Friday, 23 August 2024

യാത്ര --ശ്രീലങ്ക

 ഭാരതത്തിന്‍റെ തെക്ക് കിഴക്കായി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്ക് പടിഞ്ഞാറായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു ബലൂണ്‍ ഊതി വീര്‍പ്പിച്ച് കടലില്‍ ഇട്ടതുപോലെ പൊന്തിക്കിടക്കുന്ന ദ്വീപ്‌. അതാണ്‌ പഴയ സിലോണ്‍, അഥവാ ഇന്നത്തെ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് റിപബ്ലിക് ഓഫ് ശ്രീലങ്ക. 'ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുത്താ' യും  ശ്രീലങ്കയെ വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ എന്നപോലെ ഡച്ച്, പോര്ടുഗല്‍, ബ്രിട്ടീഷ്‌ അധിനിവേശം ശ്രീലങ്കയിലും ഉണ്ടായി. വര്‍ഷങ്ങളോളം ധാരാളം യുദ്ധങ്ങളും രാഷ്ട്രീയ അസ്ഥിരതയും അനുഭവിക്കേണ്ടി വന്ന ശ്രീലങ്കക്ക്1948 ലാണ് ബ്രിട്ടീഷ്‌ ഭരണത്തില്‍ നിന്നും മോചനം ലഭിച്ചത്. പിന്നീട് വികസനത്തില്‍ സൌത്ത്  ഏഷ്യയില്‍ ഉയര്‍ന്ന റാങ്കും ഉയര്‍ന്ന പര്‍ കാപിറ്റ ഇന്‍കം ഉള്ള രണ്ടാമത്തെ രാജ്യം ആവുകയും ചെയ്തു. അതിന് ശേഷം ആഭ്യന്തരയുദ്ധം വീണ്ടും ശ്രീ ലങ്കയെ തളര്‍ത്തി. വീണ്ടും പച്ചപിടിച്ചു തുടങ്ങവേ വീണ്ടും അശാന്തി.  സാമ്പത്തികം വീണ്ടും കൂപ്പു കുത്തിയതില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വരികയാണ് ഇപ്പോള്‍.  

ശ്രീലങ്കയിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം (74 %) ജനങ്ങളും ബുദ്ധമത വിശ്വാസികളായ സിംഹളര്‍ ആണ്. സിംഹളര്‍ ഇന്ത്യയില്‍ നിന്നുള്ള ദ്രാവിഡ വംശക്കാരുടെ പിന്‍ഗാമികള്‍ ആണത്രേ! ശ്രീലങ്കന്‍ തമിഴും ഇന്ത്യന്‍ തമിഴ് സംസാരിക്കുന്നവരും ആയി രണ്ടു വിഭാഗമുണ്ടത്രേ. എന്നാല്‍ ഇന്ന് 13 % ശ്രീലങ്കന്‍ തമിഴരും 5% ഇന്ത്യന്‍ തമിഴരും ബാക്കി മറ്റുള്ളവരും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രാതീത കാലം മുതല്‍ക്കു തന്നെ ദക്ഷിണേന്ത്യയും ശ്രീലങ്കയുമായി സാം സ്കാരീകമായും സാമ്പത്തികമായും അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു.

സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ഗോത്ര സംസ്കാരം നിലവിലുണ്ടായിരുന്ന  ശ്രീലങ്കയില്‍ ബി സി  മൂന്നാം നൂറ്റാണ്ടോടെയാണ് ബുദ്ധമതം നിലവില്‍ വന്നത്. ഇന്ത്യയുമായി ശ്രീലങ്കക്ക് അഭേദ്യമായ ബന്ധമാണ് ഉള്ളത്. പുരാതന കാലം മുതല്‍ നില നിന്നിരുന്നത്. ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ അതിന്റെ തെളിവാണ്. മറ്റു മതങ്ങളുമായും സൌഹാര്‍ദ്ദം ഏറെക്കാലം തുടര്‍ന്ന് പോന്നിരുന്നു. അനുരാധപുരം ആയിരുന്നു ആദ്യകാലത്തെ തലസ്ഥാനം. അതേപോലെ ബുദ്ധമതകേന്ദ്രവും. അക്കാലത്ത് കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി എല്ലാമേഖലയിലും ശ്രീലങ്ക മുന്നിട്ടു നിന്നു. 


 16-ആം നൂറ്റാണ്ടിലാണ് ഗൌതമ ബുദ്ധന്‍റെ ഭൌതികാവശിഷ്ടങ്ങളില്‍ പവിത്രമായി കണക്കാക്കുന്ന 'പല്ലുകളു' ടെ  'കാന്ഡി' യില്‍  എത്തുന്നത്


വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ ശ്രീലങ്കന്‍ യാത്ര. മകന്റെ വിവാഹ റിസപ്ഷന്‍ അനുബന്ധമായി. കൊളബൊയില്‍ വന്നിറങ്ങിയപ്പോള്‍ വല്ലാത്ത ജിജ്ഞാസയായിരുന്നു. ഒരാഭ്യന്തരയുദ്ധം കഴിഞ്ഞതിന്റെ ആലസ്യത്തില്‍ നിന്നും ഒട്ടൊക്കെ വിമുക്തയായ രാജ്യം. പക്ഷേ വഴിനീളെ സൈന്യങ്ങള്‍ കരുതലോടുകൂടി പാറാവ്‌ നില്‍ക്കുന്നുണ്ട്. മകന്റെ ഭാര്യാ പിതാവ് എയര്‍പോര്‍ട്ടില്‍ കാത്തു നിന്നിരുന്നു. തിരക്ക് പിടിച്ച റോഡില്‍ക്കൂടി കുറച്ചുദൂരം യാത്ര ചെയ്ത് ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും ഞങ്ങള്‍ക്കും മകനും  താമസിക്കാനുള്ള ഹോട്ടലില്‍ എത്തി.

കുളിച്ച് പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങള്‍  പുത്രവധുവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു. ചെന്ന് കയറുന്ന ഇടനാഴിയില്‍ നിന്നും സ്വീകരണ മുറിയിലേക്കും ഒരു ബഡ്രൂമിലേക്കും തുറക്കുന്ന വാതിലുകള്‍. വലത്തെ അറ്റത്തു താഴേക്കുള്ള കോണിപ്പടികള്‍. താഴെ ചെറിയൊരു നടുമുറ്റത്തു ഒരു അക്വേറിയം. ഗ്ലാസ്സിന്നടിയിലുള്ള അനക്കം ശ്രദ്ധിച്ചുകൊണ്ട് ധാരാളം രോമങ്ങളുള്ള വലിയൊരു പൂച്ച കാവലിരിക്കുന്നു. രണ്ടടുക്കളയും രണ്ടു ബെഡ് റൂമും കടന്നാല്‍ ഹാളില്‍ നിന്ന് പുറത്തേക്ക് തുറക്കുന്ന വാതില്‍ നാട്ടിലാണോ എത്തിയതെന്ന് തോന്നിപ്പിക്കുന്ന നല്ലൊരു ദൃശ്യം വിരുന്ന് നല്‍കി. വീട്ടുമുറ്റത്തിനും അതിന്നക്കരെയുള്ള പറമ്പിനും ഇടയ്ക്കൊരു കാടുപിടിച്ച് കിടക്കുന്ന ഒരു തോട്.ചക്ക ധാരാളം നിറഞ്ഞ് നില്‍ക്കുന്ന പ്ലാവുകളാണ് മുന്നില്‍. തെങ്ങുകളും മറ്റു മരങ്ങളും.... ഈ സിറ്റ് ഔട്ട് ലെ കസേരയില്‍ ഇരുന്നാല്‍ തലയുയര്‍ത്തി സ്വാഗതം പറയുന്ന ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച ! 

വധുവിന്റെ അച്ഛനമ്മമാരുടെ ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കളാണ് വിവാഹത്തിനു വന്നിരുന്നത്. രജിസ്റ്റര്‍ വിവാഹം ആദ്യമേ ശ്രീലങ്കയില്‍ വെച്ച്  നടന്നിരുന്നതുകൊണ്ട് നാട്ടില്‍ റിസപ്ഷന്‍  മാത്രമേ ഉണ്ടായുള്ളൂ. വധുവിന്റെ വീട്ടില്‍ വെച്ച്  ചെറിയ തോതില്‍ പരമ്പരാഗത രീതിയില്‍ ചില ചടങ്ങുകള്‍ നടത്തി. രുചികരമായ വിഭവങ്ങളാണ് ഉച്ചയൂണിന് തയാറാക്കിയിരുന്നത്. ആസ്വദിച്ച് ഭക്ഷണം കഴിച്ചു.  വൈകുന്നേരം ഹോട്ടലില്‍ വെച്ച് ഔപചാരികമായ റിസപ്ഷന്‍ നടന്നു,  അവിടത്തുകാര്‍ പലരെയും പരിചയപ്പെട്ടു. ഹാളില്‍ മലയാളം പാട്ടുകളും ഒര്കെസ്ട്രക്കാര്‍ കേള്‍പ്പിച്ചത് പലരും ആസ്വദിച്ച്.   

പിറ്റേന്ന് രാവിലെ ഞങ്ങള്‍ അച്ഛനമ്മമാര്‍ മക്കളെയും കൂട്ടി ചെറിയൊരു ടൂര്‍ സംഘടിപ്പിച്ചു. എടുത്ത് പറയേണ്ടതാണ് വഴിനീളെ പ്രകൃതി സ്വാഭാവികമായ വശ്യതയോടെ ഞങ്ങളെ എതിരേറ്റു എന്ന് പറയാം) കാന്ഡിയിലെ ഫോറെസ്റ്റ് റസ്റ്റ്‌ ഹൌസിലാണ് അന്ന് താമസിച്ചത്. .Unesco world hertage cite ല്‍  പെടുന്ന കാന്‍ഡി പട്ടണം എല്ലാം കൊണ്ടും മനോഹരമായിരിക്കുന്നു.

സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന സ്ഥാനമാണ് ശ്രീ 'ദളദ മലിഗവ' അഥവാ ബുദ്ധഭഗവാന്റെ പവിത്രമായ പല്ലിന്റെ അവശിഷ്ടം സൂക്ഷിക്കുന്ന ക്ഷേത്രം. രാജകൊട്ടാരത്തിന്റെ മുറ്റത്താണ് ഈ ക്ഷേത്രം. വെണ്മയില്‍ കുളിച്ചു നില്‍ക്കുന്ന ക്ഷേത്രത്തിലേക്ക് ടിക്കറ്റ്‌ എടുത്ത് വേണം കടക്കാന്‍. കടന്നുപോകുന്നവരെ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ക്ഷേത്രത്തിനുള്ളിലെ ശാന്തതയും, പവിത്രതയും എടുത്ത് പറയേണ്ടതാണ്. ക്ഷേത്രത്തിനുള്ളില്‍ മൌന പ്രാര്ത്ഥന ചെയ്യുന്നവരില്‍ കൂടുതലും  വിദേശികളാണ്. 

മുകളിലത്തെ നിലയില്‍ വളരെ ഭദ്രമായാണ് ബുദ്ധഭഗവാന്റെ ഭൌതികാവശിഷ്ടമായ പല്ല് അതീവ ശ്രദ്ധയോടെ   ക്ഷേത്രത്തിനുള്ളിലെ മ്യുസിയത്തില്‍ പവിത്രമായ പല്ലിന്റെ ശ്രീലങ്കയിലേക്കുള്ള വരവും, ഉത്സവക്കാലത്തെ നഗരപ്രദക്ഷിണവും  ചിത്രങ്ങളും വിവരങ്ങളും ചേര്‍ത്തു പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നാലാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് കലിംഗയില്‍ നിന്നും അതീവ ഭദ്രമായി, രഹസ്യമായി ബുദ്ധ ഭഗവാന്‍റെ ഈ ഭൌതികാവശിഷ്ടം ഇവിടേക്ക് എത്തിച്ചത് എന്ന് പറയപ്പെടുന്നു.  

ദന്തക്ഷേത്രം പോലെ വളരെ പ്രധാനപ്പെട്ടതാണ് ദംബുള്ള ഗുഹയും അതിലെ ബുദ്ധചിത്രങ്ങളും എന്ന് കേട്ടുവെങ്കിലും കാണാന്‍ പോകാന്‍ സാധിച്ചില്ല. ആയിരക്കണക്കിന് വര്ഷം പഴക്കമുള്ള ഒരു  ഗുഹാകവാടത്തില്‍ ബ്രഹ്മി ലിപിയില്‍ ബുദ്ധവിഹാരങ്ങള്‍ നിര്‍മ്മിച്ച കാലഘട്ടം കുറിച്ച് വെച്ചിട്ടുണ്ടത്രെ.  അതേപോലെ നാലേക്കര്‍ വിസ്തൃതിയില്‍ 600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സിഗിരിയ കോട്ടയും അത് സന്ദര്‍ശകര്‍ക്കായി തുറക്കാതെകണ്ടിരുന്ന സമയമാകയാല്‍ കാണാന്‍ സാധിച്ചില്ല. 

സുഗന്ധദ്രവ്യങ്ങളും മറ്റും തേടി യൂറോപ്യന്മാരും അറബികളും ഭാരതത്തില്‍ പണ്ടുകാലം മുതലേ വ്യാപാരത്തിനായി വന്നിരുന്നപോലെ ശ്രീലങ്കയില്‍ അവര്‍ എത്തിയിരുന്നത് അറബികള്‍ക്ക് പ്രധാനമായ 'സിനമൊണ്‍' അഥവാ കറുവാപ്പട്ടക്ക് വേണ്ടി ആയിരുന്നു. ശ്രീലങ്കയുടെ ഹരിതാഭയും ബുദ്ധക്ഷേത്രങ്ങളും ബുദ്ധദര്‍ശനങ്ങളും അക്കാലത്തുതന്നെ ലോകപ്രസിദ്ധമായിരുന്നു. 

 

 



No comments:

Post a Comment