Tuesday, 27 February 2024

യാത്ര ---വാല്മീകി ആശ്രമം -f

 UMA Payyoor: 

December 10, 2015 ·
 
സ്പന്ദനങ്ങള്‍ 
 
യാത്രകള്‍ :----വാല്മീകി നഗര്‍.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

അമ്മിണീ, 

എഴുതാന്‍ തുടങ്ങിയപ്പോളാണ് ഈ യാത്രാവിവരണവും  നിനക്കുള്ളതാകട്ടെ എന്ന് തീരുമാനിച്ചത്. പ്രത്യേകിച്ച് നിന്റെ അമ്മകൂടി സഹായാത്രികയാണല്ലോ !

ഈ യാത്രയും അവിചാരിതമായി സംഭവിച്ചതായായിരുന്നു.  

1976 ജനുവരി ആദ്യവാരം. സമയം രാത്രി 10 മണി. ഫീല്‍ഡില്‍ പോകാന്‍ പാക്കിംഗ് ഒക്കെ കഴിഞ്ഞ്  റെഡിയായിരിക്കുകയാണ് രണ്ടുപേരും--മുത്തശ്ശനും, ഹൈഡ്രോ ജിയോളോജിസ്റ്റ് ആയ ഞങ്ങടെ കൂടെ താമസിയ്ക്കുന്ന റെഡ്ഡി ഭൈയ്യയും. ആഫീസ് ജീപ്പിലാണ് പോകുന്നത്. ഗോരഖ് പൂരിലെക്കാണ് യാത്ര. ഇത്തവണ കുറച്ചധികം ദിവസം അവിടെ ക്യാമ്പ്‌ ഉണ്ട്. 

പെട്ടെന്ന് റെഡ്ഡി ഭയ്യ ---ചലോ, ബാബാ ! ഇധര്‍ അകേലെ  ബൈഠ്കര്‍ ക്യാ കരേന്ഗെ?"
ജീവിതത്തിലെ സഹയാത്രികന്റെ ഭാവം നോക്കി. 'പോരുന്നുണ്ടോ' എന്ന ഒരു ചോദ്യം. മറുപടി പറയാതെ ചാടി എഴുന്നേറ്റു വേണ്ടതൊക്കെ കെട്ടിപ്പെറുക്കി ബാഗിലാക്കി നല്ല ഉറക്കത്തിലാണ്ട നിന്‍റെ അമ്മയേയും എടുത്തു തോളിലിട്ട് മിനിട്ടുകള്‍ കൊണ്ട് തയാറായി. (ഇതൊന്നുമറിയാതെ ഏഴുമാസം പ്രായമായ നവീനമ്മാമന്‍ നിശ്ശബ്ദനായി അമ്മമ്മയുടെ വയറ്റില്‍ക്കിടക്കുന്നുണ്ടായിരുന്നു.) 
                          
 (സാധാരണ ഉദ്യോഗസ്ഥര്‍ ഓഫീ സ് ഡ്യുട്ടിയില്‍ പോകുമ്പോള്‍ ഭാര്യമാരെ കൂടെ കൊണ്ടുപോകുക പതിവില്ല. പക്ഷേ, നിവൃത്തിയുള്ള സ്ഥലങ്ങളിലേക്കെല്ലാം ആദ്യം മുതലേ അമ്മമ്മ മുത്തശ്ശൻറെ കൂടെ പോകുക പതിവാക്കിയിരുന്നു.)

ബനാരസ്സില്‍ നിന്നും 250 കി.മീ ലധികം ദൂരമുണ്ട് ഗോരഖ്പൂരിലേയ്ക്ക്. അവിടെ നിന്നും ഏതാനും കി.മീ ദൂരത്തുള്ള 'ഭട്ഹട്' എന്ന ഗ്രാമത്തിലേക്കാണ് പോകുന്നത്. ഓഫീസിലെ  Ground Water Investigation Team ഇവിടെ ക്യാമ്പ്‌ തുടങ്ങിയിട്ട് ദിവസങ്ങളായി. 
 
അന്നൊക്കെ  മുത്തശ്ശന്റെ ഓഫീസിൽ ഉള്ള ശാസ്ത്രജ്ഞരും മറ്റും യു.പി, ബീഹാര്‍ ഫീല്‍ഡ് യാത്രകളെല്ലാം രാത്രികാലങ്ങളിലാണ് പതിവ്. പ്രധാനകാരണം സുരക്ഷതന്നെ. പകലത്തെക്കാള്‍ റോഡുകള്‍ സജീവമാകുന്നത് അപ്പോളാണ്. ഈ ഭാഗങ്ങളിൽ കൊള്ളയും കൊലയുമൊക്കെ സാധാരണ സംഭവങ്ങളാണ്. പട്ടാപ്പകലും സ്ഥിതി അങ്ങനെയൊക്കെയാണ്. രാത്രി കാലങ്ങളിൽ ഓരോ അഞ്ചു മിനുട്ടിലും ഒരു ട്രക്ക് ഹൈവേയില്‍ക്കൂടെ  പോകുന്നുണ്ടാകും. അതിനാൽ വഴിവക്കിലുള്ള 'ഢാബ'കള്‍ എപ്പോഴും തുറന്നിരിയ്ക്കും. ഇടയ്ക്ക് അവിടെ കയറി ചായ കുടിയ്ക്കാം. ആവശ്യപ്പെട്ടാൽ ചപ്പാത്തിയും കറിയും ചൂടോടെ ഉണ്ടാക്കിത്തരികയും ചെയ്യും. മിറ്റത്ത് കിടക്കുന്ന 'ചാര്പായ്' ( ഒരുതരം കയറ്റുകട്ടില്‍) യില്‍ക്കിടന്നു ഒന്ന് നടുനിവര്ക്കുകയും ആവാം. അങ്ങിനെ അര്‍ദ്ധരാത്രിയിലും ഒട്ടൊക്കെ സജീവമാകുന്ന വഴിയോരങ്ങള്‍.  

റോഡുകളുടെ സ്ഥിതി പറയാതിരിയ്ക്കുകയാണ് ഭേദം. അധികം വീതിയില്ല. വേണ്ടുവോളം കുണ്ടും കുഴികളും. നൂറ്റാണ്ടുകള്‍ക്കുമുന്പ് പണി കഴിപ്പിച്ചതാകാം. പിന്നീട് രാജ്യം ഭരിച്ചവർ കാര്യമായ 'റിപൈര്‍' ഒന്നും ചെയ്യിച്ചിട്ടില്ലാ എന്ന് തന്നെ പറയാം.

പാട്ടുപാടിയും, വര്‍ത്തമാനം പറഞ്ഞും രാത്രി മുഴുക്കെ വണ്ടി ഓടിച്ചു അതിരാവിലെ 6 മണിയോടെ 'ഭട്ഹട്' ഗ്രാമത്തിലെ p w d കൊമ്പൌണ്ട് ഗേറ്റിനു മുന്നിലെത്തി. രാത്രി മുഴുവൻ മടിയില്‍ക്കിടന്നു സുഖമായി ഉറങ്ങിയ കുട്ടി പതിവുപോലെ അഞ്ച് മണിയ്ക്ക് തന്നെ ഉണര്‍ന്നിരുന്നു. സൂര്യന്‍ ഉദിച്ചിട്ടില്ല. ചുറ്റും നല്ല മൂടല്‍മഞ്ഞ്.
 
കമ്പിക്കാലില്‍  ഉയര്‍ത്തിക്കെട്ടിയ കമ്പിവേലികൊണ്ടുള്ള സുരക്ഷാ മുറിയില്‍  തോക്കു പിടിച്ച് നില്‍ക്കുന്ന രണ്ട് കാവൽക്കാര്‍ ഉറക്കെ ശബ്ദം ഉണ്ടാക്കി. അതേ സ്വരത്തില്‍ മറുപടി കിട്ടിയപ്പോള്‍ ആളെ അറിഞ്ഞതിനാല്‍ അവര്‍ പ്രത്യഭിവാദ്യം ചെയ്ത് ഗേറ്റ് തുറന്നു. കൊള്ളക്കാരുടെ നാടായ കാരണം ഉദ്യോഗസ്ഥര്‍ക്ക് നല്ല സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

 വളരെ വിശാലമായ കോംപോണ്ടിന്‍റെ വലതു ഭാഗത്തുള്ള ചെറിയ ഒരു ഒരു കെട്ടിടത്തിനു മുന്‍പില്‍ ജീപ്പ് നിര്‍ത്തി. ചെന്നു കയറുന്നത് ചെറിയൊരു കെട്ടിടത്തിന്റെ വരാന്തയിലേക്ക്. നേരെ കാണുന്നത്‌ ഓഫീസ് മുറി. സീനിയര്‍ സര്‍വേയര്‍മാരായ വര്‍ഗ്ഗീസും, ലോകനാഥനും അതില്‍ത്തന്നെയാണ് താമസം. ഇടത്ത് ഭാഗത്തുള്ള ചെറിയ മുറിയാണ് അടുക്കള. വലതുഭാഗത്ത്‌ ഒരു കുളിമുറിയും, കക്കൂസും. ഈ കെട്ടിടത്തിനു തൊട്ടപ്പുറത്ത് ഒരു ചെറിയ ഒറ്റമുറിയുണ്ട്. അവിടെയാണ് ഞങ്ങള്‍ താമസിക്കാന്‍ പോകുന്നത്. 

കെട്ടിടത്തിന്‍റെ മുന്നിലായി കുറച്ച് അപ്പുറത്ത് അഞ്ചോ ആറോ വലിയ ടെന്റുകള്‍. നല്ല ഭംഗിയുള്ള ഈ കൂടാരങ്ങളില്‍ നാലോ  അഞ്ചോ പേര്‍ക്ക് സുഖമായി കഴിയാമത്രേ. കാമ്പിലുള്ളവർ മിക്കവരും കൊടും തണുപ്പാണെങ്കിലും നേരത്തെ എണീറ്റ് പ്രഭാത കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. 7 മണിയോടെ മിക്കവര്‍ക്കും  ഫീല്‍ഡ് വര്‍ക്കിന് പോകണമത്രേ.

ഊഷ്മളമായ സ്വീകരണവും, നല്ല ചുടു ചായയും യാത്രാ ക്ഷീണം പറപറത്തി. പുതിയ ചുറ്റുപാടില്‍ തീരെ അപരിചിതത്വം ഇല്ലാതെ കുട്ടി ഉത്സാഹമായി ഓടി നടന്നു. (അല്ലെങ്കിലും അമ്മക്ക് അങ്ങിനെ പരിചയക്കേടോ വാശിയോ ഒന്നും ഉണ്ടായിരുന്നില്ല. അത്യാവശ്യം വികൃതികള്‍ ഒപ്പിക്കും.) 

അതിരാവിലെ വിചാരിച്ച സമയത്തൊന്നും ചായ കിട്ടിയെന്നു വരില്ല. ഇത്രയധികം പേര്‍ക്ക് ചായയും, പ്രഭാത ഭക്ഷണവും ഒരുക്കാന്‍ 2 പേരും അവര്‍ക്ക് ഒരു സഹായിയും. 3 പേരും 'ഭട്ഹട്ട്' ഗ്രാമക്കാര്‍ തന്നെ. പാചകത്തിന്. 2 മണ്ണെണ്ണ സ്ടൌവ്വുമാണ് ഉള്ളത്. പുറത്ത് വിറകടുപ്പും. ഫീല്‍ഡില്‍ പോകുന്നവര്‍ക്ക് നേരത്തെ പൊറോട്ടയും, സബ്ജിയും ഉണ്ടാക്കിക്കൊടുക്കും. അപ്പോളേയ്ക്കും വെയില്‍ പരന്നിട്ടുണ്ടാകും. കഠിനമായ തണുപ്പുണ്ടെങ്കിലും പകല്‍സമയത്ത് നല്ല വെയിലുള്ളത് ആശ്വാസം തന്നെ. ബാക്കിയുള്ളവര്‍ വെയിലത്തിരുന്നാണ് ഓഫിസ് ജോലിയും, ഭക്ഷണം കഴിയ്ക്കലുമൊക്കെ. ഫീല്‍ഡില്‍ പോയവര്‍ മൂന്നു മണിയോടെ തിരിച്ചെത്തും. ഇതിന്നിടയില്‍ കുളിക്കാനുള്ള ചൂടുവെള്ളം പുറത്ത് തീക്കൂട്ടി വെച്ചിട്ടുണ്ടാകും.രാത്രിഭക്ഷണം മുറിയില്‍ കൊണ്ടുവന്നു തരും. പുറത്ത് അസാദ്ധ്യ തണുപ്പാണ്.) 
സന്ധ്യ കഴിഞ്ഞാല്‍പ്പിന്നെ രാവിലെ 7 മണിവരെ കയ്യെത്തുന്ന ദൂരത്തു ഒരാള്‍ നിന്നാല്‍ പോലും  കാണില്ല. അത്രയും ശക്തിയായ മൂടല്‍മഞ്ഞുണ്ട്. അടുത്ത കാലത്തൊന്നും ഇത്രയ്ക്ക് തണുപ്പോ മൂടൽ മഞ്ഞോ ഉണ്ടായിട്ടില്ല എന്ന് ആ നാട്ടുകാര്‍ പറയുന്നു.

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഓസ്ട്രേലിയക്കാരായ മദാമ്മമാരുടെ വീടിന്റെ ഒരു ഭാഗത്തുള്ള വലിയ നീണ്ട വരാന്തയിൽ അമ്മക്ക് ഒരു വയസ്സ് ആകും മുന്നേ രണ്ട് മാസത്തോളം താമസിച്ചിട്ടുണ്ട്. അതേ സ്ഥലത്ത് അതിനു മുന്പ് പോയിരുന്നപ്പോള്‍ യൂറോപ്യന്‍ രീതിയില്‍ പണിത വലിയ ബംഗ്ലാവിലാണ് താമസിച്ചിരുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ ഓഫീസിലെ മഹാരാഷ്ട്രക്കാരനായ പാണ്ഡു കൂടെ ഉണ്ടായിരുന്നു. (ചപ്പാത്തി ഉണ്ടാക്കാന്‍  പാണ്ഡുവാണ് പഠിപ്പിച്ചത്.) എവിടെ താമസിക്കുന്നുവോ, എങ്ങിനെ താമസിക്കുന്നുവോ എന്നതിനേക്കാള്‍ താമസിയ്ക്കുന്ന ചുറ്റുപാടുകളുമായി എങ്ങിനെ ഇഴുകിച്ചേരുന്നു എന്നതാണ് പ്രധാനം. (അനുഭവപാഠം).   

പാചകക്കാരനായ ശിവബച്ചന്‍ പിന്നീട് ബനാറസ്‌ ഓഫീസില്‍ ജോലിക്കാരനായി ചേര്‍ന്നു. സഹായി ആയ ഇദ്രീസ് ബനാറസ് ഓഫീസിലെ വാച്ച്മാന്‍ ആയും. (എന്നും രാത്രി മുറിയിലേക്ക് ഇദ്രീസ് ആണ് ഭക്ഷണം കൊണ്ടുവന്ന് തന്നിരുന്നത്.)  ഇവരെയൊന്നും ഒരുകാലത്തും മറക്കാന്‍ വയ്യ. മഹാപാവങ്ങള്‍. ആവശ്യത്തിലും കവിഞ്ഞുള്ള വിധേയത്വമുള്ളവര്‍ !

 കൊള്ളയും കൊലയും തൊഴിലാക്കിയവരും ഇവിടെ ഗ്രാമങ്ങളില്‍ ധാരാളമാണത്രേ ! നാട്ടില്‍ ചില്ലറ മോഷണങ്ങള്‍ നടത്തുന്നവരെ, 'മോഷ്ടാക്കളെ' മാത്രം കണ്ടും കേട്ടും വളര്‍ന്നവര്‍ക്ക് ആ ഭാഗങ്ങളില്‍ നടക്കുന്ന കളവുകളും, കൊള്ളകളും അദ്ഭുതം ഉണ്ടാക്കുന്ന സംഭവങ്ങളാണ്. പഴയ ഡിറ്റക്ടീവ് നോവലുകളില്‍ വായിച്ചറിഞ്ഞ, അക്കാലത്ത് കണ്ടിരുന്ന ഹിന്ദി സിനിമകളില്‍ കണ്ടിരുന്ന കൊള്ളക്കാര്‍ (ഡാക്കു) എന്നത്‌ വെറും ഒരു പദമല്ല, ശരിയ്ക്കും അന്നാട്ടുകാരുടെ കൂടെ കഴിയുന്നവര്‍ എന്നറിയുമ്പോള്‍ വിശ്വസിയ്ക്കാതിരിക്കാന്‍ പറ്റില്ല. ഗ്രാമങ്ങളില്‍ നടക്കുന്ന 'dacoity', പട്ടാപ്പകല്‍ നടക്കുന്ന പിടിച്ചുപറി--ഇതെല്ലാം സാധാരണ സംഭവങ്ങള്‍ ആണ് ഇവര്‍ക്ക്. അടുക്കളപ്പണിയ്ക്കിടെ ഇത്തരം കഥകള്‍ അവര്‍ പങ്കുവെയ്ക്കും. ഗ്രാമീണരില്‍ പലരും ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ചൂഷണം ചെയ്യപ്പെടുകയാണ്. 
  
വെറുതേയിരിക്കുകയല്ലേ, ഇടയ്ക്കു അടുക്കളയില്‍ കയറി സാമ്പാര്‍ ഉണ്ടാക്കാറുണ്ട്. അത് കാമ്പിലെ എല്ലാവര്‍ക്കും  ഇഷ്ടമുള്ള  വിഭവമാണ്. ഒരു ദിവസം 2 ഇടിച്ചക്ക കിട്ടി. അതുകൊണ്ടു എന്ത് കറി ഉണ്ടാക്കണമെന്ന കാര്യത്തില്‍. ചൂടുപിടിച്ച ചര്‍ച്ചയായി. ഒടുവില്‍ കുറച്ചു നമ്മുടെ നാടൻ  ഇടിച്ചക്ക ഉപ്പേരിയും ബാക്കികൊണ്ട്  ബംഗാളികള്‍ കടുകെണ്ണയില്‍ പാചകം ചെയ്യുന്ന ഒരു സബ്ജിയും ഉണ്ടാക്കാമെന്ന് തീരുമാനമായി. എല്ലാവര്‍ക്കും വലിയ സന്തോഷം. മലയാളിക്കും, തമിഴനും തെലുങ്കനും ബന്ഗാളിക്കും യുപിക്കാരനും ബീഹാറുകാരനും രാജസ്ഥാന്‍കാരനും. 

അങ്ങിനെ ക്യാമ്പ്‌ ജീവിതം ആസ്വദിച്ച് ഇരിയ്ക്കവേ, ഒരു നാള്‍ പ്രസിദ്ധമായ 'ഗോരഖ് നാഥ്'  ക്ഷേത്രത്തില്‍ പോയി. വളരെ വലിയ അമ്പലം. 11-ആം നൂറ്റാണ്ടില്‍, 'നാഥസമ്പ്രദായ' ക്കാരായ സന്യാസി സംഘത്തിന്‍റെ സ്ഥാപകനായ മത്സ്യെന്ദ്രനാഥനാണ് ഗോരഖ്നാഥക്ഷേത്രം പണികഴിപ്പിച്ചതത്രേ. (നാഥ സമ്പ്രദായം പിന്തുടരുന്ന സന്യാസിമാര്‍       അവധൂതന്മാരെപ്പോലെയാണ്. എന്ന് വെച്ചാല്‍ പരിപൂര്‍ണ്ണമായും ലൌകീക സുഖങ്ങള്‍ ഉപേക്ഷിച്ച സന്യാസി എന്ന് പറയാം). മകര സംക്രാന്തി ഗോരഖ്നാഥന് പ്രധാനമാണ്. ആ ദിവസം  അവിടെ കേമമായി കൊണ്ടാടുന്നു. 

വിശ്വപ്രസിദ്ധമായ 'ഗീതാപ്രസ്' ഗോരഖ് പൂരില്‍ ആണ്. നമുക്ക് ലഭിക്കുന്ന മിക്ക പുരാണങ്ങളും അദ്ധ്യാത്മിക പുസ്തകങ്ങളും ഈ പ്രസ്സിലാണ് അച്ചടിച്ച് വരുന്നത്.

കാശിയില്‍ ഞങ്ങള്‍ താമസിയ്ക്കുന്ന വീടിന്റെ ഉടമസ്ഥ, ശ്രീമതി മിഠായി റാണാ നേപ്പാള്‍കാരിയാണ്. അവരുടെ ഇളയ മകളുടെ ഭര്‍ത്താവാണ്, ഗോരഖ്പൂരിലെ ഡി എസ് പി          ആയിരുന്ന ശ്രീ ബിസ്ത്. അദ്ദേഹത്തിനെ കാണാനും പോയി. (ശ്രീമതി റാണയുടെ രണ്ടാമത്തെ മകളുടെ കുട്ടികള്‍ അമ്മയുടെ കൂട്ടുകാരികള്‍ ആയിരുന്നു. അമ്മയുടെ രത്നാ ദീദിയും മീനയും. ഇവര്‍ ഒരുമിച്ചാണ് സൈക്കിള്‍ റിക്ഷയില്‍ സ്കൂളില്‍ പോയിരുന്നത്. അവരുടെ പോലെ അമ്മയും നേപ്പാളി ഭാഷയില്‍ സംസാരിച്ചിരുന്നു.)

ഗോരഖ്പൂരില്‍ നിന്നും ഏതാനും കി.മീ ദൂരെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 'ത്രിവേണി' ഗ്രാമമാണ് ശ്രീമതി റാണയുടെ ജന്മസ്ഥലം. ഹിമാലയത്തില്‍ നിന്നും പുറപ്പെടുന്ന സോന്‍ നദി, പഞ്ചനദ്, ഗന്ടക് എന്നീ മൂന്ന് നദികളുടെ സംഗമസ്ഥലമായതിനാലാണ് ത്രിവേണി എന്നപേര്‍ ആ ഗ്രാമത്തിനു വന്നത്.

ഗോരഖ്പുരിലെ 'ഫീല്‍ഡ് വര്‍ക്ക്‌'കഴിയാറായി. ഒന്നരമാസം പെട്ടെന്ന് കടന്നുപോയി. പോരുന്നതിന്റെ മുന്‍പേ പതിവുപോലെ എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണമെന്ന് തീരുമാനിച്ചു. തുടര്‍ച്ചയായ, വിശ്രമമൊന്നുമില്ലാത്ത പണികള്‍ അവസാനിച്ചാല്‍, ചെറിയൊരു വിനോദയാത്ര നടത്തുക സാധാരണ പതിവാണ്. അധികം ആരും പോകാത്ത സ്ഥലമാണ്‌ തിരഞ്ഞെടുക്കാറ്. ഇത്തവണ യാത്ര "വാല്മീകിനഗറി" ലേക്ക് ആകാമെന്ന് ലോകനാഥന്‍ അഭിപ്രായപ്പെട്ടു. അയാള്‍ മുന്‍പ് പോയിട്ടുണ്ട്, നല്ല സ്ഥലമാണെന്നും  പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍-ലാണ് ശ്രീരാമജന്മഭൂമി. അയോദ്ധ്യയില്‍, 'ഫീല്‍ഡില്‍' പോയപ്പോള്‍ മുത്തശ്ശന്‍ അമ്മമ്മയുടെ അമ്മയെയും  അച്ഛനെയും  കൊണ്ടുപോയിട്ടുണ്ട്. ഇത്തവണ ശ്രീരാമന്റെ മക്കളുടെ ജന്മസ്ഥലം സന്ദര്‍ശിക്കാനുള്ള ഭാഗ്യമാണല്ലോ കിട്ടുന്നത് എന്നോര്‍ത്ത് സന്തോഷിച്ചു...

അങ്ങിനെ ഭട്ഹട്ടിലെ താമസം തീരാന്‍ രണ്ടോ മൂന്നോ ദിവസമുള്ളപ്പോള്‍  അതിരാവിലെ ഞങ്ങൾ നാല് പേരും, (ലോകനാഥനും, വര്ഗീസും, ഞങ്ങളും ) കുട്ടിയും യാത്രയ്ക്ക് റഡിയായി. കാമ്പിലെ മറ്റുള്ളവരോടു പ്രത്യേകിച്ചൊന്നും പറയാതെയാണ് യാത്ര പോകുന്നത്. കുട്ടിക്ക് കഴിക്കാനായി ഒരു ബാഗില്‍ കുറച്ചു പഴങ്ങളും, ഫ്ലാസ്കില്‍ വെള്ളവും കരുതി.

മൂടല്‍ മഞ്ഞിൽക്കൂടെ ഏതാനും കി.മീ യാത്രചെയ്ത് ഗണ്ഡക് കനാലിന്റെ ഗേറ്റ്നു മുന്നില് എത്തി. നേപ്പാളിന്റെ അതിര്ത്തി തുടങ്ങുകയായി. കനാല്‍ വഴി പോകണമെങ്കിൽ പ്രത്യേക പാസ് വേണം. ഞങ്ങളുടെ കയ്യിലാണെങ്കിൽ പാസ് ഇല്ല. ഇവര് ജോലി ചെയ്യുന്ന AFPRO (Action for Food Production എന്ന സ്ഥാപനത്തിലെ Ground Water Investigation Team, കനാൽ കടന്നുള്ള ബിഹാറിൻറെ ഭൂവിഭാഗങ്ങളിൽ സര്വേയ്ക്കും മറ്റുമായി ഈ വഴി ധാരാളം പോക്കുവരവ് നടത്തിയിട്ടുള്ളതിനാൽ ആരാണ്, എങ്ങോട്ടാണ് എന്ന് പറഞ്ഞപ്പോൾ വിശ്വാസമായി. എന്നാലും സ്വല്പം മടിയോടെയാണ് നേപ്പാളി ഗാര്ഡ് കനാൽ ഗൈറ്റ് തുറന്നു തന്നത്. ഉള്ളിൽ കടന്ന ഉടനെ ടെന്ടിൽ നിന്നും വേറൊരു ഗാര്ഡ് പുറത്തുവന്ന് വണ്ടി പരിശോധിക്കാന് തുടങ്ങി. കഷ്ടകാലത്തിനു വണ്ടിയുടെ എല്ലാ കടലാസുകളും കരുതിയിരുന്നില്ല. അതെങ്ങിനെയോ പറഞ്ഞു നേരെയാക്കിയപ്പോളെയ്ക്കും അടുത്ത പ്രശ്നം. ഡ്രൈവിംഗ് ലൈസന്സ്. അതും എടുത്തിട്ടില്ല. യാത്ര തുടരാൻ പറ്റില്ലെന്ന് തോന്നി. പക്ഷേ, എന്തൊക്കെയോ തരികിട പറഞ്ഞ്, സൈറ്റിലേക്കു അത്യാവശ്യമായി പോകേണ്ടതുള്ളത്കൊണ്ട് ധൃതിയിൽ പോന്നപ്പോൾ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു രക്ഷപ്പെട്ടു. .

നേപ്പാളിന്റെ ഭാഗത്തുള്ള ഹിമാലയത്തില്‍ നിന്ന് ഉത്ഭവിയ്ക്കുന്ന ഗന്ടക് നദി, വാല്മീകി നഗറില്‍ വെച്ചാണ് ഇന്ത്യയിലേക്ക്‌ പ്രവേശിയ്ക്കുന്നത്. കനാല്‍ റോഡില്‍ക്കൂടെയുള്ള യാത്ര വളരെ രസകരമാണ്. ഇടതു ഭാഗത്തു ജലസമൃദ്ധിയുള്ള നല്ല വീതിയുള്ള ഗണ്ഡക് കനാല്‍..വലത്ത് ഇടതൂര്‍ന്ന വെസ്റ്റേണ്‍ ചമ്പാരന്‍ കാടുകള്‍. ഇത് ഇന്ത്യന്‍ ഭൂമിയിലാണ്. ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന ഈ കാടുകളെ ഘോരവനങ്ങളില്‍ പെടുത്താം. ഇന്ത്യ-നേപ്പാള്‍-ഇന്ത്യ അങ്ങിനെ ഇടകലര്‍ന്നാണ് കിഴക്കന്‍ ഭാഗത്തുള്ള  ഭൂവിഭാഗം കിടക്കുന്നത്.
ഇരുഭാഗങ്ങളിലെയും ഭൂപ്രകൃതി കണ്ട് കുറച്ചു ദൂരം മുന്നോട്ടുപോയി. മറ്റൊരു ചെക്പോസ്റ്റ് ന് മുന്നില്‍ വണ്ടി നിര്‍ത്തി. ഹോറന്‍ അടിച്ചിട്ടും ടെന്റില്‍ നിന്നും ആരും പുറത്തു വന്നില്ല. ഡ്യൂട്ടിയില്‍ ഉള്ളവര്‍ തണുപ്പത്ത് മൂടിപ്പുതച്ചു കിടന്നുറങ്ങുകയാകും. ലോകനാഥനും, വര്‍ഗീസും പുറത്തിറങ്ങി റോഡു ബ്ലോക്ക് ചെയ്തിട്ടിരുന്ന പഴയ ടയറുകള്‍ എടുത്തുമാറ്റി. വണ്ടി മുന്നോട്ടെടുത്തു.
കനാലിന്റെ ഭംഗി കണ്ടു പൊടിപാറുന്ന റോഡില്‍ക്കൂടെ കുറച്ചുകൂടെ യാത്രചെയ്ത് വലതുഭാഗത്തെയ്ക്ക് തിരിഞ്ഞു. ഇനിയുള്ള യാത്ര വെസ്റ്റേണ്‍ ചമ്പാരന്‍ കാടുകളില്‍ക്കൂടിയാണ്. ടാറിടാത്ത റോഡിന്റെ  ഇടതുഭാഗം നേപ്പാളിന്‍റെതും വലത് ഭാഗം ഇന്ത്യയുടേതുമാണ്.. 

ഏതാനും കി.മീ.ദൂരം യാത്ര ചെയ്തപ്പോള്‍ ആള്‍ത്താമസം ഉള്ള ഗ്രാമത്തിന്നടുത്തെത്തി. വഴിയാത്രക്കാരനോടു ത്രിവേണി ഗ്രാമത്തിലേക്കുള്ള വഴി ചോദിച്ചു. അങ്ങോട്ടേയ്ക്ക് ഉള്ള വഴിയാണെങ്കിലോ മഹാമോശം. റോഡ് എന്നുതന്നെ പറയാന്‍ പറ്റില്ല. എന്നാലും   പോയിനോക്കാം എന്ന് തീരുമാനിച്ചു.
വളരെ സാഹസികമായാണ് വണ്ടി അങ്ങോട്ടെടുത്തത്. (റോഡില്ലാത്ത സ്ഥലത്ത് കൂടിയും അതി വിദ്ഗ്ധമായി വണ്ടി ഓടിയ്ക്കുന്ന ആളാണ്‌ ചക്രം പിടിച്ചിരിയ്ക്കുന്നത്. അതുകൊണ്ട്  പരിഭ്രമം ഒട്ടും തോന്നിയില്ല.) അഗാധമായ കുഴികള്‍ കാണുമ്പോള്‍ ഇറങ്ങി നടക്കണമെന്ന് തോന്നിയിരുന്നു. അത്രയ്ക്ക് കുലുക്കമായിരുന്നു, വണ്ടിയ്ക്ക്. കൂടാതെ ഉള്ളിലിരുന്നു ഒരാള്‍ കുലുങ്ങുന്നതും മനസ്സിലാക്കിയിരുന്നു.
എങ്ങിനെയോ, ത്രിവേണി ഗ്രാമത്തില്‍ എത്തിപ്പെട്ടു. ഞങ്ങള്‍, കാശിയില്‍ ശ്രീമതി മിഠായി റാണയുടെ വീട്ടില്‍ താമസിക്കുന്നവരാണെന്ന് പറഞ്ഞ് അവരെ പരിചയപ്പെടത്തി. ചെറിയതോതില്‍ ഒരു 'ഷോപ്പിംഗ്‌'. കുട്ടിയ്ക്ക് ഉടുപ്പിന്റെ തുണിയും ഒരു മടക്കു കുടയും. മറ്റുള്ളവര്‍ സ്വെറ്റര്‍, തൊപ്പി എന്നിവയും വാങ്ങി. അധികം താമസിയാതെ ‍ തിരിച്ചു പോന്നു.  ഈ ഗ്രാമത്തിനു വേറൊരു പ്രത്യേകത കൂടി ഉണ്ട്. നേപ്പാളിന്റെ മറ്റു ഭാഗങ്ങളില്‍ നിര്‍മ്മിയ്ക്കുന്ന ചൂട് വസ്ത്രങ്ങളും മറ്റും ത്രിവേണി ഗ്രാമത്തില്‍ എത്തുന്നു. അവിടെ നിന്നും  ഇന്ത്യയിലേക്കും. ഇവിടെ കുറഞ്ഞ വിലക്ക് ചുടുവസ്ത്രങ്ങള്‍ ലഭിക്കും എന്നത് കൊണ്ട് പോയി നോക്കി എന്ന് മാത്രം. 
മദ്ധ്യാഹ്നം ആയിട്ടില്ല. പക്ഷേ, കാടിന്റെ ചില ഭാഗങ്ങളില്‍ നല്ല ഇരുട്ട്. സന്ധ്യയായി എന്ന് തോന്നും. കാട്ടിലെ ചില തുറന്ന സ്ഥലങ്ങളില്‍ കുടിലുകള്‍ കെട്ടിയുണ്ടാക്കിയിരിയ്ക്കുന്നത് കണ്ടപ്പോള്‍ രാമായണത്തിലും മറ്റും വര്‍ണ്ണിച്ചിട്ടുള്ള പര്‍ണ്ണശാലകളാണ് ഓര്‍മ്മയില്‍ വന്നത്. അതിന് സമീപം താടിയും മുടിയും വളര്‍ത്തിയ സന്യാസിമാരും . 
ഇത്രയും ശാന്തമായ സ്ഥലം മുന്പ് കണ്ടിട്ടേയില്ല. പക്ഷേ, കിളികളുടെ ചിലയ്ക്കലും, കിലുകില്  ശബ്ദവും, കാറ്റും ചേര്‍ന്ന് തീര്‍ക്കുന്ന കാട്ടിന്റെ ഗീതം ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ പോലെ കേള്‍ക്കാനുണ്ട്. അതിന്റെ കൂടെ കുരങ്ങന്മാരുടെ  ബഹളവും. കാടിന്റെ സ്വാഭാവികതക്ക് ഭംഗം വരുത്തിക്കൊണ്ട് ഞങ്ങളുടെ വാഹനവും.  
 വെസ്റ്റേണ്‍ ചമ്പാരന്‍ വനത്തിന്റെ കുളിര്‍മ്മ ആസ്വദിച്ച് കുറച്ചു ദൂരം മുന്നോട്ട് പോയി വലതു ഭാഗത്തുള്ള ഇന്ത്യന്‍ വനമേഖലയുടെ അതിര്‍ത്തി കമ്പിവേലി കെട്ടി സംരക്ഷിച്ചിരിയ്ക്കുന്നു. ഇടതുഭാഗത്ത് നേപ്പാളിന്‍റെ തുറന്ന കാട്. (ചമ്പ മരം ധാരാളം ഉള്ളതുകൊണ്ടാണത്രേ ഈ കാടിനു ചമ്പാരന്‍ എന്നപേര് വന്നത് ! )
മണ്ണ് പാറുന്ന കാട്ടുവഴികളില്‍ക്കൂടി മണിക്കൂറുകളോളം അങ്ങിനെ യാത്ര ചെയ്യുമ്പോള്‍ തോന്നി, ഇതാണ് സാക്ഷാല്‍ വനം !
അവിടവിടെ ജനസഞ്ചാരം ഉള്ള വഴികാണുന്നുണ്ടെങ്കിലും വഴിനടത്തക്കാരെയൊന്നും കാണുന്നില്ല. ഒരു മൃഗത്തെയും കണ്ടില്ല. വന്യമൃഗങ്ങള്‍ ഒരു പക്ഷേ ഉള്‍ക്കാടുകളിലുണ്ടാകാം. 
കുറെ മുന്നോട്ടു പോയപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ധാരാളം 'കാട്ടു' വഴികള്‍. വാല്മീകി ആശ്രമത്തിലേക്ക് ഏതാ വഴി എന്ന് ചോദിക്കാന്‍ ഒരാളെയും കാണുന്നില്ല. അപ്പോളാണ് ഒരു കാളവണ്ടി വരുന്നത് കണ്ടത്. വണ്ടിക്കാരന്റെ കയ്യില്‍ തോക്കുണ്ട്. അയാളോട് വഴി ചോദിക്കാന്‍  മടി തോന്നി. വേറെ വല്ലവരെയും കണ്ടുമുട്ടാതിരിക്കില്ല എന്ന ധൈര്യത്തില്‍ ഏകദേശം ലക്‌ഷ്യം വെച്ച് മുന്നോട്ടു യാത്ര തുടര്‍ന്നു.
 വിചാരിച്ചപോലെ ജനസഞ്ചാരമുള്ള മറ്റൊരു വഴിക്കൂട്ടത്തില്‍ വണ്ടി നിര്‍ത്തി. പെട്ടെന്നാണ് ശ്രദ്ധയില്‍ പെട്ടത്, വഴിയാത്രക്കാരില്‍ പലരുടെയും കൈകളില്‍  തോക്കുണ്ട് എന്ന കാര്യം. ധൈര്യം നടിച്ച് ആശ്രമത്തിലേക്കുള്ള വഴി ചോദിച്ചു. തോക്ക് ചൂണ്ടി വഴി കാണിച്ചവനോട് നന്ദി പറഞ്ഞ് തെല്ലൊരു ആശങ്കയോടെ യാത്ര തുടര്‍ന്നു. യാത്ര പുറപ്പെട്ട ശേഷം ആദ്യമായാണ്‌ വഴിയാത്രക്കാരെ കാണുന്നത്‌..പക്ഷെ, എല്ലാവരും തോക്കന്തിയവര്‍. ഇവരാരും തീര്ത്ഥാടനത്തിന് പോകുന്നവരല്ല എന്ന് കണ്ടാലറിയാം. വാല്മീകി ആശ്രമത്തിലേയ്ക്കു തീര്ത്ഥാടകരുടെ ഒഴുക്കുണ്ടാകും എന്ന് കരുതി. പക്ഷേ, ഒരൊറ്റ ആളെ പോലും ആ വഴിയ്ക്ക് കണ്ടില്ല.
കാടിന്റെ നിശ്ശബ്ദതയും, ഗാംഭീര്യവും എടുത്തു പറയേണ്ടത്‌ തന്നെ. പക്ഷേ, അത് ആസ്വദിക്കാനുള്ള രസം ചോര്‍ന്നു പോയി. തുടര്‍ന്നു കണ്ട ഒറ്റപ്പെട്ട ഗ്രാമീണരെ ശ്രദ്ധിച്ചു. അവരുടെയൊക്കെ കയ്യില്‍ തോക്കുണ്ട് എന്നത് ഒരു ചെറിയ ഭയം എല്ലാവരുടെയും ഉള്ളില്‍ ഉണ്ടാക്കി. 
എന്തെങ്കിലും  സംഭവിക്കുമോ എന്ന ആശങ്ക മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കാടിന്റെ യഥാര്‍ത്ഥ സൌന്ദര്യം ആസ്വദിക്കുന്നതെങ്ങിനെ ? യാത്ര നിര്‍ത്തി തിരിച്ചു പോന്നാലോ എന്നും ചിന്തയുണ്ടായി. ഒരു ഗ്ലാസ്‌ ചായ കൂടി കഴിക്കാത്ത ഒരു ദിവസം! ഇത്രവരെ വന്നില്ലേ, മുന്നോട്ടുപോകുകതന്നെ എന്ന് തീരുമാനിച്ചു.
ആരംഭത്തിലുണ്ടായിരുന്ന 'ത്രില്‍' പോയി എന്തുസംഭവിക്കും എന്ന ആശങ്കയാണ് മനസ്സില്‍ നിറഞ്ഞു പൊന്തിയത്. കാടിന്റെ വന്യത ആസ്വദിയ്ക്കാനൊന്നും കഴിയാത്ത ഒരവസ്ഥ. ലോകനാഥന്‍ അപ്പോളാണ് പറഞ്ഞത് അയാള്‍ മുന്പ് പോയ അന്ന് ധാരാളം തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നു. അന്ന് 'വാല്മീകി ജയന്തി' ആയിരുന്നുവത്രേ. 
ആ ഭാഗം കുറച്ചു അപകടം പിടിച്ച സ്ഥലമായാതിനാല്‍ തോക്കെടുത്ത ആളുകളുടെ കൂടെയാണ് യാത്ര ചെയ്തത് എന്നുമൊക്കെ. .. ഉത്സാഹമൊക്കെ ആറിത്തണുത്തു എങ്കിലും ഞങ്ങള്‍ ആത്മ വിശ്വാസം കൈവിടാതെ യാത്ര തുടര്‍ന്നു.  
കുറച്ചു ദൂരം പോയപ്പോള്‍ വീണ്ടും വഴിയാത്രക്കാര്‍. അവരുടെ കയ്യിലെ തോക്ക് കണ്ടഭാവം നടിയ്ക്കാതെ വാല്മീകി നഗര്‍ ലേയ്ക്കുള്ള വഴി ചോദിച്ചു. തോക്ക് ചൂണ്ടി നേരെയുള്ള വഴി കാണിച്ചു തന്നു. നന്ദി പറഞ്ഞു വേഗം വണ്ടി മുന്നോട്ട് എടുത്തു. ഇടയ്ക്കിടെ തിരിഞ്ഞ് നോക്കി.ആരെങ്കിലും പിന്തുടരുന്നുണ്ടോ? 
അങ്ങിനെ പോകുമ്പോള്‍ മുന്നില്‍ ഒരു നദി. അതാണ്‌ താമസാ നദി. വെള്ളം അധികം ഇല്ല. വീതിയും അത്രയ്ക്കില്ല. വഴി ഏകദേശം കണക്കാക്കി നദിയില്‍ക്കൂടി വണ്ടി ഓടിച്ചു. മുട്ടിനു താഴെയേ വെള്ളമുള്ളൂ. പ്രശ്നമില്ലാതെ നദി കടത്തിയ ശകടത്തിനോട് സ്നേഹബഹുമാനം തോന്നി.  
ഒരു മനുഷ്യജീവിയേയും കാണാതെ, കാടിന്റെ നിശ്ശ്ബ്ദതക്ക്  ഭംഗം വരുത്തിക്കൊണ്ട് വണ്ടി നിരങ്ങി നിരങ്ങി മുന്നോട്ടു പോയി. പക്ഷേ, വീണ്ടും അതാ,മുന്നില്‍ മറ്റൊരു നദി. ഈ നദിയ്ക്കക്കരെയാണ് വാത്മീകി ആശ്രമം. കൂടെയുള്ളവര്‍ നല്ലസ്ഥലകാല വിവരമുള്ളവര്‍ തന്നെ. താമസാ നദി 'ട' എന്ന ആകൃതിയില്‍ വളഞ്ഞു കിടക്കുകയാണത്രേ. നദിയ്ക്ക് വലിയ ആഴമില്ല എന്നും ലോകനാഥന്‍ പറഞ്ഞു.
എന്തായാലും വണ്ടി ഇത്തവണ നദിയില്‍ ഇറക്കേണ്ട എന്ന് തീരുമാനിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ !!
വെസ്റ്റേണ്‍ ചമ്പാരന്‍ കാട്ടില്‍ കയറിയ ശേഷം മണിക്കൂറുകള്‍ യാത്ര ചെയ്തു ഇതാ ഉദ്ദേശിച്ച സ്ഥലത്തിനടുത്ത് എത്തിയിരിയ്ക്കുന്നു. താമസാ നദി മുന്നില്‍ പരന്നങ്ങിനെ കിടക്കുന്നു. ഇടയില്‍ ചെറിയ  മണല്‍പ്പരപ്പുകള്‍. നദിയ്ക്കക്കരെ ഇടതൂര്‍ന്ന വനം. വണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ അക്കരെ കാട്ടില്‍ നിന്നും അനക്കം. ആരോ പുറത്തേക്ക് വന്നു നോക്കുന്നു. ശുഭ്രവേഷധാരി. ആള്‍രൂപം അത്ര വ്യക്തമല്ല.

ഞങ്ങള്‍ പുറത്തിറങ്ങി ഒന്ന് ആശ്വസിച്ചു. സന്തോഷത്തിനെക്കാള്‍ സംഭ്രമമായിരുന്നു ഞങ്ങളുടെ മുഖത്ത്. എങ്കിലും ഒന്നും പുറത്തു നടിയ്ക്കാതെ ബാഗില്‍ നിന്നും അവശേഷിച്ച പഴം എടുത്തു. 
കുട്ടിക്കുവേണ്ടി കരുതിയിരുന്ന പഴം നാല് പേര്‍ പങ്കുവെച്ച് കഴിച്ചു. ഇന്നു പ്രഭാത ഭക്ഷണം ഉണ്ടായിട്ടില്ല. സമയം ഒരു മണി ആയിരിയ്ക്കുന്നു. 

 വിശപ്പിനെ മറികടക്കുന്ന ആശങ്കകള്‍.........
ആദ്യമായി ഞങ്ങള്‍ സംഭ്രമം പങ്കു വെച്ചു.

ഒരു പക്ഷെ നമുക്ക് തിരിച്ചു ഈ കാട്ടില്‍ നിന്നും പുറത്തു പോകാന്‍ കഴിഞ്ഞില്ലെങ്കിലോ?
 വാഹനം 'ബ്രേക്ക് ഡൌണ്‍ ' ആയാലോ? 
വല്ല കൊള്ളക്കാരും ആക്രമിച്ചാലോ? 
അമ്മമ്മയുടെ ശരീരത്തില്‍, സ്വര്‍ണം എന്ന് പറയാന്‍ ഒരു താലിമാലയും, 3 വളയും, ഒരു ജോഡി കമ്മലും ആണ് ഉള്ളത്. ആരുടെയും പര്‍സും തടിച്ചു വീര്‍ത്തതല്ല....എന്നാലും.........
ഞങ്ങളെ ആരെങ്കിലും ഉപദ്രവിച്ചു വണ്ടിയുമെടുത്ത് കടന്നു കളഞ്ഞാലോ?. 
അഥവാ, ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ?
ഒരിക്കലും, ഒരുകാലത്തും പുറംലോകം ഒന്നും അറിയാന്‍ പോകുന്നില്ല. രാവിലെ പോരുമ്പോള്‍ ക്യാമ്പില്‍  ആരോടും എങ്ങോട്ടാണ് യാത്ര എന്ന് പറഞ്ഞിട്ടുമില്ല. പിന്നെ ഏകദേശം 8 മാസം ഗര്‍ഭിണിയായ അമ്മമ്മയെക്കുറിച്ചായി വേവലാതി. 3 വയസ്സ് തികയാത്ത കുട്ടിയെപ്പറ്റിയും. ചെയ്തത് സാഹസമായിപ്പോയോ എന്ന് 'നേരിയ' സംശയം...

ഇനി ഒരു പക്ഷെ, നാട്ടിലെ ബന്ധുക്കളെയൊന്നും കണ്ടില്ലെന്നും വരാം.....
വര്‍ഗീസ്‌ 'ഈശോ' എന്ന് പറഞ്ഞു കുരിശു വരച്ചു.
ഇതൊന്നുമറിയാതെ വെള്ളത്തില്‍ ചാടിക്കളിക്കാന്‍ തുനിയുന്ന കുട്ടി. .

ഇതിന്നിടെ നദിക്കക്കരെ ആളുകളുടെ എണ്ണം കൂടി..... ഒന്ന്, രണ്ട്, മൂന്നു, നാല്...
അവര്‍ ഞങ്ങളെ നോക്കുന്നത് ശ്രദ്ധിച്ചു. ചില്ലറക്കാശു മാത്രം കയ്യില്‍ വെച്ചു. മുന്‍പരിചയമുള്ള ലോകനാഥന്‍ തമിഴുമലയാളത്തില്‍ പറയുന്നുണ്ട്, പേടിക്കേണ്ട, അവര്‍ കുഴപ്പക്കാരാവില്ല, എന്ന്.
എന്തായാലും ശരി, സംഭവിക്കാനുള്ളതു സംഭവിക്കട്ടെ, വാല്മീകി ആശ്രമം കണ്ടിട്ടു വരിക തന്നെ എന്ന് തീരുമാനിച്ചു ഞങ്ങള്‍ നദി നടന്നു കടക്കാന്‍ തീരുമാനിച്ചു. 

മനോഹരമായ, വിശാലമായ നദീതീരം. തമസയെ മനസാ വന്ദിച്ചു വെള്ളത്തിലിറങ്ങി.---ശുഭാപ്തി വിശ്വാസത്തോടെ.....

മുട്ടിനു വെള്ളമുണ്ട് നദിയില്‍. ഡ്രസ്സ്‌ ഉയര്‍ത്തിപ്പിടിച്ചു ഞങ്ങള്‍ നദി കടന്നു. അവിടെ ചെന്നാല്‍ അവരുടെ മുന്‍പില്‍ ധൈര്യം അഭിനയിച്ചു സംസാരിക്കണം എന്നും, ആരാണെന്ന സത്യമൊന്നും പറയരുത് എന്നുമൊക്കെ പരസ്പരം ചട്ടം കെട്ടി. . 

ഞങ്ങളെ കണ്ട ഉടനെ അവര്‍ 'രാം രാം' എന്ന ആചാര വാക്കോടെ  സ്വീകരിച്ചു. ഞങ്ങള്‍ ആശ്രമം കാണാന്‍ വന്നതാണെന്ന് പറഞ്ഞു. വളരെ സൌഹാര്‍ദ്ദത്തോടെ അവര്‍ കൂട്ടിക്കൊണ്ടുപോയി. നദിക്കരയില്‍ ഇടത്തുഭാഗത്തു മൂന്നുനാല് ചെറിയ വീടുകള്‍. ആശ്രമത്തിനെ സംരക്ഷിയ്ക്കുന്ന ആ നേപാളികള്‍, കുടുംബസമേതം ഇവിടെ സ്ഥിരം താമസക്കാരാണ്.
എല്ലാവര്ക്കും നേരിയ ആശ്വാസം. 
.
സ്വച്ഛമായ വനം. വാല്മീകി ഇവിടെത്തന്നെയാണ് ആശ്രമം പണിതു താമസിച്ചിരുന്നത് എന്ന് തോന്നി. രാമായണകഥയും, സീതയുടെ കുട്ടികളുമൊത്തുള്ള ആശ്രമജീവിതവും ഒരു നിമഷം മനസ്സില്‍ കണ്ടു. രണ്ടു നേപ്പാളികള്‍ കൂടെ വന്നു. ഇവര്‍ സീതയെപ്പറ്റിയും, വാല്മീകിയെപ്പറ്റിയും പറയുമ്പോള്‍ അവരുടെമേല്‍ ഒരു കണ്ണ് എല്ലാവര്ക്കും ഉണ്ടായിരുന്നു. പക്ഷെ, കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഭയം മാറി. ഞങ്ങളും എല്ലാം മറന്നു രാമായണകാലത്തിലേക്ക് ഊളിയിട്ടു. വീടിന് തൊട്ടുള്ള വളരെ ലളിതമായ ക്ഷേത്രത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി.വാല്മീകിയുടെ വിഗ്രഹത്തിനു ആരതി ചെയ്തു  
അവര്‍ ഞങ്ങളെ തിലകക്കുറി തൊടുവിച്ചു. വാല്‍മീകിയുടെ മൂര്‍ത്തിക്ക് ഇവര്‍ രണ്ടുനേരവും പൂജ നടത്തുന്നുണ്ട്. ശ്രീരാമന്‍, സീതാമാതാ, ലക്ഷ്കണ്‍, ഹനുമാന്‍ എന്നിവരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ആശ്രമവും പരിസരവുമൊക്കെ നന്നായി വെച്ചിട്ടുണ്ട്. ആശ്രമമൊന്നും ഇല്ല. ആശ്രമം സ്ഥിതി ചെയ്തിരുന്നതെന്ന് വിശ്വസിച്ചു പോരുന്ന സ്ഥലം. 

 സീതയുടെ അടുക്കള, കുട്ടികള്‍ക്ക് ചപ്പാത്തി ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന പലക, സീതയിരുന്നിരുന്ന സ്ഥലം, സീത കുട്ടികളെ കുളിപ്പിച്ചിരുന്ന സ്ഥലം, അതിന്നടുത്ത്‌  സീത ഉപയോഗിച്ചിരുന്ന ഒരു കിണര്‍, വാല്മീകി മഹര്‍ഷിയുടെ ആശ്രമം, രാമായണം കൊത്തിവെച്ച പൊട്ടിവീണ കരിങ്കല്ത്തൂണ്‍കള്‍, സീത ദേഹത്യാഗം ചെയ്ത സ്ഥലം, എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ വിസ്തരിച്ചു കാണിച്ചു തരാന്‍ തുടങ്ങി. അങ്ങിനെ വര്‍ണ്ണന നീളുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ കുറച്ചു ധൃതി കാട്ടി. സൂര്യന്‍ അസ്തമിക്കാന്‍ ഇനി അധികം സമയം ഇല്ല, അതിനു മുന്പ്, തിരിച്ചു പോകണം. ഇരുട്ടും മുന്‍പേ കാട് കടന്നു കിട്ടണം. 

നേപ്പാളികള്‍ കുറച്ചു ദൂരെ നദിയുടെ തീരത്ത് ഒരു സ്ഥലം കാണിച്ചു തന്നു പറഞ്ഞു, ഇവിടെയാണ് മുനി, ലവകുശന്മാര്‍ക്ക് അമ്പെയ്ത്ത് പഠിപ്പിച്ചിരുന്നത്. കുറച്ചു മാറി പഴയതാണെന്ന് തോന്നിയ്ക്കുന്ന ഒരു കോണാകൃതിയില്‍ കൂര്‍ത്തു നില്‍ക്കുന്ന ഇരുമ്പിന്റെ കുറ്റി പൊന്തി നില്‍ക്കുന്നത് കാണിച്ചുതന്നു. അശ്വമേഥത്തിന്റെ കുതിരയെ, യാഗാശ്വത്തെ ലവനും, കുശനും കെട്ടിയിട്ടത് ഇതിന്മേലാണത്രെ.

ആശ്രമം നിലനിര്‍ത്താന്‍ സര്‍ക്കാരോ മറ്റോ സഹായം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന മറുപടിയാണ് കിട്ടിയത്. വല്ലപ്പോഴും വരുന്ന തീര്ത്ഥാടകരില്‍ നിന്നും എന്തെങ്കിലും  കിട്ടുന്നത്കൊണ്ട് എങ്ങിനെയോ ഇവര്‍ ജീവിച്ചുപോകുന്നു.. 

ഞങ്ങള്‍ ആശ്രമവും പരിസരവും വന്ദിച്ചശേഷം ഇവിടം സംരക്ഷിച്ചുകൊണ്ട് കാലം കഴിയ്ക്കുന്ന ആ നേപ്പാളി കുടുംബത്തിനു നന്മ വരട്ടെ എന്ന് പ്രാര്ത്ഥിച്ചു. 
വളരെ ചെറിയ വീടുകളില്‍ ആണ് ഇവര്‍  താമസിയ്ക്കുന്നത്. ചെറിയ ഒരു തുക കൊടുത്തു അവരോടു യാത്ര പറഞ്ഞിറങ്ങി .
താമസാ നദി കടന്നു മുന്നോട്ട് നടക്കുമ്പോള്‍ വാല്മീകി ആശ്രമം ഒന്നുകൂടി തിരിഞ്ഞ് നോക്കി. വാല്മീകി മഹര്‍ഷി രാജകുമാരന്മാരെ അമ്പെയ്യാന്‍ പഠിപ്പിച്ചിരുന്ന സ്ഥലമൊക്കെ മനസ്സില്‍ അങ്ങിനെത്തന്നെ തങ്ങിനിന്നു.

വണ്ടിയില്‍ കയറി ഇരിയ്ക്കുമ്പോള്‍ എങ്ങിനെയെങ്കിലും ചമ്പാരന്‍ വിട്ടു പുറത്തു കടന്നാല്‍ മതി എന്നായിരുന്നു ചിന്ത അഥവാ പ്രാര്ത്ഥന. താമസാനദി കടക്കണം. വണ്ടിക്കു പ്രശ്നമൊന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം പ്രാര്ത്ഥന ......
തോക്ക് പിടിച്ചു നടക്കുന്നവരുടെ മുന്നില്‍ പെടരുതേ എന്ന് വേറെ പ്രാര്‍ത്ഥന!! 

ധൃതിയിൽ മടങ്ങുമ്പോഴും കാടിന്റെ വാത്സല്ല്യം അനുഭവപ്പെട്ടു. ഉച്ചനേരത്തും നേരിയ ഇരുട്ടുതന്നെ. 
ഭാഗ്യമെന്ന്  പറയട്ടെ, സന്ധ്യയോടെ ഞങ്ങള്‍ക്ക് വനമേഖലയില്‍ നിന്നും   പുറത്തുകടക്കാന്‍ സാധിച്ചു. ശരിക്കും ഈശ്വരന്‍ എന്നൊരു ശക്തിയുണ്ട് എന്നനുഭവപ്പെട്ട ചില മുഹൂര്‍ത്തങ്ങള്‍ !

വീണ്ടും കനാല്‍ വഴി യാത്ര തുടര്‍ന്നു. ഇനി 2 കടമ്പകള്‍ കൂടെ കടക്കാനുണ്ട്. ആദ്യത്തെ ചെക്ക്പോസ്റ്റ് എത്തിയപ്പോള്‍, ഉദ്യോഗസ്ഥര്‍ എന്തെങ്കിലും കടത്തിക്കൊണ്ടു പോകുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിയ്ക്കാന്‍ തുടങ്ങി. (ത്രിവേണി ഗ്രാമത്തില്‍ എത്തുന്ന വില്‍പ്പന വസ്തുക്കള്‍ നികുതി കൊടുക്കാതെ കനാല്‍ റോഡ്‌ വഴി ഇന്ത്യയിലേയ്ക്ക് കടത്തി ഉപജീവനം നടത്തുന്നവര്‍ ഉ ണ്ടത്രെ !

ലോകനാഥനും വര്‍ഗീസും, ത്രിവേണിയില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ അവരിട്ട സ്വെറ്ററിന്റെ ഉള്ളിലിട്ടു പുറത്തേയ്ക്കിറങ്ങി. മുന്‍പില്‍, അമ്മമ്മയുടെ മടിയില്‍ ആണ് അമ്മ. ഞങ്ങള്‍ ഇരുന്നിരുന്ന സീറ്റ് ഉയര്‍ത്തിയാല്‍ ടൂള്‍സ് വെക്കുന്ന അറയുണ്ട്. ഉടുപ്പിന്റെ തുണിയും, കുടയും അതിലാണ് വെച്ചിരിയ്ക്കുന്നത്. നേപ്പാളികളില്‍ ഒരാള്‍ മുന്നില്‍ വന്നു ടോര്‍ച്ചടിച്ചു പരിശോധന തുടങ്ങി. ഡ്രൈവറുടെ സീറ്റ് പൊക്കി കയ്യിട്ടു നോക്കി. ഉള്ളില്‍ ഭയം തോന്നി. 
മടിയില്‍ കുട്ടിയുമായി അപ്പുറത്തെ  സീറ്റില്‍ ഇരുന്ന അമ്മമ്മക്കും ഒടുവില്‍  താഴെ ഇറങ്ങേണ്ടി വന്നു. കുട്ടിയെ അയാളുടെ കയ്യില്‍കൊടുത്ത്‌  വളരെ വയ്യായ്മ നടിച്ചു  ജീപ്പില്‍ നിന്നും താഴെയ്ക്ക് ഇറങ്ങി.
 (സാധാരണ ജീപ്പായിരുന്നില്ല, അത്. സീറ്റുകള്‍ക്ക്  ഉയരം കുറച്ചു കൂടും. വിദേശത്തുണ്ടാക്കുന്ന 'ജോങ്ക' എന്നോ മറ്റോ പേരുള്ള, ഒരുതരം വാഹനം ).

 താഴെ  ഇറങ്ങിയതും കുട്ടിയെത്തന്നു അയാള്‍ ഞാനിരുന്ന സീറ്റ് പൊക്കി അതില്‍ കയ്യിട്ടു. ഞങ്ങള്‍ കണ്ണടച്ചു നിന്നു. എന്തോ ഭാഗ്യമെന്നു പറയട്ടെ, അയാളുടെ കയ്യ് അധികം താഴേയ്ക്ക് നീണ്ടില്ല. സീറ്റ് അടച്ചുവെച്ചു അയാള്‍ പൊയ്ക്കൊള്ളാന്‍ ആന്ഗ്യം കാട്ടി. ഇത്രയ്ക്ക് സന്തോഷവും ആശ്വാസവും അനുഭവിച്ച നിമിഷം വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. ഞങ്ങളെയോക്കെ നിങ്ങള്‍ക്ക്  എങ്ങിനെ സംശയിക്കാന്‍ തോന്നി എന്ന അല്പരസം നിറഞ്ഞ കമന്‍റ് പറയുകയും വളരെയധികം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു, വേഗം സ്ഥലം വിട്ടൂ.

ഞങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ പിടിയ്ക്കപ്പെട്ടാല്‍, അവര്‍ക്ക് കേസ് ചാര്‍ജ് ചെയ്യാം, ഇല്ലെങ്കില്‍ ചോദിച്ച കാശ് കൊടുത്ത് തലയൂരണം. അസമയം. ചെറിയ കുട്ടി. വിശപ്പ്‌ വേറെ .പകലത്തെ ടെന്‍ഷന്‍ തന്നെ നല്ല പാഠമായിരിക്കുകയാണ്. ഹോ ! എല്ലാ ദൈവങ്ങളോടും പൂര്‍വ്വജരോടും നന്ദി പറഞ്ഞു. അടുത്ത  ചെക്പോസ്റ്റ്‌, കനാല്‍ഗേറ്റ്, കൂടി  വേഗം കടന്നു കിട്ടണേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 
പ്രധാന ഗേറ്റിലും നല്ല പരിശോധന ഉണ്ടായി. ഞാന്‍ ഇറങ്ങണോ എന്ന് ധൈര്യത്തില്‍ ചോദിച്ചു. എന്റെ സ്ഥിതി കണ്ടു, 'വേണ്ട' എന്ന് അവര്‍ പറയുകയും ചെയ്തു.
 
കാവല്‍ക്കാരന്‍ തുറന്നു തന്ന കനാല്‍ ഗേറ്റില്‍ നിന്നും വേഗം  പുറത്തു കടന്നു....
നീണ്ട നിശ്വാസങ്ങള്‍ ഉയര്‍ന്നുപൊങ്ങി.
ഒരു നീണ്ട യാത്രയുടെ പരിസമാപ്തി.
ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം ! 
മനസ്സ് ഇത്രയധികം തുടികൊട്ടിയ ഒരനുഭവം ഓര്‍മ്മയില്ല. 
വണ്ടി ഗോരഖപുര്‍ ലക്ഷ്യമാക്കി ഓടി....
അങ്ങിനെ ജീവന്‍സുരക്ഷിതമായെന്ന ധൈര്യത്തില്‍, ഞങ്ങള്‍ ഏറെ നേരത്തിനു ശേഷം ഉറക്കെ പൊട്ടിച്ചിരിച്ചു .വീണ്ടും വീണ്ടും,........ അപ്പൊ ഞാന്‍ ചെയ്തതോ, അപ്പൊ ഞാന്‍ പറഞ്ഞതോ എന്ന് പറഞ്ഞ്.........

 പാറ്റ്നയില്‍ നിന്നും ഇങ്ങോട്ട് 295 കിമീ ദൂരമുണ്ട്. 
ബീഹാറിന്റെ കിഴക്ക് ഭാഗത്തുള്ള വെസ്റ്റേണ്‍ ചമ്പാരന്‍ കാടുകള്‍ ഞങ്ങളുടെ സാഹസിക യാത്ര കഴിഞ്ഞു അധികം താസിയാതെ ടൈഗര്‍ റിസേര്‍വ്  ആയി മാറി..(1978-ല്‍ ) പിന്നീട് 1989-ല്‍ Wild life Sanctuary അഥവാ, Reserve Park ആക്കി മാറ്റി. നേപ്പാളിലെ Royal Chitwan National Park, വാല്മീകി നഗറിന്റെ വടക്ക് ഭാഗത്തും, ഗണ്ഡക് കനാല്‍ പടിഞ്ഞാറും. പിന്നില്‍ കാവല്‍ക്കാരനെപ്പോലെ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഹിമാലയവും. ...

നാല് നൂറ്റാണ്ടുകള്‍ക്കു മുന്പ് രാജസ്ഥാനില്‍ നിന്നും കുടിയേറിപ്പാര്‍ത്ത 'താരു' ഗോത്രവംശജരാണത്രെ, വാല്മീകി നഗറിലെ കാടുകളില്‍ വസിക്കുന്നവര്‍. 
തമസാ നദിയുടെ  തീരത്ത്‌  മുനിയുടെ ശിക്ഷണത്തില്‍ അമ്പെയ്ത്തും മറ്റും പഠിച്ചിരുന്ന സീതയുടെ കുഞ്ഞു മക്കള്‍ ....രാജകുമാരന്മാര്‍....സസുഖം വളര്‍ന്ന ആ കാടിന്റെ സ്മരണയില്‍, മാസ്മരികതയില്‍ എല്ലാം മറന്നു കുറച്ചു മിനിറ്റുകള്‍ ചെലവഴിച്ച മധുര സ്മരണയില്‍.....
ഒരു പോറലും പറ്റാതെ രക്ഷപ്പെട്ടു പോന്നതിന്  ആരോടൊക്കെ നന്ദി പറയണം എന്ന് അറിയില്ല. 
എന്തായാലും സ്വപ്നം പോലെയുള്ള അനുഭവമായ രാമായണ കാലത്തെയ്ക്കുള്ള ആ  സാഹസ യാത്ര. പറഞ്ഞറിയിക്കാന്‍  പറ്റാത്ത അനുഭൂതിയായി  ഏറെ വര്‍ഷങ്ങള്‍ക്കു ശേഷവും അതേ കുളിര്  ഇപ്പോഴും ത്രസിച്ചു നില്‍ക്കുന്നു.

 മദ്ധ്യാഹ്നത്തിലും  സൂര്യരശ്മികള്‍ക്ക്  ഊര്ന്നിറങ്ങാന്‍കൂടി ഇടമില്ലാത്ത പടിഞ്ഞാറന്‍ ചമ്പാരന്‍ കാടുകള്‍........
കാവല്‍ക്കാരനെപ്പോലെ എത്തി നോക്കി നില്‍ക്കുന്ന ഹിമാലയം.......
ലോകാരാദ്ധ്യനായ ശ്രീരാമന്റെ കുഞ്ഞുങ്ങള്‍ പിറന്നു വളര്‍ന്ന പുണ്യഭൂമി, 
സീതമ്മ സ്വന്തം അമ്മയുടെ മാറില്‍ അഭയം കണ്ടെത്തിയ ഭൂമി,......... 
രാമന്റെ കഥ വാനോളം പാടിപ്പുകഴ്ത്തി രാമന്റെ കുഞ്ഞുങ്ങളെ ഗുരുസ്ഥാനത്തിരുന്നു വളര്‍ത്തി വലുതാക്കിയ  വാല്മീകി മുനിയുടെ ആശ്രമപരിസരം ......
അദൃശ്യമായ കൈത്താങ്ങില്‍  താണ്ടിയ കൊടുങ്കാട് .........
ആദ്യം  വാഹനത്തിലും പിന്നീട് നടന്നും കടന്ന തമസാ നദി .......
ആശ്രമം ആത്മാര്‍ത്ഥമായി സംരക്ഷിച്ച് പോരുന്ന നിഷ്കളങ്കരായ മനുഷ്യര്‍ .....
........
സുമനസ്സുകളായ പരിശോധകര്‍ .....
ഗണ്ഡക് 
കനാല്‍..........
എല്ലാമെല്ലാം എക്കാലത്തും സ്മരണീയം തന്നെ !!

ജീവന്‍ സുരക്ഷിതമാക്കിയ വാഹനത്തിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. എല്ലാം കണ്ടു നിന്നിരുന്ന ഹിമവാനോടും, ചമ്പല്‍ക്കാടിനോടും, ഈ പ്രപഞ്ചം നിയന്ത്രിയ്ക്കുന്ന അദൃശ്യമായ ശക്തിയോടും ഒരിക്കല്‍ക്കൂടി നന്ദിയും, നമസ്ക്കാരവും!
                                                                 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

No comments:

Post a Comment