Wednesday, 27 October 2021

വായന--അടയ്ക്കാപുത്തൂർ നാട്ടു പഴമ

 Uma Namboodiri

January 31, 2015 ·

ജിസകോ ന അപ്നെ ബന്ധുവോ കെ ദുഖ് കാ ധ്യാന്‍ നഹിം....എന്നോ മറ്റോ തുടങ്ങുന്ന ഹിന്ദി പദ്യത്തിലെ വരികൾ സ്കൂളിൽ പഠിച്ചത് ഓര്‍ക്കുന്നു.....
അത് അവസാനിക്കുന്നത്, 'വഹ് നര്‍ നഹി, നര്‍പശു നിരാ ഹെ ഔര്‍ മൃതക് സമാന്‍ ഹെ....എന്ന വരിയിൽ .
.ഈ കവിത എഴുതിയത് 'നിരാല ജി ' ആണെന്നാണ്‌ ഓര്‍മ്മ.

പദ്യത്തിന്റെ സന്ദേശം ഇങ്ങിനെ --- ആര്‍ക്കാണോ അവനവ്‍ന്റെ പൂര്‍വജരെ പറ്റി ജ്ഞാനമില്ലാത്തത്, ആര്‍ക്കാണോ അവനവന്റെ ബന്ധുക്കളുടെ ദുഃഖം  അറിയാ്ൻ കഴിയാത്തത്.........തുടങ്ങി, അങ്ങിനെയുള്ള ആള്‍, മനുഷ്യനല്ല, മനുഷ്യമൃഗമാണ്‌, അഥവാ, ശവത്തിനു തുല്യം തന്നെ .
നമ്മുടെ കുലമഹിമയോ, കുടുംബമഹിമയോ, സ്വന്തം ബന്ധുക്കളെപറ്റിയോ, അറിയുന്നവര്‍ അഥവാ അറിയാന്‍ ആഗ്രഹിയ്ക്കുന്നവർ എണ്ണത്തിൽ വളരെ കുറവ് തന്നെ.
അങ്ങിനെ തോന്നുന്നവര്‍ ഉണ്ടെങ്കിൽ മിക്കവരും അവനവന്റെ നാടിനെക്കുറിച്ചും, നാട്ടിന്റെ പെരുമയെ കുറിച്ചും, മഹിമയെ കുറിച്ചും അതിന്‍റെ തനിമയെ കുറിച്ചും അറിയാന്‍ താല്പര്യമുള്ളവരായിരിക്കും.

'അടയ്ക്കാപുത്തൂര്‍ നാട്ടു പഴമ', ശ്രീ മോഹനന്‍ മാസ്ടരുറെ ഓര്‍മ്മക്കുറിപ്പോടെ, ഗവേഷകനും എഴുത്തുകാരനുമായ ശ്രീ രാജേന്ദുവിന്‍റെ വിശദമായ പഠന റിപ്പോര്‍ട്ടോടെ തദ്ദേശവാസികള്‍ക്കും, വരും തലമുറയ്ക്കും, പതിന്നാലു ദേശത്തേയ്ക്കും, നെടുങ്ങനാട്ടിലേക്കും, വള്ളുവനാട്ടിലെയ്ക്കുമായി സമര്‍പ്പിച്ചിരിയ്ക്കുന്നു..
അടയ്ക്കാപുത്തുരിന്‍റെ സ്ഥാനം, അഥവാ,കിടപ്പ് രേഖപ്പെടുത്തുന്ന കൂട്ടത്തില്‍ നാലതിരുകള്‍, തട്ടകത്തെ നദികള്‍,തോടുകള്‍,(വലുതും,ചെറുതും,), മലകള്‍, ആരാധനാ കേന്ദ്രങ്ങള്‍,വിദ്യാലയങ്ങള്‍, സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍, തുടങ്ങി പ്രാചീനകാലം മുതല്‍ എ .ഡി ൧൯-ആം (19) നൂറ്റാണ്ടുവരെയുള്ള കാലത്തെ വിശദമായ പഠന വിവരങ്ങൾ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നു.
പതിനാല് ദേശം, മറ്റു തട്ടകങ്ങളൂമായി ചേര്‍ന്ന് വള്ളുവനാടായി മാറിയതും, വള്ളുവനാടൻ ഭാഷ മലനാട് മുഴുവനായി അന്ഗീകരിച്ചതിന്റെയുമൊക്കെ വിവരണങ്ങള്‍ ഈ പുസ്തകത്തിൽ വളരെ നന്നായി കൊടുത്തിരിയ്ക്കുന്നു.

അദ്ധ്യാപകനും, പൊതുജന പ്രവര്‍ത്തകനുമായ ശ്രീ എം.പി. മോഹനന്‍ മാസ്ടെര്‍ തന്റെ ജന്മ ദേശത്തിന്റെ ചരിത്ര പശ്ചാത്തലം മനോഹരമായി വരച്ചു കാണിച്ചു തരുന്നുണ്ട്..
പ്രകൃതി അനുഗ്രഹിച്ചു സമ്പത് സമൃദ്ധി നല്കിയ നാട്, അതില്‍ ജന്മമെടുത്ത സാഹിത്യത്തിലും, കലയിലും മറ്റും വ്യക്തി മുദ്ര പതിപ്പിച്ച മഹാന്മാര്‍, ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ആദരണീയ വ്യക്തികള്‍, യുദ്ധത്തടവുകാര്‍, തദ്ദേശവാസികള്‍, എന്ന് വേണ്ട സമസ്തമേഖലയിലും പേരുകേട്ട മഹദ് വ്യക്തികള്‍ --- 
എല്ലാവരെയും പറ്റി ആകര്‍ഷകമായി പ്രദിപാദിച്ചിരിയ്ക്കുന്നു.

 കുടിയേറി പാര്‍ത്തവര്‍, വിവിധ കാലത്തെ ഭരണകര്‍ത്താക്കൾ, യുദ്ധകാലത്തെ കെടുതികള്‍, ആചാരങ്ങള്‍, ദേശത്തെ ഉത്സവങ്ങള്‍, നാട്ടു സമ്പ്രദായങ്ങള്‍,  നാടിന്റെ തനതായ കളികള്‍, വേലകള്‍, ശേഖരീപുരം ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍, 
മാറിവരുന്ന കാലത്തിനനുസരിച്ച മാറ്റങ്ങള്‍ ----എല്ലാം മനോഹരമായി വിവരിച്ചിരിയ്ക്കുന്നു.

അടയ്ക്കാപുത്തൂരിലെ ഓട്ടുപാത്രങ്ങൾ, വാൽക്കണ്ണാടി നിര്‍മ്മാണം, തോട്ടരകത്തി 
 എന്നിവ ഇന്ന് രാജ്യാന്തര പ്രസിദ്ധി നേടിയിരിയ്ക്കുകയാണ്. എഴുതി തീരാത്തത്ര പെരുമയും, തനിമയും നിറഞ്ഞ വള്ളുവനാട്ട് ചരിത്രം!!

അനാഥനായി അടയ്ക്കാപുത്തുരില്‍.എത്തിച്ചേര്‍ന്നു ചുറ്റും ഉള്ള വീട്ടുകാര്‍ക്കൊക്കെ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്തു ജീവിച്ച കോരപ്പൻ, മുക്കൂട്ടപെരുവഴിയ്ക്കടുത്ത് നട്ടു വളര്‍ത്തിയ ആല്‍മരം വഴിയടയാളമായി തീര്‍ന്നത് ചരിത്രം. കോരപ്പനാല്‍ ജങ്ങ്ഷനിൽ കച്ചവടം ചെയ്തിരുന്ന, ബസ്സുകയറാൻ വരുന്ന വര്‍ക്ക് കടയിലെ ബഞ്ച് ഇട്ടു കൊടുത്തിരുന്ന നല്ല മനസ്ഥിതിക്കാരനായ മരയ്ക്കാര്‍....അങ്ങിനെ എത്ര എത്ര നന്മാനസ്സുള്ളവര്‍ പാദമുദ്ര പതിപ്പിച്ചു പോയ നാട് !!

ഈ ദേശക്കാര്‍ക്കു എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ!!! 
ഈ ദേശക്കാരെ നമുക്ക് പരിചയപ്പെടുത്തിയ ശ്രീ രാജേന്ദുവിനു വളരെയധികം നന്ദി........നമസ്കാരം....

".....വിട്ടു പോകവേ, പിമ്പി്ൽ കാലമാം മണലിങ്ക-
ലിട്ടുവെയ്ക്കയും വേണം നമ്മൾതൻ കാല്‍പ്പാടുകൾ ........"

(ഇടശ്ശേരി) 

No comments:

Post a Comment