Friday, 29 August 2025

വായന---ബോധി സത്വന്‍

 

 സ്പന്ദനങ്ങള്‍ :_വായന  
Uma Namboodiri
 2015,January 27 at 9:13pm · 

വായിച്ചു രസിക്കാന്‍ പ്രായം ഒരിക്കലും തടസ്ഥമാകില്ലെന്നു അനുഭവിച്ചറിയുകയാണ്.

കുറച്ചുകാലമായി ഈ പുസ്തകം വായിക്കണമെന്ന് കരുതിയിട്ട്. 'ബോധിസത്വന്‍'എന്ന കെ.ബി.ശ്രീദേവി എഴുതിയ ബുദ്ധഭാവനകള്‍ നിറഞ്ഞ പുസ്തകം. അങ്ങിനെ മാസങ്ങള്‍ക്ക് മുന്‍പ് ഈ പുസ്തകം കയ്യില്‍ക്കിട്ടി. എന്നിട്ടോ ? ഇഴഞ്ഞു വലിഞ്ഞ വായന. കാരണം,  സിദ്ധാര്‍ത്ഥരാജകുമാരനെപ്പറ്റി കുട്ടിക്കാലം മുതലേ അറിയാവുന്നതാണല്ലോ. പാഠപുസ്തകങ്ങള്‍ അന്നേ പറഞ്ഞുതന്നിട്ടുണ്ട്  ജീവകാരുണ്യം നിറഞ്ഞു തുളുമ്പുന്ന, കൊട്ടാരത്തിലെ സൌഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിതത്തിന്റെ സത്യം തേടിയലഞ്ഞ് ഒടുവില്‍ ബുദ്ധനായിത്തീര്‍ന്ന, കരുണയുടെ പര്യായമായിത്തീര്‍ന്നകപിലവസ്തുവിലെ രാജകുമാരന്റെ കഥ.

'ഹെര്‍മന്‍ ഹെസ്സെ' യുടെ സിദ്ധാര്‍ത്ഥനും മനസ്സില്‍ കിടന്നു കളിയ്ക്കുന്നു. സ്വയം കണ്ടെത്തലിന്‍റെ ഭാഗമായി നാടുവിട്ട സിദ്ധാര്‍ഥന്‍ കാട്ടില്‍ അലയുകയും, സന്യാസിയായി ജീവിച്ച് ഒടുവില്‍ എല്ലാ ജീവിത സൌഭാഗ്യങ്ങളും അനുഭവിയ്ക്കുകയും ചെയ്തു. മടുപ്പ് വന്നപ്പോള്‍ നദിയിലെ കടത്തുകാരന്റെ കൂടെ താമസിച്ചു നദിയെ അറിയാനും, നദിയുടെ കൂടെ സംവാദിയ്ക്കാനും ശീലിച്ചു.
കാലം കടന്നു പോകവേ, ഒരുനാള്‍ പ്രകൃതിയിലെ മാറ്റങ്ങളും, മനുഷ്യന്റെ സുഖദുഃഖസമ്മിശ്രമായ ജീവിതവും തമ്മിലുള്ള ഐകരൂപ്യം ബോദ്ധ്യപ്പെടുന്നു. സമയം, കാലം, അതെല്ലാം മായയെന്ന അനുഭവം . ആ അനുഭൂതി, അവസ്ഥ, 'ബോധം' തെളിഞ്ഞ അവസ്ഥ----
സിദ്ധാര്‍ത്ഥന് തന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടിയ നിമിഷം. 
അല്ലെങ്കില്‍ സിദ്ധാര്‍ത്ഥന്‍ 'ബുദ്ധനായ' നിമിഷം. ........
പ്രകൃതിയുടെ തനതായ താളം, അത് അതേപടി സ്വ ജീവിതത്തിലും സാംശീകരിയ്ക്കുക......ഈ പ്രകൃതിയെ, അതിന്റെ പ്രതിബിംബമായ ജീവിതത്തെ, അതേപടി സ്വീകരിയ്ക്കുക.....സിദ്ധാര്‍ഥന്‍ സംതൃപ്തനാകുന്നു......

ജീവിതത്തിന്റെ സത്യം തേടിയാണ് കപിലവസ്തുവിലെ രാജകുമാരൻ കൊട്ടാരം വിട്ടിറങ്ങിയത്. ഒടുവില്‍ ഒരുനാൾ ബോധോദയം ഉണ്ടാകുന്നു. വീണ്ടും യാത്ര തന്നെ. താന്‍ കണ്ടെത്തിയ സത്യങ്ങള്‍, അതിന്റെ വെളിച്ചത്തില്‍ അഹിംസയിലും സത്യത്തിലും സ്നേഹത്തിലും കരുണയിലുമൊക്കെ ഉറച്ചു നിന്ന് എങ്ങിനെ ജീവിയ്ക്കണമെന്ന്, എങ്ങിനെ നിര്‍വാണം പ്രാപിയ്ക്കാമെന്ന്  അനേകങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടുള്ള ജൈത്രയാത്ര. ....

ആദ്യമാദ്യം വളരെ പതുക്കെയായിരുന്ന വായന നീങ്ങിയിരുന്നത്. എപ്പോളാണ് ജാഗ്രത കൂടിയത് ? 
എപ്പോളാണ് പുസ്തകം കയ്യില്‍ നിന്നും താഴെവെക്കാന്‍ വയ്യ, എന്ന് തോന്നിയത്??
വേദ വിദ്യാഭ്യാസത്തിലും, ആയോധന കലകളിലും അഗ്രഗണ്യന്‍. ഗുര്ക്കാരന്മാരെ വന്ദിയ്ക്കുന്നവന്‍, ആചാരമര്യാദകള്‍ അറിയുന്നവന്‍, ഒന്നാന്തരം യോദ്ധാവായിട്ടും യുദ്ധം ഇഷ്ടപ്പെടാത്ത രാജകുമാരന്‍. ആഘോഷങ്ങള്‍ ഇഷ്ടപ്പെടാത്തവന്‍. സമാധാനം ആഗ്രഹിയ്ക്കുന്നവന്‍.........

പക്ഷേ, സദാ ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന രാജകുമാരന്‍റെ സ്വഭാവം രാജാവിനെ ദുഖിപ്പിച്ചു.
രാജകുമാരന്റെ മനസ്സുമാറ്റുവാന്‍ രാജാവയച്ച ഗണിക പരാജയപ്പെടുന്നു.
രോഹിണീനദിയിലെ ജലത്തിനുവേണ്ടിയുള്ള തര്‍ക്കം യുദ്ധത്തിലേക്ക് വഴി തെളിയിക്കുമ്പോള്‍ ചിന്താകുലനാകുന്ന, ദുഖിതനാകുന്ന രാജകുമാരന്‍. 
ഈ ഭൂമിയ്ക്കും, വെള്ളത്തിനും അതിര്‍ത്തിയോ?
അച്ഛന്‍ പറഞ്ഞത് അനുസരിക്കാതെ എങ്ങിനെ? അദ്ദേഹം പറയുന്നു--അതിക്രമിച്ചു വരുന്നവനെ തുരത്തണം അഥവാ കൊല്ലുകതന്നെ വേണം.

സഹജീവികളെ വെട്ടിക്കൊന്നുള്ള ജീവിതം ചിന്തിയ്ക്കാനാകാതെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ നിസ്സഹായാനായിരിക്കുമ്പോള്‍ കൂട്ടുകാരനായ തപന്‍ പറയുന്നു--'നമ്മള്‍ ആരേയും കൊല്ലാന്‍ പോകുന്നില്ല. പക്ഷേ, ശത്രുക്കള്‍ ഇരമ്പി ആര്‍ത്തുവന്നാല്‍ എന്ത് ചെയ്യും? നമുക്കാവശ്യം സമാധാനമാണ്. ഈ ഭൂമി ഭീരുക്കള്‍ക്ക് മാത്രം ഉള്ളതല്ലല്ലോ. ധീരന്മാരുടെയും, ധര്മ്മാത്മാക്കളുടെതുകൂടി അല്ലേ? .....'
ഇതുകേട്ട് നിശ്ചയദാര്‍ഢ്യത്തോടെ എഴുന്നേല്‍ക്കുന്ന രാജകുമാരന്‍.

വിജയിയായ രാജകുമാരനെ രാജാവും, പ്രജകളും ആദരിക്കുമ്പോള്‍ സമ്മാനമായി ലഭിച്ച വെള്ളാനയെ വിനയപൂര്‍വ്വം കോലിയ രാജ്യത്തിന്‌ സമര്‍പ്പിയ്ക്കുന്നു.

രാജപത്നിയുടെ ബന്ധുവായ സാഹസികയായ, വേഷം മാറി നടന്നു അവശരെ സഹായിക്കുന്ന യശോധരയെ സിദ്ധാര്‍ഥന്‍ ഇഷ്ടപ്പെടുന്നു. പിന്നീട് പ്രാണസഖിയാക്കുന്നു.

യശോധര-----വളരെ ശക്തിയാര്‍ന്ന കഥാപാത്രം.
സിദ്ധാര്‍ത്ഥനെ പരിപൂര്‍ണ്ണമായി മനസ്സിലാക്കിയ ഒരേ ഒരു വ്യക്തി. രാജകുമാരന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ നാടുവിട്ടുപോയി അന്വേഷണം ചെയ്യണമെന്നു യശോധരപറയുമ്പോള്‍, ഗോപയെ ബഹുമാനിയ്ക്കുന്ന സിദ്ധാര്‍ഥന്‍ ഏറ്റവും സന്തുഷ്ടനാകുന്നു.

മകന്‍ രാഹുലിന്‍റെ ഒന്നാം പിറന്നാള്‍ ദിനം. ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന പിതാവ്. യശോധരയ്ക്ക് മനസ്സിലാകുന്നു, അന്ന് രാജകുമാരന്‍ കൊട്ടാരം വിട്ടിറങ്ങും എന്ന ദുഃഖകരമായ സത്യം. ഉള്ളിലെ വേദന പുറത്തറിയിക്കാതെ സിദ്ധാര്‍ഥന്‍റെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു. സന്യാസം തേടിപ്പോകുന്ന വ്യക്തിയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ശരിപ്പെടുത്തി വെച്ചു. ഏറ്റവും വിശ്വസ്തനായ ഭൃത്യന്‍ ചന്ദ്രനെയും, കാന്തകനെന്ന സിദ്ധാര്‍ത്ഥന്റെ പ്രിയപ്പെട്ട കുതിരയെയും പാതിരാത്രി രാജകുമാരനെ കാട്ടില്‍ കൊണ്ടുപോയി വിടാന്‍ തയ്യാറാക്കി നിര്‍ത്തി ഒന്നുമറിയാത്തവളെപ്പോലെ കൊട്ടാരത്തില്‍ ശയനമുറിയിലെത്തുന്ന ഇളയരാജ്ഞി .

അവസാനിയ്ക്കുന്നില്ല..........
ബോധിസത്വന്‍ --2
രാഹുലിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ നിശ്ശബ്ദയായി യശോധര തേങ്ങിക്കരഞ്ഞു.
പെട്ടെന്ന് രാഹുല്‍ ഉറക്കത്തിന്നിടയില്‍ 'അച്ഛാ' എന്ന് ആദ്യമായി വിളിച്ചു .മകന്‍റെ അടുത്തു വന്നു നിന്ന് യാത്രപറയാനാകാതെ വിഷമിച്ചു നില്‍ക്കുന്ന അച്ഛന്‍ !  അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ അനക്കമില്ലാതെ കിടക്കുന്ന അമ്മ.
ഇനിയെന്ന് കാണുമെന്നു ചോദിയ്ക്കാനാകാതെ സങ്കടവും, ഭയവും ഉള്ളിലൊതുക്കി ശ്വാസം നിയന്ത്രിച്ചു കിടക്കുന്ന യശോധരയുടെ കാതില്‍ സിദ്ധാര്‍ഥന്റെ നിശ്ശബ്ദമായ പാദധ്വനികള്‍ യാത്ര മൊഴിഞ്ഞു.
പിറ്റേന്ന് രാവിലെ കാതില്‍ നിറഞ്ഞു നിന്ന ഉള്‍വിളി -- ഗോപാ, ഞാനിവിടെ കാട്ടില്‍ സ്വതന്ത്രനായി നടക്കുന്നു.....
രാഹുലിന്‍റെ സാന്നിദ്ധ്യമൊഴിച്ചു ബാക്കി സമയത്തെല്ലാം സിദ്ധാര്‍ത്ഥനെ മാത്രം ചിന്തിച്ചിരുന്നു. ദുഖപൂര്‍ണ്ണമായ മുഖത്തോടെ തിരിച്ചെത്തിയ ചന്ദ്രന്‍, രാജകുമാരന്റെ തലമുടിയും, മാലയും രാജാവിനും രാജ്ഞിയ്ക്കും സമര്പ്പിയ്ക്കുന്നു.
സിദ്ധാര്‍ത്ഥന്റെ കുട്ടിക്കാലം ഓര്‍മ്മിപ്പിയ്ക്കുന്ന രാഹുല്‍ ......
ഏകാന്തതയുടെയും, സങ്കടത്തിന്റെയും നാളുകള്‍ നീങ്ങവേ, യശോധര ചിന്തിച്ചു. ഇങ്ങിനെ എത്രനാള്‍ ദുഖിച്ചും നെടുവീര്‍പ്പിട്ടും കഴിയും? രാഹുലിന് അവന്‍റെ അച്ഛന്റെ സ്നേഹം കൂടെ കൊടുക്കണം. ഓര്‍മ്മവെച്ചനാള്‍ മുതല്‍ ചെയ്തുപോന്ന കര്‍ത്തവ്യങ്ങള്‍-- ദീനദു:ഖിതരുടെ കണ്ണീരൊപ്പല്‍--അതും തുടരണം.
യജമാനന്റെ വിയോഗത്തോടെ അവസാന ശ്വാസം വലിച്ച കാന്തകന്‍. സിദ്ധാര്‍ത്ഥനെ എടുത്തു വളര്‍ത്തിയ ചന്ദ്രന്റെ ദുഃഖം.....എല്ലാവര്ക്കും സ്നേഹവും, സമാധാനവും   കൊടുക്കേണ്ട കടമ തന്റെതാണ്. പ്രത്യേകിച്ച് ശുദ്ധോദാനരാജാവിനും, രാജപത്നിയ്ക്കും.

അലഞ്ഞുതിരിഞ്ഞു അവസാനം സിദ്ധാര്‍ത്ഥന്‍ എത്തുന്നത് വൈശാലിയിലെ ഗുരു, അളാരകലാമന്റെ അടുത്തു. അദ്ദേഹത്തിന്റെ ശിഷ്യനായി പലേ ശാസ്ത്രങ്ങളും അഭ്യസിച്ചു. ആശ്രമത്തിലെ കുടിലിലിരുന്നു ധ്യാനത്തിന്റെ വിവിധഘട്ടങ്ങള്‍ പരിശീലിച്ചു. ഒടുവില്‍ സിദ്ധാര്‍ത്ഥനു പോകേണ്ട സമയമടുത്തു. ശിഷ്യന്റെ ചൈതന്യത്തില്‍ തന്റെ ആശ്രമം ധന്യമായെന്നു കരുതിയിരുന്ന ഗുരുവിനു ശിഷ്യനെ തടുക്കാനായില്ല.
ഗംഗയുടെ അക്കരെയുള്ള മഗധ രാജ്യത്തിലേയ്ക്ക് ഭിക്ഷാം ദേഹിയായി മോക്ഷമാര്‍ഗ്ഗം തേടിയുള്ള യാത്ര തുടര്‍ന്നു. കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വൃക്ഷലതാദികളും, പക്ഷി മൃഗാദികളും താനും ഒരേ വായു ശ്വസിക്കുന്നതായി അറിഞ്ഞു. കിളികളുടെ ശബ്ദവും ത്ന്റെതും ഒരേ ആളുടെ വരപ്രസാദം. പ്രകൃതിയില്‍ ലയിച്ചങ്ങിനെ സഞ്ചരിക്കവേ, എല്ലാം  ഒന്നായി അനുഭവപ്പെട്ടു.
മഗധയിലെ രാജവീഥികളില്‍ക്കൂടി നടക്കുമ്പോള്‍ ആശ്ച്ചര്യപൂര്‍വം ജനങ്ങള്‍ ആ സന്യാസിയെത്തന്നെ നോക്കി നിന്നു. കഷ്ടപ്പെടുന്ന അനേകം പേര്‍ക്ക് വഴികാണിക്കാനായി കൊട്ടാരത്തില്‍ വന്നു താമസിയ്ക്കാന്‍ ബിംബിസാരരാജാവ് ക്ഷണിച്ചപ്പോള്‍ മോക്ഷമാര്‍ഗ്ഗം തേടിയുള്ള യാത്രയ്ക്കിടയില്‍ അത് സഫലമായാല്‍ .തിരിച്ചുവരാമെന്ന് പറഞ്ഞു സിദ്ധാര്‍ത്ഥന്‍ ഉദ്ടകരാമപുത്രന്റെ പാഠശാലയില്‍ എത്തുന്നു. ചിട്ടയായ ധ്യാനവും, ആത്മീയ വിഷയവും രണ്ടു വര്‍ഷത്തോളം പരിശീലിച്ചു.
ശുദ്ധോദനന്റെ ആള്‍ക്കാര്‍ എവിടെപ്പോയാലും പിന്തുടര്‍ന്നു കൊണ്ടിരുന്നു.
താമസിയാതെ വീണ്ടും ഭിക്ഷാപാത്രവുമെടുത്തു യാത്ര തിരിച്ചു. പോകുമ്പോള്‍ തന്റെ ലക്‌ഷ്യം കണ്ടെത്തിയാല്‍ ഉദ്ദകരാമപുത്രനെ ശിഷ്യനാക്കാമെന്നു വാക്ക് കൊടുക്കുന്നു.
സത്യാന്വേഷണം ജീവിതലക്ഷ്യമാക്കിയ സിദ്ധാര്‍ത്ഥന് അറിയേണ്ടത് ആത്മാവിനെക്കുറിച്ചായിരുന്നില്ല. ജനനമരണങ്ങളുടെ താല്പര്യം, ദുഖങ്ങളില്‍ നിന്നുള്ള മോചനം. ശാശ്വതമായ ആ സത്യത്തെയാണ് അറിയേണ്ടത്. അതുകൊണ്ട് ഇനി  സന്യാസിഗുരുക്കന്മാരെ  അന്വേഷിച്ചു നടക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഭൂതകാലത്തിലെ ആഴമേറിയ ബന്ധങ്ങള്‍ ഇടയ്ക്കിടെ തികട്ടി വരുന്നു.---രാഹുല്‍, യശോധര ......  പക്ഷെ, ധ്യാനത്തിന്റെ ഉന്നതമായ അവസ്ഥ, ബോധത്തിന്റെയും, അബോധത്തിന്റെയും ഇടയിലുള്ള അവസ്ഥ, മറ്റു ചിന്തകളില്‍ നിന്നുമൊക്കെ മോചനം കിട്ടാന്‍ സാദ്ധ്യമാക്കി.
കാടുകളും, കുന്നുകളും, നദികളും, സമതലങ്ങളും കടന്നുപോകുമ്പോള്‍ സ്വയം പ്രകൃതിയില്‍ ലയിച്ചുപോകാന്‍ സാധിച്ചു. നിറഞ്ഞൊഴുകുന്ന നിരന്ജനപ്പുഴയുടെ സമീപത്തുള്ള താഴ്വരയിലെ അദ്ധ്വാനികളായ കര്‍ഷകര്‍ താമസിയ്ക്കുന്ന സമൃദ്ധസുന്ദരമായ ഉരുവേല ഗ്രാമം.
നദീതീരത്തു വൃക്ഷച്ചുവട്ടില്‍ സദാ ധ്യാനനിരതനായി സിദ്ധാര്‍ത്ഥന്‍ ഇരുന്നു. നാളുകള്‍ കടന്നുപോയതറിഞ്ഞില്ല. ഭിക്ഷയെടുക്കലും നിര്‍ത്തി. രാജകുമാരന്‍ എല്ലും തോലുമായിത്തീര്‍ന്നു. ഒരുതരത്തില്‍ ആത്മപീഡനം തന്നെ.
ഒരുനാള്‍, വനദേവതമാര്‍ക്ക് അര്ച്ചിയ്ക്കാനുള്ള പാല്‍ക്കഞ്ഞിയുമായി പോയിരുന്ന പെണ്‍കുട്ടി നദിക്കരയില്‍ അവശനായിക്കിടക്കുന്ന സന്യാസിയെ കാണുന്നു. അവള്‍ ഒരിറ്റു പാല്‍ ആ ചുണ്ടുകളില്‍ ഇറ്റിച്ചു. ചുണ്ടുകള്‍ അനങ്ങിയപ്പോള്‍ അവള്‍ കുറച്ചു പാലൊഴിച്ചുകൊടുത്തു. സിദ്ധാര്‍ത്ഥ രാജകുമാരന്‍ എഴുന്നേറ്റിരുന്നു. ഏറെനാള്‍ പട്ടിണിയായിരുന്ന വയറ്റില്‍ പാല്‍ക്കഞ്ഞി ചെന്നാല്‍ ദോഷമാണെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി ചില ഔഷധച്ചെടികള്‍ പറിച്ചെടുത്ത് അവയുടെ നീര് നല്‍കുന്നു.
ആരോഗ്യവാനായ സിദ്ധാര്‍ത്ഥന്‍ ഒരു ഗുഹയിലിരുന്നു തീവ്രമായ ധ്യാനം തുടര്‍ന്നു. ശരീരത്തെ ക്ഷീണിപ്പിച്ചു കൊണ്ടുള്ള ധ്യാനം ശരിയല്ലെന്ന് തീരുമാനിച്ചു.
പരസ്പരവിരുദ്ധമായ പ്രകൃതി---ആകാശത്തിലെ. സൂര്യന്‍, ചന്ദ്രന്‍, താരകള്‍, ഭൂമിയില്‍ വളരുന്ന പുല്ലുകള്‍, വൃക്ഷങ്ങള്‍, ഇലകള്‍, പക്ഷി മൃഗാദികള്‍---ഇവയൊക്കെ എന്തൊരു താളമേളത്തിലാണ് വര്‍ത്തിയ്ക്കുന്നത് ! പക്ഷേ, മനുഷ്യനോ? ജീവിതത്തില്‍ കണ്ടുമുട്ടുന്ന ബന്ധുക്കള്‍, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവര്‍, ആരുമായും അന്യത്വം ഇല്ലെങ്കില്‍ പിന്നെന്തിനാണ് പരസ്പരസ്പര്‍ദ്ധ?
പിന്നെന്തിനാണ് അക്രമങ്ങളും, ധര്മ്മസങ്കടങ്ങളും, നിരാശയും, ദുഖവുമൊക്കെ ഉണ്ടാകുന്നത്?
അതിനുള്ള മറുപടി കിട്ടണം. കഠിനധ്യാനത്തിലൂടെ പരിപൂര്‍ണ്ണ ധ്യാനാവസ്ഥയിലേയ്ക്ക് എത്തിച്ചേരാന്‍ സിദ്ധാര്‍ത്ഥന്‍ തീരുമാനിച്ചു.
അവസാനിയ്ക്കുന്നില്ല......
ബോധിസത്വന്‍ --3
ധ്യാനത്തിന്റെ പരിപൂര്‍ണ്ണ അവസ്ഥയില്‍ ഭാരതം നിറഞ്ഞു നില്‍ക്കുന്ന വിരാട് പുരുഷനെ, ഹിമാലയം മുതല്‍ തെക്ക് സമുദ്രം വരെ, കിഴക്കും പടിഞ്ഞാറും ആഴികള്‍ക്കിടയില്‍ അനന്തശായിയായിക്കിടക്കുന്ന ബുദ്ധരൂപത്തെ സിദ്ധാര്‍ത്ഥന്‍ സ്വപ്നത്തില്‍  കണ്ടു..
ശ്രീബുദ്ധന്റെ പൊക്കിളില്‍ നിന്നും മുളച്ചു പൊന്തിയ താമരപ്പൂ വലുതായി മേഘം മുട്ടും വരെ മുകളിലേക്കുയര്‍ന്നു .അതിനു ചുറ്റും സ്വര്‍ണ്ണച്ചിറകുകളുള്ള പറവകള്‍ നിരന്നു നിന്നു.
ജ്ഞാനോദയത്തിന്റെ ശുഭകരമായ ലക്ഷണം.
അധികം താമസിയാതെ ഒരു വൈശാഖ പൌര്‍ണ്ണമി നാളില്‍ നദീതീരത്തു സാധാരണ ധ്യാനത്തിനായിരിയ്ക്കുന്ന ആല്‍മരച്ചുവട്ടില്‍, എന്ത് വന്നാലും ശരി, ജ്ഞാനപ്രകാശം ലഭിച്ചേ താന്‍ ഈ ഇരുപ്പില്‍ നിന്നും ഇളകൂ എന്ന് തീരുമാനിച്ച് മൂലപ്രകൃതിയെ മനസ്സിന്റെ സാക്ഷിയാക്കി പദ്മാസനത്തില്‍ ഇരുപ്പുറപ്പിച്ചു. സൂക്ഷ്മമായ ഏകാഗ്രതയില്‍ ആഴ്നിറങ്ങി സമാധിയില്‍ ലയിച്ചു.
അര്‍ത്ഥരാത്രിയില്‍ തന്നിലൂടെ ആഴ്ന്നിറങ്ങിയ പ്രകാശം, അറിവിന്റെ ബോധം ആണെന്നറിഞ്ഞു. ആകാശവും ഭൂമിയും പ്രകൃതിയിലെ സകലജീവജാലങ്ങളും തന്റെ ജീവകോശങ്ങളോട് ബന്ധപ്പെട്ടതാണെന്നും, അവ ത്രികാലങ്ങള്‍ക്കതീതമായി വര്‍ത്തിയ്ക്കുന്നുവെന്നും മനസ്സിലായി.
സിദ്ധാര്‍ത്ഥന്‍ വിചാരിച്ചു--തനിക്കറിയേണ്ട സത്യം ഇതല്ലല്ലോ.
വീണ്ടും ധ്യാനത്തിലേക്ക് ആഴ്ന്നിറങ്ങി. പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന ജീവജാലങ്ങള്‍ ജനനമരണങ്ങള്‍ക്കിടയില്‍ക്കിടന്നുഴലുന്നു.
കടലിലെ തിരമാലകള്‍ തിരിച്ചറിയുകയാണ്, താനും ഈ കടലിലെ ജലം തന്നെയെന്ന്. ഉയര്‍ന്ന് പൊങ്ങുന്നതോ താഴുന്നതോ, നുരയും പതയുമോ ഓര്‍ത്ത്‌ വ്യാകുലപ്പെടെണ്ടതില്ല. ജലപ്പരപ്പിലെ നിതാന്ത ശാന്തത അനുഭവിച്ച് അതില്‍ ലയിക്കുവാന്‍ കഴിയണം.
അന്തരീക്ഷം പെട്ടെന്ന് മാറി. കാര്‍മേഘം ചന്ദ്രനെ മറച്ചു, ഇടിയും മിന്നലും, കോരിച്ചൊരിയുന്ന മഴയും പെട്ടെന്നുണ്ടായി. വിവേകം അല്ലെങ്കില്‍ അറിവ് തന്റെ ഉള്ളില്‍ നിറഞ്ഞതായി സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.
ജനനമരണക്കൂട്ടില്‍ നിന്നും പുറത്തു കടന്ന അനുഭൂതിയായിരുന്നു സിദ്ധാര്‍ത്ഥന് അപ്പോള്‍.
ഇതുതന്നെയാണ് താന്‍ തേടിയ സത്യം. ആഹ്ളാദത്തിലമര്‍ന്ന രാജകുമാരന്‍ ഉറക്കെപ്പറഞ്ഞു. ദുഖത്തിന്റെ കാരണങ്ങള്‍ അറിഞ്ഞാല്‍ സഹാനുഭൂതിയുണ്ടാകും. അത് സ്നേഹമായി മാറും. സ്നേഹം യഥാര്‍ത്ഥ അറിവാണ്. സ്വാതന്ത്ര്യത്തിന്റെ രഹസ്യമാണത്. .
ശരിയായ അറിവ്, ശരിയായ വാക്ക്, ശരിയായ വിചാരം, ശരിയായ പ്രവര്‍ത്തി ......
നേരായ ജീവിതചര്യ, നിര്‍വ്യാജമായ പ്രയത്നം, ശരിയായ ഏകാഗ്രത, ശരിയായ ജാഗ്രത----മഹനീയമായ ജീവിതപഥത്തെ സിദ്ധാര്‍ത്ഥന്‍ മനസ്സുകൊണ്ട് സമര്‍ത്ഥിച്ചു.
പെട്ടെന്ന് അന്തരീക്ഷം തെളിഞ്ഞു. സിദ്ധാര്‍ത്ഥന്റെ മനസ്സും..
അജ്ഞതയുടെ ബന്ധനത്തില്‍ നിന്നും മുക്തനായത്,
 എവിടെയോ സ്വാതത്ര്യത്തിന്റെ സുഖം അനുഭവപ്പെടുന്നത്, 
ഏതോ ദിവ്യാനുഭൂതിയില്‍ മുങ്ങിക്കുളിച്ച അനുഭവം ഉണ്ടായത്, 
എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായ അവസ്ഥയുണ്ടായത്
എല്ലാം നിമിഷനേരങ്ങള്‍ കൊണ്ട് അനുഭവിച്ചറിഞ്ഞു..
ഒരു പുനര്ജ്ജന്മാനുഭവം !.സിദ്ധാര്‍ത്ഥന്‍ കണ്ണുകള്‍ തുറന്നു. 
ദീപ്തമായ ആകാശം.
തന്നെ നോക്കി നില്‍ക്കുന്ന ശുക്രനക്ഷത്രം......
തന്റെ ചുറ്റുമുള്ള പുല്‍ച്ചെടികളുടെ, വൃക്ഷങ്ങളുടെ, വെള്ളം കുടിയ്ക്കാന്‍ മറന്ന് വിടര്‍ന്ന കണ്ണുകളോടെ തന്നെ ശ്രദ്ധിച്ചു നില്‍ക്കുന്ന മാൻപേടകള്‍..എല്ലാത്തിന്റെയും സ്പന്ദനങ്ങള്‍ സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.
പ്രകൃതിയുടെ കാരുണ്യത്താല്‍ മുഖം താമരപ്പൂപോലെ വിടര്‍ന്നു.
ബോധിസത്വന്‍ -4
പിറ്റേന്ന് രാവിലെ തനിയ്ക്ക് പാല്‍ക്കഞ്ഞിതന്നു ജീവന്‍ രക്ഷിച്ച സുജാതയെന്ന പെണ്‍കുട്ടിയോട് തന്റെ അനുഭവം സിദ്ധാര്‍ത്ഥന്‍ പങ്കു വെച്ചു. സുജാത പറഞ്ഞു--മാഗധി ഭാഷയില്‍ ഉണര്‍വ്വ് കിട്ടിയ ആളെ 'ബുധ' എന്നാണു പറയുക. അപ്പോള്‍ താങ്കള്‍ 'ബുദ്ധ' നായി. ഈ അരയാല്‍ വൃക്ഷം, ബോധിവൃക്ഷമായി .
ബോധിവൃക്ഷത്തെ നമസ്ക്കരിച്ച സുജാതയുടെ നിറുകയില്‍ 'ബുദ്ധന്‍റെ' കരസ്പര്‍ശമേറ്റപ്പോള്‍ അവള്‍ക്കു ദിവ്യാനുഭവം ഉണ്ടായി..
തനിക്കു കിട്ടിയ അനുഭൂതി ബുദ്ധന്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ആഗ്രഹിച്ചു.
കുറച്ചുനാള്‍ കൂടി തപസ്സു തുടര്‍ന്നു. തന്റെ കൂടെയുള്ള ശിഷ്യര്‍ക്കു അറിവ് പങ്കുവെച്ചു. വീണ്ടും ഗംഗാ നദി കടന്നു മഗധയിലെത്തി. മുന്നോട്ടു പോകുന്തോറും ബുദ്ധഭിക്ഷുക്കളുടെ എണ്ണം കൂടിത്തുടങ്ങി. പലേ സന്യാസിമാരുമായി സംവാദങ്ങള്‍ ഉണ്ടായി .
വേദങ്ങളെ ഉദ്ധരിച്ചു ബുദ്ധന്‍ പ്രഭാഷണങ്ങള്‍ നടത്തി. വളരെ ലളിതമായ ഭാഷയില്‍ വേദങ്ങളെ വിശദീകരിച്ചു. ജലം,അഗ്നി, വായു, ജീവജാലങ്ങള്‍ -ഇവയൊക്കെ പ്രകൃതിയിലെ ജീവജാലങ്ങലളുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന മഹാസത്യം ലളിതമായി വിവരിച്ചു.
ഈ സത്യമറിഞ്ഞാല്‍ പിന്നെ പരസ്പരസ്പര്ദ്ധയില്ല, ദുഖമില്ല. അഹിംസയില്‍ ഉറച്ച ബുദ്ധന്‍റെ തത്വങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഏറ്റുവാങ്ങി. അനുയായികള്‍ പരസഹസ്രങ്ങളായി മാറി. ഭിക്ഷാംദേഹികളായ സന്യാസിമാര്‍ വരിവരിയായി ഒരേ പാദചലനങ്ങളോടെ നടന്നു നീങ്ങിയപ്പോള്‍ പ്രകൃതിയില്‍ ഓംകാര ധ്വനിയുയര്‍ന്നു.
അങ്ങിനെ ഒരുനാള്‍ ഭിക്ഷു സന്യാസിമാര്‍ കപിലവസ്തുവില്‍ എത്തിച്ചേര്‍ന്നു. ശുദ്ധോദനരാജാവും, പരിവാരങ്ങളും ശ്രീബുദ്ധനെ എതിരേല്‍ക്കാന്‍ ചെന്നു. മുത്തശ്ശന്റെ കൂടെ അച്ഛനെ എതിരേല്‍ക്കാന്‍ രാഹുലും എത്തിച്ചേര്‍ന്നു..
രാജാവ് മകന്റെ അടുത്തെത്തിയപ്പോള്‍ മകനില്‍ നിന്നും ദിവ്യ പ്രകാശം അച്ഛനിലും പകര്‍ന്നു. മുത്തശ്ശന്റെ കൈപിടിച്ചു നടന്ന ഏഴു വയസ്സുകാരന്‍ ചോദിച്ചു--പൂജ്യനായ സന്യാസീ, അങ്ങെന്നെ അറിയുമോ? അമ്മ പറഞ്ഞു, അങ്ങ് എന്റെ അച്ഛനാണ് എന്ന്. കേട്ടുനിന്നവരുടെ മനസ്സ് ഒരു നിമിഷത്തേയ്ക്ക് തളര്ന്നുവോ?
ആ സമയത്ത് ബുദ്ധഭഗവാന്‍ ഒരു നിമിഷത്തേയ്ക്കെങ്കിലും സിദ്ധാര്‍ത്ഥനായി മാറിയിട്ടുണ്ടാകുമോ?
'ഞാന്‍ ലക്‌ഷ്യം നേടി തിരിച്ചുവന്നു' എന്ന് പറഞ്ഞ് യശോധരയെ ഏകാന്തതയില്‍ സന്ദര്‍ശിയ്ക്കുന്ന ബുദ്ധന്‍, താന്‍ സമ്മാനിച്ചിരുന്ന മുത്തുമാലയുമണിഞ്ഞു ശുഭ്രവസ്ത്രധാരിയായ, കര്‍മ്മനിഷ്ടയായ യോഗിനിയെപ്പോലുള്ള യശോധരയെ അനുഗ്രഹിച്ചു ദിവ്യാനുഭൂതി അവളിലേക്ക്‌ ചൊരിഞ്ഞു. ആശങ്കകളും, വേദനകളും അകറ്റാനുള്ള ഉപദേശങ്ങളും നല്‍കി.
കപിലവസ്തുവിലെ ആഥിത്യം സ്വീകരിച്ചു കഴിയവേ, നിരവധി പ്രജകളും, രാജാവുതന്നെയും ബുദ്ധന്‍റെ അനുഗാമികളായി മാറി. ബുദ്ധതത്വങ്ങള്‍ സാധാരണക്കാരിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെന്നു.
മനസ്സാണ് ഭയം ഉണ്ടാക്കുന്നത്‌. പ്രകൃതിയില്‍ നിന്നും അകന്ന്നു നില്‍ക്കുമ്പോളാണ് ഭയം ഉണ്ടാകുന്നത്. മനുഷ്യന്റെ ഉള്ളിലെ അജ്ഞത, അവശത എന്നിവയൊക്കെ മാറണമെങ്കില്‍ ഹൃദയം ശുദ്ധമായിരിയ്ക്കണം. .ഭിക്ഷ യാചിക്കുന്നതു അഹങ്കാരമില്ലാതാക്കും. വേദങ്ങള്‍, പഞ്ചഭൂതങ്ങള്‍ തുടങ്ങി പ്രകൃതിയിലെ സകലജീവജാലങ്ങളോടുമുള്ള മനുഷ്യന്റെ കടപ്പാട് വിശദീകരിച്ചു. ശ്വസനപ്രക്രിയയുടെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കി.
അച്ഛന്റെ പാതയിലൂടെ നീങ്ങാന്‍ രാഹുലിനും ആഗ്രഹം. അമ്മ തടഞ്ഞില്ല. രാഹുല്‍ പോകുമ്പോള്‍ അമ്മ, അച്ഛന്‍ കുട്ടിക്കാലത്ത് വിളിച്ചിരുന്ന ഓടക്കുഴല്‍ കൊടുത്തയക്കുന്നു. ഓരോരുത്തരും അവനവന്‍റെ സത്യം കണ്ടത്തട്ടെ. രാഹുലും അച്ഛന്റെ വിരല്‍ത്തൂമ്പില്‍ തൂങ്ങി സന്യാസിമാരുടെ കൂടെ നടന്നു നീങ്ങിയപ്പോള്‍ യശോധര കൊട്ടാരം വിട്ടു കുടിലില്‍ താമസമാക്കി ധ്യാനനിരതയായി ശിഷ്ട ജീവിതം കഴിച്ചുകൂട്ടി. അവശരായവരെ സാന്ത്വനപ്പെടുത്തി.
വര്‍ഷങ്ങള്‍ കഴിഞ്ഞു.
യശോധര പരിപൂര്‍ണ്ണ യോഗിനിയായി മാറി. ഒരു നാള്‍ 78 -ആം വയസ്സില്‍, അവര്‍ ഇഹലോകവാസം വെടിഞ്ഞു.
രണ്ടു വര്ഷം കഴിഞ്ഞു ൮൦-ആം വയസ്സില്‍ ഈ ലോകത്തിന്റെ പ്രകാശമായിരുന്ന ശ്രീബുദ്ധനും ദേഹത്യാഗം ചെയ്തു.
സിദ്ധാര്‍ത്ഥ രാജകുമാരന്റെ നിഷ്ക്കളങ്കത നിറഞ്ഞ, സഹാനുഭൂതി നിറഞ്ഞ മനസ്സറിഞ്ഞ രാജകുമാരി, അവശരെ സഹായിക്കല്‍ ചര്യയായിക്കരുതിയ യശോധര, സിദ്ധാര്‍ത്ഥന്‍റെ മനസ്സ് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞവള്‍, രാജകുമാരന്‍ സന്യാസം സ്വീകരിച്ചു കൊട്ടാരം വിട്ടുപോകുമ്പോള്‍ വേദനയോടെയെങ്കിലും പൂര്‍ണ്ണമനസ്സോടെ യാത്രയയക്കുന്നവൾ ,....
ഓരോരോ വികാരം തുളുമ്പി നില്‍ക്കുന്ന സംഭവങ്ങളും മനോഹരമായാണ് ശ്രീമതി കേ.ബി ശ്രീദേവി നമുക്ക് മുന്നില്‍ കാണിച്ചു തരുന്നത്. കഠിനമായ തപശ്ചര്യക്കിടയിലും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓടക്കുഴല്‍ വിളിച്ചു കൂടെയുള്ള ശിഷ്യരെയും, പക്ഷി മൃഗാദികളെയും സാന്ത്വനിപ്പിയ്ക്കുന്ന രാഹുല്‍.
അക്ഷരങ്ങളിലൂടെ ബോധിസത്വനെ കാണിച്ചു തന്ന, കൂടെ കൊണ്ട് നടന്ന ഗ്രന്ഥ രചയിതാവിന് വിനീതമായ കൂപ്പുകൈ. നിശ്ശബ്ദയായി കരയുന്ന യശോധരയുടെ തേങ്ങല്‍ വായനക്കാരിലും പ്രതിഫലിയ്ക്കാന്‍ സാധ്യമാക്കിയ അവരുടെ കഴിവിനെ പ്രകീര്‍ത്തിയ്ക്കട്ടെ. വളരെ കഠിനമെന്നു വിചാരിച്ചിരുന്ന ബുദ്ധതത്വങ്ങള്‍ സുഖമായി മനസ്സിലാക്കാന്‍ സാധിപ്പിച്ചു തന്നതില്‍ വളരെ നന്ദി. വായിച്ചു തീരുമ്പോള്‍ എന്തോ ശൂന്യത, നഷ്ടബോധം അനുഭവപ്പെടുന്നു 
എന്നാൽ.ബോധിസത്വന്റെ പ്രഭാവലയം നമ്മേക്കൂടി സംരക്ഷിക്കുമെന്ന ഒരു വിശ്വാസം......
അത് ആശ്വാസത്തിന്റെ കുളിരായി സ്പര്ശിയ്ക്കുംപോള്‍ ധന്യമാകുന്ന മനസ്സ്...........
ബുദ്ധം ശരണം ഗച്ഛാമി
ചരണം ബുദ്ധം ഗച്ഛാമി

Tuesday, 26 August 2025

വായന __ ഫിയൊന ക്യാമ്പെൽ--f

വായന --ഫിയൊന  ക്യാമ്പെൽ

ജനുവരി,8, 2017 

അമ്മിണീ,
ഒരു ബുക്കിനെക്കുറിച്ചു കൂടെ സൂചിപ്പിയ്ക്കട്ടെ!
എന്തായാലും നീ ഇപ്പോഴൊന്നും ഞാൻ എഴുതുന്നത് വായിക്കില്ല. അതുവിചാരിച്ചു എനിക്ക് എഴുതാതിരിക്കാനും വയ്യ. 
പരീക്ഷയ്ക്ക് നന്നായി തയാറെടുക്കുക.  ഞാൻ എഴുത്തു തുടരട്ടെ, ട്ടോ....

നവീനമ്മാമന്റെ ശേഖരത്തിൽ അധികവും പുതിയ എഴുത്തുകാരുടെതാണ്. ക്ലാസ്സിക് നോവലുകളും ഉണ്ടെന്നറിയാമല്ലോ. 
ചില പുസ്തകങ്ങൾ കയ്യിലെടുക്കുമ്പോൾത്തന്നെ ഒരാകർഷണം അനുഭവപ്പെടും..ചിലപ്പോൾ ഭംഗിയുള്ള പുറം ചട്ട, മുൻപ് വായിച്ചു ഇഷ്ടപ്പെട്ട എഴുത്തുകാരൻ..അങ്ങിനെ പലതും. പുസ്തകം കയ്യിൽക്കിട്ടിയാൽ മണത്തു നോക്കുന്നവരുണ്ട്. ചിരി വരുന്നോ? അതിലും ഒരു കാര്യമുണ്ട്. നിനക്കറിയാമല്ലോ, പാഠപുസ്തകങ്ങൾക്ക് ഒരു പ്രത്യേക മണമുണ്ട്. കഥാ പുസ്തകങ്ങൾക്ക് വേറെയും. പുസ്തകം പഴയതായാൽ അതിന്റെ ഗന്ധം വേറെ. എന്തായാലും  ആകർഷണം തോന്നിയ ഒരു പുസ്തകം എടുത്തു അടിമുടി നോക്കി. നേരത്തെ പറഞ്ഞപോലെ, എന്നെ വായിക്കൂ എന്ന് ആ പുസ്തകം പറയുന്നതായി തോന്നി. . പുസ്തകത്തിന്റെ ആമുഖവും പുറം ഭാഗവും ആദ്യം നോക്കി. അപ്പോൾ തോന്നി, ഈശ്വരാ, ഇതെന്നോ വായിക്കേണ്ട പുസ്തകമായിരുന്നല്ലോ, എന്ന്.
പക്ഷേ, സമാധാനിച്ചു.....better to be late than never .

പേജുകൾ മറിച്ചു നോക്കിയപ്പോൾ അത്രയ്ക്കധികം പഴക്കമായിട്ടില്ല, പുസ്തകം അച്ചടിച്ചു ഇറങ്ങിയിട്ട് എന്ന് മനസ്സിലായി. 'ഓറിയോൺ' പബ്ലിഷേഴ്സ് ആണ് ഇറക്കിയിരിയ്ക്കുന്നതു.

ഫ്രിയോന  കാംബെൽ എന്ന ഇരുപത്തിരണ്ടുകാരിയായ ഇംഗ്ളീഷ്കാരിയുടെ ആഫ്രിക്കൻ വനാന്തരങ്ങളിൽക്കൂടിയുള്ള, കേപ്ടൗൺ - ൽ നിന്നും തുടങ്ങി മൊറോക്കോ വിലെ ടാൻജെയെര്സ് വരെ യുള്ള, പതിനായിരത്തോളം നാഴിക ദൂരം നടന്നു താണ്ടിയതിന്റെ യാത്രാ വിവരണമാണ്  On foot through Africa എന്ന ഈ പുസ്തകത്തിൽ. പുസ്തകത്തിനേപ്പറ്റി പറയും മുൻപ് രണ്ടു വാക്കു ഫ്‌യോനയെപ്പറ്റി എഴുതട്ടേ ....

1967 -ൽ ഇംഗ്ലണ്ടിലെ ഡെവോൺ-ൽ റോയൽ നേവി കുടുംബത്തിൽ ആണ് ഫ്‌യൊന ജനിച്ചത്.
16 -ആം വയസ്സിൽ ആദ്യമായി സ്വന്തം രാജ്യത്തു 49 ദിവസം നടന്നു. ഒരു ദിവസം ശരാശരി 20 -25 കി.മീ ദൂരം, ആഴ്ചയിൽ 6 ദിവസം നടത്തം. അങ്ങിനെ 25, 000 പൗണ്ട് ശേഖരിച്ച് കാൻസർ ഹോസ്പിറ്റലിന് നൽകി. ഈ യാത്രാച്ചെലവ് വഹിയ്ക്കാൻ വിവിധ കമ്പനികൾ സഹായം നൽകിയിരുന്നു.

പിന്നീട് 18 -ആം വയസ്സിൽ ന്യൂയോർക് സിറ്റി മുതൽ ലോസാഞ്ചൽസ് വരെനടന്നു.
21 -ആം വയസ്സിൽ ആസ്‌ട്രേലിയയിൽ  സിഡ്‌നി മുതൽ പെർത്  വരെയുള്ള 3200 നാഴിക 95  ദിവസം കൊണ്ട് ദിവസേന ഏകദേശം 50 നാഴിക നടന്നു  പൂർത്തിയാക്കി. യാത്രാച്ചെലവ് വഹിയ്ക്കാൻ ആളില്ലാതിരുന്നത് കൊണ്ട് പലപ്പോഴും 80 കി.മീ ദൂരം വീതം അവർക്കു നടക്കേണ്ടി വന്നു.
ആസ്‌ത്രേലിയയിൽക്കൂടിയുള്ള യാത്രയെപ്പറ്റി അവരുടെ The feet of clay എന്ന പുസ്തകത്തിൽ വായിക്കാം.

ഫ്‌യോന അങ്ങിനെ ഒരു ദീർഘദൂര നടത്തക്കാരിയായി.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, കൂടുതൽ ദൂരം കാൽനടയായി നടന്ന സ്ത്രീ എന്ന ബഹുമതി, ഗിന്നസ് വേൾഡ് റെക്കാർഡ് അവർക്കണ്ട്. 11 വര്ഷം കൊണ്ട് 32 ,ooo കി.മീറ്റർ ദൂരം അവർ നടന്നു തീർത്തു.1,80,ooo പൗണ്ട്- ൽ അധികം തുക ധർമ്മസ്ഥാപനങ്ങൾക്കായി സ്വരൂപിക്കുകയും ചെയ്തു.
നാല് വന്കരകളിലായി പതിനായിരക്കണക്കിന് കി.മീ ആണ് അവർ നടന്നത്. ഒരു സ്ത്രീ എന്ന നിലയിൽ ഈ ഉദ്യമത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

നാമാവശേഷമായിക്കൊണ്ടിരിയ്ക്കുന്ന ഗോത്രങ്ങളെ സംരക്ഷിയ്ക്കുന്ന സംഘടനയാണ് Survival International. തന്റെ യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ നിരവധി വനവാസികൾ, വേട്ടയാടി ജീവിക്കുന്നവർ, ഗോത്രവർഗ്ഗക്കാർ, പിഗ്മികൾ, ബുഷ്‌മെൻ, നോർത്ത് അമേരിക്കയിലെ ഇന്ത്യക്കാർ   തുടങ്ങിയവർക്കു വേണ്ടി ഈ സംഘടന വഴി എന്തെങ്കിലും ചെയ്യണമെന്നവർ  ആഗ്രഹിച്ചു.   .

1991,ഏപ്രിൽ -2-നു അവരുടെ സുപ്രധാനമായ നടത്തം, അതിസാഹസികമായതു -- കേപ്പ് ടൗണിലെ വമ്പിച്ച ജനാവലിയുടെ ആശംസകളോടെ ആരംഭിച്ചു. ആഫ്രിക്കയുടെ നെടുകെ പതിനായിരക്കണക്കിന് കി.മീ ദൂരം വടക്കു പടിഞ്ഞാറുള്ള Tanger വരെ അവർ നടന്നു.
കൂടെ വാഹനത്തിൽ സഹായികൾ ഉണ്ടായിരുന്നെങ്കിലും ഭൂമിയിലേക്കും വെച്ച് അതി ദുര്ഘടവും, അത്യപകടവുമായ പ്രദേശത്തുകൂടെ യുള്ളതായിരുന്നൂ, ഈ യാത്ര. അപകടത്തിന്റെ തീവ്രത അറിഞ്ഞു കൊണ്ട് തന്നെയാണ് ഫ്‌യൊന ഈ യാത്രയ്ക്ക് മുതിർന്നത്
മനുഷ്യവാസ മില്ലാത്ത പ്രദേശങ്ങൾ, വന്യ മൃഗങ്ങൾ ഉള്ള കാടുകൾ , വന്യമൃഗങ്ങളെക്കാൾ ക്രൂരമായ മനുഷ്യ രാക്ഷസർ, പിഗ്മികൾ, ബുഷ്‌മെൻ, കൊള്ളയും, കൊലയും ചെയ്യന്നവർ, തട്ടിപ്പറിക്കാർ, ഗുണ്ടകൾ, മനുഷ്യരെത്തന്നെ ഭക്ഷിയ്ക്കുന്നവർ, കൂടാതെ 'ബുഷ് ഫയർ', ഊക്കൻ പാമ്പുകൾ, ഇരമ്പി പിന്നാലെ കൂടുന്ന ഈച്ചകൾ, പ്രാണികൾ..........വഴിയിൽ എവിടെയൊക്കെ ആരൊക്കെ പതിയിരുന്ന് ആക്രമിയ്ക്കുമെന്ന് മുൻകൂട്ടി അറിയുകയുമില്ല.
എല്ലാ വരും വരായ്കകൾ മുൻകൂട്ടി കണ്ടു അവർ സ്വയം സമാധാനിപ്പിച്ചു-
You are going for a walk. Don' t get frightened
വ്യത്യസ്തമായ ജീവിതരീതിയായിരുന്നു, ഫ്‌യൊനക്കു ചെറുപ്പം മുതൽ. കുടുംബ പാരമ്പര്യം അതിനു നല്ല സഹായമായി.
വിവിധ മേഖലകളിൽ പണിയെടുത്തു ശാരീരികമായും, മാനസികമായും നല്ല കരുത്തു ആർജ്ജിച്ചു. തൂപ്പുപണി മുതൽ ഹോളിവുഡിലെ തിരക്കഥ എഴുത്തു വരെ അവർ ചെയ്തു പോന്നു.
ഫ്‌യൊനയുടെ വാക്കുകൾ-
Never to think of the end of the day
Never to think of the end of journey.

എല്ലാ മുന്കരുതലുകളുമായിട്ടാണ് ഫ്‌യൊന യാത്ര തുടങ്ങുന്നത്. വഴി നീളെയുള്ള ദുര്ഘടങ്ങളെ നേരിടാനുള്ള മരുന്നുകൾ,ആയുധങ്ങൾ, ഭക്ഷണം,വെള്ളം, രാഷ്ട്രീയ സുരക്ഷ........
എത്രയൊക്കെ സന്നാഹങ്ങളുണ്ടായാലും ആഫ്രിക്കൻ വനാന്തരങ്ങളിക്കൂട്ടിയുള്ള യാത്ര സ്വന്തം ജീവന് തന്നെ അപകടകരമാണെന്നതിനു യാതൊരു സംശയവുമില്ല.
.........അവസാനിയ്ക്കുന്നില്ല.......

###########################################################################


ഫിയൊന ക്യാമ്പെൽ .....തുടർച്ച...

കേപ്പ് ടൌൺ-ൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ കൽഹാരി മരുഭൂമി കടക്കാൻ 
വേണ്ടത്ര സജ്ജീകരണങ്ങൾ കരുതിയിരുന്നു. ലാൻഡ്‌റോവറിൽ ധാരാളം വെള്ളവും,ഇന്ധനവും, ഭക്ഷണവും നാല് ദിവസത്തേക്ക് ആവശ്യമുള്ളത് സൂക്ഷിച്ചിരുന്നു.
നടക്കുന്നതിനിടയിൽ താളത്തിൽ ഓടുന്ന ഓസ്ട്രിച്ചുകൾ, ലോകത്തിലേക്കും വെച്ച് ഏറ്റവും വലുപ്പമുള്ള പറക്കുന്ന പക്ഷികളായ കൊരി ബസ്റ്റാർഡുകൾ, 6 അടി യിലധികം നീളമുള്ള തവിട്ടും, വെള്ളി നിറവുമുള്ള പാമ്പുകൾ, തുപ്പുന്ന പാമ്പുകൾ, സാവന്നയിൽക്കാണുന്ന പ്രതേകതരം പാമ്പുകൾ, ഒരു ഹിപ്പോവിനെ മറയ്ക്കാൻ പറ്റുന്നത്ര ഊക്കൻ മരങ്ങൾ, മനോഹരമായ സൂര്യാസ്തമനം....ഇതൊക്കെ കണ്ടു ഉപ്പുപൊടിയിലൂടെ നടന്നു നീങ്ങി.

നൈജീരിയ, അംഗോറ, സൈർ, സിംബാവ്‌ബെ (വിക്ടോറിയ വെള്ളച്ചാട്ടം), ബോട്സ്വാന .......വഴിനീളെ വന്യജീവിതം കണ്ടു നീങ്ങുമ്പോൾ ആകുലപ്പെട്ടു. മയങ്ങിക്കിടക്കുന്ന വന്യമൃഗങ്ങൾ.....സന്ദർശകർക്കായി ഒരുക്കിയ വന്യമായ കാഴ്ച!!മൃഗങ്ങളുടെ കൂടെ നിന്ന് ഇരുന്നും കിടന്നും ഫോട്ടോ എടുക്കാം.

പലപ്പോഴും വഴിയിൽ പുല്ലുകളും വിത്തുകൾ കൊണ്ട് സോക്സ് നിറഞ്ഞു. നാല്ഭാഗത്തു നിന്നും ഓടിക്കൂടുന്ന ഈച്ചകൾ....നേരിയ ഈർപ്പം അവയെ ആകര്ഷിയ്ക്കും. ശരീരത്തിലെ നനവ് പോലും...
വഴിയിൽ തങ്ങിയ സ്ഥലത്തെ ഗ്രാമത്തിലുള്ളവർ അവരുടെ ചരിത്ര കഥകൾ പറഞ്ഞുകൊണ്ടിരുന്നു. കെന്നെത് കൗണ്ടയെപ്പോലുള്ളവർ സമ്പന്നരായതിന്റെ രഹസ്യവും മറ്റും ഫ്‌യോണയുമായി പങ്കുവെച്ചു.
ഏകദേശം ഒരു നാഴിക ദൂരത്തോളം Tse tse ഈച്ചകൾ പിന്തുടർന്നു. അവയെ പിന്തിരിപ്പിക്കാൻ സ്പ്രൈ ഉപയോഗിച്ചെങ്കിലും കണ്ണും മുഖവുമെല്ലാം കുത്തു കിട്ടി തടിച്ചു വീർത്തു.
തൊപ്പിയിൽനിന്ന് തൂങ്ങി നിൽക്കുന്ന വല പലപ്പോഴും കാഴ്ചകൾ മറച്ചു. ഒറ്റയാൻ സിംഹം കാട്ടിലെ വഴിയിൽ അലഞ്ഞു നടക്കുന്നുനടക്കുന്നു എന്ന വാർത്തയും അറിഞ്ഞു. കഫ്യൂനാഷണൽ പാർക്കിനടുത്തുകൂടെ പോകവേ ചുറ്റും മൂളി പറക്കുന്ന ഈച്ചകൾ . ചെറിയ നനവ് കണ്ടാൽ അവിടെ പറ്റിക്കൂടും. ശരീരത്തിൽ കേറിയാൽ എവിടെയെങ്കിലും പറ്റിയിരുന്നു മുട്ടയിടും.
കൂടാതെ കത്തിക്കൊണ്ടിരിയ്ക്കുന്ന പൊന്തക്കാടുകൾ, തീയിന്റെ ചൂടും,പുകമറയും, ഈച്ചകളും. ഈച്ചകളുള്ള സ്ഥലത്തു ജനവാസം ഉണ്ടാകില്ല. ജീവനും കൊണ്ട് ഓടേണ്ടി വന്ന നിമിഷങ്ങൾ........
പലപ്പോഴും കരുതൽ വാഹനം വളരെ ദൂരെയാകും.
ജനവാസമുള്ളിടത്തു വിദ്യാഭ്യാസമുള്ളവരെ കണ്ടുകിട്ടിയാൽ നൂറു ചോദ്യങ്ങ്ളാണ്. അദ്ധ്യാപകരെയും കുട്ടികളെയും കണ്ടാൽ അവരും അങ്ങിനെ..ഏതു രാഷ്ട്രീയ പാർട്ടി, എന്തിനു, എങ്ങോട്ടു നടക്കുന്നു...തുടങ്ങി..കുട്ടികൾക്ക് ബാഗ് തുറന്നു കാണണം
നടത്തത്തിന്നിടയിൽ എങ്ങിനെ എവിടെ നിന്ന് ആപത്തു ഏതു രൂപത്തിൽ എത്തിപ്പെടുമെന്നു പറയാൻ വയ്യ.

പെട്ടെന്ന് ഒരു ട്രക്ക് അടുത്തു കൊണ്ട് വന്നു നിർത്തി മുടി പിടിച്ചു വണ്ടിയിൽ കയറ്റി. എന്തിനു വന്നു ? എങ്ങോട്ടു പോകുന്നു?
.വെള്ളക്കാരെ കണ്ടാൽ ശത്രുതയോടെ നോക്കുന്നവർ. കൊല്ലാനും മടിയില്ലാത്തവർ. കൂടെയുള്ള വാഹനം എത്തിയതിനാൽ രക്ഷപ്പെട്ടു.

സാംബിയയിൽ പട്ടാളക്കാരെ എല്ലാവരും ഭയന്നിരുന്നു. അവയുടെ ദൃഷ്ടിയിൽ പെടാതെ നടന്നുപോകാൻ ഫ്‌യൊന ശ്രദ്ധിച്ചു. എന്നിട്ടും അവരുടെ മുന്നിൽ പെട്ടു. 
ബലാൽക്കാരവും,പിടിച്ചു പറിയും, കൊലയുമൊക്കെ ശീലമാക്കിയവർ. കഴുത്തിൽ കത്തി വെച്ച അവരോട് മനോഹരമായ ഈ രാജ്യം കാണാൻ വന്നതാണെന്ന് പറഞ്ഞു. ഭർത്താവു മുന്നിൽ പോയിട്ടുണ്ടെന്നും പോകാൻ വിടണമെന്നും പറഞ്ഞു. .
ലാൻഡ്‌റോവിലെ ഡ്രൈവറെയും സഹായിയെയും  പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ നിരത്തിവെച്ച തോക്കുകളും വെടിയുണ്ടകളും .....പെട്ടെന്ന് യാത്രയ്ക്കിടയിൽ സോൾവെസി യിൽ വെച്ച പരിചയപ്പെട്ട govt അക്കൗണ്ടന്റ്-ന്റെ പേര് ഓർമ്മ വന്നു.
പൊലീസിന് സ്വീകാര്യനായ വ്യക്തി ആയതിനാൽ അന്നേക്കു മാത്രം കസ്റ്റഡിയിൽ എടുത്തു വിട്ടു.


നടത്തത്ത്ന്റെ 106 -ആം ദിവസമാണ് സൈർ -ന്റെ അതിർത്തിയിൽ എത്തിയത്.  ഛർദിച്ചവശയായതിനാൽ  
അവിടെ തങ്ങേണ്ടി വന്നു.
യാത്രയ്ക്കിടയിൽ മിക്കദിവസങ്ങളിലും മിഷനറികളുടെ സങ്കേതത്തിലാണ് രാത്രി കഴിച്ചുകൂട്ടിയിരുന്നത്.
സുരക്ഷിതയായി വലകൾക്കുള്ളിലാണ് കിടന്നുറങ്ങിയിരുന്നത് എങ്കിലും ശരീരത്തിൽ ഈച്ചകളാലും മറ്റും ഉണ്ടായ വ്രണങ്ങൾ ധാരാളമുണ്ടായിരുന്നു.

സൈർ-ലെ പ്രധാന മാർകറ്റ് സെന്റർ ആയ Kisangani എന്ന പ്രദേശത്ത്  ലഹള പൊട്ടിപ്പുറപ്പെട്ടത് യാത്രക്ക് വിഘാതമായി. 106 -ആമത്തെ ദിവസമാണ് അവർ സൈർ-ൽ എത്തിയത്.
കൂടാതെ നൈജർ -അൾജീരിയ അതിർത്തികൾ അടയ്ക്കുകയും ചെയ്തു. ആഭ്യന്തരലഹളകൾ അങ്ങിങ്ങായി പൊട്ടിമുളച്ചുതുടങ്ങി. അല്ലെങ്കിൽത്തന്നെ കലുഷിതമായ പ്രദേശം. ബസ്സുകളിലെ യാത്രക്കാരെ കൊള്ളയടിക്കലും മറ്റും സ്ഥിരം പതിവായുള്ള പ്രദേശങ്ങൾ.
മരുന്നുകളും മറ്റും വിറ്റ് വന്നിരുന്ന ഗോത്രവർഗ്ഗക്കാർ, പിഗ്മികൾ എന്നിവർക്കിടയിലും സംഘർഷം.

ഒടുവിൽ താൽക്കാലികമായി യാത്ര നിർത്തിവെച്ചു അവർ സ്വദേശത്തേക്കു മടങ്ങി.


അഞ്ചാറു മാസത്തിനു ശേഷം അവർ നിർത്തിവെച്ച സ്ഥലത്തു നിന്നും വീണ്ടും നടപ്പു തുടങ്ങി. ആരോഗ്യപരമായ കാരണങ്ങളും അവരുടെ യാത്രയെ ബാധിച്ചു.
ഒടുവിൽ 1993 സെപ്റ്റംബറിൽ ൽ മൊറോക്കോവിൽ എത്തി വീണ്ടും നടത്തം ആരംഭിച്ചു. നാനൂറു നാഴിക വിസ്താരമുള്ള ഖനികളുള്ള പ്രദേശങ്ങളിൽക്കൂടെ ഓരോ ദിവസവും 30 നാഴിക വെച്ച് നടന്നു.
കൊള്ളക്കാരും പിടിച്ചു പറിക്കാരും, തീപ്പൊന്തകൾ, സിംഹങ്ങൾ, പിഗ്മികൾ, മനുഷ്യമാംസം കഴിയ്ക്കുന്നവർ .....ഇത്യാദി ഭീകരത നിറഞ്ഞ സ്ഥലത്തുകൂടിയാണ് അവർ കടന്നുപോയത്.

16,000 ലധികം കി.മീ നടന്നു ഒടുവിൽ Tanger -ൽ വിജയ ശ്രീ ലാളിതയായി എത്തിച്ചേർന്നു.
ലോകത്തിലെ മനോഹരമായ ഭൂപ്രദേശം. അത്രത്തോളം ഭയാനകമാർന്നതും !!
പലേ കാഴ്ചകളും അവർക്കു കാമറയിൽ ആക്കാൻ സാധിച്ചില്ല. മനുഷ്യരും, പ്രകൃതിയും എപ്പോൾ വേണമെങ്കിലും പ്രതികൂലമാകാം, അല്ലെങ്കിൽ സദാ മുഖം തിരിച്ചു കാണിക്കുന്ന പ്രകൃതിയും, മനുഷ്യരും !
നിഗൂഢത നിറഞ്ഞ മനോജ്ഞമായ പ്രദേശം !!
വഴി നീളെയുള്ള ഗോത്ര ജീവിതവും, ഭാഷയിലും വേഷത്തിലും പെരുമാറ്റത്തിലും ഉള്ള വൈരുദ്ധ്യവും !   
നശിച്ചുപോകുന്ന തനതായ ഗോത്രസംസ്‌ക്കാരങ്ങൾ, അതേപോലെ പുരോഗമനത്തിന്റെ പേരിൽ സ്വാഭാവികതയും, സൗന്ദര്യവും നശിച്ചു പോകുന്ന പ്രകൃതി !

ലോകത്തെമ്പാടുമുള്ള ഗോത്രവർഗരക്ഷയെക്കുറിച്ചു വേവലാതിപ്പെടുന്ന, നിലനിൽപ്പിനായി പ്രചാരണം നടത്തുന്ന, പ്രവർത്തിയ്ക്കുന്ന Survival International നു വേണ്ടിയായിരുന്നൂ, ഫ്‌യോണ ക്യാമ്പ്ബെൽ ആഫ്രിക്കൻ യാത്ര നടത്തിയത്.

ഗോത്രവർഗ്ഗക്കാർ ആഫ്രിക്കയിൽ പലയിടത്തും നിഷ്ടുരമായി വധിക്കപ്പെട്ടിട്ടുണ്ട്.
അവരുടെ സംസ്ക്കാരം നശിക്കപ്പെട്ടിട്ടുണ്ട്
മനുഷ്യാവകാശ ധ്വംസനം വളരെയേറെ നടന്നിട്ടുണ്ട്.
അവർക്കു അവരുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്.
അവരുടെ പ്രകൃതിയെ നശിപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള വർഗ്ഗനാശം വരുന്ന ഗോത്രസമൂഹം, പ്രകൃതി എന്നിവയുടെ സംരക്ഷണത്തിനായി Raleigh ഇന്റർനാഷണൽ-ഉം പ്രവർത്തിയ്ക്കുന്നു.

ആഫ്രിക്കക്കു ശേഷം അവർ നടത്തിയ യാത്രകളാണ് The whole story എന്ന പുസ്തകത്തിൽ.
.

ഇന്ന് ഫിയോന കാമ്പെല്‍ നടത്തുന്ന Wild Food Walk ന്റെ പ്രധാന ഉദ്ദേശം ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ കാടുകളിൽ വസിച്ചിരുന്നവരുടെ, ആദിമമനുഷ്യരുടെ, വേട്ടയാടി ഭക്ഷണം കഴിച്ചിരുന്നവരുടെ, ബുഷ്‌മെൻ, പിഗ്മികൾ തുടങ്ങിയവരുടെ ഭക്ഷണരീതിയിലേക്ക് ഒരു എത്തിനോട്ടം---അതനുഭവിച്ചറിയുക...
എവിടെവെച്ചാണ്,എങ്ങിനെയാണ്, അല്ലെങ്കിൽ എപ്പോളാണ് മനുഷ്യന്റെ ജീവിതരീതികളിൽ ഇത്ര ഭയാനകമായ മാറ്റം വന്നത്? വേർപിരിവ് സംഭവിച്ചത് ?

ആസ്‌ത്രേലിയയിലെ യാത്രാ കഴിഞ്ഞപ്പോളാണ് തീവ്രമായ ഈ ചിന്ത അവർക്കുണ്ടായത്.
അതിന്റെ അന്വേഷണത്തിലാണ് അവരിപ്പോൾ..

"വൈൽഡ് ഫുഡ് വാക്".

I realized that I have found what the west is always looking for--but can never find.

----Fyona Campbell.

                                                            ***********************************

Saturday, 23 August 2025

പ്രതികരണം ---പരിസ്ഥിതി(മാര്പാപ്പ)

പരിസ്ഥിതി 

2015, may 
''ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
.......................................
.........................................."
പരിസ്ഥിതി പ്രേമികള്‍ ഈണത്തില്‍ പാടിയപ്പോള്‍,കേട്ടുനിന്നവരില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ആ ചിന്ത ഉയര്‍ന്നു- ഈ പ്രകൃതി എന്റെ അമ്മയാണ്.അമ്മ എനിക്ക് എല്ലാം തന്നു. പകരം ഞാന്‍ ചെയ്യുന്നതോ?
"ദൈവം എല്ലാം ക്ഷമിയ്ക്കും.നമ്മള്‍ ചിലപ്പോഴൊക്കെ ക്ഷമിയ്ക്കും.പക്ഷേ, സൃഷ്ടിയെ, പ്രകൃതിയെ പീഡിപ്പിച്ചാല്‍ അവള്‍ ഒരിക്കലും പൊറുക്കില്ല."_ഈ വാക്കുകള്‍ സംപൂജ്യനായ ഫ്രാന്‍സിസ് മര്‍പ്പാപ്പയുടെതാണ്."
"കാതുള്ളവര്‍ കേള്‍ക്കട്ടെ ",ഈ തലക്കെട്ടില്‍ ഇന്നത്തെ പത്രത്തില്‍ ശ്രീമതി സുഗതകുമാരി എഴുതി--സര്‍വനാശത്തിലേയ്ക്ക് നീങ്ങുന്ന ഭൂമിയുടെ രക്ഷയ്ക്കായി മാര്‍പ്പാപ്പയുടെ വാക്കുകള്‍ കാതോര്‍ക്കുവിന്‍.
കഴിഞ്ഞ ൫൦ (50)വര്‍ഷക്കാലമായി പല മാര്‍പ്പപ്പമാരും ഈ മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിയ്ക്കപ്പെട്ടിട്ടില്ല..ടീച്ചറുടെ തന്നെ വരികള്‍...കൈനീട്ടിയാല്‍ കിളികള്‍ പറന്നു വന്നിരിയ്ക്കുന്ന, പൂക്കളുടെ മുഖത്തു നോക്കി ആനന്ദാശ്രു പൊഴിയ്ക്കുന്ന, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും കണ്ണീര്‍ കൊണ്ട് സദാ നനഞ്ഞ കവില്‍ത്തടമുള്ള, ചുണ്ടുകളില്‍ ദൈവത്തിന്റെ മുഖം കാണുന്ന സമയത്തെ പുഞ്ചിരിയോടുകൂടിയ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ശിഷ്യന്‍ വിശിഷ്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളില്‍ പ്രകൃതിയുടെ ദുരിതവേദന മാറ്റൊലിക്കൊള്ളുന്നതില്‍ അത്ഭുതമീല്ല.
മാര്‍പ്പപ്പയുടെ വരികള്‍ ശ്രദ്ധിയ്ക്കുക."ഭൂമിയുടെ യജമാനന്മാരും, ഉടമസ്ഥരും നമ്മളാ ണെന്നാണ് നമ്മുടെ ഭാവം. ഭൂമിയെ എന്തും ചെയ്യാം, കൊള്ളയടിയ്ക്കാം........നമ്മിലുള്ള ക്രൂരതയാണ് മണ്ണിനെയും വെള്ളത്തെയും,സര്‍വജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയ്ക്ക് ഭാരമേറുന്നു. ആണവാവശിഷ്ടങ്ങള്‍ വരെയുള്ള കഠിനമായ അഴുക്കുകള്‍ ചുമക്കാനാവാതെ അവള്‍ കരയുകയാണ്. ഈ മണ്ണാണ് നമ്മുടെ ശരീരമെന്നു നാം മറന്നു പോകുന്നല്ലോ .ഈ വായുവാണ് നാം ശ്വസിക്കുന്നതെന്നും, ഈ വെള്ളമാണ് നാ കുടിയ്ക്കുന്നതെന്നും നാം മറക്കുന്നല്ലോ. .....ആയിരക്കണക്കിന് സസ്യ-ജന്തു വര്‍ഗ്ഗങ്ങള്‍ കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുകയാeണ്. ദൃശ്യങ്ങളും,അദൃശ്യങ്ങളുമായ കോടിക്കണക്കിനു ജീവികളാണ് ഭൂമിയിലെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. കടലുകള്‍ മലിനമായിക്കഴിഞ്ഞു, സമുദ്രത്തിന്റെ അടിത്തട്ടുകള്‍ ശവക്കല്ലറകളായി മാറിത്തുടങ്ങി....
........ശാസ്ത്ര പുരോഗതി മനുഷ്യരെ അതിശക്തരാക്കി തീര്‍ത്തിരിയ്ക്കുന്നു. പക്ഷെ, അത് നമുക്ക് അമിതാധികാരവും, സുഖഭോഗതൃഷ്ണയുമാണ് നല്കിയിരിയ്ക്കുന്നത്..........
ഇനിയെങ്കിലും നമ്മുടെ കണ്ണുകള്‍ തുറന്നില്ലെങ്കില്‍...........

വായന :_ ടി കെ ജയന്തന്‍

 june 11, 2019 


'കാവ്യം വായിച്ചു മിഴിനീര് വീണു എന്ന് പറഞ്ഞാൽ അത് രണ്ടാംതരം ആണെന്ന് ചിലർ പറഞ്ഞേക്കും. എങ്കിലും എനിയ്ക്കു പരാതിയില്ല.'
---ശ്രീ എം കൃഷ്ണൻ നായർ 'കലാകൗമുദി' യിൽ (1989) 'സാഹിത്യവാരഫല' ത്തിൽ ഇങ്ങനെ കുറിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. ടീ കെ ജയന്തന്റെ 'ഉൽക്കരച്ചിൽ' എന്ന കവിത വായിച്ചതിന്റെ പ്രതികരണമായിരുന്നു അത്. 

ഒരു സമകാലീക ദുരന്തത്തെ സഹതാപത്തോടെ ആവിഷ്ക്കരിച്ചു. ഇതാണ് കാവ്യത്തിന്റെ സവിശേഷത. ഇതിനാകെ ഒരു 'മോറൽ അർജൻസി' യുണ്ട്. ശ്രീ കൃഷ്ണൻ നായർ കൂട്ടിച്ചേർത്തു. അത് നമ്മെ ചിന്തിപ്പിയ്ക്കുന്നു, വികാരങ്ങളിലേയ്ക്ക് എറിയുന്നു.

ആദ്യമായാണ് ശ്രീ .ടീ .കെ ജയന്തന്റെ കവിതകൾ എന്റെ ശ്രദ്ധയിൽ പെടുന്നത്. ശ്രീ കൃഷ്ണൻ നായരുടെ കണ്ണുകൾ ഈറനണിയിച്ച കവിതതന്നെ എടുത്തു വായിച്ചു.
'ഉൾക്കരച്ചിൽ'--
ബാങ്ക് ആഫീസറുടെ മുന്നിലേയ്ക്ക് അല്പം ഭയാശങ്കകളോടെ കടന്നുവരുന്ന ഗ്രാമീണ വൃദ്ധൻ, പിന്നിൽ മറഞ്ഞു പതുങ്ങി നടക്കുന്ന യുവതി. 
. ശുഭ്രവേഷധാരി. മുല്ലപ്പൂ തോൽക്കുന്ന വിശുദ്ധിയുള്ള തലമുടി.  മേശയുടെ മുന്നിലെത്തി 5000 രൂപയുടെ കെട്ട് മുന്നിൽ വെച്ച് മകളുടെ പേരിലിടാൻ അപേക്ഷിയ്ക്കുന്നു. മാസാമാസം പലിശ കൂടെയുള്ള മകൾക്കു ലഭ്യമാകണം .

ഫോറം പൂരിപ്പിയ്ക്കുന്നതിനിടയിൽ അവരോട് പറഞ്ഞു, ഭർത്താവിന്റെ പേര് ചേർക്കുകയാണെങ്കിൽ പലിശക്കാശു അയാൾക്കും ഒപ്പിട്ടു വാങ്ങാം.

പെട്ടെന്ന് ഓഫീസർ എഴുത്തു നിർത്തി--

"............................
പട്ടാളക്കാരൻ, സമാധാന സേനയിൽ
കിട്ടി അശനിപോൽ കമ്പിവാർത്ത
അടിയന്തരാശ്വാസത്തുകയി.........
..................................................................
മുഴുവൻ പറഞ്ഞോ പിതാവ് വൃദ്ധൻ?

കേട്ടുഞാനെന്നാലും കേട്ടില്ലറിയാതെ
നോക്കി..............."

ഇടറിയ ശബ്ദത്തിൽ വൃദ്ധൻ പറഞ്ഞത് അർദ്ധബോധാവസ്ഥയിലാണ് കേട്ടത്. ഒരു നിമിഷം  ---- ഒഴിഞ്ഞ നെറ്റി, വാടിയ കഴുത്തു, വരണ്ട കണ്ണുകൾ.......രണ്ടാമതൊന്ന്  നോക്കാനായില്ല.

നിശ്ശബ്ദമായി തേങ്ങിയ മനസ്സ്. അനുജത്തീ, മാപ്പ് !

" മൂന്നു സന്ധ്യക്കും ഞാൻ റേഡിയോ വാർത്തകേ--
ട്ടാകെ രസിയ്ക്കും കളിവിനോദം
ഇപ്പോളറിയുന്നു യുദ്ധമെന്തെന്നയേ
കേൾക്കുന്നിഴപൊട്ടുമുൾക്കരച്ചിൽ."

യുദ്ധത്തിന്റെ തീവ്രത അപ്പോളാണ് അനുഭവപ്പെട്ടത്. അതുള്ളിലുണ്ടാക്കിയ കിടിലം--പൊട്ടിക്കരയുന്ന ഉൾമനസ്സ് !

അദ്ദേഹത്തിന്റെ കവിതാ സമാഹാരമാണ് 'കുടമാറ്റം'. ശ്രീ ഓ എൻ വി യാണ് അവതാരിക 
എഴുതിയിരിയ്ക്കുന്നത്. നചികേതസ്സു് , ഇല്ലത്തമ്മ തുടങ്ങി സമകാലീന വാരികകകളിൽ വന്ന മറ്റു കവിതകളും മനോഹരങ്ങളാണ്.

ഇംഗ്ളീഷിൽ കവിതകളെഴുതുന്ന ഇന്ത്യൻ കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന് സ്ഥാനം നേടാനായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
1990 ---ൽ അദ്ദേഹത്തിന്റെ കവിത തിരഞ്ഞെടുക്കപ്പെട്ടു.
'Best poems by 300 eminent poets from 60 countries ' -ല്‍ ഉള്‍പ്പെടാന്‍ സാധിച്ചു.

വീണ്ടും, 1991 ല്‍, 70 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും നല്ല 342 കവിതകളിലും അദ്ദേഹത്തിന്റെ കവിത സ്ഥാനം പിടിച്ചു. സ്വന്തം മലയാള കവിതകളിൽ ചിലത് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

better to be late
than never .....എന്ന് പറഞ്ഞപോലെ ഇപ്പോഴെങ്കിലും ഈ പ്രിതിഭാധനന്റെ കൃതികൾ വായിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം. 

ഈയിടെ ശതാഭിഷേകനായ ശ്രീ ടി.കെ. ജയന്തന്
(ജയന്തേട്ടന്) ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. ഇനിയും അദ്ദേഹത്തിന്റെ കൃതികൾ മലയാളത്തെയും, ആംഗലേയത്തെയും പുഷ്ടിപ്പെടുത്തട്ടെ എന്നാശംസിയ്ക്കുന്നു. 

സ്നേഹബഹുമാനങ്ങളോടെ..........

(അദ്ദേഹത്തിന്റെ അനുജത്തിയാണ് മുഖപുസ്തകത്തിലുള്ള പലർക്കും പരിചയമുള്ള കവയിത്രി, ഗിരിജ ചെമ്മങ്ങാട്)


june 11, 2019 

Tuesday, 19 August 2025

വായന --യജ്ഞം

 സ്പന്ദനങ്ങള്‍---വായന

(യജ്ഞം)
ജനുവരി 26, 2020

മുത്തശ്ശിക്കഥകള്‍ക്ക് എക്കാലത്തും നല്ല ശ്രോതാക്കളുണ്ടാകും എന്നത്  തീര്‍ച്ചതന്നെ.

സ്മാര്‍ത്തവിചാരവും, ഭ്രഷ്ടുമൊക്കെ മുത്തശ്ശിമാര്‍ പോലും കേട്ടുമറന്ന കഥകളായിത്തുടങ്ങി. അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതായി മാറി. കാലത്തിനൊപ്പം മാറ്റങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ ദുരന്തങ്ങള്‍ ഇല്ലാതാവുന്നില്ല. അതിന്റെ രീതി മാറുന്നു എന്ന് മാത്രം. അനുഭവങ്ങളുടെ വെളിച്ചത്തില്‍ എങ്ങിനെ അതിനെ നേരിടുന്നു എന്നതാണല്ലോ പ്രധാനം.

അനുഭവസ്ഥര്‍ പറഞ്ഞു കേട്ടും, വായിച്ചും, ദൃശ്യമാദ്ധ്യമങ്ങളിലൂടെയും  നാലുകെട്ടിന്നുള്ളില്‍ ഒതുങ്ങിപ്പോയിരുന്ന ദീനരോദനത്തിന്റെ അലയടികളും, കരിപുരണ്ട ജീവിതസംഭവങ്ങളും ഇടയ്ക്ക് പഴയ കാലത്തേയ്ക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു.
ഒരു നൂറ്റാണ്ട് മുന്‍പ്‌ നമ്മള്‍ എവിടെ നിന്നിരുന്നു എന്നനുസ്മരിപ്പിയ്ക്കുന്ന  നാഴികക്കല്ലുകളില്‍ ഒന്നാണ് ശ്രീമതി കെ.ബി ശ്രീദേവിയുടെ  ' യജ്ഞ ' മെന്ന  നോവല്‍. ജീവിതത്തിന്റെ‍ സുഗമമായ ഒഴുക്കിന്  ശാന്തിയും ആനന്ദവും അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ സഹായിക്കുന്ന ആചാരങ്ങളെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വളച്ചൊടിച്ച് അനാചാരങ്ങളാക്കി മാറ്റിയവരുടെ കാലഘട്ടത്തില്‍ ഓരോ നിമിഷവും മരിച്ചു ജീവിച്ചിരുന്നവരുടെ കഥ. ജീവിതം യജ്ഞകുണ്ഡത്തില്‍ ഹോമിക്കാന്‍ വിധിയ്ക്കപ്പെട്ടവരുടെ കഥ.

നമ്പൂതിരിമാര്‍ തങ്ങളുടെ ജന്മിത്തം, സമൂഹത്തിലെ മേല്‍ക്കോയ്മ, വേദാധികാരം എന്നിവയുടെയൊക്കെ ചുവട് പറ്റി അനാചാരങ്ങളിലേക്ക് കൂപ്പുകുത്തിയിരുന്ന ഒരു കാലം. പുരുഷമേധാവിത്വത്തിന്‍റെ പ്രാകൃതവശം ഏറ്റുവാങ്ങി നാലുകെട്ടെന്ന തടവറയില്‍ ജീവിതകാലം മുഴുവന്‍ നരകിക്കേണ്ടി വന്ന അന്തര്ജ്ജങ്ങളുടെയും, ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന മറ്റു കുടുംബാംഗങ്ങളുടെയും ദുഃഖപൂരിതമായ കഥയാണ്  ' യജ്ഞം'. 9 അദ്ധ്യായങ്ങളിലായി 150 ഓളം പജുകളില്‍ ഒതുക്കി എഴുത്തുകാരി മൂന്നു തലമുറകളുടെ സംഭവബഹുലമായ ജീവിതം കുറഞ്ഞ, സ്പഷ്ടമായ വാക്കുകളിലൂടെ നമ്മളില്‍ എത്തിച്ചിരിയ്ക്കുന്നു. വളരെ വലിയൊരു പ്രമേയം. കുറച്ചു വാചകങ്ങള്‍. പേരെടുത്തു ഓര്‍ക്കാവുന്ന കഥാപാത്രങ്ങള്‍. ഒരു വ്യക്തിയില്‍, ഒരു കുടുംബത്തില്‍, ഒരു സമൂഹത്തില്‍  മാത്രം ഒതുങ്ങാത്ത സംഭവവികാസങ്ങള്‍. എല്ലാം വളരെ ലളിതമായി എന്നാല്‍ ആഴത്തില്‍ മനസ്സില്‍ പതിയും വിധം ഈ പുസ്തകത്തില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. നോവലിലെ മൂന്നാം തലമുറ നവോത്ഥാന കാലഘട്ടത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നതോടെ കഥ  അവസാനിയ്ക്കുന്നു.

തനിയ്ക്കോ, കുടുംബത്തിനോ, സമൂഹത്തിനോ നാശമല്ലാതെ ഗുണം തീരെ ചെയ്യാത്ത ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ ജീവിക്കുന്നവരെ, മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും അനാചാരങ്ങളെ തുടച്ചു മാറ്റി ജീവിതസരണിയെ ശാന്തമായി ഒഴുകാന്‍ അനുവദിയ്ക്കുകയും ചെയ്യാത്തവരെ  സംസ്ക്കാരമുള്ളവര്‍ എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അങ്ങിനെയുള്ള കുടുംബത്തിലേക്ക് കാലെടുത്ത വെച്ച നങ്ങേമ എന്ന കഥാപാത്രം രണ്ടാം തലമുറയെ പ്രതിനിധാനം ചെയ്യുന്നു. വളരെ മാന്യമായ ഉയര്‍ന്ന ചിന്തകളുള്ളവള്‍. സാഹചര്യങ്ങള്‍  കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കാന്‍ മിടുക്കി. അനുയോജ്യനായ, ഉത്തമനായ, ഭര്‍ത്താവിന്‍റെ കൂടെ സന്തുഷ്ടയായി ജീവിക്കാന്‍ തുടങ്ങവേ, ജീവിതം ആകെ തകിടം മറിയുന്നു..

നാലുകെട്ടിനോടുള്ള പ്രതികാരമെന്നോണം, പിഴച്ചുപോയ അന്തര്‍ജ്ജനം നങ്ങേമയുടെ കുഞ്ഞുക്കുട്ടനെക്കൂടി കെണിയില്‍പ്പെടുത്തി. താന്‍ വശീകരിച്ചു വരുത്തിയവരുടെയും, തന്‍റെ വലയില്‍ വീഴാത്തവരെയും അവള്‍ സ്മാര്‍ത്തവിചാരം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ്ല്‍പ്പെടുത്തി. തന്‍റെ വിധിയോട്, തന്നെ മരണം വരെ തടവറയിലിട്ട് ഉപദ്രവിയ്ക്കാന്‍ പോകുന്ന ബന്ധു ജനങ്ങളോട്, കാഴ്ച്ചക്കാരായ സമൂഹത്തിനോട് അവര്‍ കൂസലില്ലാതെ പൊരുതുകയാണ്. അല്ലെങ്കിൽ പക തീർക്കുകയാണ്.

നോവലിലെ ശക്തരായ രണ്ടു കഥാപാത്രങ്ങള്‍ ( രണ്ടല്ല, മൂന്ന് എന്ന് തന്നെ പറയണം.) സ്ത്രീകള്‍ തന്നെ എന്നത് ശ്രദ്ധേയമാണ്. സാഹചര്യങ്ങള്‍ സമ്മാനിച്ച വ്യത്യസ്ത അവസ്ഥാ വിശേഷങ്ങളില്‍ക്കൂടി കടന്നുപോകേണ്ടി വന്നവര്‍. ഏതു ശരി ഏതു തെറ്റ് എന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ സമൂഹത്തിന് അല്ലെങ്കില്‍  വായനക്കാര്‍ക്ക് അത്ര എളുപ്പത്തില്‍ സാദ്ധ്യമല്ല. രണ്ടു വിധത്തിലാണ് രണ്ടു പേരുടെയും ജീവിതത്തിനോടുള്ള / സമൂഹത്തിനോടുള്ള സമീപനം അഥവാ പ്രതികരണം. അതും ഒരേ കാലഘട്ടത്തില്‍ ! ഒരു ഭാഗത്ത് സര്‍വംസഹയായ അന്തര്‍ജ്ജനം. മറുഭാഗത്ത്‌ സംഹാരരുദ്രയായ മറ്റൊരുവളും. അവനവന്റെ രീതിയില്‍ പൊരുത്തപ്പെട്ടും പയറ്റിയും മുന്നോട്ടു പോകുന്നവര്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിത്താണ് 
 ജീവിതം പോക്കുന്ന ആത്മാക്കള്‍......

ഭ്രഷ്ട് കല്‍പ്പിച്ചു നാടുകടത്തപ്പെട്ട കുഞ്ഞുക്കുട്ടന്‍, ഗര്‍ഭിണിയായ നങ്ങേമയോടും അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും അവസാനമായി യാത്രപറയുന്ന രംഗം ഹൃദയത്തെ ആഴത്തിൽ സ്പര്‍ശിക്കുന്നു. മകന്‍റെ വേര്‍പാടോടെ ശാരീരികവും മാനസികവുമായി രോഗിണിയായിത്തീര്‍ന്ന അമ്മ. ആ അമ്മയെ ശുശ്രൂഷിച്ചും, ഭ്രഷ്ടന്റെ മകളായതിനാല്‍ സ്പര്‍ശന വിലക്കുകളാൽ വേണ്ടപോലെ മകളെ താലോലിക്കാന്‍ സാധിയ്ക്കാത്തതിന്റെ ദുഃഖം സഹിച്ചും കുടുംബത്തിന് വേണ്ടി ശിഷ്ടജീവിതം നയിക്കുന്ന നങ്ങേമ. 

മകള്‍ സാവിത്രിയുടെ കളിക്കൂട്ടുകാര്‍ കുട്ടനും വലിയച്ഛനും മാത്രമായിരുന്നു. നങ്ങേമ ഒരാശ്വാസത്തോടെ നല്ലൊരു നാളെയുടെ  ശുഭപ്രതീക്ഷയില്‍ നാളുകള്‍ നീക്കുമ്പോള്‍ സാവിത്രി വലുതായി എന്നറിയുന്നു. അവള്‍  അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ ആ ദുഃഖ സത്യം അവള്‍ അറിയുന്നു, താന്‍  ഭ്രഷ്ടന്റെ മകളാണെന്ന്.  ഒരിക്കലും അച്ഛന്‍ തിരിച്ചുവരില്ലെന്ന അറിവ്, അമ്മയുടെ തീരാ സങ്കടം.....എല്ലാം സാവിത്രിയുടെ വിദ്വേഷത്തെ ആളിക്കത്തിച്ചു. ഇത് തിരിച്ചറിഞ്ഞ അമ്മ പ്രാര്‍ത്ഥിച്ചു,---- ഈ അഗ്നി പോഷണത്തിനായി ഭവിയ്ക്കട്ടെ .........

അച്ഛന്റെ യോഗ്യതകളെല്ലാം ലഭിച്ച മകളെക്കുറിച്ച്‌ സന്തോഷിക്കുകയും  വേവലാതിപ്പെടുകായും ചെയ്യുന്ന 'അമ്മ. ഓരോ ജീവിതത്തിനും അതിന്‍റേതായ ഗതിയുണ്ടെന്നു ആശ്വസിയ്ക്കുന്ന അമ്മ. കുന്തീദേവിയെപ്പോലെ എനിക്ക് ദുഃഖം തരണേ എന്ന് പ്രാര്‍ത്ഥിച്ച അമ്മ, എല്ലാം കൃഷ്ണനില്‍ സമര്‍പ്പിച്ചു കൊണ്ട് ആശ്വസിച്ചു -- എല്ലാം തികഞ്ഞ് ഈ ഭൂമിയില്‍ ആരും തന്നെ ഉണ്ടാകില്ലല്ലോ !
ഒടുവില്‍ ആ അമ്മ  അഭിലാഷങ്ങളെല്ലാം  ഉള്ളിലടക്കി  ഒരു നെയ്ത്തിരിപോലെ കത്തിത്തീര്‍ന്നു. 

വലിയച്ഛനെന്ന  സാത്വികനായ കുടുംബനാഥന്‍. അനാചാരങ്ങളെ തിരിച്ചറിയുമ്പോഴും നിസ്സഹായനായി നില്‍ക്കേണ്ടി വന്ന ഒരു സ്നേഹധനനായ മനുഷ്യന്‍. സാവിത്രിയേയും, നങ്ങേമയേയും കരുണയോടെ സംരക്ഷിച്ചു. കാരണവരായ അദ്ദേഹം അച്ഛന്റെ സ്ഥാനത്തു നിന്ന്  അനുഗ്രഹാശിസ്സുകളോടെ സാവിത്രിയെ കുട്ടന്റെ കയ്യില്‍ ഏൽപ്പിയ്ക്കുന്നു.

നോവല്‍ അവസാനിയ്ക്കുന്നത്  അച്ഛനെക്കുറിച്ച്  അമ്മ പറഞ്ഞ ഒരു വാചകം സാവിത്രി ഓര്‍മ്മിച്ചുകൊണ്ടാണ്.-----ആളുകള്‍ എന്തൊക്കെ പറഞ്ഞാലും  ഒരു കാര്യം വിശ്വസിയ്ക്കണം --- അച്ഛന്‍ ഒരു വലിയ ആളായിരുന്നു ....
 .

സ്മാര്‍ത്തവിചാരം, ഭ്രഷ്ട് എന്നീ പദങ്ങള്‍ പുതിയ തലമുറയ്ക്ക്  വിചിത്രങ്ങളാകാം. പഴയ തലമുറക്ക്  ഒരു വീണ്ടുവിചാരവുമില്ലാതെ അന്ധമായി തുടര്‍ന്നിരുന്ന ആ പദങ്ങള്‍ ഉദ്ദേശിയ്ക്കുന്ന ആചരണങ്ങള്‍ തനി കാടത്തമായും തോന്നിയേക്കാം. ഇന്ന് ഇങ്ങിനെ ആയതില്‍ ഇന്നലെയ്ക്കുള്ള പങ്കു വളരെ വലുത് തന്നെ. .
എന്തായാലും  പുതിയ തലമുറ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഉചിതമായ  പാതയില്‍ക്കൂടെ സഞ്ചരിയ്ക്കട്ടെ. ശാന്തിയും സമാധാനവും ആനന്ദവും വര്‍ണ്ണാഭമാക്കിയ പാതയില്‍ക്കൂടി ......

നാലര പതിറ്റാണ്ട് മുന്നേ പ്രസിദ്ധീകരിച്ച ഈ നോവലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ചരിത്രസംഭവം രേഖപ്പെടുത്തിയ ഈ നോവലിന് വേണ്ട അംഗീകാരം ലഭിച്ചിട്ടില്ലാ എന്നൊരു തോന്നല്‍. ഒരു പക്ഷെ, പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ സംഭവങ്ങളായത് കൊണ്ടായിരിയ്ക്കുമോ?

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോളാണ്‌ 'യജ്ഞം' എന്ന പുസ്തകം  കാണുന്നത്. ഒറ്റയിരിപ്പില്‍ ഇരുന്നു വായിച്ചു തീര്‍ത്തു. പിന്നീട് കാശിയിലായിരുന്നപ്പോള്‍,  ഗംഗയുടെ പടവുകളില്‍ ധ്യാനിച്ചിരിയ്ക്കുന്ന നരച്ച താടിയും, തലമുടിയുമുള്ള  ശുഭ്റ വസ്ത്രധാരിയായ ഒരു സന്യാസിയെ കണ്ടുമുട്ടണേ  എന്ന് പ്രാര്‍ത്ഥിച്ചു. ഓരോ സന്യാസിയേയും ശ്രദ്ധിച്ചു നോക്കി. ഒരു മലയാളി നമ്പൂതിരി ലുക്ക്‌ ഉണ്ടോ?  ( ഈ സന്യാസി ഒരു കഥാസൃഷ്ടി മാത്രമാണ് എന്ന് അംഗീകരിയ്ക്കാത്ത മനസ്സ് ! സാവിത്രിയും കുട്ടനും അച്ഛനെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ നങ്ങേമ കൂടെ ഉണ്ടാവണേ എന്നും ആഗ്രഹിച്ചിരുന്നു !!) 

ഗംഗയുടെ തീരത്തെ വാസം, ആ പുണ്യ നദിയെപ്പോലെ കുഞ്ഞുക്കുട്ടന്റെ മനസ്സും പാകപ്പെടുത്തിയതില്‍ അദ്ഭുതം തോന്നിയില്ല. ഒന്ന് മുങ്ങി നിവര്‍ന്നാല്‍ മതി, സര്‍വപാപങ്ങളും ഏറ്റുവാങ്ങുന്ന ഗംഗാമയ്യാ !. 
കണ്ണെത്താത്ത ദൂരത്തില്‍ സദാ അനവരതം ഒഴുകുന്ന ഗംഗാമാതാവ് ഒറ്റനോട്ടത്തില്‍ത്തന്നെ സാവിത്രിയുടെ ദുഃഖവും ഏറ്റുവാങ്ങിയിരിയ്ക്കും !

 ഈയിടെ 'യജ്ഞം'  സിനിമയായി ഇറങ്ങിയപ്പോള്‍ തോന്നി, നോവലിസ്റ്റ്നു ലഭിയ്ക്കാതെപോയ അംഗീകാരം ഇതാ മുതലും പലിശയുമായി തിരിച്ചു കിട്ടുന്നു, എന്ന്. ഒരു പേരക്കുട്ടിയ്ക്കും  ഇതിലും വലിയൊരു അംഗീകാരം, സ്നേഹ സമ്മാനം തന്റെ മുത്തശ്ശിയ്ക്ക് കൊടുക്കാനുണ്ടാകില്ല. ഒരു കാലഘട്ടത്തിന്‍റെ ചരിത്രം, ബ്രുഹത്തായൊരു സംഭവം, ഏതാനും താളുകളില്‍ക്കൂടി പറഞ്ഞു ഫലിപ്പിച്ചത്, മിടുക്കിയായ പേരക്കുട്ടി 40 മിനുട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വ സിനിമയാക്കി മാറ്റി പൊതുജന സമക്ഷം സമര്‍പ്പിച്ചിരിയ്ക്കുന്നു. രഞ്ജനയുടെ ഉദ്യമം  അഭിനന്ദനീയാര്‍ഹം തന്നെ. കഥാപാത്രങ്ങളായി ആരും തന്നെ  ഇതില്‍ അഭിനയിച്ചിട്ടില്ല. നേരെമറിച്ച് ജീവിച്ചു കാണിച്ചുതരികയാണ്.

ഈയിടെ വീണ്ടും 'യജ്ഞം' കയ്യിലെടുത്തപ്പോള്‍ വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല !! വായിച്ചു കഴിഞ്ഞ പുസ്തകം ദൂരെ മാറ്റിവെച്ചെങ്കിലും അതിലെ 
കഥാപാത്രങ്ങള്‍ നമ്മുടെ കൂടെത്തന്നെയുണ്ട് എന്ന തോന്നൽ !
ഒരു കാലഘട്ടത്തിന്റെ കഥ അനശ്വരമാകുകയാണ് !

ഒന്നുറപ്പായി. യജ്ഞത്തിന് കാലഹരണമില്ല.

Friday, 4 July 2025

ശിവപുരി ബാബ imp

  ശിവപുരി ബാബ

കുന്നംകുളത്തിന്നടുത്ത് ഒരുവന്നൂര് പാഴൂര് (കറുത്തേടത്ത്) മനയില് 1826-ല്‍ ഒരു ഉണ്ണി ജനിച്ചു. 'ജയന്തന്‍' എന്ന പേരുണ്ടായിരുന്ന ആ ഉണ്ണിയുടെ അച്ഛനമ്മമാര് വളരെ നേരത്തെ ആ ഉണ്ണിയെ വിട്ടുപോയി. പിന്നീട് മുത്തശ്ശനാണ് വളര്‍ത്തിക്കൊണ്ടുവന്നത്. ആറോ ഏഴോ വയസ്സായപ്പോഴേക്കും ബ്രഹ്മചര്യവും ഉപനയനവും കഴിഞ്ഞു. മുത്തശ്ശന്റെ ശിക്ഷണത്തിലും മേല്‍നോട്ടത്തിലും സംസ്കൃതം, വേദം, ബ്രാഹ്മണങ്ങള്‍ ആയുര്വേദം, ജ്യോതിഷം തുടങ്ങിയവയിലൊക്കെ പ്രാവീണ്യം നേടി. ഉണ്ണിയുടെ ജാതകം പഠിച്ച മുത്തശ്ശന് അറിയാമായിരുന്നു, ഇദ്ദേഹം വലുതായാല്‍ മഹാനായൊരു സന്യാസിയായിത്തീരും എന്ന്.
ബ്രഹ്മചര്യം കഴിഞ്ഞ ഉടനെ വിവാഹം കഴിപ്പിച്ചു. മുത്തശ്ശന്‍ ജയന്തനെ അനുഗ്രഹിച്ചു - 'ശങ്കരാചാര്യര് ഭാരതപര്യടനമേ നടത്തിയിട്ടുള്ളൂ. എന്നാല്‍ നീ ലോകപര്യടനം നടത്തണം'. മുത്തശ്ശന്‍ യാത്രക്ക് വേണ്ട സമ്പത്തു സ്വരൂപിച്ചു വെച്ചിരുന്നത്  ഏല്‍പ്പിക്കുകയും ചെയ്തു. അധികം താമസിയാതെ ജയന്തന്‍ നമ്പൂതിരിപ്പാട് കുടുംബ ബന്ധം ഉപേക്ഷിച്ച് മുത്തശ്ശന്റെ അനുഗ്രഹം വാങ്ങി തന്റെ തീര്ത്ഥയാത്ര ആരംഭിച്ചു.

(എന്നാല്‍, മുത്തശ്ശന്‍ ആണ് ആദ്യം ലൌകികബന്ധങ്ങള്‍ ഉപേക്ഷിച്ച് ശിഷ്ട ജീവിതം ഈശ്വര ചിന്തയില്‍ കഴിയണം എന്ന് തീരുമാനിച്ച് നര്‍മ്മദയുടെ തീരത്തുള്ള കാട്ടില്‍ എത്തിച്ചേര്ന്നത് എന്നും പറയുന്നുണ്ട്.  ഏറെ താമസിയാതെ ജയന്തനും മുത്തശ്ശന്റെ സമീപത്തു എത്തി. അദ്ദേഹം മരിക്കുന്നത് വരെ കൂടെ കഴിയുകയും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത ശേഷം ഉള്‍ക്കാട്ടിലേക്ക് കടക്കുകയും കഠിന തപസ്സില്‍ മുഴുകുകയും ചെയ്തു എന്നും പറയപ്പെടുന്നു. )
25 വര്ഷത്തോളം തപസ്സിരിക്കുകയും 'ബോധോദയം' ലഭിച്ചശേഷം ശ്രുന്ഗേരി മഠത്തില്‍  പോയിയി സന്യസിച്ച് ഗോവിന്ദാനന്ദ ഭാരതി എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാരതപര്യടനത്തിനായി ഇറങ്ങിത്തിരിച്ചു. പര്യടനം നടത്തുന്നതിന്നിടയില്‍ തന്നെക്കാള്‍ 8 വര്ഷം പ്രായം കുറവുള്ള ശ്രീരാമകൃഷ്ണ പരമഹംസരെ കണ്ടുമുട്ടി. ബാലഗംഗാധര തിലകിന് ജ്യോതിഷശാസ്ത്രത്തെ പറ്റിയുള്ള അറിവുകള്‍ പകര്‍ന്നു കൊടുത്തു. പില്‍ക്കാലത്ത് തന്റെ ശിഷ്യനായിത്തീര്ന്ന അരവിന്ദഘോഷിനെയും ഈ യാത്രയില്‍ കാണുകയുണ്ടായി. എന്നാല് ഒരിക്കലും ഗുരുഭാവത്തില് ഇരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഭൌതിക സുഖങ്ങളില്‍ നിന്നുള്ള ഒട്ടലുകളില്‍ നിന്നും വിട്ടുനില്ക്കുകയും ചെയ്തു. ഒരാശ്രമം ഉണ്ടാക്കി ശിഷ്യഗനങ്ങലുമായി ശിഷ്ട ജീവിതം കഴിക്കാന്‍ ഒട്ടും ആഗ്രഹിച്ചില്ല.
തുടര്ന്ന് മുത്തശ്ശന്റെ ആഗ്രഹമായിരുന്ന നീണ്ട ലോകപര്യടനത്തിന് ഒരുങ്ങി. ഒരു സൂഫി സന്യാസി വഴി ലഭിച്ച സൂഫി ബ്രദര് ഹുഡ് സര്ടിഫികറ്റ് കാണിച്ച് ഖ്യ്ബര് പാസ്‌ കടന്ന് അഫ്ഘാനിസ്ഥാനിലേക്കും, ഇസ്തന്ബുള്‍, ടര്ക്കി എന്നീ രാജ്യങ്ങളിലേക്കും പ്രവേശിച്ച് മതപുരോഹിതരെയും വിദ്വാന്മാരെയും രാഷ്ട്ര തലവന്മാരെയും സന്ദര്ശിച്ചു. കുറച്ചുനാള്‍ അവിടെ തങ്ങി. തത്വശാസ്ത്ര വിഷയങ്ങള്‍ചര്ച്ച നടത്തുകയും ചെയ്തു. എല്ലാ മതങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അവരുടെ പ്രാര്ത്ഥനകളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. അങ്ങിനെ ആദ്ദേഹത്തിന് മക്ക സന്ദര്ശിക്കുവാനുള്ള അനുവാദവും കിട്ടി. മക്കയില്‍ കടന്നു പ്രാര്ത്ഥിക്കാന്‍ അവസരം ലഭിച്ച ആദ്യത്തെ അമുസ്ലീം അല്ലെങ്കില്‍ ആദ്യത്തെ ഹിന്ദു ഇദ്ദേഹം തന്നെ ആണ്.

അറേബ്യന്‍ മരുഭൂമിയിലൂടെ കാല്‍നടയായി നടന്ന് മലനിരകളും താഴ്വരകളും താണ്ടി ക്രിസ്തുവിനെ വന്ദിക്കാനായി ജെറുസലേമിലെത്തി. വത്തിക്കാനില്‍ ക്രുസ്ത്യാനികള്‍ അല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. പക്ഷേ, ഗോവിന്ദാനന്ദ ഭാരതിക്ക് ജെറുസലേം സന്ദര്‍ശിക്കാനും റോമില്‍ കൂടുതല്‍ ദിനം ചെലവഴിക്കാനും കുറച്ച് ദിവസം ക്രുസ്ത്യാനിറ്റിയെക്കുറിച്ച് പഠിക്കാനായി റോമില്‍ തങ്ങുവാനും അനുവാദം ലഭിച്ചു. അദ്ദേഹം തന്‍റെ വിശ്വാസം എപ്പോഴും തുറന്ന് പറഞ്ഞിരുന്നു-- ശരിയായ ജീവിതം എന്നാല്‍ നമ്മുടെ ശരീരത്തിനെയും, ബുദ്ധിയേയും, മനസ്സിനെയും, ആത്മാവിനെയും പരിപൂര്‍ണ്തയില്‍ എത്തിക്കുകയാണ്. ഇതിനായി ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ പരിശീലനങ്ങള്‍ ആവശ്യമാണ്‌.

യാത്രക്കിടയില്‍ വില്ല്യം കൈസറുമായി സംഭാഷണങ്ങള്‍ നടത്തി. നെതെര്ലന്റിലെ രാജ്ഞിയെ സന്ദര്‍ശിച്ചു. അതിന്നിടയില്‍ ഗോവിന്ദാനന്ദ ഭാരതിയെ വിക്ടോറിയ രാജ്ഞി കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ചക്രവര്‍ത്തി മരിച്ച ദുഖത്തിലായിരുന്നു. രാജ്ഞി.18 തവണകളിലായി18 കൊട്ടാരങ്ങളില്‍ വെച്ചാണ് രാജ്ഞി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. മരണത്തെക്കുറിച്ച് രാജ്ഞിക്ക് അറിയേണ്ടതെല്ലാം അദ്ദേഹം പറഞ്ഞുകൊടുത്തു. തന്റെ മരണശേഷമേ ഇംഗ്ലണ്ട് വിട്ടു പോകാവൂ എന്ന് രാജ്ഞി അദ്ദേഹത്തെ ചട്ടം കെട്ടിയിരുന്നു. രാജ്ഞിയുടെ യോഗാദ്ധ്യാപകന്‍ കൂടി ആയിരുന്നു അദ്ദേഹം. തന്റെ യാത്രക്കിടയില്‍ ഏറ്റവും അധികം കാലം അദ്ദേഹം ചെലവഴിച്ചത്‌ ഇന്ഗ്ലണ്ട്ലായിരുന്നു, അക്കാലത്ത് അദ്ദേഹം വിന്‍സ്ടന്‍ ചര്‍ച്ചില്‍, ബര്നാഡ് ഷാ തുടങ്ങിയവരുമായി ദീര്‍ഘസംഭാഷണങ്ങള്‍ നടത്തി. നാലഞ്ചു വര്‍ഷത്തോളം അദ്ദേഹം അവിടെ താമസിച്ച് ഭാരതീയ സംസ്കാരത്തെ പറ്റി പലേ വിശിഷ്ട വ്യക്തികളുമായി ചര്‍ച്ച ചെയ്തു. മയന്‍ ദ്വീപില്‍ വില്കിന്സന്‍ കുടുംബത്തിന്റെ കൂടെ അദ്ദേഹം ഏറെ നാള്‍ താമസിച്ചു. 1901-ല്‍ രാജ്ഞി മരിച്ച ശേഷം ഇംഗ്ലണ്ട് വിട്ടു.

ലിയോ ടോള്‍സ്റ്റോയ്‌യുമായി അദ്ദേഹം നല്ല അടുപ്പത്തിലായിരുന്നു. ഒരു മാസത്തോളം മോസ്കോവില്‍ താമസിച്ചു. ടോള്‍സ്ടോയി അദ്ദേഹത്തിനെ പിരിയാന്‍ അനുവദിക്കാത്തതുകൊണ്ട് അദ്ദേഹം ടോള്‍സ്റ്റോയ്‌യോട് പറയാതെ ആ നാട് വിട്ടു. പാരിസില്‍ മാഡം ക്യൂറി ദമ്പതിമാരുടെ കൂടെയും താമസിച്ചിരുന്നു. റേഡിയം കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു മാഡം ക്യൂറി. അദ്ദേഹം അവരോട് പരീക്ഷണത്തിന് ഉപയോഗിക്കുന്ന പൊടി, അറ്റോമിക് പോയന്റ്റ് വരെ പൊടിക്കുവാന്‍ പറഞ്ഞു. അതൊരു വഴിത്തിരിവായി മാറി. ഇറ്റലിയില്‍ വെച്ച് വയര്ലെസ് സന്ദേശങ്ങള്‍ അയക്കാനുള്ള ശ്രമത്തിലായിരുന്ന മാര്‍കോണിയോട് നമ്മള്‍ എന്തുതന്നെ സംസാരിച്ചാലും അത് ലോകം മുഴുവന്‍ കറങ്ങി നമ്മളിലെക്കുതന്നെ എത്തിച്ചേരും എന്ന് പറഞ്ഞത് മാര്‍കോണിക്ക് പ്രചോദനമായി. പ്രസിഡന്റ്‌ റൂസ് വെല്‍റ്റ് നെ സന്ദര്‍ശിച്ച ശേഷം മെക്സികൊവിലെ ഭരണാധികാരിയെ സന്ദര്‍ശിച്ചു.

ഒട്ടു മുക്കാലും കാല്‍നടയായിത്തന്നെ യൂറോപ്പ്, ഇംഗ്ലണ്ട്, ഗ്രീന്‍ലാന്‍ഡ്‌, കാനഡ, അമേരിക്ക എന്നീരാജങ്ങളില്‍ തങ്ങി സൌത്ത് അമേരിക്ക, പസിഫിക് ദ്വീപുകള്‍, ന്യൂ സീലന്റ്, ഓസ്ട്രേലിയ,ജപ്പാന്‍, ചൈന, ടിബറ്റ്‌, നേപാള്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ച്‌ ഒടുവില്‍ നാല് പതിറ്റാണ്ട്കള്‍ക്ക് ശേഷം 80 -ആം വയസ്സില്‍ ഭാരതഭൂമിയില്‍ തിരിച്ചെത്തി. ഒരു നീണ്ട തീര്‍ത്ഥയാത്ര, 25,000 നാഴികയിലധികം, കാല്‍ നടയായിത്തന്നെ ( 80 ശതമാനവും ) സഞ്ചരിച്ചു.

കാശിയില്‍ വെച്ച് മദന്‍ മോഹന്‍ മാളവ്യജിയെ കണ്ടുമുട്ടി. ബനാറസ് ഹിന്ദു യൂണിവേര്‍‌സിറ്റി സ്ഥാപിക്കുന്നതിന്റെ ശ്രമത്തിലായിരുന്ന മാളവ്യ ജി അതിന്റെ പൂര്‍ണ്ണ ചുമതല അദ്ദേഹത്തിനെ ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ വിനയപൂര്‍വ്വം താന്‍ ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു നിരസിച്ചു. ആരുടെയെങ്കിലും ഗുരുസ്ഥാനം ഏറ്റെടുക്കാലോ, ആശ്രമം സ്ഥാപിക്കലോ തന്റെ മനസ്സില്‍ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. നല്ലൊരു തുക സ്ഥാപനത്തിനു വേണ്ടി സംഭാവന നല്‍കുകയും ചെയ്തു.

ഒടുവില്‍ കേരളത്തില്‍, പതിറ്റാണ്ടുകള്‍ നീണ്ട തീര്‍ത്ഥയാത്രയുടെ പര്യവസാനത്തിനായി സ്വന്തം ജന്മഗൃഹത്തില്‍, തന്റെ തീര്‍ത്ഥയാത്ര തുടങ്ങിയ സ്ഥാനത്ത് എത്തിയപ്പോള്‍ അവിടെ സ്വജനങ്ങളെയോ ഗൃഹമോ ഒന്നും കണ്ടെത്താനായില്ല. നാടുവിട്ടു പോകുമ്പോള്‍ തന്റെ പേരിലുള്ള സമ്പത്തെല്ലാം സഹോദരിക്ക് നല്‍കിയിരുന്നു. അവര്‍ ഇഹലോകവാസം വെടിയും മുന്പ് സ്വത്ത് ഇല്ലാത്തവര്‍ക്കായി അതെല്ലാം ദാനം ചെയ്തിരുന്നു. മൂന്ന് തലമുറയോടെ തന്റെ കുടുംബം അവസാനിക്കുമെന്ന മുത്തശ്ശന്റെ പ്രവചനം അദ്ദേഹം അപ്പോള്‍ ഓര്‍ത്തു.

ജീവിതത്തിലെ പ്രധാന അദ്ധ്യായത്തിന്റെ പരിസമാപ്തിക്ക് ശേഷം നേപാളിലെ പശുപതിനാഥ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തില്‍ പങ്കേടുക്കനായി അദ്ദേഹം യാത്ര തിരിച്ചു. (ഫെബ്രുവരി 1926 -ല്‍)

പശുപതിനാഥ ക്ഷേത്രത്തിലെ ശിവരാത്രിക്ക് ഒട്ടുമിക്ക സന്യാസിമാരും യോഗിമാരും നേപ്പാളില്‍ എത്തിച്ചേരുക പതിവാണ്. മറ്റു രാജ്യക്കാര്‍ക്ക് ഏഴു ദിവസം അവിടെ തങ്ങാമെന്നാണ് നിയമം. 7 ദിവസം കഴിഞ്ഞാല്‍ പോലിസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്യണം. അങ്ങിനെ പോലീസ് സ്റ്റേഷനിലെക്കുള്ള ക്യു വില്‍ ബാബയും നിന്നു. ആസമയത്ത് നേപ്പാളിലെ ബ്രിട്ടീഷ്‌ ഭരണാധികാരിയായിരുന്ന വില്കിന്‍സന്‍ പ്രഭു തന്റെ കുതിരവണ്ടിയില്‍ കടന്നുപോയി. പെട്ടെന്ന് വണ്ടി നിര്‍ത്തി ഗോവിന്ദാനന്ദ ഭാരതിയെ നോക്കി പ്രഭു ചോദിച്ചു---അങ്ങല്ലേ, പണ്ട് ഇന്ഗ്ലണ്ടില്‍ ഉണ്ടായിരുന്ന ഗോവിന്ദ ? 'അതേ' എന്ന മറുപടി ലഭിച്ചതും പ്രഭു പറഞ്ഞു-- ഇംഗ്ലണ്ടില്‍ അങ്ങ് താമസിച്ചിരുന്ന വില്‍കിന്‍സന്‍ കുടുംബത്തില്‍ അന്നുണ്ടായിരുന്ന കുട്ടിയാണ് ഞാന്‍. അദ്ദേഹം ഉടന്‍തന്നെ രാജാവിനെ വിളിച്ച് ശിവപുരിയില്‍ ആ സന്യാസിക്ക് വേണ്ട ഭൂമി പതിച്ചു നല്‍കാന്‍ ഉത്തരവിട്ടു. ഏക്കര്‍ കണക്കിന് ഭൂമി ശിവപുരി മലയില്‍ ലഭിച്ചെങ്കിലും ഒരു കുടില്‍ കെട്ടി മലയുടെ താഴ്വരയില്‍ താമസിക്കാനാണ് 'ഗോവിന്ദ' ഇഷ്ടപ്പെട്ടത്. പ്രഭു എല്ലാ ഞായറാഴ്ചയും അവിടെ ചെന്ന് കുടിലും പരിസരവും വൃത്തിയാക്കുകയും അദ്ദേഹത്തിന് വേണ്ട ഭക്ഷണം ഒരുക്കിക്കൊടുക്കുകയും ചെയ്തുപോന്നു. അങ്ങിനെ ഗോവിന്ദാനന്ദഭാരതി 'ശിവപുരിബാബ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 38 വര്‍ഷത്തോളം കാലം അദ്ദേഹം ശിവപുരിയില്‍ കഴിഞ്ഞുകൂടി.

1963 ജനുവരി 28 -ആം തിയ്യതി 137 -ആം വയസ്സില്‍-- "എന്റെ കര്‍ത്തവ്യം തീര്‍ന്നു. ഞാനിതാ പോകുന്നു. ഈശ്വരനെ വിചാരിക്കുവിന്‍" എന്നു തന്‍റെ ചുറ്റും നില്‍ക്കുന്നവരോട് ശിവപുരി ബാബ പറഞ്ഞു. ഉടനെ മഹാസമാധിയില്‍ ലയിക്കുകയും ചെയ്തു..