Friday, 29 August 2025

വ്യക്തികൾ ----സുഗത കുമാരി

   

 
സ്പന്ദനങ്ങള്‍ :_
''ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
.......................................
.........................................."
പരിസ്ഥിതി പ്രേമികള്‍ ഈണത്തില്‍ പാടിയപ്പോള്‍,കേട്ടുനിന്നവരില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ആ വരികള്‍  ഒരു ചെറിയ ചലനമെങ്കിലും ഉണ്ടാക്കിക്കാണും, ചിന്തയുടെ ചെറിയൊരു തീപ്പൊരിയെങ്കിലും ഉണ്ടാക്കിക്കാണും. ഈ പ്രകൃതി എന്റെ അമ്മയാണ്, അമ്മ എനിക്ക് എല്ലാം തന്നു. പക്ഷെ, പകരം ഞാന്‍ അമ്മയ്ക്ക് തിരിച്ചേല്‍പ്പിയ്ക്കുന്നതോ??
"ദൈവം എല്ലാം ക്ഷമിയ്ക്കും.നമ്മള്‍ ചിലപ്പോഴൊക്കെ ക്ഷമിയ്ക്കും.പക്ഷേ, സൃഷ്ടിയെ, പ്രകൃതിയെ പീഡിപ്പിച്ചാല്‍ അവള്‍ ഒരിക്കലും പൊറുക്കില്ല."_ഈ വാക്കുകള്‍ സംപൂജ്യനായ ഫ്രാന്‍സിസ് മര്‍പ്പാപ്പയുടെതാണ്."
"കാതുള്ളവര്‍ കേള്‍ക്കട്ടെ ",ഈ തലക്കെട്ടില്‍ ഇന്നത്തെ പത്രത്തില്‍ ശ്രീമതി സുഗതകുമാരി എഴുതി--
സര്‍വനാശത്തി ലേയ്ക്ക് നീങ്ങുന്ന ഭൂമിയുടെ രക്ഷയ്ക്കായി മാര്‍പ്പാപ്പയുടെ വാക്കുകള്‍ കാതോര്‍ക്കുവിന്‍.
കഴിഞ്ഞ 50 വര്‍ഷക്കാലമായി പല മാര്‍പ്പപ്പമാരും ഈ മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിയ്ക്കപ്പെട്ടിട്ടില്ല.
ടീച്ചറുടെ തന്നെ വരികള്‍...കൈനീട്ടിയാല്‍ കിളികള്‍ പറന്നു വന്നിരിയ്ക്കുന്ന, പൂക്കളുടെ മുഖത്തു നോക്കി ആനന്ദാശ്രു പൊഴിയ്ക്കുന്ന, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും കണ്ണീര്‍ കൊണ്ട് സദാ നനഞ്ഞ കവില്‍ത്തടമുള്ള, ചുണ്ടുകളില്‍ ദൈവത്തിന്റെ മുഖം കാണുന്ന സമയത്തെ പുഞ്ചിരിയോടുകൂടിയ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ശിഷ്യന്‍ വിശിഷ്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളില്‍ പ്രകൃതിയുടെ ദുരിതവേദന മാറ്റൊലിക്കൊള്ളുന്നതില്‍ അത്ഭുതമീല്ല.
മാര്‍പ്പപ്പയുടെ വരികള്‍ ശ്രദ്ധിയ്ക്കുക."ഭൂമിയുടെ യജമാനന്മാരും, ഉടമസ്ഥരും നമ്മളാണെന്നാണ് നമ്മുടെ ഭാവം. ഭൂമിയെ എന്തും ചെയ്യാം, കൊള്ളയടിയ്ക്കാം........നമ്മിലുള്ള ക്രൂരതയാണ് മണ്ണിനെയും വെള്ളത്തെയും,സര്‍വജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയ്ക്ക് ഭാരമേറുന്നു. ആണവാവശിഷ്ടങ്ങള്‍ വരെയുള്ള കഠിനമായ അഴുക്കുകള്‍ ചുമക്കാനാവാതെ അവള്‍ കരയുകയാണ്. ഈ മണ്ണാണ് നമ്മുടെ ശരീരമെന്നു നാം മറന്നു പോകുന്നല്ലോ .ഈ വായുവാണ് നാം ശ്വസിക്കുന്നതെന്നും, ഈ വെള്ളമാണ് നാ കുടിയ്ക്കുന്നതെന്നും നാം മറക്കുന്നല്ലോ. .....ആയിരക്കണക്കിന് സസ്യ-ജന്തു വര്‍ഗ്ഗങ്ങള്‍ കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുകയാeണ്. ദൃശ്യങ്ങളും,അദൃശ്യങ്ങളുമായ കോടിക്കണക്കിനു ജീവികളാണ് ഭൂമിയിലെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. കടലുകള്‍ മലിനമായിക്കഴിഞ്ഞു, സമുദ്രത്തിന്റെ അടിത്തട്ടുകള്‍ ശവക്കല്ലറകളായി മാറിത്തുടങ്ങി....

........ശാസ്ത്ര പുരോഗതി മനുഷ്യരെ അതിശക്തരാക്കി തീര്‍ത്തിരിയ്ക്കുന്നു.പക്ഷെ, അത് നമുക്ക് അമിതാധികാരവും, സുഖഭോഗ തൃഷ്ണയുമാണ് നല്കിയിരിയ്ക്കുന്നത്..........
ഇനിയെങ്കിലും നമ്മുടെ കണ്ണുകള്‍ തുറന്നില്ലെങ്കില്‍...........

ഇവിടെ വാസം സാദ്ധ്യമോ?
.......................................
.........................................."

ഭാരതപ്പുഴയുടെ വിശാലമായ മണല്‍പ്പരപ്പ്‌.........
തലങ്ങും വിലങ്ങും ഓടിനടക്കുകയോ, 
വാഹനമോടിക്കുകയോ ആവാം.. ....

എന്ത് നല്ല "പച്ച" പിടിച്ച നദി !

കരയുന്നോ, നമ്മള്‍, ചിരിയ്ക്കുന്നോ.........

ബാലാല്‍സംഗപ്പെട്ടു വിവശയായി, വിവസ്ത്രയായിക്കിടക്കുന്ന നദിയ്ക്കൊരാവരണം തീര്‍ക്കുകയാണോ പ്രകൃതി മാതാവ്!..

                                           00000000 11111111 0000000 

അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ തുടങ്ങിയപ്പോള്‍ നിത്യേന  പത്രം മറിച്ചു നോക്കി.  അതിലും ആകര്‍ഷകമായ ആഴ്ചപ്പതിപ്പിന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങി. അക്കാലത്താണ് സുഗതകുമാരിയുടെ കവിതകള്‍ അതില്‍ കാണുന്നത്. ആരാണെന്ന് അറിയില്ല. എന്താണ് എഴുതിയിരിക്കുന്നത് എന്നും അറിയില്ല. എന്നാലും വായിച്ചു നോക്കും. ഒന്നു മാത്രം, അന്ന് മുതല്‍ മനസ്സില്‍ കുറിച്ചിട്ടു. ആ പേര്. മനോഹരമായ, ഹൃദ്യമായ പേര്-----സുഗത കുമാരി. 

കാലം കടന്നു പോയി. ഇടയില്‍ വായനയൊക്കെ നിന്ന് പോയി. 

 വീണ്ടും വായനാശീലം തിരിച്ചു കിട്ടി. വാരികയില്‍  ആ പേര് കാണുമ്പോള്‍ കവിത വായിച്ചു. ഇടയ്ക്കെപ്പോഴോ സമൂഹത്തിനു വേണ്ടി, പ്രകൃതിയ്ക്ക് വേണ്ടി, അല്ലെങ്കില്‍ പെണ്ണിനും മണ്ണിനും വേണ്ടി തേങ്ങുന്ന ഒരമ്മയെ  അവരില്‍ ദര്‍ശിക്കാന്‍ തുടങ്ങി. പ്രകൃതിയില്‍ നിറഞ്ഞു നില്‍ക്കുന്ന മാത്രുത്വം  തന്നിലേയ്ക്കു ആവാഹിച്ചെടുത്ത  ആ അമ്മ, ജീവിതത്തിലെ സമസ്ത മേഖലകളിലും  നിറഞ്ഞു നിന്നു. അവരുടെ  കാരുണ്യത്തിന്റെ, സ്നേഹത്തിന്‍റെ തൂവല്‍  സ്പര്‍ശം മലയാളത്തിലെ ഒട്ടു മിക്കപേര്‍ക്കും  ആശ്വാസം നല്‍കി, 'അഭയ' വും. സ്നേഹധനരായ ഗുരുക്കന്മാര്‍, സഹൃദയരായ സുഹൃത്തുക്കള്‍ എന്നിവരുടെ പ്രോത്സാഹനം,  നമ്മുടെ അന്നദാതാവായ ഭൂമിയോട്, ശ്വസിയ്ക്കുന്ന വായുവിനോട്, കുടിയ്ക്കുന്ന വെള്ളത്തിനോട്, കൂടപ്പിറപ്പുകളോടൊക്കെ ചെയ്തു കൂട്ടുന്ന  അനീതിക്കെതിരെ പൊരുതാന്‍ അവര്‍ക്ക് കരുത്തു നല്‍കി. അവരുടെ വാക്ധോരണി കവിത പോലെ  മധുരമായി, അനര്‍ഗ്ഗളമായി നേരിയ തേങ്ങലോടെ നാടാകെ ഒഴുകി.. 

സുഗത കുമാരി എന്ന് നീട്ടിപ്പറയേണ്ട. " ടീച്ചര്‍ "  എന്ന രണ്ട് അക്ഷരം മതി . 

ഈ ഭൂമിയില്‍ പാദമുദ്ര പതിപ്പിച്ചു കടന്നു പോയ അവരുടെ അടുത്തിരിയ്ക്കാനും, കാണാനും, കേള്‍ക്കാനും സാധിച്ച ധന്യ നിമിഷങ്ങളെ ഓര്‍ത്തുകൊണ്ട്  കൈരളിയുടെ പ്രിയ പുത്രിയ്ക്കു സ്മരണാരന്ജലികള്‍ അര്‍പ്പിയ്ക്കുന്നു.

ടീച്ചര്‍ക്കിനിയും പറയാനുണ്ട്, അല്ലെ ? ഇനിയും വരൂ... 

കാത്തിരിയ്ക്കുന്നു........

ടീച്ചറുടെ  വരികള്‍ ഓര്‍ക്കുന്നു......

..............ഈ വഴി തിരിച്ചെത്താനുള്ളതല്ലയോ വീണ്ടും?

ഈയാവര്‍ത്തനം സഹസ്രാബ്ദങ്ങള്‍ പിന്നിട്ടാവോ!

നടുങ്ങുന്നൂ ഞാന്‍ ! പെട്ടെന്നറിയുന്നിതുപോലെ 

മടങ്ങി വീണ്ടും പോയി വരുവോരല്ലീ നാമും?!

(വിരുന്നുകാര്‍)

                            ................................. oooooo ............................

പോയ വര്ഷം എഴുതിയത്.........                           

ഒരു ജപ്പാന്‍ പ്രണയ കഥ .. 

(സുഗത കുമാരി)

ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ ആഴ്ചപ്പതിപ്പില്‍ വായിച്ച ഒരു നീണ്ട കവിതയാണ് ---- ഒരു ജപ്പാന്‍ പ്രണയ കഥ. ഒരു നോവല്‍, കവിതയുടെ  രൂപത്തില്‍. അല്ലെങ്കില്‍ 260 ലധികം വരികളില്‍  ഒരു ജപ്പാന്‍ കാരിയുടെ  ആത്മകഥ.. 

മലേഷ്യയിലെ ഒരു സല്‍ക്കാരശാലയില്‍ വെച്ച് പരിചയപ്പെട്ട ജപ്പാന്‍കാരിയായ ദേവദാസി. അവരുടെ ജീവിത കഥ ശ്രീമതി സുഗത കുമാരിയെ കേള്‍പ്പിച്ചത് വര്ഷ‍ങ്ങള്‍ക്ക് മുന്‍പ്.  കാലമേറെ കഴിഞ്ഞിട്ടും ടീച്ചര്‍ക്ക് ആ ദേവദാസിയുടെ മുഖം മറക്കാന്‍ കഴിഞ്ഞില്ല. അവര്‍ പറഞ്ഞ കഥയും. 

ഒരേ പ്രായമുള്ള ആ മഹതികള്‍. അവര്‍  ആദ്യ ദര്‍ശനത്തില്‍ത്തന്നെ പരസ്പരം ഇഷ്ടപ്പെട്ടു. അതീവ സുന്ദരിയായിരുന്ന അവരുടെ  വാടിയ താമരപ്പൂ പോലെയുള്ള  മുഖം, കൈവിരലുകള്‍, കുഞ്ഞിക്കാലടികള്‍, ശരീരത്തിന്റെ ഓരോ ചലനങ്ങളിലും സൌന്ദര്യവും, താളവും, ലയവും നിറഞ്ഞു നില്‍ക്കുന്നതായി കവയിത്രിയ്ക്ക് അനുഭവപ്പെട്ടു..

" ആ എഴുന്നേല്‍ക്കല്‍പോലുമെത്ര സുന്ദരം ! പിന്നെ--

പ്പേലവമുടയാടഞൊറികള്‍ വിടരുമ്പോള്‍ 

ഇരുകൈകളും മെല്ലെ വിടര്‍ത്തിക്കുനിഞ്ഞെങ്ങള്‍__

ക്കുപചാരവന്ദനമരുളിക്കടന്നുപോയ്‌ !

ആ നടപ്പിനുമെന്തൊരഴകിന്‍ താളം ! ലയം!

........................................................................................."

പിന്നെയാണ് അറിഞ്ഞത്, ഒരു കാലത്ത്  അവര്‍ ജപ്പാനിലെ സൌന്ദര്യ റാണി യായിരുന്നു. പേരുകേട്ട നര്‍ത്തകിയും, ഗായികയും. ഏറെ വര്‍ഷങ്ങള്‍ക്ക് മുന്പ് അവര്‍  ആരാധകരെ നിരാശരാക്കി അപ്രത്യക്ഷയായി. കാലമേറെ കഴിഞ്ഞപ്പോള്‍ പുറം ലോകം അവരെ വേറൊരു രൂപത്തില്‍ തിരിച്ചറിഞ്ഞു. നിത്യ രോഗികള്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍, അനാഥര്‍ തുടങ്ങിയ സമൂഹത്തില്‍  ആര്‍ക്കും വേണ്ടാത്തവര്‍ക്ക് അഭയം നല്‍കുന്ന അമ്മയായി, ആയയായി. ടീച്ചര്‍ പങ്കെടുത്ത യോഗത്തില്‍ അവര്‍ മന്ദബുദ്ധികളായ, ശാരീരിക വൈകല്യമുള്ള കുട്ടികളുടെ സംരക്ഷക എന്ന നിലയില്‍  എത്തിയതായിരുന്നു. 

സമ്മേളനത്തിന്നിടയില്‍ ഇടവേളയില്‍, ടീച്ചര്‍ തന്റെ മുറിയില്‍ വിശ്രമിയ്ക്കവേ, വാതിലില്‍ മന്ദമായ മുട്ടു കേള്‍ക്കുന്നു. വേഗം എഴുന്നേറ്റ് വാതില്‍ തുറന്നു. മനോഹരമായ കൈകള്‍ വിടര്‍ത്തി മുറി ഇംഗ്ലീഷില്‍  'മാപ്പ്, മാപ്പ് ' എന്നപേക്ഷിച്ചുകൊണ്ട് .ആ മഹിളാരത്നം നില്‍ക്കുന്നു!

സ്വാഗതം  പറഞ്ഞു ടീച്ചര്‍ അവരെ  തന്റെ മെത്തയില്‍ ഇരുത്തി. മണികിലുക്കം പോലെ  മധുരസ്വരത്തില്‍  ഇംഗ്ലീഷില്‍  അവര്‍ മൊഴിഞ്ഞു.

" ഇന്ത്യയില്‍ നിന്നും വന്ന സോദരീ, ഭവതിയെ 

ക്കണ്ടമാത്രയില്‍ തോന്നീ, വീണ്ടും കാണണമെന്നായ് 

കവിയാണല്ലേ ? നാലുവരി ചൊല്ലുമോ ? ഇന്ത്യന്‍ 

മൊഴിതന്‍ സംഗീതം ഞാന്‍ കേട്ടതില്ലിതേവരെ."

ടീച്ചര്‍ കേള്‍പ്പിച്ചത്, 'സ്നേഹത്തിനെന്തേ നിറം ' എന്ന കവിതയായിരുന്നു. വരികളുടെ അര്‍ത്ഥവും പറഞ്ഞു കൊടുത്തു.അത് കേട്ടപ്പോള്‍ ആ മുഖം ചുവന്നു തുടുക്കുകയും, കണ്ണുനീര്‍ ധാര ധാരയായി ഒഴുകാനും തുടങ്ങി.

......"മുലപ്പാലിനെപ്പോലെ വെളുത്തോ ? പ്രേമം പോലെ

തുടുത്തോ ? ........................................................

..................................................................................

.....................നിറമില്ലാത്തതല്ലോ സ്നേഹം "

ടീച്ചറുടെ കൈകള്‍ ചുംബിച്ച്, ആദരപൂര്‍വ്വം ആ കൈകളില്‍ തടവിക്കൊണ്ട് അവര്‍ തലകുനിച്ചിരുന്നു. 

' സഹോദരീ, കലാവേദി ഉപേക്ഷിച്ച് ആരോരും അറിയാതെ  എന്തിനാണ് അപ്രത്യക്ഷയായത് ' എന്ന ടീച്ചറുടെ  ചോദ്യത്തിന് 

" ഇന്ത്യയില്‍ നിന്നും വന്ന സോദരീ,  സങ്കൽപ്പിയ്ക്കൂ 

എന്‍ കുലത്തൊഴില്‍, 'ഗെയ്ഷ', രമിപ്പിയ്ക്കലേ കര്‍മ്മം"

വളരെ കുട്ടിയായ പ്രായത്തില്‍ത്തന്നെ  കഠിനമായ ശിക്ഷണത്തില്‍ വളര്‍ന്നവള്‍. ദേവദാസി. ആട്ടവും, പാട്ടും മാത്രമല്ല, ഓരോ ചലനങ്ങളും സൂക്ഷിച്ചു ചെയ്യണം. ഓരോ ഭാവങ്ങളും, വികാരങ്ങളും പ്രകടിപ്പിക്കേണ്ട വിധം കൂടി പഠിയ്ക്കണം. ഒടുവില്‍ സൌന്ദര്യ റാണിപ്പട്ടം കിട്ടി. അരങ്ങുകളും, ആരാധകരും എണ്ണമറ്റതായി. 

അങ്ങിനെയിരിയ്ക്കെ, തന്റെ നൃത്തം  കാണാനായി സദസ്സില്‍ മുന്‍ നിരയില്‍ ബഹുമാന്യനായ ഒരു വ്യക്തി വന്നിരിയ്ക്കാറുള്ളത് അവരുടെ ശ്രദ്ധയില്‍. പെട്ടു. ധാരാളം ഞൊറികള്‍ ഉള്ള  മിന്നിത്തിളങ്ങുന്ന  കിമോണയും, അതിവേഗം ചലിപ്പിയ്ക്കുന്ന പ്രകാശം വിതറുന്ന വിശറിയുമായി അരയന്നം നീന്തിത്തുടിയ്ക്കുന്നപോലെ അരങ്ങില്‍ അവര്‍ വിസ്മയം സൃഷ്ടിച്ചു. ആടിയും പാടിയും കരഘോഷങ്ങള്‍ എറ്റുവാങ്ങി. ഒരുനാള്‍ വാദ്യഘോഷങ്ങള്‍ നിശ്ചലമാക്കി അവര്‍  ഇടം കാല്‍ പൊക്കി മുന്നോട്ടേക്കാഞ്ഞു  നിലം തൊടാതെ നിശ്ചലയായി ഒരു നിമിഷം നിന്നു. കാണികള്‍ വീര്‍പ്പടക്കി മിഴിച്ചിരുന്നു. പെട്ടെന്ന് ഒരു കയ്യടി ആ നിശ്ശബ്ദതയെ ഭേദിച്ചൂ. വിശിഷ്ടാതിഥി എഴുന്നേറ്റ് പനിനീര്‍  പൂക്കള്‍ അവരുടെ  കാല്‍ക്കല്‍ സമര്‍പ്പിച്ചു. അവരത് കയ്യില്‍ എടുത്തപ്പോള്‍ നീണ്ട കരഘോഷം. പൊന്‍ നാണയങ്ങളും, പൂക്കളും കൊണ്ട് അവരുടെ പാദങ്ങള്‍ മൂടി.

തുടര്‍ന്ന് ലഹരി പിടിച്ചപോലെയായി ഓരോ ദിവസങ്ങളും. അവരുടെ ഖ്യാതി മേല്‍ക്കുമേല്‍ ഉയര്‍ന്നു. പ്രഭുക്കന്മാര്‍ ആരാധന മൂത്ത് മത്സരം തുടങ്ങി. നര്ത്തകിയാവട്ടെ, അരങ്ങുകള്‍ രാജ്യത്തെ ന്യായാധിപനായ വിഷിഷ്ടാതിഥിയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഒരുനാള്‍ അദ്ദേഹം അണിയറയില്‍ വന്നു അനുമോദിച്ച ശേഷം വജ്ര മോതിരം അണിയിച്ചു തന്റെ ഇംഗിതം അറിയിച്ചു. 

. ഉന്നതനായ നേതാവ്  അവരോടു ഇങ്ങിനെ അപേക്ഷിച്ചൂ --.

"ഓമലെ, ക്ഷണിയ്ക്കുന്നൂ, നിന്നെ ഞാന്‍ വരികെന്റെ -- ജീവിതത്തിലേയ്ക്കെന്നുമെന്നുറ്റ പങ്കാളിയായ് 

നിന്റെയാണല്ലോ ഞാനുമെന്റെ പ്രാണനും നീയി--

ല്ലെങ്കിലീ ഞാനില്ലല്ലോ, നീയെന്നെ വെടിയൊല്ലേ "

 അങ്ങിനെ  കുന്നിന്‍ ചെരുവിലെ ബംഗ്ലാവില്‍ രണ്ടുപേരും ഇരു ചെവി അറിയാതെ   ആഹ്ളാദത്തോടെ താമസിച്ചു. പ്രേമത്തിന്റെ ഉന്മാദത്തില്‍ നര്‍ത്തകി തന്റെ പൂര്‍വ കാലം കൂടി വിസ്മരിച്ചു. ഒരേ ഒരാള്‍ക്ക്‌ വേണ്ടി ആടയാഭരണങ്ങള്‍ അണിഞ്ഞു, ആടിയും, പാടിയും ജീവിച്ചു. ഉയര്‍ന്ന കുല ജാതനും, ഉയര്‍ന്ന ഭരണാധികാരിയുമായ അദ്ദേഹത്തിന്‍റെ പത്നി സ്ഥാനം ഒരിക്കലും ലഭിയ്ക്കില്ല എന്ന അറിവോടെ. മക്കള്‍ കൂടി ഉണ്ടാകാന്‍ പാടില്ല എന്ന സത്യം അറിഞ്ഞുകൊണ്ട് തന്നെ.  

അങ്ങിനെ ഒരുനാള്‍, അണിഞ്ഞൊരുങ്ങി, സുഗന്ധിതയായി ആനന്ദ നൃത്തച്ചുവടുകളോടെ അദ്ദേഹത്തിന്‍റെ വരവും കാത്തിരിയ്ക്കവേ, പാടിക്കൊണ്ടിരുന്ന റേഡിയോ പെട്ടെന്ന് നിശ്ശബ്ദമായി. 

" .............ഇപ്പോള്‍ കിട്ടിയ വാര്‍ത്ത 

അന്തരിച്ചിതേ ശ്രീമാന്‍, ജപ്പാന്‍ നാടിന്‍ 

വന്ദ്യനാം മഹാപ്രഭു, പണ്ഡിതന്‍, ന്യായാധിപന്‍ 

ഹൃദയാഘാതം മൂലം പെട്ടെന്നായിരുന്നിതു 

മരണം, ജപ്പാന്‍ ചക്രവര്‍ത്തിതന്‍ അഭിവാദ്യം, അനുശോചനങ്ങള്‍."


കയ്യിലിരുന്ന പളുങ്ക് പാത്രം വീണു ഉടഞ്ഞത് അറിഞ്ഞില്ല..

പരിചാരിക വന്ന്  വിളിച്ചത് അറിഞ്ഞില്ല.

പകലും, രാവും മാറിയത് അറിഞ്ഞില്ല

പ്രതിമ കണക്കേ നിന്ന് പോയപ്പോള്‍ കരഘോഷങ്ങള്‍ ഉണര്‍ത്തിയില്ല. 

ഒരു പനിനീര്‍പ്പൂപോലും പാദങ്ങളെ ചുംബിച്ചില്ല.!!

 അടുത്ത നാള്‍ തന്റെ പ്രിയതമനെ  ഒരു നോക്ക് കാണാന്‍ പട്ടണത്തിലേക്ക്  പോയി. കറുത്ത വസ്ത്രം കൊണ്ട് ശരീരവും, മുഖവും മറച്ച് ആയിരങ്ങളുടെ കൂട്ടത്തില്‍ വരിയില്‍ നിന്നു.

".......അരികില്‍ ച്ചെന്നൂ, കണ്ടൂ, ഇത്ര ശാന്താമോ മൃത്യു ?"

തന്റെ പ്രിയനെ  ഒരു മാത്ര നോക്കി നിന്നു. പിന്നെ ആ പാദങ്ങളെ മടിയില്‍ ചേര്‍ത്തു ഉമ്മ വെച്ച് ചെമ്പനിനീര്‍ പുഷ്പങ്ങള്‍ ആ പാദങ്ങളില്‍ സര്‍പ്പിച്ചു. ഒരുതുള്ളി കണ്ണീര്‍ വാര്‍ക്കാതെ, ശൂന്യമായ മനസ്സോടെ ഉപചാരവേഷത്തില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ പത്നിയേയും മക്കളെയും തലകുനിച്ചു വന്ദിച്ച് അവര്‍ പുറത്തു കടന്നു. തെരുവിന്റെ കോണില്‍ മൃതദേഹം കൊണ്ടുപോകുന്നത് കാണാനായി കാത്തു നിന്നു. ഏറെ നേരത്തിനു ശേഷം വന്ന ഘോഷയാത്രയുടെ പിന്നാലെ അവരും നടന്നു. പൂമാലകള്‍ കൊണ്ട് മൂടിയ ആ ശവമഞ്ചത്തിനുള്ളില്‍ ആരും കാണാതെ താന്‍ കടന്നതും, പ്രിയനെ  കെട്ടിപ്പിടിച്ചു കിടന്നതും, അദ്ദേഹത്തോടൊപ്പം താനും മറവു ചെയ്യപ്പെടുമെന്നും ആര്‍ക്കും അറിയാത്ത രഹസ്യമാണെന്ന് അവര്‍ പറയുന്നു. 

"ഇന്ത്യയില്‍ നിന്നും വന്ന സോദരീ, പ്രേമത്തിന്റെ --

സങ്കടനിറം  പാടിത്തന്നോളേ, മതി, നന്ദി.

അന്നോളം ആരെയും അറിയിക്കാത്ത തന്റെ ജീവിത രഹസ്യം ആ നര്‍ത്തകി,  'ഗെയ്ഷ ', കവയിത്രിയെ അറിയിച്ചത്  എന്തുകൊണ്ടായിരിയ്ക്കാം ?  സ്നേഹത്തിന്‍റെ തിരിച്ചറിവുകള്‍ കൊണ്ടു  തന്നെ ആയിരിയ്ക്കാം. തന്റെ സുഖത്തിനേക്കാള്‍ വലുത് അശരണരുടെ ദുഃഖമാണെന്ന തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ടി ജീവിയ്ക്കുന്ന ഒരു ത്യാഗമനസ്സിന്റെ ഉടമയായത്‌  മൂലമാകാം.

ഇന്ത്യയില്‍ നിന്നും വന്ന സഹോദരിയെ ജപ്പാന്‍കാരി നര്‍ത്തകി കേള്‍പ്പിച്ച കഥ നമ്മളും കേട്ടു. പണവും പ്രശസ്തിയുമെല്ലാം പ്രണയത്തിനു വേണ്ടി ഉപേക്ഷിച്ചു. പ്രണയം നഷ്ടപ്പെട്ടപ്പോള്‍, മടങ്ങി വന്നത് ജീവിത യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. ഭൌതീക സുഖങ്ങളെല്ലാം നശ്വരമാണ് എന്ന തിരിച്ചറിവിന്‍റെ ഫലം.

 പ്രകൃതി മാതാവിനെ തന്നിലേക്ക് സാംശീകരിയ്ക്കുകയും, സ്വയം അമ്മയായി എല്ലാ ജീവജാലങ്ങള്‍ക്കും അമ്മയായി ജീവിക്കുന്ന  സമപ്രായകാരി തന്നെയാണ് തന്റെ കഥ കേള്‍ക്കുവാന്‍ എല്ലാം കൊണ്ടും യോജിച്ചവള്‍ എന്നും കരുതിയിട്ടുണ്ടാകാം.  

ടീച്ചര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിയ്ക്കുമ്പോള്‍ അങ്ങ് ദൂരെയുള്ള ആ അമ്മയ്ക്കും സ്നേഹാഞ്ജലി !  


Dec 14, 2017 9:08am

എന്ത് വിഡ്ഢiത്തം കുറിച്ചാലും എനിയ്ക്കൊരുപാട് 'ലൈക്‌ ' കിട്ടി എന്ന് വീമ്പടിയ്ക്കുകയല്ലേ , ഈ തലമുറ ?എഴുതുന്നതെല്ലാം അവര്‍ക്ക് കവിതയാണ് .അതിനെ ലൈക്‌ ചെയ്യാന്‍ കുറേ ആളുകളും.ഉത്തമ കവിത,ശ്രേഷ്ഠ കവിത എന്തെന്നറിയേണ്ട ആവശ്യം അവര്‍ക്കില്ലാ. നല്ലത് വായിക്കാനും അവര്‍ക്ക് സമയമില്ല.---ശ്രീമതി സുഗത കുമാരിയുടെ വാക്കുകള്‍ 

ഇക്കാരണം കൊണ്ടുതന്നെയാകാം, പണ്ട്, വെണ്മണിക്കവിയോ, അദ്ദേഹത്തിന്‍റെ സമകാലീകനോ ഇങ്ങിനെ എഴുതിയത്.

പൊട്ടിയ്ക്കാം തേങ്ങ ഭൂതേശാ
മുട്ടിയ്ക്കാതെയൊരാണ്ട് ഞാന്‍
പൊട്ടശ്ലോകങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിയ്ക്കണേ.....



Uma Namboodiri
30 July · Edited · 
സ്പന്ദനങ്ങള്‍ :_

''ഇനി 

No comments:

Post a Comment