്‌ ചൊരിഞ്ഞു. ആശങ്കകളും, വേദനകളും അകറ്റാനുള്ള ഉപദേശങ്ങളും നല്‍കി.
കപിലവസ്തുവിലെ ആഥിത്യം സ്വീകരിച്ചു കഴിയവേ, നിരവധി പ്രജകളും, രാജാവുതന്നെയും ബുദ്ധന്‍റെ അനുഗാമികളായി മാറി. ബുദ്ധതത്വങ്ങള്‍ സാധാരണക്കാരിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെന്നു.
മനസ്സാണ് ഭയം ഉണ്ടാക്കുന്നത്‌. പ്രകൃതിയില്‍ നിന്നും അകന്ന്നു നില്‍ക്കുമ്പോളാണ് ഭയം ഉണ്ടാകുന്നത്. മനുഷ്യന്റെ ഉള്ളിലെ അജ്ഞത, അവശത എന്നിവയൊക്കെ മാറണമെങ്കില്‍ ഹൃദയം ശുദ്ധമായിരിയ്ക്കണം. .ഭിക്ഷ യാചിക്കുന്നതു അഹങ്കാരമില്ലാതാക്കും. വേദങ്ങള്‍, പഞ്ചഭൂതങ്ങള്‍ തുടങ്ങി പ്രകൃതിയിലെ സകലജീവജാലങ്ങളോടുമുള്ള മനുഷ്യന്റെ കടപ്പാട് വിശദീകരിച്ചു. ശ്വസനപ്രക്രിയയുടെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കി.
അച്ഛന്റെ പാതയിലൂടെ നീങ്ങാന്‍ രാഹുലിനും ആഗ്രഹം. അമ്മ തടഞ്ഞില്ല. രാഹുല്‍ പോകുമ്പോള്‍ അമ്മ, അച്ഛന്‍ കുട്ടിക്കാലത്ത് വിളിച്ചിരുന്ന ഓടക്കുഴല്‍ കൊടുത്തയക്കുന്നു. ഓരോരുത്തരും അവനവന്‍റെ സത്യം കണ്ടത്തട്ടെ. രാഹുലും അച്ഛന്റെ വിരല്‍ത്തൂമ്പില്‍ തൂങ്ങി സന്യാസിമാരുടെ കൂടെ നടന്നു നീങ്ങിയപ്പോള്‍ യശോധര കൊട്ടാരം വിട്ടു കുടിലില്‍ താമസമാക്കി ധ്യാനനിരതയായി ശിഷ്ട ജീവിതം കഴിച്ചുകൂട്ടി. അവശരായവരെ സാന്ത്വനപ്പെടുത്തി.
വര്‍ഷങ്ങള്‍ കഴിഞ്ഞു.
യശോധര പരിപൂര്‍ണ്ണ യോഗിനിയായി മാറി. ഒരു നാള്‍ 78 -ആം വയസ്സില്‍, അവര്‍ ഇഹലോകവാസം വെടിഞ്ഞു.
രണ്ടു വര്ഷം കഴിഞ്ഞു ൮൦-ആം വയസ്സില്‍ ഈ ലോകത്തിന്റെ പ്രകാശമായിരുന്ന ശ്രീബുദ്ധനും ദേഹത്യാഗം ചെയ്തു.
സിദ്ധാര്‍ത്ഥ രാജകുമാരന്റെ നിഷ്ക്കളങ്കത നിറഞ്ഞ, സഹാനുഭൂതി നിറഞ്ഞ മനസ്സറിഞ്ഞ രാജകുമാരി, അവശരെ സഹായിക്കല്‍ ചര്യയായിക്കരുതിയ യശോധര, സിദ്ധാര്‍ത്ഥന്‍റെ മനസ്സ് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞവള്‍, രാജകുമാരന്‍ സന്യാസം സ്വീകരിച്ചു കൊട്ടാരം വിട്ടുപോകുമ്പോള്‍ വേദനയോടെയെങ്കിലും പൂര്‍ണ്ണമനസ്സോടെ യാത്രയയക്കുന്നവൾ ,....
ഓരോരോ വികാരം തുളുമ്പി നില്‍ക്കുന്ന സംഭവങ്ങളും മനോഹരമായാണ് ശ്രീമതി കേ.ബി ശ്രീദേവി നമുക്ക് മുന്നില്‍ കാണിച്ചു തരുന്നത്. കഠിനമായ തപശ്ചര്യക്കിടയിലും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓടക്കുഴല്‍ വിളിച്ചു കൂടെയുള്ള ശിഷ്യരെയും, പക്ഷി മൃഗാദികളെയും സാന്ത്വനിപ്പിയ്ക്കുന്ന രാഹുല്‍.
അക്ഷരങ്ങളിലൂടെ ബോധിസത്വനെ കാണിച്ചു തന്ന, കൂടെ കൊണ്ട് നടന്ന ഗ്രന്ഥ രചയിതാവിന് വിനീതമായ കൂപ്പുകൈ. നിശ്ശബ്ദയായി കരയുന്ന യശോധരയുടെ തേങ്ങല്‍ വായനക്കാരിലും പ്രതിഫലിയ്ക്കാന്‍ സാധ്യമാക്കിയ അവരുടെ കഴിവിനെ പ്രകീര്‍ത്തിയ്ക്കട്ടെ. വളരെ കഠിനമെന്നു വിചാരിച്ചിരുന്ന ബുദ്ധതത്വങ്ങള്‍ സുഖമായി മനസ്സിലാക്കാന്‍ സാധിപ്പിച്ചു തന്നതില്‍ വളരെ നന്ദി. വായിച്ചു തീരുമ്പോള്‍ എന്തോ ശൂന്യത, നഷ്ടബോധം അനുഭവപ്പെടുന്നു 
എന്നാൽ.ബോധിസത്വന്റെ പ്രഭാവലയം നമ്മേക്കൂടി സംരക്ഷിക്കുമെന്ന ഒരു വിശ്വാസം......
അത് ആശ്വാസത്തിന്റെ കുളിരായി സ്പര്ശിയ്ക്കുംപോള്‍ ധന്യമാകുന്ന മനസ്സ്...........
ബുദ്ധം ശരണം ഗച്ഛാമി
ചരണം ബുദ്ധം ഗച്ഛാമി

Tuesday, 26 August 2025

വായന __ ഫിയൊന ക്യാമ്പെൽ--f

വായന --ഫിയൊന  ക്യാമ്പെൽ

ജനുവരി,8, 2017 

അമ്മിണീ,
ഒരു ബുക്കിനെക്കുറിച്ചു കൂടെ സൂചിപ്പിയ്ക്കട്ടെ!
എന്തായാലും നീ ഇപ്പോഴൊന്നും ഞാൻ എഴുതുന്നത് വായിക്കില്ല. അതുവിചാരിച്ചു എനിക്ക് എഴുതാതിരിക്കാനും വയ്യ. 
പരീക്ഷയ്ക്ക് നന്നായി തയാറെടുക്കുക.  ഞാൻ എഴുത്തു തുടരട്ടെ, ട്ടോ....

നവീനമ്മാമന്റെ ശേഖരത്തിൽ അധികവും പുതിയ എഴുത്തുകാരുടെതാണ്. ക്ലാസ്സിക് നോവലുകളും ഉണ്ടെന്നറിയാമല്ലോ. 
ചില പുസ്തകങ്ങൾ കയ്യിലെടുക്കുമ്പോൾത്തന്നെ ഒരാകർഷണം അനുഭവപ്പെടും..ചിലപ്പോൾ ഭംഗിയുള്ള പുറം ചട്ട, മുൻപ് വായിച്ചു ഇഷ്ടപ്പെട്ട എഴുത്തുകാരൻ..അങ്ങിനെ പലതും. പുസ്തകം കയ്യിൽക്കിട്ടിയാൽ മണത്തു നോക്കുന്നവരുണ്ട്. ചിരി വരുന്നോ? അതിലും ഒരു കാര്യമുണ്ട്. നിനക്കറിയാമല്ലോ, പാഠപുസ്തകങ്ങൾക്ക് ഒരു പ്രത്യേക മണമുണ്ട്. കഥാ പുസ്തകങ്ങൾക്ക് വേറെയും. പുസ്തകം പഴയതായാൽ അതിന്റെ ഗന്ധം വേറെ. എന്തായാലും  ആകർഷണം തോന്നിയ ഒരു പുസ്തകം എടുത്തു അടിമുടി നോക്കി. നേരത്തെ പറഞ്ഞപോലെ, എന്നെ വായിക്കൂ എന്ന് ആ പുസ്തകം പറയുന്നതായി തോന്നി. . പുസ്തകത്തിന്റെ ആമുഖവും പുറം ഭാഗവും ആദ്യം നോക്കി. അപ്പോൾ തോന്നി, ഈശ്വരാ, ഇതെന്നോ വായിക്കേണ്ട പുസ്തകമായിരുന്നല്ലോ, എന്ന്.
പക്ഷേ, സമാധാനിച്ചു.....better to be late than never .

പേജുകൾ മറിച്ചു നോക്കിയപ്പോൾ അത്രയ്ക്കധികം പഴക്കമായിട്ടില്ല, പുസ്തകം അച്ചടിച്ചു ഇറങ്ങിയിട്ട് എന്ന് മനസ്സിലായി. 'ഓറിയോൺ' പബ്ലിഷേഴ്സ് ആണ് ഇറക്കിയിരിയ്ക്കുന്നതു.

ഫ്രിയോന  കാംബെൽ എന്ന ഇരുപത്തിരണ്ടുകാരിയായ ഇംഗ്ളീഷ്കാരിയുടെ ആഫ്രിക്കൻ വനാന്തരങ്ങളിൽക്കൂടിയുള്ള, കേപ്ടൗൺ - ൽ നിന്നും തുടങ്ങി മൊറോക്കോ വിലെ ടാൻജെയെര്സ് വരെ യുള്ള, പതിനായിരത്തോളം നാഴിക ദൂരം നടന്നു താണ്ടിയതിന്റെ യാത്രാ വിവരണമാണ്  On foot through Africa എന്ന ഈ പുസ്തകത്തിൽ. പുസ്തകത്തിനേപ്പറ്റി പറയും മുൻപ് രണ്ടു വാക്കു ഫ്‌യോനയെപ്പറ്റി എഴുതട്ടേ ....

1967 -ൽ ഇംഗ്ലണ്ടിലെ ഡെവോൺ-ൽ റോയൽ നേവി കുടുംബത്തിൽ ആണ് ഫ്‌യൊന ജനിച്ചത്.
16 -ആം വയസ്സിൽ ആദ്യമായി സ്വന്തം രാജ്യത്തു 49 ദിവസം നടന്നു. ഒരു ദിവസം ശരാശരി 20 -25 കി.മീ ദൂരം, ആഴ്ചയിൽ 6 ദിവസം നടത്തം. അങ്ങിനെ 25, 000 പൗണ്ട് ശേഖരിച്ച് കാൻസർ ഹോസ്പിറ്റലിന് നൽകി. ഈ യാത്രാച്ചെലവ് വഹിയ്ക്കാൻ വിവിധ കമ്പനികൾ സഹായം നൽകിയിരുന്നു.

പിന്നീട് 18 -ആം വയസ്സിൽ ന്യൂയോർക് സിറ്റി മുതൽ ലോസാഞ്ചൽസ് വരെനടന്നു.
21 -ആം വയസ്സിൽ ആസ്‌ട്രേലിയയിൽ  സിഡ്‌നി മുതൽ പെർത്  വരെയുള്ള 3200 നാഴിക 95  ദിവസം കൊണ്ട് ദിവസേന ഏകദേശം 50 നാഴിക നടന്നു  പൂർത്തിയാക്കി. യാത്രാച്ചെലവ് വഹിയ്ക്കാൻ ആളില്ലാതിരുന്നത് കൊണ്ട് പലപ്പോഴും 80 കി.മീ ദൂരം വീതം അവർക്കു നടക്കേണ്ടി വന്നു.
ആസ്‌ത്രേലിയയിൽക്കൂടിയുള്ള യാത്രയെപ്പറ്റി അവരുടെ The feet of clay എന്ന പുസ്തകത്തിൽ വായിക്കാം.

ഫ്‌യോന അങ്ങിനെ ഒരു ദീർഘദൂര നടത്തക്കാരിയായി.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, കൂടുതൽ ദൂരം കാൽനടയായി നടന്ന സ്ത്രീ എന്ന ബഹുമതി, ഗിന്നസ് വേൾഡ് റെക്കാർഡ് അവർക്കണ്ട്. 11 വര്ഷം കൊണ്ട് 32 ,ooo കി.മീറ്റർ ദൂരം അവർ നടന്നു തീർത്തു.1,80,ooo പൗണ്ട്- ൽ അധികം തുക ധർമ്മസ്ഥാപനങ്ങൾക്കായി സ്വരൂപിക്കുകയും ചെയ്തു.
നാല് വന്കരകളിലായി പതിനായിരക്കണക്കിന് കി.മീ ആണ് അവർ നടന്നത്. ഒരു സ്ത്രീ എന്ന നിലയിൽ ഈ ഉദ്യമത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

നാമാവശേഷമായിക്കൊണ്ടിരിയ്ക്കുന്ന ഗോത്രങ്ങളെ സംരക്ഷിയ്ക്കുന്ന സംഘടനയാണ് Survival International. തന്റെ യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ നിരവധി വനവാസികൾ, വേട്ടയാടി ജീവിക്കുന്നവർ, ഗോത്രവർഗ്ഗക്കാർ, പിഗ്മികൾ, ബുഷ്‌മെൻ, നോർത്ത് അമേരിക്കയിലെ ഇന്ത്യക്കാർ   തുടങ്ങിയവർക്കു വേണ്ടി ഈ സംഘടന വഴി എന്തെങ്കിലും ചെയ്യണമെന്നവർ  ആഗ്രഹിച്ചു.   .

1991,ഏപ്രിൽ -2-നു അവരുടെ സുപ്രധാനമായ നടത്തം, അതിസാഹസികമായതു -- കേപ്പ് ടൗണിലെ വമ്പിച്ച ജനാവലിയുടെ ആശംസകളോടെ ആരംഭിച്ചു. ആഫ്രിക്കയുടെ നെടുകെ പതിനായിരക്കണക്കിന് കി.മീ ദൂരം വടക്കു പടിഞ്ഞാറുള്ള Tanger വരെ അവർ നടന്നു.
കൂടെ വാഹനത്തിൽ സഹായികൾ ഉണ്ടായിരുന്നെങ്കിലും ഭൂമിയിലേക്കും വെച്ച് അതി ദുര്ഘടവും, അത്യപകടവുമായ പ്രദേശത്തുകൂടെ യുള്ളതായിരുന്നൂ, ഈ യാത്ര. അപകടത്തിന്റെ തീവ്രത അറിഞ്ഞു കൊണ്ട് തന്നെയാണ് ഫ്‌യൊന ഈ യാത്രയ്ക്ക് മുതിർന്നത്
മനുഷ്യവാസ മില്ലാത്ത പ്രദേശങ്ങൾ, വന്യ മൃഗങ്ങൾ ഉള്ള കാടുകൾ , വന്യമൃഗങ്ങളെക്കാൾ ക്രൂരമായ മനുഷ്യ രാക്ഷസർ, പിഗ്മികൾ, ബുഷ്‌മെൻ, കൊള്ളയും, കൊലയും ചെയ്യന്നവർ, തട്ടിപ്പറിക്കാർ, ഗുണ്ടകൾ, മനുഷ്യരെത്തന്നെ ഭക്ഷിയ്ക്കുന്നവർ, കൂടാതെ 'ബുഷ് ഫയർ', ഊക്കൻ പാമ്പുകൾ, ഇരമ്പി പിന്നാലെ കൂടുന്ന ഈച്ചകൾ, പ്രാണികൾ..........വഴിയിൽ എവിടെയൊക്കെ ആരൊക്കെ പതിയിരുന്ന് ആക്രമിയ്ക്കുമെന്ന് മുൻകൂട്ടി അറിയുകയുമില്ല.
എല്ലാ വരും വരായ്കകൾ മുൻകൂട്ടി കണ്ടു അവർ സ്വയം സമാധാനിപ്പിച്ചു-
You are going for a walk. Don' t get frightened
വ്യത്യസ്തമായ ജീവിതരീതിയായിരുന്നു, ഫ്‌യൊനക്കു ചെറുപ്പം മുതൽ. കുടുംബ പാരമ്പര്യം അതിനു നല്ല സഹായമായി.
വിവിധ മേഖലകളിൽ പണിയെടുത്തു ശാരീരികമായും, മാനസികമായും നല്ല കരുത്തു ആർജ്ജിച്ചു. തൂപ്പുപണി മുതൽ ഹോളിവുഡിലെ തിരക്കഥ എഴുത്തു വരെ അവർ ചെയ്തു പോന്നു.
ഫ്‌യൊനയുടെ വാക്കുകൾ-
Never to think of the end of the day
Never to think of the end of journey.

എല്ലാ മുന്കരുതലുകളുമായിട്ടാണ് ഫ്‌യൊന യാത്ര തുടങ്ങുന്നത്. വഴി നീളെയുള്ള ദുര്ഘടങ്ങളെ നേരിടാനുള്ള മരുന്നുകൾ,ആയുധങ്ങൾ, ഭക്ഷണം,വെള്ളം, രാഷ്ട്രീയ സുരക്ഷ........
എത്രയൊക്കെ സന്നാഹങ്ങളുണ്ടായാലും ആഫ്രിക്കൻ വനാന്തരങ്ങളിക്കൂട്ടിയുള്ള യാത്ര സ്വന്തം ജീവന് തന്നെ അപകടകരമാണെന്നതിനു യാതൊരു സംശയവുമില്ല.
.........അവസാനിയ്ക്കുന്നില്ല.......

###########################################################################


ഫിയൊന ക്യാമ്പെൽ .....തുടർച്ച...

കേപ്പ് ടൌൺ-ൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ കൽഹാരി മരുഭൂമി കടക്കാൻ 
വേണ്ടത്ര സജ്ജീകരണങ്ങൾ കരുതിയിരുന്നു. ലാൻഡ്‌റോവറിൽ ധാരാളം വെള്ളവും,ഇന്ധനവും, ഭക്ഷണവും നാല് ദിവസത്തേക്ക് ആവശ്യമുള്ളത് സൂക്ഷിച്ചിരുന്നു.
നടക്കുന്നതിനിടയിൽ താളത്തിൽ ഓടുന്ന ഓസ്ട്രിച്ചുകൾ, ലോകത്തിലേക്കും വെച്ച് ഏറ്റവും വലുപ്പമുള്ള പറക്കുന്ന പക്ഷികളായ കൊരി ബസ്റ്റാർഡുകൾ, 6 അടി യിലധികം നീളമുള്ള തവിട്ടും, വെള്ളി നിറവുമുള്ള പാമ്പുകൾ, തുപ്പുന്ന പാമ്പുകൾ, സാവന്നയിൽക്കാണുന്ന പ്രതേകതരം പാമ്പുകൾ, ഒരു ഹിപ്പോവിനെ മറയ്ക്കാൻ പറ്റുന്നത്ര ഊക്കൻ മരങ്ങൾ, മനോഹരമായ സൂര്യാസ്തമനം....ഇതൊക്കെ കണ്ടു ഉപ്പുപൊടിയിലൂടെ നടന്നു നീങ്ങി.

നൈജീരിയ, അംഗോറ, സൈർ, സിംബാവ്‌ബെ (വിക്ടോറിയ വെള്ളച്ചാട്ടം), ബോട്സ്വാന .......വഴിനീളെ വന്യജീവിതം കണ്ടു നീങ്ങുമ്പോൾ ആകുലപ്പെട്ടു. മയങ്ങിക്കിടക്കുന്ന വന്യമൃഗങ്ങൾ.....സന്ദർശകർക്കായി ഒരുക്കിയ വന്യമായ കാഴ്ച!!മൃഗങ്ങളുടെ കൂടെ നിന്ന് ഇരുന്നും കിടന്നും ഫോട്ടോ എടുക്കാം.

പലപ്പോഴും വഴിയിൽ പുല്ലുകളും വിത്തുകൾ കൊണ്ട് സോക്സ് നിറഞ്ഞു. നാല്ഭാഗത്തു നിന്നും ഓടിക്കൂടുന്ന ഈച്ചകൾ....നേരിയ ഈർപ്പം അവയെ ആകര്ഷിയ്ക്കും. ശരീരത്തിലെ നനവ് പോലും...
വഴിയിൽ തങ്ങിയ സ്ഥലത്തെ ഗ്രാമത്തിലുള്ളവർ അവരുടെ ചരിത്ര കഥകൾ പറഞ്ഞുകൊണ്ടിരുന്നു. കെന്നെത് കൗണ്ടയെപ്പോലുള്ളവർ സമ്പന്നരായതിന്റെ രഹസ്യവും മറ്റും ഫ്‌യോണയുമായി പങ്കുവെച്ചു.
ഏകദേശം ഒരു നാഴിക ദൂരത്തോളം Tse tse ഈച്ചകൾ പിന്തുടർന്നു. അവയെ പിന്തിരിപ്പിക്കാൻ സ്പ്രൈ ഉപയോഗിച്ചെങ്കിലും കണ്ണും മുഖവുമെല്ലാം കുത്തു കിട്ടി തടിച്ചു വീർത്തു.
തൊപ്പിയിൽനിന്ന് തൂങ്ങി നിൽക്കുന്ന വല പലപ്പോഴും കാഴ്ചകൾ മറച്ചു. ഒറ്റയാൻ സിംഹം കാട്ടിലെ വഴിയിൽ അലഞ്ഞു നടക്കുന്നുനടക്കുന്നു എന്ന വാർത്തയും അറിഞ്ഞു. കഫ്യൂനാഷണൽ പാർക്കിനടുത്തുകൂടെ പോകവേ ചുറ്റും മൂളി പറക്കുന്ന ഈച്ചകൾ . ചെറിയ നനവ് കണ്ടാൽ അവിടെ പറ്റിക്കൂടും. ശരീരത്തിൽ കേറിയാൽ എവിടെയെങ്കിലും പറ്റിയിരുന്നു മുട്ടയിടും.
കൂടാതെ കത്തിക്കൊണ്ടിരിയ്ക്കുന്ന പൊന്തക്കാടുകൾ, തീയിന്റെ ചൂടും,പുകമറയും, ഈച്ചകളും. ഈച്ചകളുള്ള സ്ഥലത്തു ജനവാസം ഉണ്ടാകില്ല. ജീവനും കൊണ്ട് ഓടേണ്ടി വന്ന നിമിഷങ്ങൾ........
പലപ്പോഴും കരുതൽ വാഹനം വളരെ ദൂരെയാകും.
ജനവാസമുള്ളിടത്തു വിദ്യാഭ്യാസമുള്ളവരെ കണ്ടുകിട്ടിയാൽ നൂറു ചോദ്യങ്ങ്ളാണ്. അദ്ധ്യാപകരെയും കുട്ടികളെയും കണ്ടാൽ അവരും അങ്ങിനെ..ഏതു രാഷ്ട്രീയ പാർട്ടി, എന്തിനു, എങ്ങോട്ടു നടക്കുന്നു...തുടങ്ങി..കുട്ടികൾക്ക് ബാഗ് തുറന്നു കാണണം
നടത്തത്തിന്നിടയിൽ എങ്ങിനെ എവിടെ നിന്ന് ആപത്തു ഏതു രൂപത്തിൽ എത്തിപ്പെടുമെന്നു പറയാൻ വയ്യ.

പെട്ടെന്ന് ഒരു ട്രക്ക് അടുത്തു കൊണ്ട് വന്നു നിർത്തി മുടി പിടിച്ചു വണ്ടിയിൽ കയറ്റി. എന്തിനു വന്നു ? എങ്ങോട്ടു പോകുന്നു?
.വെള്ളക്കാരെ കണ്ടാൽ ശത്രുതയോടെ നോക്കുന്നവർ. കൊല്ലാനും മടിയില്ലാത്തവർ. കൂടെയുള്ള വാഹനം എത്തിയതിനാൽ രക്ഷപ്പെട്ടു.

സാംബിയയിൽ പട്ടാളക്കാരെ എല്ലാവരും ഭയന്നിരുന്നു. അവയുടെ ദൃഷ്ടിയിൽ പെടാതെ നടന്നുപോകാൻ ഫ്‌യൊന ശ്രദ്ധിച്ചു. എന്നിട്ടും അവരുടെ മുന്നിൽ പെട്ടു. 
ബലാൽക്കാരവും,പിടിച്ചു പറിയും, കൊലയുമൊക്കെ ശീലമാക്കിയവർ. കഴുത്തിൽ കത്തി വെച്ച അവരോട് മനോഹരമായ ഈ രാജ്യം കാണാൻ വന്നതാണെന്ന് പറഞ്ഞു. ഭർത്താവു മുന്നിൽ പോയിട്ടുണ്ടെന്നും പോകാൻ വിടണമെന്നും പറഞ്ഞു. .
ലാൻഡ്‌റോവിലെ ഡ്രൈവറെയും സഹായിയെയും  പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ നിരത്തിവെച്ച തോക്കുകളും വെടിയുണ്ടകളും .....പെട്ടെന്ന് യാത്രയ്ക്കിടയിൽ സോൾവെസി യിൽ വെച്ച പരിചയപ്പെട്ട govt അക്കൗണ്ടന്റ്-ന്റെ പേര് ഓർമ്മ വന്നു.
പൊലീസിന് സ്വീകാര്യനായ വ്യക്തി ആയതിനാൽ അന്നേക്കു മാത്രം കസ്റ്റഡിയിൽ എടുത്തു വിട്ടു.


നടത്തത്ത്ന്റെ 106 -ആം ദിവസമാണ് സൈർ -ന്റെ അതിർത്തിയിൽ എത്തിയത്.  ഛർദിച്ചവശയായതിനാൽ  
അവിടെ തങ്ങേണ്ടി വന്നു.
യാത്രയ്ക്കിടയിൽ മിക്കദിവസങ്ങളിലും മിഷനറികളുടെ സങ്കേതത്തിലാണ് രാത്രി കഴിച്ചുകൂട്ടിയിരുന്നത്.
സുരക്ഷിതയായി വലകൾക്കുള്ളിലാണ് കിടന്നുറങ്ങിയിരുന്നത് എങ്കിലും ശരീരത്തിൽ ഈച്ചകളാലും മറ്റും ഉണ്ടായ വ്രണങ്ങൾ ധാരാളമുണ്ടായിരുന്നു.

സൈർ-ലെ പ്രധാന മാർകറ്റ് സെന്റർ ആയ Kisangani എന്ന പ്രദേശത്ത്  ലഹള പൊട്ടിപ്പുറപ്പെട്ടത് യാത്രക്ക് വിഘാതമായി. 106 -ആമത്തെ ദിവസമാണ് അവർ സൈർ-ൽ എത്തിയത്.
കൂടാതെ നൈജർ -അൾജീരിയ അതിർത്തികൾ അടയ്ക്കുകയും ചെയ്തു. ആഭ്യന്തരലഹളകൾ അങ്ങിങ്ങായി പൊട്ടിമുളച്ചുതുടങ്ങി. അല്ലെങ്കിൽത്തന്നെ കലുഷിതമായ പ്രദേശം. ബസ്സുകളിലെ യാത്രക്കാരെ കൊള്ളയടിക്കലും മറ്റും സ്ഥിരം പതിവായുള്ള പ്രദേശങ്ങൾ.
മരുന്നുകളും മറ്റും വിറ്റ് വന്നിരുന്ന ഗോത്രവർഗ്ഗക്കാർ, പിഗ്മികൾ എന്നിവർക്കിടയിലും സംഘർഷം.

ഒടുവിൽ താൽക്കാലികമായി യാത്ര നിർത്തിവെച്ചു അവർ സ്വദേശത്തേക്കു മടങ്ങി.


അഞ്ചാറു മാസത്തിനു ശേഷം അവർ നിർത്തിവെച്ച സ്ഥലത്തു നിന്നും വീണ്ടും നടപ്പു തുടങ്ങി. ആരോഗ്യപരമായ കാരണങ്ങളും അവരുടെ യാത്രയെ ബാധിച്ചു.
ഒടുവിൽ 1993 സെപ്റ്റംബറിൽ ൽ മൊറോക്കോവിൽ എത്തി വീണ്ടും നടത്തം ആരംഭിച്ചു. നാനൂറു നാഴിക വിസ്താരമുള്ള ഖനികളുള്ള പ്രദേശങ്ങളിൽക്കൂടെ ഓരോ ദിവസവും 30 നാഴിക വെച്ച് നടന്നു.
കൊള്ളക്കാരും പിടിച്ചു പറിക്കാരും, തീപ്പൊന്തകൾ, സിംഹങ്ങൾ, പിഗ്മികൾ, മനുഷ്യമാംസം കഴിയ്ക്കുന്നവർ .....ഇത്യാദി ഭീകരത നിറഞ്ഞ സ്ഥലത്തുകൂടിയാണ് അവർ കടന്നുപോയത്.

16,000 ലധികം കി.മീ നടന്നു ഒടുവിൽ Tanger -ൽ വിജയ ശ്രീ ലാളിതയായി എത്തിച്ചേർന്നു.
ലോകത്തിലെ മനോഹരമായ ഭൂപ്രദേശം. അത്രത്തോളം ഭയാനകമാർന്നതും !!
പലേ കാഴ്ചകളും അവർക്കു കാമറയിൽ ആക്കാൻ സാധിച്ചില്ല. മനുഷ്യരും, പ്രകൃതിയും എപ്പോൾ വേണമെങ്കിലും പ്രതികൂലമാകാം, അല്ലെങ്കിൽ സദാ മുഖം തിരിച്ചു കാണിക്കുന്ന പ്രകൃതിയും, മനുഷ്യരും !
നിഗൂഢത നിറഞ്ഞ മനോജ്ഞമായ പ്രദേശം !!
വഴി നീളെയുള്ള ഗോത്ര ജീവിതവും, ഭാഷയിലും വേഷത്തിലും പെരുമാറ്റത്തിലും ഉള്ള വൈരുദ്ധ്യവും !   
നശിച്ചുപോകുന്ന തനതായ ഗോത്രസംസ്‌ക്കാരങ്ങൾ, അതേപോലെ പുരോഗമനത്തിന്റെ പേരിൽ സ്വാഭാവികതയും, സൗന്ദര്യവും നശിച്ചു പോകുന്ന പ്രകൃതി !

ലോകത്തെമ്പാടുമുള്ള ഗോത്രവർഗരക്ഷയെക്കുറിച്ചു വേവലാതിപ്പെടുന്ന, നിലനിൽപ്പിനായി പ്രചാരണം നടത്തുന്ന, പ്രവർത്തിയ്ക്കുന്ന Survival International നു വേണ്ടിയായിരുന്നൂ, ഫ്‌യോണ ക്യാമ്പ്ബെൽ ആഫ്രിക്കൻ യാത്ര നടത്തിയത്.

ഗോത്രവർഗ്ഗക്കാർ ആഫ്രിക്കയിൽ പലയിടത്തും നിഷ്ടുരമായി വധിക്കപ്പെട്ടിട്ടുണ്ട്.
അവരുടെ സംസ്ക്കാരം നശിക്കപ്പെട്ടിട്ടുണ്ട്
മനുഷ്യാവകാശ ധ്വംസനം വളരെയേറെ നടന്നിട്ടുണ്ട്.
അവർക്കു അവരുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്.
അവരുടെ പ്രകൃതിയെ നശിപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള വർഗ്ഗനാശം വരുന്ന ഗോത്രസമൂഹം, പ്രകൃതി എന്നിവയുടെ സംരക്ഷണത്തിനായി Raleigh ഇന്റർനാഷണൽ-ഉം പ്രവർത്തിയ്ക്കുന്നു.

ആഫ്രിക്കക്കു ശേഷം അവർ നടത്തിയ യാത്രകളാണ് The whole story എന്ന പുസ്തകത്തിൽ.
.

ഇന്ന് ഫിയോന കാമ്പെല്‍ നടത്തുന്ന Wild Food Walk ന്റെ പ്രധാന ഉദ്ദേശം ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ കാടുകളിൽ വസിച്ചിരുന്നവരുടെ, ആദിമമനുഷ്യരുടെ, വേട്ടയാടി ഭക്ഷണം കഴിച്ചിരുന്നവരുടെ, ബുഷ്‌മെൻ, പിഗ്മികൾ തുടങ്ങിയവരുടെ ഭക്ഷണരീതിയിലേക്ക് ഒരു എത്തിനോട്ടം---അതനുഭവിച്ചറിയുക...
എവിടെവെച്ചാണ്,എങ്ങിനെയാണ്, അല്ലെങ്കിൽ എപ്പോളാണ് മനുഷ്യന്റെ ജീവിതരീതികളിൽ ഇത്ര ഭയാനകമായ മാറ്റം വന്നത്? വേർപിരിവ് സംഭവിച്ചത് ?

ആസ്‌ത്രേലിയയിലെ യാത്രാ കഴിഞ്ഞപ്പോളാണ് തീവ്രമായ ഈ ചിന്ത അവർക്കുണ്ടായത്.
അതിന്റെ അന്വേഷണത്തിലാണ് അവരിപ്പോൾ..

"വൈൽഡ് ഫുഡ് വാക്".

I realized that I have found what the west is always looking for--but can never find.

----Fyona Campbell.

                                                            ***********************************

Saturday, 23 August 2025

പ്രതികരണം ---പരിസ്ഥിതി(മാര്പാപ്പ)

പരിസ്ഥിതി 

2015, may 
''ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
.......................................
.........................................."
പരിസ്ഥിതി പ്രേമികള്‍ ഈണത്തില്‍ പാടിയപ്പോള്‍,കേട്ടുനിന്നവരില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ആ ചിന്ത ഉയര്‍ന്നു- ഈ പ്രകൃതി എന്റെ അമ്മയാണ്.അമ്മ എനിക്ക് എല്ലാം തന്നു. പകരം ഞാന്‍ ചെയ്യുന്നതോ?
"ദൈവം എല്ലാം ക്ഷമിയ്ക്കും.നമ്മള്‍ ചിലപ്പോഴൊക്കെ ക്ഷമിയ്ക്കും.പക്ഷേ, സൃഷ്ടിയെ, പ്രകൃതിയെ പീഡിപ്പിച്ചാല്‍ അവള്‍ ഒരിക്കലും പൊറുക്കില്ല."_ഈ വാക്കുകള്‍ സംപൂജ്യനായ ഫ്രാന്‍സിസ് മര്‍പ്പാപ്പയുടെതാണ്."
"കാതുള്ളവര്‍ കേള്‍ക്കട്ടെ ",ഈ തലക്കെട്ടില്‍ ഇന്നത്തെ പത്രത്തില്‍ ശ്രീമതി സുഗതകുമാരി എഴുതി--സര്‍വനാശത്തിലേയ്ക്ക് നീങ്ങുന്ന ഭൂമിയുടെ രക്ഷയ്ക്കായി മാര്‍പ്പാപ്പയുടെ വാക്കുകള്‍ കാതോര്‍ക്കുവിന്‍.
കഴിഞ്ഞ ൫൦ (50)വര്‍ഷക്കാലമായി പല മാര്‍പ്പപ്പമാരും ഈ മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിയ്ക്കപ്പെട്ടിട്ടില്ല..ടീച്ചറുടെ തന്നെ വരികള്‍...കൈനീട്ടിയാല്‍ കിളികള്‍ പറന്നു വന്നിരിയ്ക്കുന്ന, പൂക്കളുടെ മുഖത്തു നോക്കി ആനന്ദാശ്രു പൊഴിയ്ക്കുന്ന, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും കണ്ണീര്‍ കൊണ്ട് സദാ നനഞ്ഞ കവില്‍ത്തടമുള്ള, ചുണ്ടുകളില്‍ ദൈവത്തിന്റെ മുഖം കാണുന്ന സമയത്തെ പുഞ്ചിരിയോടുകൂടിയ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ശിഷ്യന്‍ വിശിഷ്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളില്‍ പ്രകൃതിയുടെ ദുരിതവേദന മാറ്റൊലിക്കൊള്ളുന്നതില്‍ അത്ഭുതമീല്ല.
മാര്‍പ്പപ്പയുടെ വരികള്‍ ശ്രദ്ധിയ്ക്കുക."ഭൂമിയുടെ യജമാനന്മാരും, ഉടമസ്ഥരും നമ്മളാ ണെന്നാണ് നമ്മുടെ ഭാവം. ഭൂമിയെ എന്തും ചെയ്യാം, കൊള്ളയടിയ്ക്കാം........നമ്മിലുള്ള ക്രൂരതയാണ് മണ്ണിനെയും വെള്ളത്തെയും,സര്‍വജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയ്ക്ക് ഭാരമേറുന്നു. ആണവാവശിഷ്ടങ്ങള്‍ വരെയുള്ള കഠിനമായ അഴുക്കുകള്‍ ചുമക്കാനാവാതെ അവള്‍ കരയുകയാണ്. ഈ മണ്ണാണ് നമ്മുടെ ശരീരമെന്നു നാം മറന്നു പോകുന്നല്ലോ .ഈ വായുവാണ് നാം ശ്വസിക്കുന്നതെന്നും, ഈ വെള്ളമാണ് നാ കുടിയ്ക്കുന്നതെന്നും നാം മറക്കുന്നല്ലോ. .....ആയിരക്കണക്കിന് സസ്യ-ജന്തു വര്‍ഗ്ഗങ്ങള്‍ കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുകയാeണ്. ദൃശ്യങ്ങളും,അദൃശ്യങ്ങളുമായ കോടിക്കണക്കിനു ജീവികളാണ് ഭൂമിയിലെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. കടലുകള്‍ മലിനമായിക്കഴിഞ്ഞു, സമുദ്രത്തിന്റെ അടിത്തട്ടുകള്‍ ശവക്കല്ലറകളായി മാറിത്തുടങ്ങി....
........ശാസ്ത്ര പുരോഗതി മനുഷ്യരെ അതിശക്തരാക്കി തീര്‍ത്തിരിയ്ക്കുന്നു. പക്ഷെ, അത് നമുക്ക് അമിതാധികാരവും, സുഖഭോഗതൃഷ്ണയുമാണ് നല്കിയിരിയ്ക്കുന്നത്..........
ഇനിയെങ്കിലും നമ്മുടെ കണ്ണുകള്‍ തുറന്നില്ലെങ്കില്‍...........

വായന :_ ടി കെ ജയന്തന്‍

 june 11, 2019 


'കാവ്യം വായിച്ചു മിഴിനീര് വീണു എന്ന് പറഞ്ഞാൽ അത് രണ്ടാംതരം ആണെന്ന് ചിലർ പറഞ്ഞേക്കും. എങ്കിലും എനിയ്ക്കു പരാതിയില്ല.'
---ശ്രീ എം കൃഷ്ണൻ നായർ 'കലാകൗമുദി' യിൽ (1989) 'സാഹിത്യവാരഫല' ത്തിൽ ഇങ്ങനെ കുറിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. ടീ കെ ജയന്തന്റെ 'ഉൽക്കരച്ചിൽ' എന്ന കവിത വായിച്ചതിന്റെ പ്രതികരണമായിരുന്നു അത്. 

ഒരു സമകാലീക ദുരന്തത്തെ സഹതാപത്തോടെ ആവിഷ്ക്കരിച്ചു. ഇതാണ് കാവ്യത്തിന്റെ സവിശേഷത. ഇതിനാകെ ഒരു 'മോറൽ അർജൻസി' യുണ്ട്. ശ്രീ കൃഷ്ണൻ നായർ കൂട്ടിച്ചേർത്തു. അത് നമ്മെ ചിന്തിപ്പിയ്ക്കുന്നു, വികാരങ്ങളിലേയ്ക്ക് എറിയുന്നു.

ആദ്യമായാണ് ശ്രീ .ടീ .കെ ജയന്തന്റെ കവിതകൾ എന്റെ ശ്രദ്ധയിൽ പെടുന്നത്. ശ്രീ കൃഷ്ണൻ നായരുടെ കണ്ണുകൾ ഈറനണിയിച്ച കവിതതന്നെ എടുത്തു വായിച്ചു.
'ഉൾക്കരച്ചിൽ'--
ബാങ്ക് ആഫീസറുടെ മുന്നിലേയ്ക്ക് അല്പം ഭയാശങ്കകളോടെ കടന്നുവരുന്ന ഗ്രാമീണ വൃദ്ധൻ, പിന്നിൽ മറഞ്ഞു പതുങ്ങി നടക്കുന്ന യുവതി. 
. ശുഭ്രവേഷധാരി. മുല്ലപ്പൂ തോൽക്കുന്ന വിശുദ്ധിയുള്ള തലമുടി.  മേശയുടെ മുന്നിലെത്തി 5000 രൂപയുടെ കെട്ട് മുന്നിൽ വെച്ച് മകളുടെ പേരിലിടാൻ അപേക്ഷിയ്ക്കുന്നു. മാസാമാസം പലിശ കൂടെയുള്ള മകൾക്കു ലഭ്യമാകണം .

ഫോറം പൂരിപ്പിയ്ക്കുന്നതിനിടയിൽ അവരോട് പറഞ്ഞു, ഭർത്താവിന്റെ പേര് ചേർക്കുകയാണെങ്കിൽ പലിശക്കാശു അയാൾക്കും ഒപ്പിട്ടു വാങ്ങാം.

പെട്ടെന്ന് ഓഫീസർ എഴുത്തു നിർത്തി--

"............................
പട്ടാളക്കാരൻ, സമാധാന സേനയിൽ
കിട്ടി അശനിപോൽ കമ്പിവാർത്ത
അടിയന്തരാശ്വാസത്തുകയി.........
..................................................................
മുഴുവൻ പറഞ്ഞോ പിതാവ് വൃദ്ധൻ?

കേട്ടുഞാനെന്നാലും കേട്ടില്ലറിയാതെ
നോക്കി..............."

ഇടറിയ ശബ്ദത്തിൽ വൃദ്ധൻ പറഞ്ഞത് അർദ്ധബോധാവസ്ഥയിലാണ് കേട്ടത്. ഒരു നിമിഷം  ---- ഒഴിഞ്ഞ നെറ്റി, വാടിയ കഴുത്തു, വരണ്ട കണ്ണുകൾ.......രണ്ടാമതൊന്ന്  നോക്കാനായില്ല.

നിശ്ശബ്ദമായി തേങ്ങിയ മനസ്സ്. അനുജത്തീ, മാപ്പ് !

" മൂന്നു സന്ധ്യക്കും ഞാൻ റേഡിയോ വാർത്തകേ--
ട്ടാകെ രസിയ്ക്കും കളിവിനോദം
ഇപ്പോളറിയുന്നു യുദ്ധമെന്തെന്നയേ
കേൾക്കുന്നിഴപൊട്ടുമുൾക്കരച്ചിൽ."

യുദ്ധത്തിന്റെ തീവ്രത അപ്പോളാണ് അനുഭവപ്പെട്ടത്. അതുള്ളിലുണ്ടാക്കിയ കിടിലം--പൊട്ടിക്കരയുന്ന ഉൾമനസ്സ് !

അദ്ദേഹത്തിന്റെ കവിതാ സമാഹാരമാണ് 'കുടമാറ്റം'. ശ്രീ ഓ എൻ വി യാണ് അവതാരിക 
എഴുതിയിരിയ്ക്കുന്നത്. നചികേതസ്സു് , ഇല്ലത്തമ്മ തുടങ്ങി സമകാലീന വാരികകകളിൽ വന്ന മറ്റു കവിതകളും മനോഹരങ്ങളാണ്.

ഇംഗ്ളീഷിൽ കവിതകളെഴുതുന്ന ഇന്ത്യൻ കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന് സ്ഥാനം നേടാനായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
1990 ---ൽ അദ്ദേഹത്തിന്റെ കവിത തിരഞ്ഞെടുക്കപ്പെട്ടു.
'Best poems by 300 eminent poets from 60 countries ' -ല്‍ ഉള്‍പ്പെടാന്‍ സാധിച്ചു.

വീണ്ടും, 1991 ല്‍, 70 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും നല്ല 342 കവിതകളിലും അദ്ദേഹത്തിന്റെ കവിത സ്ഥാനം പിടിച്ചു. സ്വന്തം മലയാള കവിതകളിൽ ചിലത് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

better to be late
than never .....എന്ന് പറഞ്ഞപോലെ ഇപ്പോഴെങ്കിലും ഈ പ്രിതിഭാധനന്റെ കൃതികൾ വായിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം. 

ഈയിടെ ശതാഭിഷേകനായ ശ്രീ ടി.കെ. ജയന്തന്
(ജയന്തേട്ടന്) ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. ഇനിയും അദ്ദേഹത്തിന്റെ കൃതികൾ മലയാളത്തെയും, ആംഗലേയത്തെയും പുഷ്ടിപ്പെടുത്തട്ടെ എന്നാശംസിയ്ക്കുന്നു. 

സ്നേഹബഹുമാനങ്ങളോടെ..........

(അദ്ദേഹത്തിന്റെ അനുജത്തിയാണ് മുഖപുസ്തകത്തിലുള്ള പലർക്കും പരിചയമുള്ള കവയിത്രി, ഗിരിജ ചെമ്മങ്ങാട്)


june 11, 2019 

Tuesday, 19 August 2025

വായന --യജ്ഞം

 സ്പന്ദനങ്ങള്‍---വായന

(യജ്ഞം)
ജനുവരി 26, 2020

മുത്തശ്ശിക്കഥകള്‍ക്ക് എക്കാലത്തും നല്ല ശ്രോതാക്കളുണ്ടാകും എന്നത്  തീര്‍ച്ചതന്നെ.

സ്മാര്‍ത്തവിചാരവും, ഭ്രഷ്ടുമൊക്കെ മുത്തശ്ശിമാര്‍ പോലും കേട്ടുമറന്ന കഥകളായിത്തുടങ്ങി. അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതായി മാറി. കാലത്തിനൊപ്പം മാറ്റങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ ദുരന്തങ്ങള്‍ ഇല്ലാതാവുന്നില്ല. അതിന്റെ രീതി മാറുന്നു എന്ന് മാത്രം. അനുഭവങ്ങളുടെ വെളിച്ചത്തില്‍ എങ്ങിനെ അതിനെ നേരിടുന്നു എന്നതാണല്ലോ പ്രധാനം.

അനുഭവസ്ഥര്‍ പറഞ്ഞു കേട്ടും, വായിച്ചും, ദൃശ്യമാദ്ധ്യമങ്ങളിലൂടെയും  നാലുകെട്ടിന്നുള്ളില്‍ ഒതുങ്ങിപ്പോയിരുന്ന ദീനരോദനത്തിന്റെ അലയടികളും, കരിപുരണ്ട ജീവിതസംഭവങ്ങളും ഇടയ്ക്ക് പഴയ കാലത്തേയ്ക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു.
ഒരു നൂറ്റാണ്ട് മുന്‍പ്‌ നമ്മള്‍ എവിടെ നിന്നിരുന്നു എന്നനുസ്മരിപ്പിയ്ക്കുന്ന  നാഴികക്കല്ലുകളില്‍ ഒന്നാണ് ശ്രീമതി കെ.ബി ശ്രീദേവിയുടെ  ' യജ്ഞ ' മെന്ന  നോവല്‍. ജീവിതത്തിന്റെ‍ സുഗമമായ ഒഴുക്കിന്  ശാന്തിയും ആനന്ദവും അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ സഹായിക്കുന്ന ആചാരങ്ങളെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വളച്ചൊടിച്ച് അനാചാരങ്ങളാക്കി മാറ്റിയവരുടെ കാലഘട്ടത്തില്‍ ഓരോ നിമിഷവും മരിച്ചു ജീവിച്ചിരുന്നവരുടെ കഥ. ജീവിതം യജ്ഞകുണ്ഡത്തില്‍ ഹോമിക്കാന്‍ വിധിയ്ക്കപ്പെട്ടവരുടെ കഥ.

നമ്പൂതിരിമാര്‍ തങ്ങളുടെ ജന്മിത്തം, സമൂഹത്തിലെ മേല്‍ക്കോയ്മ, വേദാധികാരം എന്നിവയുടെയൊക്കെ ചുവട് പറ്റി അനാചാരങ്ങളിലേക്ക് കൂപ്പുകുത്തിയിരുന്ന ഒരു കാലം. പുരുഷമേധാവിത്വത്തിന്‍റെ പ്രാകൃതവശം ഏറ്റുവാങ്ങി നാലുകെട്ടെന്ന തടവറയില്‍ ജീവിതകാലം മുഴുവന്‍ നരകിക്കേണ്ടി വന്ന അന്തര്ജ്ജങ്ങളുടെയും, ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന മറ്റു കുടുംബാംഗങ്ങളുടെയും ദുഃഖപൂരിതമായ കഥയാണ്  ' യജ്ഞം'. 9 അദ്ധ്യായങ്ങളിലായി 150 ഓളം പജുകളില്‍ ഒതുക്കി എഴുത്തുകാരി മൂന്നു തലമുറകളുടെ സംഭവബഹുലമായ ജീവിതം കുറഞ്ഞ, സ്പഷ്ടമായ വാക്കുകളിലൂടെ നമ്മളില്‍ എത്തിച്ചിരിയ്ക്കുന്നു. വളരെ വലിയൊരു പ്രമേയം. കുറച്ചു വാചകങ്ങള്‍. പേരെടുത്തു ഓര്‍ക്കാവുന്ന കഥാപാത്രങ്ങള്‍. ഒരു വ്യക്തിയില്‍, ഒരു കുടുംബത്തില്‍, ഒരു സമൂഹത്തില്‍  മാത്രം ഒതുങ്ങാത്ത സംഭവവികാസങ്ങള്‍. എല്ലാം വളരെ ലളിതമായി എന്നാല്‍ ആഴത്തില്‍ മനസ്സില്‍ പതിയും വിധം ഈ പുസ്തകത്തില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. നോവലിലെ മൂന്നാം തലമുറ നവോത്ഥാന കാലഘട്ടത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നതോടെ കഥ  അവസാനിയ്ക്കുന്നു.

തനിയ്ക്കോ, കുടുംബത്തിനോ, സമൂഹത്തിനോ നാശമല്ലാതെ ഗുണം തീരെ ചെയ്യാത്ത ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ ജീവിക്കുന്നവരെ, മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും അനാചാരങ്ങളെ തുടച്ചു മാറ്റി ജീവിതസരണിയെ ശാന്തമായി ഒഴുകാന്‍ അനുവദിയ്ക്കുകയും ചെയ്യാത്തവരെ  സംസ്ക്കാരമുള്ളവര്‍ എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അങ്ങിനെയുള്ള കുടുംബത്തിലേക്ക് കാലെടുത്ത വെച്ച നങ്ങേമ എന്ന കഥാപാത്രം രണ്ടാം തലമുറയെ പ്രതിനിധാനം ചെയ്യുന്നു. വളരെ മാന്യമായ ഉയര്‍ന്ന ചിന്തകളുള്ളവള്‍. സാഹചര്യങ്ങള്‍  കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കാന്‍ മിടുക്കി. അനുയോജ്യനായ, ഉത്തമനായ, ഭര്‍ത്താവിന്‍റെ കൂടെ സന്തുഷ്ടയായി ജീവിക്കാന്‍ തുടങ്ങവേ, ജീവിതം ആകെ തകിടം മറിയുന്നു..

നാലുകെട്ടിനോടുള്ള പ്രതികാരമെന്നോണം, പിഴച്ചുപോയ അന്തര്‍ജ്ജനം നങ്ങേമയുടെ കുഞ്ഞുക്കുട്ടനെക്കൂടി കെണിയില്‍പ്പെടുത്തി. താന്‍ വശീകരിച്ചു വരുത്തിയവരുടെയും, തന്‍റെ വലയില്‍ വീഴാത്തവരെയും അവള്‍ സ്മാര്‍ത്തവിചാരം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ്ല്‍പ്പെടുത്തി. തന്‍റെ വിധിയോട്, തന്നെ മരണം വരെ തടവറയിലിട്ട് ഉപദ്രവിയ്ക്കാന്‍ പോകുന്ന ബന്ധു ജനങ്ങളോട്, കാഴ്ച്ചക്കാരായ സമൂഹത്തിനോട് അവര്‍ കൂസലില്ലാതെ പൊരുതുകയാണ്. അല്ലെങ്കിൽ പക തീർക്കുകയാണ്.

നോവലിലെ ശക്തരായ രണ്ടു കഥാപാത്രങ്ങള്‍ ( രണ്ടല്ല, മൂന്ന് എന്ന് തന്നെ പറയണം.) സ്ത്രീകള്‍ തന്നെ എന്നത് ശ്രദ്ധേയമാണ്. സാഹചര്യങ്ങള്‍ സമ്മാനിച്ച വ്യത്യസ്ത അവസ്ഥാ വിശേഷങ്ങളില്‍ക്കൂടി കടന്നുപോകേണ്ടി വന്നവര്‍. ഏതു ശരി ഏതു തെറ്റ് എന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ സമൂഹത്തിന് അല്ലെങ്കില്‍  വായനക്കാര്‍ക്ക് അത്ര എളുപ്പത്തില്‍ സാദ്ധ്യമല്ല. രണ്ടു വിധത്തിലാണ് രണ്ടു പേരുടെയും ജീവിതത്തിനോടുള്ള / സമൂഹത്തിനോടുള്ള സമീപനം അഥവാ പ്രതികരണം. അതും ഒരേ കാലഘട്ടത്തില്‍ ! ഒരു ഭാഗത്ത് സര്‍വംസഹയായ അന്തര്‍ജ്ജനം. മറുഭാഗത്ത്‌ സംഹാരരുദ്രയായ മറ്റൊരുവളും. അവനവന്റെ രീതിയില്‍ പൊരുത്തപ്പെട്ടും പയറ്റിയും മുന്നോട്ടു പോകുന്നവര്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിത്താണ് 
 ജീവിതം പോക്കുന്ന ആത്മാക്കള്‍......

ഭ്രഷ്ട് കല്‍പ്പിച്ചു നാടുകടത്തപ്പെട്ട കുഞ്ഞുക്കുട്ടന്‍, ഗര്‍ഭിണിയായ നങ്ങേമയോടും അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും അവസാനമായി യാത്രപറയുന്ന രംഗം ഹൃദയത്തെ ആഴത്തിൽ സ്പര്‍ശിക്കുന്നു. മകന്‍റെ വേര്‍പാടോടെ ശാരീരികവും മാനസികവുമായി രോഗിണിയായിത്തീര്‍ന്ന അമ്മ. ആ അമ്മയെ ശുശ്രൂഷിച്ചും, ഭ്രഷ്ടന്റെ മകളായതിനാല്‍ സ്പര്‍ശന വിലക്കുകളാൽ വേണ്ടപോലെ മകളെ താലോലിക്കാന്‍ സാധിയ്ക്കാത്തതിന്റെ ദുഃഖം സഹിച്ചും കുടുംബത്തിന് വേണ്ടി ശിഷ്ടജീവിതം നയിക്കുന്ന നങ്ങേമ. 

മകള്‍ സാവിത്രിയുടെ കളിക്കൂട്ടുകാര്‍ കുട്ടനും വലിയച്ഛനും മാത്രമായിരുന്നു. നങ്ങേമ ഒരാശ്വാസത്തോടെ നല്ലൊരു നാളെയുടെ  ശുഭപ്രതീക്ഷയില്‍ നാളുകള്‍ നീക്കുമ്പോള്‍ സാവിത്രി വലുതായി എന്നറിയുന്നു. അവള്‍  അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ ആ ദുഃഖ സത്യം അവള്‍ അറിയുന്നു, താന്‍  ഭ്രഷ്ടന്റെ മകളാണെന്ന്.  ഒരിക്കലും അച്ഛന്‍ തിരിച്ചുവരില്ലെന്ന അറിവ്, അമ്മയുടെ തീരാ സങ്കടം.....എല്ലാം സാവിത്രിയുടെ വിദ്വേഷത്തെ ആളിക്കത്തിച്ചു. ഇത് തിരിച്ചറിഞ്ഞ അമ്മ പ്രാര്‍ത്ഥിച്ചു,---- ഈ അഗ്നി പോഷണത്തിനായി ഭവിയ്ക്കട്ടെ .........

അച്ഛന്റെ യോഗ്യതകളെല്ലാം ലഭിച്ച മകളെക്കുറിച്ച്‌ സന്തോഷിക്കുകയും  വേവലാതിപ്പെടുകായും ചെയ്യുന്ന 'അമ്മ. ഓരോ ജീവിതത്തിനും അതിന്‍റേതായ ഗതിയുണ്ടെന്നു ആശ്വസിയ്ക്കുന്ന അമ്മ. കുന്തീദേവിയെപ്പോലെ എനിക്ക് ദുഃഖം തരണേ എന്ന് പ്രാര്‍ത്ഥിച്ച അമ്മ, എല്ലാം കൃഷ്ണനില്‍ സമര്‍പ്പിച്ചു കൊണ്ട് ആശ്വസിച്ചു -- എല്ലാം തികഞ്ഞ് ഈ ഭൂമിയില്‍ ആരും തന്നെ ഉണ്ടാകില്ലല്ലോ !
ഒടുവില്‍ ആ അമ്മ  അഭിലാഷങ്ങളെല്ലാം  ഉള്ളിലടക്കി  ഒരു നെയ്ത്തിരിപോലെ കത്തിത്തീര്‍ന്നു. 

വലിയച്ഛനെന്ന  സാത്വികനായ കുടുംബനാഥന്‍. അനാചാരങ്ങളെ തിരിച്ചറിയുമ്പോഴും നിസ്സഹായനായി നില്‍ക്കേണ്ടി വന്ന ഒരു സ്നേഹധനനായ മനുഷ്യന്‍. സാവിത്രിയേയും, നങ്ങേമയേയും കരുണയോടെ സംരക്ഷിച്ചു. കാരണവരായ അദ്ദേഹം അച്ഛന്റെ സ്ഥാനത്തു നിന്ന്  അനുഗ്രഹാശിസ്സുകളോടെ സാവിത്രിയെ കുട്ടന്റെ കയ്യില്‍ ഏൽപ്പിയ്ക്കുന്നു.

നോവല്‍ അവസാനിയ്ക്കുന്നത്  അച്ഛനെക്കുറിച്ച്  അമ്മ പറഞ്ഞ ഒരു വാചകം സാവിത്രി ഓര്‍മ്മിച്ചുകൊണ്ടാണ്.-----ആളുകള്‍ എന്തൊക്കെ പറഞ്ഞാലും  ഒരു കാര്യം വിശ്വസിയ്ക്കണം --- അച്ഛന്‍ ഒരു വലിയ ആളായിരുന്നു ....
 .

സ്മാര്‍ത്തവിചാരം, ഭ്രഷ്ട് എന്നീ പദങ്ങള്‍ പുതിയ തലമുറയ്ക്ക്  വിചിത്രങ്ങളാകാം. പഴയ തലമുറക്ക്  ഒരു വീണ്ടുവിചാരവുമില്ലാതെ അന്ധമായി തുടര്‍ന്നിരുന്ന ആ പദങ്ങള്‍ ഉദ്ദേശിയ്ക്കുന്ന ആചരണങ്ങള്‍ തനി കാടത്തമായും തോന്നിയേക്കാം. ഇന്ന് ഇങ്ങിനെ ആയതില്‍ ഇന്നലെയ്ക്കുള്ള പങ്കു വളരെ വലുത് തന്നെ. .
എന്തായാലും  പുതിയ തലമുറ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഉചിതമായ  പാതയില്‍ക്കൂടെ സഞ്ചരിയ്ക്കട്ടെ. ശാന്തിയും സമാധാനവും ആനന്ദവും വര്‍ണ്ണാഭമാക്കിയ പാതയില്‍ക്കൂടി ......

നാലര പതിറ്റാണ്ട് മുന്നേ പ്രസിദ്ധീകരിച്ച ഈ നോവലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ചരിത്രസംഭവം രേഖപ്പെടുത്തിയ ഈ നോവലിന് വേണ്ട അംഗീകാരം ലഭിച്ചിട്ടില്ലാ എന്നൊരു തോന്നല്‍. ഒരു പക്ഷെ, പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ സംഭവങ്ങളായത് കൊണ്ടായിരിയ്ക്കുമോ?

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോളാണ്‌ 'യജ്ഞം' എന്ന പുസ്തകം  കാണുന്നത്. ഒറ്റയിരിപ്പില്‍ ഇരുന്നു വായിച്ചു തീര്‍ത്തു. പിന്നീട് കാശിയിലായിരുന്നപ്പോള്‍,  ഗംഗയുടെ പടവുകളില്‍ ധ്യാനിച്ചിരിയ്ക്കുന്ന നരച്ച താടിയും, തലമുടിയുമുള്ള  ശുഭ്റ വസ്ത്രധാരിയായ ഒരു സന്യാസിയെ കണ്ടുമുട്ടണേ  എന്ന് പ്രാര്‍ത്ഥിച്ചു. ഓരോ സന്യാസിയേയും ശ്രദ്ധിച്ചു നോക്കി. ഒരു മലയാളി നമ്പൂതിരി ലുക്ക്‌ ഉണ്ടോ?  ( ഈ സന്യാസി ഒരു കഥാസൃഷ്ടി മാത്രമാണ് എന്ന് അംഗീകരിയ്ക്കാത്ത മനസ്സ് ! സാവിത്രിയും കുട്ടനും അച്ഛനെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ നങ്ങേമ കൂടെ ഉണ്ടാവണേ എന്നും ആഗ്രഹിച്ചിരുന്നു !!) 

ഗംഗയുടെ തീരത്തെ വാസം, ആ പുണ്യ നദിയെപ്പോലെ കുഞ്ഞുക്കുട്ടന്റെ മനസ്സും പാകപ്പെടുത്തിയതില്‍ അദ്ഭുതം തോന്നിയില്ല. ഒന്ന് മുങ്ങി നിവര്‍ന്നാല്‍ മതി, സര്‍വപാപങ്ങളും ഏറ്റുവാങ്ങുന്ന ഗംഗാമയ്യാ !. 
കണ്ണെത്താത്ത ദൂരത്തില്‍ സദാ അനവരതം ഒഴുകുന്ന ഗംഗാമാതാവ് ഒറ്റനോട്ടത്തില്‍ത്തന്നെ സാവിത്രിയുടെ ദുഃഖവും ഏറ്റുവാങ്ങിയിരിയ്ക്കും !

 ഈയിടെ 'യജ്ഞം'  സിനിമയായി ഇറങ്ങിയപ്പോള്‍ തോന്നി, നോവലിസ്റ്റ്നു ലഭിയ്ക്കാതെപോയ അംഗീകാരം ഇതാ മുതലും പലിശയുമായി തിരിച്ചു കിട്ടുന്നു, എന്ന്. ഒരു പേരക്കുട്ടിയ്ക്കും  ഇതിലും വലിയൊരു അംഗീകാരം, സ്നേഹ സമ്മാനം തന്റെ മുത്തശ്ശിയ്ക്ക് കൊടുക്കാനുണ്ടാകില്ല. ഒരു കാലഘട്ടത്തിന്‍റെ ചരിത്രം, ബ്രുഹത്തായൊരു സംഭവം, ഏതാനും താളുകളില്‍ക്കൂടി പറഞ്ഞു ഫലിപ്പിച്ചത്, മിടുക്കിയായ പേരക്കുട്ടി 40 മിനുട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വ സിനിമയാക്കി മാറ്റി പൊതുജന സമക്ഷം സമര്‍പ്പിച്ചിരിയ്ക്കുന്നു. രഞ്ജനയുടെ ഉദ്യമം  അഭിനന്ദനീയാര്‍ഹം തന്നെ. കഥാപാത്രങ്ങളായി ആരും തന്നെ  ഇതില്‍ അഭിനയിച്ചിട്ടില്ല. നേരെമറിച്ച് ജീവിച്ചു കാണിച്ചുതരികയാണ്.

ഈയിടെ വീണ്ടും 'യജ്ഞം' കയ്യിലെടുത്തപ്പോള്‍ വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല !! വായിച്ചു കഴിഞ്ഞ പുസ്തകം ദൂരെ മാറ്റിവെച്ചെങ്കിലും അതിലെ 
കഥാപാത്രങ്ങള്‍ നമ്മുടെ കൂടെത്തന്നെയുണ്ട് എന്ന തോന്നൽ !
ഒരു കാലഘട്ടത്തിന്റെ കഥ അനശ്വരമാകുകയാണ് !

ഒന്നുറപ്പായി. യജ്ഞത്തിന് കാലഹരണമില്ല.