Friday, 15 May 2015

:-വായന -1

വായന !!!
ഈ മൂന്നക്ഷരത്തില്‍ സമസ്ത പ്രപഞ്ചങ്ങളും  ഉള്‍ക്കൊള്ളുന്നു. വായനയെന്ന പ്രക്രിയ, ഇതൊരു അനുഭവമാണ്. വായിക്കുന്നവന്റെ മനസ്സിനെ അനുഭൂതികളുടെ ലോകത്തിലേയ്ക്ക്, മാസ്മരികത നിറഞ്ഞ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു. വായന ഒരു ശീലമാണ്. ഇതു അറിവിന്റെ ലോകത്തിലേക്ക്‌ വായനക്കാരനെ നയിക്കുന്നു. വായന, അതു  ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചിന്താശക്തികള്‍ ഉണര്‍ത്തുകയും  ചെയ്യുന്നു. പലപ്പോഴും ഭാവനയുടെ ചിറകുകളിലേറി സങ്കല്പ ലോകങ്ങളിലേയ്ക്ക്  കൂട്ടിക്കൊണ്ടു പോകുന്നു. തിരഞ്ഞെടുത്ത നല്ല വായന സ്വഭാവരൂപികരണത്തിനു നിമിത്തമാകുന്നത് നമ്മള്‍ കണ്ടറിയുന്നതാണല്ലോ.

വായിയ്ക്കാന്‍ അത്രയ്ക്കൊന്നും  വിഭവങ്ങള്‍ ഉണ്ടാകാതിരുന്ന കാലത്ത്   കഥകള്‍  പറഞ്ഞു കേട്ടാണ് ഞങ്ങളുടെ തലമുറകള്‍  വളര്‍ന്നത്‌. മുത്തശ്യമ്മമാരും, അമ്മമാരും, അദ്ധ്യാപകരും കവിതകളും,ശ്ലോകങ്ങളും, കഥകളും ചൊല്ലിത്തന്നു ഞങ്ങളുടെ മനസ്സ് കുളിര്‍പ്പിച്ചു. കഥകളില്‍, പ്രതേകിച്ചു പുരാണേതിഹാസങ്ങള്‍, ഭാരതീയ സംസ്കാരത്തിന്റെ വേരുകള്‍ ഇളം മനസ്സില്‍ കിളുര്‍ക്കാന്‍ സഹായിച്ചു. കൂടാതെ, നാട്ടിലെ വായന ശാല, സ്കൂളിലെ ലൈബ്രറി എന്നിവ വായനയ്ക്ക് നല്ല പ്രോത്സാഹനവും, പ്രചാരവും  നല്‍കിയിരുന്നു.  ഇത് കൂടാതെ അക്കാലത്ത് സ്‌കൂളിലെ പാഠപുസ്തങ്ങളിലെ ഉള്ളടക്കം ആസ്വാദ്യകരവും, വളരെ ഹൃദ്യവുമായിരുന്നു.

ഹരി ശ്രീ ഗണപതയേ നമ: എന്ന് കുറിച്ച് കഴിഞ്ഞാല്‍ പിന്നെ മധുരതരമായ  ജിജ്ഞാസ നിറഞ്ഞ പുതിയ ലോകത്തിലേക്കുള്ള വാതില്‍ മുന്നില്‍ തുറന്നു കിട്ടുന്നു. അഞ്ചോ ആറോ വയസ്സാകുമ്പോഴേയ്ക്കും, അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും വായിക്കാനുള്ള ത്വര കൂടിവരും. കുട്ടിക്കാലത്ത്  'അമ്പിളി അമ്മാമന്‍' എന്ന പുസ്തകം  മാത്രമേ കുട്ടികളുടെ വായനക്കായി അച്ചടിച്ചു വന്നിരുന്നത് കണ്ടിട്ടുള്ളൂ. അതിലെ മനോഹരങ്ങാളായുള്ള  കളര്‍ ചിത്രങ്ങള്‍ ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. അക്കാലത്ത് പത്രമെന്നാല്‍ മാതൃഭൂമിയും, ആഴ്ച്ചപ്പതിപ്പെന്നാല്‍ മാതൃഭൂമി  ആഴ്ച്ചപ്പതിപ്പും മാത്രമായിരുന്നു നാട്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നത്. അതിലെ ബാലപംക്തി, കുട്ടികള്‍ക്കായുള്ള പേജ്  വായിക്കുമ്പോള്‍ എന്തൊരു സന്തോഷമാണ് തോന്നിയിരുന്നത്! കുട്ടികളുടെ സൃഷ്ടികളും ഇതിലൂടെ വെളിച്ചം കണ്ടിരുന്നു എന്നത്  വളരെ വലിയ കാര്യമായിരുന്നു. ഇടയ്ക്കുവെച്ച്   സോവിയറ്റ്‌ യൂണിയന്‍ മാസികകള്‍ കിട്ടിത്തുടങ്ങി. അതിലെ  പേജും, നിറക്കൂട്ടുകളും കഥകളും, പേരുകളും കുട്ടികളെ വല്ലാതെ ആകര്‍ഷിച്ചു. ആ പ്രായത്തില്‍ റേഡിയോ കേള്‍ക്കാന്‍ തുടങ്ങിയത് പുറം ലോകവുമായുള്ള ബന്ധം കൂട്ടാന്‍ സഹായിച്ച്ചിട്ടുന്ടു.


എന്‍റെ അമ്മയ്ക്ക് വായന വളരെ ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോളൊക്കെ വായിച്ച പുസ്തകങ്ങളിലെ കഥകളും കുട്ടിക്കാലത്തെ അനുഭവങ്ങളും പറഞ്ഞു തരുമായിരുന്നു. കഥകളുടെ കൂട്ടത്തില്‍ കവിതകള്‍ക്കും, ശ്ലോകങ്ങള്‍ക്കും തുല്യ സ്ഥാനമുണ്ടായിരുന്നു എന്നുതന്നെ പറയാം. കുട്ടിക്കാലത്തെ അനുഭവങ്ങളുടെ വിവരണങ്ങള്‍ വായനയ്ക്ക് തുല്യം തന്നെ ആണ്.
6-ആം ക്ലാസ്സില്‍  പഠിയ്ക്കുമ്പോള്‍ അമ്മയ്ക്ക് വേണ്ട പുസ്തകങ്ങള്‍ വായനശാലയില്‍ നിന്നും  കൊണ്ടു വരുന്ന ദൌത്യം എന്റെതായിരുന്നു.  ധര്‍മ്മരാജാ, മാര്‍ത്താണ്ഡവര്‍മ്മ, വേലുത്തമ്പി ദളവ തുടങ്ങിയ ചരിത്ര നോവലുകളെ പറ്റി കേള്‍ക്കുന്നത് അപ്പോളാണ്.  ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ  മലയാളത്തിലേക്കുള്ള വിവര്‍ത്തനങ്ങള്‍ ധാരാളം കിട്ടിയിരുന്നു.. ചുവന്ന കൈപ്പത്തി, വെളുത്ത ചെകുത്താന്‍  തുടങ്ങിയ പുസ്തകങ്ങള്‍, അമ്മയുടെ വായന കഴിഞ്ഞാല്‍ അധികമൊന്നും മനസ്സിലായില്ലെങ്കിലും വായിച്ചതോര്‍ക്കുന്നു. ഡിറ്റക്ടീവ് നോവലുകള്‍, മണ്ണെണ്ണ വിളക്കിന്റെ അരണ്ട  വെളിച്ചത്തില്‍  വായിക്കുകയും ഉറങ്ങാന്‍  കിടക്കുമ്പോള്‍ പേടി ഉണ്ടാകാറുള്ളതും പതിവാണ്.  അംഗനാചുംബനം അഥവാ, വെങ്കലപ്രതിമ, ആനറാഞ്ചന്‍ എന്നീ പുസ്തകങ്ങള്‍ വായിക്കുമ്പോളും  അല്പം പരിഭ്രമവും പേടിയുമൊക്കെ  ഉണ്ടായിട്ടുണ്ട്. ബ്രാം സ്ടോക്കരുടെ ഡ്രാക്കുള വായിക്കുമ്പോള്‍, പഴയ തറവാടുകളില്‍, പാമ്പിന്‍കാവുകളുമൊക്കെയുള്ള അന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഭയത്തിന്‍റെ ശക്തി  ഒന്നുകൂടെ പ്രബലമാകുന്നു.
അന്ന് ആഴ്ചപ്പതിപ്പില്‍  ബംഗാളി  നോവലുകള്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നു. ബംഗാളി നോവലുകളുടെ പോലെത്തന്നെ മിക്ക ലോകസാഹിത്യ കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു ലഭ്യമായിരുന്നു. വിക്ടര്‍ യുഗോവിന്‍റെ ഒട്ട് മിക്ക കൃതികളും, ഗോര്‍ക്കിയുടെ അമ്മയും,ദോസ്തോയ് വ്സ്കിയുടെ കൃതികളും മറ്റും അങ്ങിനെ വായിക്കാന്‍ സാധിച്ചു......
പ്രൈമറി ക്ലാസ്-ല്‍ പഠിയ്ക്കുമ്പോള്‍, ഡിക് വിറ്റിംഗ്ടന്‍റെ (ഡിക്കന്‍സ്) കഥ വീണ്ടും വീണ്ടും വായിച്ചു  എത്രയോ കണ്ണീര്‍ ഒലിപ്പിച്ചിരിയ്ക്കിരിയ്ക്കുന്നു!!  മനസ്സിലെ ലോലമായ വികാരങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍ അന്ന് ധാരാളം വായിക്കാന്‍ കിട്ടിയിരുന്നു.

പുരാണ-ഇതിഹാസ കഥകള്‍, ഐതിഹ്യമാല, യക്ഷിക്കഥകള്‍,  ചരിത്ര കഥകള്‍, നാടോടിക്കഥകള്‍, നാടകങ്ങള്‍, രമണന്‍, മാമ്പഴം തുടങ്ങിയ കവിതകള്‍, ഇവയെല്ലാം  കുട്ടികളുടെ ചിന്താമണ്ഡലത്തെ വല്ലാതെ സ്വാധീനിയ്ക്കുന്നവ തന്നെയായിരുന്നു. പ്രായത്തിനൊപ്പം  ചിന്തകളും, വായനയിലെ ആസ്വാദന രീതിയും മറ്റും മാറിക്കൊണ്ടിരിയ്ക്കും. പാഠപുസ്തകത്തിലെ  മനോഹരങ്ങളായ ഗദ്യ ഭാഗങ്ങളും, കവിതകളും പ്രായത്തിനെ മയപ്പെടുത്തുന്നതും, ചിന്തിപ്പിയ്ക്കുന്നതുമായിരുന്നു എന്ന് ഇപ്പോള്‍ അറിയുന്നു..അതുകൊണ്ടാണല്ലോ, പാഠഭാഗങ്ങളും, പദ്യങ്ങളും മറക്കാതെ ഇപ്പോഴും ആവശ്യമുള്ളപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത്. മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളുടെ മലയാള പദ്യ- ഗദ്യപുസ്തകപാഠാവലികളൊക്കെ ചെറിയക്ലാസ്സിലെ ഭാഷാ സ്നേഹികളായ കുട്ടികള്‍ ഹൃദിസ്ഥമാക്കി. കയ്യില്‍ കിട്ടിയതൊക്കെ വായിച്ചിരുന്ന ഒരു കാലം അല്ലെങ്കില്‍ പരന്ന വായന എന്നു പറയാം. അങ്ങിനത്തെ വായനാനുഭവമാണ് സഞ്ജയനും വിശ്വരൂപവുമെല്ലാം  മറിച്ചു നോക്കുമ്പോള്‍ ഉണ്ടായിരുന്നത്. അക്കാലത്ത് വലിയ ലോകതയോന്നും ഇല്ലാതിരുന്നതിനാല്‍ കൂടുതലൊന്നും മനസ്സിലായിരുന്നില്ല. അതിലെ ഹാസ്യങ്ങള്‍, നര്‍മ്മങ്ങള്‍ വലിയവര്‍ പറഞ്ഞു കേട്ട് എന്തൊക്കെയോ ധരിച്ചു വെച്ച് എന്ന് മാത്രം.
സി.രാധാകൃഷ്ണനും, എം.ടി.യുമൊക്കെ ഹൃദയത്തെ വല്ലാതെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. പ്രായമാകുന്തോറും എന്ത് വായിക്കണം,  എന്തു വായിക്കരുത് എന്നതിന് കര്‍ശനമായ നിയമമൊന്നും ഇല്ലാതിരുന്നതിനാല്‍  ഒരു വാരിവലിച്ചുള്ള വായനതന്നെയാണ്   അപ്പോഴും. വായന വല്ലാത്തൊരു  ഹരമായിമാറിയിരുന്നു  എന്ന് തന്നെ പറയാം. അതുകൊണ്ടാണ് കാരണവന്മാര്‍ കാണാതെ കുളക്കടവിലും, കക്കൂസിലുമൊക്കെ പോയിരുന്നു രഹസ്യമായി നോവലുകള്‍ വായിച്ചു തള്ളിയിരുന്നത്. പലപ്പോഴും അമ്മമാരെപ്പോലും കബളിപ്പിച്ച്, പഠിയ്ക്കുന്ന പുസ്തകങ്ങള്‍ക്കിടയില്‍  നോവലുകള്‍ ഒളിപ്പിച്ചു വെച്ച് വായിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. വായനയുടെ ഹരം മൂത്താല്‍ അങ്ങിനെയൊക്കെയാണ് .....

വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹം കഴിയുകയും, അധികം താമസിയാതെ വിധവയുമായായിത്തീര്‍ന്ന എന്‍റെ അമ്മയുടെ ഒരു സഹോദരിയ്ക്ക്,  നാലാപ്പാട്ട്  തര്‍ജമ ചെയ്ത 'പാവങ്ങള്‍' വായിക്കാന്‍ മോഹമുണ്ടെന്നറിഞ്ഞപ്പോള്‍, അദ്ദേഹം ഉടനെ 2 പുസ്തകം തന്‍റെ കയ്യൊപ്പിട്ട് കൊടുത്തയച്ചുവത്രേ! ആ പുസ്തകം വായിച്ചു പ്രചോദനം കൊണ്ടു അവര്‍ അനാഥയായിരുന്ന ഒരു ബാലികയെ  ദത്തെടുത്തു. കുട്ടിയ്ക്ക്  പാവങ്ങളിലെ ഒരു കഥാപാത്രത്തിന്റെ  പേരും നല്‍കി. കൊസത്. അവളെ പഠിപ്പിക്കുകയും പിന്നീട് വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു എന്ന് എന്‍റെ അമ്മ പറഞ്ഞത് ഇപ്പോള്‍  ഓര്‍ക്കുകയാണ്.

 കുട്ടികള്‍ വളര്‍ന്നു വായിക്കാന്‍ തുടങ്ങിയപ്പോള്‍  കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ചിരുന്ന പുസ്തകങ്ങള്‍ ധാരാളം ലഭ്യമായിരുന്നു.  കേരളത്തിന്‌ പുറത്തായിരുന്നതിനാല്‍  ഹിന്ദിയിലുള്ള ചമ്പക്കും, ചന്ദാമാമയും, അമര്‍ചിത്ര കഥകളും  വായിച്ച് അവര്‍ വളര്‍ന്നു. രാമായണം, മഹാഭാരത കഥകള്‍ തുടങ്ങിയവ കേട്ടതിലും കൂടുതല്‍ വായിച്ചാണ് അവര്‍ അറിയുന്നത്‌. അങ്ങിനെ അമര്‍ ചിത്രകഥകള്‍ മുത്തശ്ശിമാരുടെ സ്ഥാനം പിടിച്ചു പറ്റി.  പഞ്ചതന്ത്ര കഥകള്‍, കുട്ടികളെ, മൃഗങ്ങള്‍ തങ്ങളുടെ  കൂട്ടുകാരാണെന്ന് തോന്നിപ്പിച്ചു. ..പുസ്തകങ്ങളില്‍ ചിത്രീകരണങ്ങള്‍  കൂടെ ഉള്ളതിനാല്‍ പലേ കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സില്‍ സഹജീവികളെപ്പോലെ ജീവിച്ചു.... അമര്‍ ചിത്ര കഥകളുടെ കൂട്ടത്തില്‍ ജാതക കഥകള്‍, പഞ്ചതന്ത്ര കഥകള്‍, നാടോടിക്കഥകള്‍, വിശ്വ ബാല സാഹിത്യ കൃതികള്‍,  ഫാന്‍ടോം, മാന്‍ഡ്രേക്ക്, ഹി മാന്‍, സ്പൈഡര്‍ മാന്‍, സൂപ്പര്‍മാന്‍ എന്നിവയ്ക്കിടയില്‍ ടിന്‍ ടിനും മറ്റും സ്ഥലം പിടിച്ചു.  കാലം പോയതറിഞ്ഞില്ല, ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌, എനിഡ് ബ്ലൈടന്റെ  ദി ഫേമൌസ് ഫൈവ്, സീക്രറ്റ് സെവെന്‍, ജൈംസ് ഹാഡ്‌ലി ചെയ്സ്,  റഡ്യാര്‍ഡ്‌ കിപ്ലിംഗ്, റസ്കിന്‍ ബോണ്ട്‌ ,  അഗതാ ക്രുസ്റ്റി, ആര്‍തര്‍ കോനോന്‍ ഡോയ്ല്സ്,  എന്നിവരുടെ രചനകളും, ഡ്രാക്കുള കഥകളും  അലമാറികളില്‍ സ്ഥലം പിടിച്ചു. സാഹസിക കഥകള്‍ക്കിടയില്‍ പ്രേത കഥകള്‍ക്കും,  ഫൈറി ടെയ്ല്‍സിനും  നാടോടിക്കഥകള്‍ക്കും  ഒരേ പോലെ ഇരിപ്പിടം കിട്ടി. ഇതിന്നിടെ  ടീവി യുടെ രംഗപ്രവേശവും കുട്ടികളെ സ്വാധീനിച്ചു  തുടങ്ങി. ബാല്യ കൌമാരകാലത്തെ വായനകള്‍ക്കിടയില്‍ എപ്പോളാണ് സയന്‍റിഫിക് ഫിക്ഷനും, ആര്‍ച്ചി കൊമിക്കും, റൊമാന്‍ടിക്ക് കഥകളും രംഗപ്രവേശം ചെയ്തത് എന്നറിഞ്ഞില്ല. നോക്കിയിരിക്കെ കാലം ഓടിപ്പോകുന്നു. കുട്ടികള്‍ മുതിര്ന്നവരാവുന്നു. സയന്‍സ് ഫിക്ഷന്‍സും, നോവലുകളും അവരുടെ മനസ്സുകളെ സ്വാധീനിച്ചതും  നിഷ്കളങ്കമായ  വായനാ രീതികള്‍  ആ മനസ്സുകളെ വേറൊരു തലത്തില്‍ എത്തിയ്ക്കുന്നതും വളരെ പെട്ടന്നാകുന്നു.

കാലചക്രം എത്ര വേഗമാണ് ഉരുളുന്നത് ? ഇന്ന്, കുട്ടികള്‍ എന്ത് വായിക്കണം എന്നതു തീരുമാനിയ്ക്കേണ്ട  കാലം അതിക്രമിച്ചു കഴിഞ്ഞു. ആധുനിക എലക്ട്രോണിക് മാധ്യമങ്ങള്‍, അറിവിന്റെ ലോകം വിരല്‍ത്തുമ്പില്‍ എത്തിച്ചിരിയ്ക്കുന്ന ഇക്കാലത്ത് ഏതു  വായിക്കണം ഏതു വായിക്കണ്ട  എന്നത് തീരുമാനിക്കല്‍ വലിയ  പ്രശ്നംതന്നെ. കേട്ടറിവിന്റെ സ്ഥാനം പോയി. ഇപ്പോള്‍ കണ്ടറിവ് ആ സ്ഥാനം പിടച്ചെടുത്തിരിയ്ക്കുകയാണല്ലോ. ടീ.വി പോലുള്ള മാധ്യമങ്ങളില്‍ക്കൂടി കുട്ടികള്‍ കാണുന്ന കാര്‍ടൂണുകള്‍ മിക്കവയും അനാരോഗ്യകരമായവയാണെന്നു പറയാതെ വയ്യ. നശീകരണസ്വഭാവങ്ങള്‍ വളര്‍ത്തുന്നവയാണ്  മിക്കവയും. പഞ്ചതന്ത്ര കഥകളുടെ സ്ഥാനം മിക്കി മൌസും,ഡോനാല്‍ഡ് ഡക്കും മറ്റും പിടിച്ചെടുത്തിരിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കുട്ടികള്‍ വായനയിലൂടെ വളരുന്നതിന് പകരം, കണ്ണില്‍ കണ്ടതെല്ലാം നോക്കിയിരുന്നു, കേട്ടിരുന്നു  തളരുകയാണ്......

3 comments:

  1. വായന എന്നത് സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഗതകാലം നമുക്കുണ്ടായിരുന്നു ,.'രമണനും; മറ്റും ഇറങ്ങിയ സമയത്ത് തൊട്ടടുത്ത ഗ്രാമത്തിൽ പോയി കോപ്പി സംഘടിപ്പിച്ചു അത് നിലവിളക്കിന്റെ വെട്ടത്തിൽ എല്ലാ കുടുംബാന്ഗങ്ങളും ഒന്നിച്ചിരുന്നു ആസ്വദി ച്ചതും കേട്ട സംസ്ക്കാരം ഭാഗ്യമായി തോന്നുന്നു . വായനയുടെ സുഖം എങ്ങിനെ മനസ്സിലാക്കി കൊടുക്കും മറ്റുള്ളവർക്ക് എന്നറിയില്ല .അമൂല്യങ്ങളായകൃതികളുള്ള നമ്മുടെ സാഹിത്യത്തെ കുറച്ചെ ങ്കിലും വായിച്ചറിയാൻ സാധിച്ചാൽ ഭാഗ്യം .വീടുകളിലെ മുത്തശ്ശി ക്കഥകൾ കേട്ടുകൊണ്ടാകട്ടെ ഓരോ ബാല്യങ്ങളും രസം നിറച്ച കുട്ടി കഥകളുടെ വായനാലോകത്ത് എത്തുന്നത് .പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാം ;;;അവ പഴയ നല്ലതിനെ മറക്കാതെയാവട്ടെ ;;

    ReplyDelete
    Replies
    1. neenthalariyaavunnavane, ataaswadikkaan kazhiyoo, ennapole, vaayanayute lokatthil katannavane ariyoooo avitatthe sukham.....

      Delete
  2. ആനറാഞ്ചൻ നോവൽ ഉണ്ടോ
    9387824992

    ReplyDelete