Monday, 22 March 2021

സ്പന്ദനങ്ങള്‍......ആണ്ടറുതികൾ --


സ്പന്ദനങ്ങൾ 
2017 ജനുവരി.

മറ്റന്നാള്‍ തിരുവാതിര !!

ധനുമാസത്തില്‍ തിരുവാതിര
ഭഗവാന്‍ തന്റെ തിരുനാളാണ്
ഭഗവതിയ്ക്ക് തിരുനോൽമ്പാണ് 
ഉണ്ണരുതുറങ്ങരുത് .......

കേട്ടു മറന്ന ശീലുകള്‍
തിരുവാതിരകള്‍ ....... അതിന്റെ അനുഭൂതി nostalgic ആയിരിയ്ക്കുന്നു. ഒരിയ്ക്കലും അത്തരം ഒരു തിരുവാതിര ഇനി അനുഭവിയ്ക്കാനിടയുണ്ടാകില്ലെന്നു തീര്ച്ച ..
20 വയസ്സുവരെ തിരുവാതിര അനുഭവിച്ചറിഞ്ഞു...ഒരു പുത്തന്‍ തിരുവാതിര എനിയ്ക്കും ഉണ്ടായി..പിന്നെ തറവാട്ടിലും, മകളുടെയും......

കേരളത്തില്‍ തിരിച്ചെത്തിയ ശേഷവും ഒറ്റയ്ക്കിരുന്നു എത്രയോ തിരുവാതിര നോറ്റു, നടുമുറ്റത്ത്‌ നിന്ന് അമ്പിളിയമ്മാമാനോടു സംവാദിയ്ക്കും ...പാതിരാപ്പൂ ചൂടും.... ശ്രീ പാര്‍വതിയെ ധ്യാനിച്ച്‌ 108 വെറ്റില സങ്കല്പിച്ചു മൂന്നും കൂട്ടും...പോയി കിടക്കും.

.'.മംഗള ആതിര നല്പുരാണം
എങ്കിലോ കേട്ടാലു...............:
എല്ലാം കേട്ടിരിക്കാം.....

കുട്ടിക്കാലത്ത്  തിരുവാതിരയുടെ മറുവാക്കായിരുന്നു ഊഞ്ഞാലാട്ടം..
 രണ്ട് ഊഞ്ഞാല്‍ ഇടും. രണ്ടും ആത്തെമ്മാരോള്‍ടെ കുളത്തിനടുത്താണ്   കുളപ്പുരയിൽ കയറും മുൻപ് കിഴക്കു ഭാഗത്ത്  സമൃദ്ധിയായി എല്ലാവർഷവും മാങ്ങ നൽകുന്ന  കോലൻ  മാവിന്റെ ഏറ്റവും താഴെയുള്ള ബലമുള്ള കൊമ്പിലാണ്  ഊഞ്ഞാൽ കെട്ടുക. ആ കൊമ്പുതന്നെ വളരെ ഉയരത്തിലാണ്. ചുറ്റും ഒട്ടൊക്കെ തുറന്ന സ്ഥലമായതിനാൽ ഏത് സമയത്തും വന്നിരുന്ന് ആടാമെന്ന മെച്ചമുണ്ട്..കുളപ്പുര കഴിഞ്ഞ് കക്കൂസിലേക്കു പോകുന്ന വഴിയിൽ ആണ്.കടുക്കേൻ. വഴിയുടെ ഇരുഭാഗത്തും നല്ല പൊന്ത തന്നെ. കൂടാതെ തെക്ക് പടിഞ്ഞാറ് പാമ്പിൻ കാവാണ്.  (കുറേശ്ശെ , അല്ല നല്ലോം 'മ്പാച്ചി' പ്പേടി ണ്ടായിരുന്ന കാലം)  എന്തായാലും രണ്ടു സ്ഥലത്തും മാറി മാറിയുള്ള ഊഞ്ഞാലാട്ടത്തിന്റെ സുഖം വ്യത്യസ്തം എന്നുതന്നെ പറയാം. കോലം മാവിന്റെ കുറച്ചു മാറി ഏകദേശം അതിനോളം ഉയരത്തിൽ നിന്നിരുന്ന കരിമ്പന ഇടയ്ക്കിടെ തന്റെ സാന്നിദ്ധ്യം അറിയിക്കും. ഇടയ്ക്കു മാവിന്റെ കൊമ്പ് പനയിൽ ഉരസി ശബ്ദമുണ്ടാക്കും. ഇടയ്ക്ക് പഴുത്ത മണം പുറപ്പെടുവിക്കുന്ന പനമ്പഴം നല്ല ശബ്ദത്തിൽ താഴെ വീഴും. പണയിലകൾ കാറ്റിലുരസി വേറെ ശബ്ദം ഉണ്ടാക്കും. തനിയെ ഇരുന്ന് ആടുമ്പോളാണ് ഇതൊക്കെ ശ്രദ്ധിക്കുക. ഇടയ്ക്കു മാവ് നല്ല മാങ്ങ സമ്മാനിക്കലും  പതിവാണ്)

മാങ്ങാക്കാലം കഴിയുന്നവരെ അല്ലെങ്കിൽ സ്‌കൂൾ തുറക്കുന്നത് വരെ ഈ മാവിൻ ചുവടുകളും ഊഞ്ഞാലുമൊക്കെ എത്ര സുഖകരമായ ഓർമ്മകളാണ് സമ്മാനിച്ചിരുന്നത് എന്ന് പറഞ്ഞാൽ തീരില്ല. ഒരു വള്ളി തേഞ്ഞു തേഞ്ഞു പൊട്ടിയാൽ പിന്നെ മറ്റേതും പൊട്ടുന്ന വരെ ആടും ..
ഒന്നേ ഒന്നേ പോല്‍
ഓമനയായി പിറന്നാനുണ്ണി ...... 
ഊഞ്ഞാൽ വള്ളിക്കായി കാര്യസ്ഥന്മാര് പാമ്പിൻകാവിൽ കേറിയാൽ ഊഞ്ഞാൽ ഇട്ടു തീരുന്നതു വരെ ഞങ്ങൾ അവരുടെ പിന്നാലെ അക്ഷമരായി നടക്കുക പതിവാണ്. അത് കഴിഞ്ഞാല്‍ ഊഴമിട്ട്‌ ആട്ടം തന്നെ..ആദ്യമാദ്യം വലിയ അടിപിടിയൊന്നും ഉണ്ടാകില്ല. ഊഞ്ഞാൽ വള്ളിക്ക്  ആടിയാടി ഒരു വയം വരാനുണ്ട്. അപ്പോളാണ്  ബഹളം തുടങ്ങുക.. പിന്നെ ആരാണ് കൂടുതല്‍ ഉയരത്തില്‍ കുതിച്ചാടുക, മേലെ കൊമ്പിലെ മാങ്ങ തൊടുക അല്ലെങ്കിൽ അടിച്ചു വീഴ്ത്തുക, ചക്കിട്ടം തിരിച്ചു വിടുക.....അങ്ങിനെ നിരവധി കലാ പരിപാടികളാണ്.
തിരുവാതിരയുടെ അഞ്ചാറു ദിവസം മുന്‍പേ ചുറ്റുവട്ടത്തുള്ള സ്ത്രീകളെല്ലാം ഒത്തുകൂടി സ്ത്രീകളുടെ  കുളത്തില്‍ തുടിച്ചു കുളി തുടങ്ങും. തണുത്തു വിറച്ചാണെങ്കിലും എന്തുല്‍സാഹമാണ് കുളത്തിലെത്താന്‍ ! ചൂട്ടു കത്തിച്ചാവും അവർ വരിക. രണ്ടു മൂന്നു സ്ഥലത്ത് തലേന്ന് വൈകുന്നേരം തന്നെ 'ചമ്മല' അടിച്ചു കൂട്ടി വെച്ചിട്ടുണ്ടാകും. ഈ ചൂട്ടുകൊണ്ട് അതൊക്കെ കത്തിയ്ക്കും. തീക്കാഞ്ഞിരിക്കാനൊന്നും ക്ഷമായില്ല.. . കാണാറാകുന്നവരെ അരയ്ക്കു മേലെ  വെള്ളത്തില്‍ നിന്ന് രണ്ട് കൈകൊണ്ടും  അടിച്ചു തുടിച്ച് പാടാന്‍ തുടങ്ങിയാല്‍ തണുപ്പ് പമ്പ കടക്കും. മങ്കമാരെല്ലാരും ചേർന്ന് തുടിയ്ക്കുമ്പോൾ അന്തരീക്ഷത്തില്‍ ഉയരുന്ന സംഗീതം നിറഞ്ഞ  മുഴക്കം വേറൊരു വാദ്യങ്ങൾക്കും പുറപ്പെടുവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. (ഇതെഴുതുമ്പോൾ ആ ബഹളങ്ങളൊക്കെ കേൾക്കാൻ കഴിയുന്നുണ്ട് !)
മലരു വറക്കലാണ് അടുത്ത ചടങ്ങ്. രണ്ടു  കൈകളും മലര്‍ത്തി വിരലുകൾ ചേര്‍ത്ത്  പിടിച്ചു തെരുതെരെ വെള്ളം പതപ്പിച്ചു വിടുമ്പോള്‍ മലര്‍ പൊരിയുന്ന പ്രതീതിയാണ്. 'ശ്രീകൃഷ്ണന്‍ പണ്ടങ്ങ്‌ ഋഗ്മിണിയെ.. ....... .' തുടങ്ങിയ പാട്ടിന്‍റെ ഈണത്തിലാണ് മലര്‍ വറുക്കല്‍.....
ഇത്രയൊക്കെ ആകുമ്പോളേക്കും വെള്ളത്തിന്റെ തണുപ്പ് പമ്പകടന്നിരിക്കും. നേരം, 'കാണാറാ' യിട്ടുണ്ടാകും. 
കുളിച്ചു ശുദ്ധമായി അകത്തേയ്ക്ക് പോകുന്നതിനു മുന്‍പ് അമ്മമാര്‍ ഒരു ചടങ്ങുപോലെ  ഊഞ്ഞാലില്‍  ഒന്ന് ഇരുന്നു പോകും........
തിരുവാതിര നോല്‍മ്പിന് ചാമച്ചോറാണ് പതിവ്. ധാരാളം ചെറുപഴവും ആളുവീതം രണ്ടും മൂന്നും എളന്നീരും  ഉണ്ടാകും. പലപ്പോഴും തിരുവാതിര നോല്‍മ്പ് ആഘോഷം   തലേന്നു വൈകുന്നേരം തന്നെ തുടങ്ങും. അപ്പോൾ പകലുണ്ണണം..ഊണിന്റെ അവസാനം കൂവ പായസം ഇഷ്ടമില്ലെങ്കിലും കഴിയ്ക്കണം. ഉറക്കമൊഴിയ്ക്കുന്നതിന്റെ മുന്നോടിയായി ചെയ്യേണ്ടതാണിത്. രാത്രി തിരുവാതിരയ്ക്ക് പ്രത്യേകമായി വാങ്ങുന്ന ഇണമുണ്ടുടുത്ത് (പുടവ) നേദിയ്ക്കല്‍, മംഗല്യ സ്ത്രീകള്‍ക്ക്  108 വെറ്റില ചടങ്ങോടെ കഴിയ്ക്കല്‍  പിന്നെ ആര്‍ദ്രാ ദര്‍ശനവും കഴിഞ്ഞാല്‍ രാവിലെ വരെ കൈകൊട്ടിക്കളി തന്നെ........
ഇതൊക്കെ പറഞ്ഞിരിയ്ക്കാം, എല്ലാവരും നാടിന്റെ കൂടെ  
ഓട്ടപന്തയത്തിലാണ്.
  സൂര്യാസ്തമയം കണ്ടിരുന്ന് ഇതൊക്കെ കുത്തിക്കുറിക്കുമ്പോൾ  ധ്യാനത്തില്‍ നില്‍ക്കുന്ന വൃക്ഷലതാദികള്‍  പതുക്കെ ചലിയ്ക്കാന്‍ തുടങ്ങുന്നത് ശ്രദ്ധിച്ചു. പാതി തളിര്‍ത്തും, കാല്‍ ഭാഗം പൂത്തും,കാല്‍ ഭാഗം മരവിച്ചും നില്‍ക്കുന്ന മാവുകൾ, മാവ് പൂക്കുമ്പോള്‍ കാര്‍ മേഘം കണ്ടാല്‍ പ്രകൃതിയോടു ആവലാതി പറയുന്ന പഴയ നിഷ്കളങ്കരായ മനുഷ്യരുണ്ടായിരുന്ന കാലത്തെ ഓര്‍ത്തു ...............(തീകായാനെന്നപേരിൽ കത്തിയ്ക്കുന്ന ചമ്മലകളിൽ നിന്നുയരുന്ന ചൂടും പുകയും മാമ്പൂ കൊഴിയാതിരിക്കാൻ സഹായിക്കുമെന്നതും  ഓർമ്മയായി.. .........

 ഈ വര്ഷം പങ്കു ചേരാൻ പോകുന്ന പുത്തന്‍ തിരുവാതിര എന്തെങ്കിലും അനുഭവം തരുമെന്ന പ്രതീക്ഷയില്‍.....

എല്ലാവര്ക്കും അവിസ്മരണീയമായ തിരുവാതിര നേര്‍ന്നുകൊണ്ട്.........

.ഭര്‍ത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി നോല്‍മ്പു നോറ്റ് ഉറക്കമൊഴിച്ചു പ്രാര്ത്ഥിയ്ക്കുന്ന എല്ലാ മലയാളമാങ്കമാര്‍ക്കും ആരോഗ്യവും ആയുസ്സും.
 നേര്‍ന്നുകൊണ്ട്......

[കൂട്ടിച്ചേർത്തത്]

[ ഇത്തവണ  ഒരു പുത്തന്‍ തിരുവാതിരയ്ക്ക് 
പിറവത്ത് പോയപ്പോളാണ്   അന്നാട്ടിലെ തിരുവാതിര അനുഭവിക്കാൻ സാധിച്ചത്.  എട്ടങ്ങാടി ചുടുന്നതും കഴിക്കുന്നതും ആദ്യ അനുഭവമായിരുന്നു. എന്റെ അമ്മാത്ത് എട്ടങ്ങാടി ചുടാറുണ്ട് എന്ന് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങടെ നാട്ടിലൊന്നും പതിവില്ല. പാതിരാ പൂ കൊണ്ടുവരുന്ന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ (അതും രസകരമായ ഒരനുഭവമായിരുന്നു)

 'തൃശൂരെ മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി ......' എന്ന വരികള്‍ പാടിക്കേട്ടപ്പോൾ, അധികം താമസമില്ലാതെ ഈ വരികളൊക്കെ വെറും ഓര്‍മ്മകളില്‍ മാത്രമായിത്തീരുമോ എന്ന് സംശയിച്ചു. 
"ആയി, ഈ പാട്ടു പാടുമ്പോള്‍ പാഴൂരും പിറവത്തും മുഴുവന്‍ അത് മുഴങ്ങും" എന്ന പള്ളത്തേരി അമ്മിണിയേടത്തിയുടെ ആത്മകഥാംശമെന്ന്   വിശേഷിപ്പിക്കാവുന്ന  ''പഴയ ഏടുകളി'' ലെ വരികളും ഓര്‍ത്തു.]

സ്പന്ദനങ്ങൾ 
2017 ജനുവരി.


സ്പന്ദനങ്ങള്‍
                       
2015 ഏപ്രില്‍ 14-ആം ന്തി, പകല്‍ അശ്വതി  ഞാറ്റുവേല..൧ മണി ൨ മിനുട്ടിന് മേടസംക്രമം.
1190 മേടം ഒന്ന്.,(നക്ഷത്രം -ചതയം, പക്ഷം-ഏകാദശി) 1937 ചൈത്രം-25.

വിഷു സുപ്രഭാതം !!!
ഇന്ന് 3 മണിയ്ക്കുമുന്നെ ഇന്നാട്ടിലെ (നടുവട്ടം,തെക്കേ നാഗപറമ്പു) കുട്ടിപ്പട്ടാളം  പടക്കം പൊട്ടിച്ചു, വിഷുക്കൂവലോടെ വിഷുക്കണിയുമായി വന്നു, മൊബൈലില്‍ നിന്ന് 'കണികാണും നേരം .....'കേള്‍പ്പിച്ചുകൊന്ടു ദൂരെ ഒളിഞ്ഞു മാറിയിരുന്നു...വീട്ടുകാര്‍ വാതില്‍ തുറന്നാല്‍, കത്തിച്ച നിലവിളക്ക്, ഉരുളിയില്‍ കണിവെള്ളരിയും മറ്റും.,നല്ല ശുഭകരമായ കാഴ്ച.... വിഷുക്കൈനീട്ടം കൊടുത്തു ശുഭാശംസകള്‍ നേരുമ്പോള്‍ മനസ്സില്‍ പറഞ്ഞു, കുട്ടികളേ, ഈ വര്‍ഷത്തെ വിഷുക്കണിയും എല്ലാ മംഗളങ്ങളും നിങ്ങള്ക്ക് തന്നെ സമര്‍പ്പിയ്ക്കുന്നു....

പ്രിയപ്പെട്ട മുഖപുസ്തക സുഹൃത്തുക്കളേ, നിങ്ങളേവര്‍ക്കും ഈ പുതുവര്‍ഷം ആനന്ദപ്രദമാകട്ടെ!!

അനുബന്ധം = ഇന്നത്തെ പത്രത്തില്‍ ടീച്ചര്‍ എഴുതിയ 'കണിക്കൊന്ന മരത്തിന്‍റെ അദ്ഭുത കഥ ' വായിച്ചപ്പോള്‍ സന്തോഷം തോന്നി. വികസനത്തിന്‍റെ, റോഡ്‌ വീതികൂട്ട്ന്നതിന്‍റെ  ഭാഗമായി മുറിച്ചു മാറ്റപ്പെട്ട ഫലവൃക്ഷങ്ങളും, തണലേകിയിരുന്ന കൊന്നമരവും ദുഃഖസ്മരണയായി മാറിയെങ്കിലും വെട്ടിമാറ്റാന്‍ പറ്റാത്ത സ്നേഹത്തിന്‍റെ പ്രതീകമെന്നോണം പൊന്ത്യ്ക്കിടയില്‍ അടിവേരില്‍ നിന്നും പൊട്ടിമുളച്ച നനുത്ത കൊമ്പില്‍ വിരിഞ്ഞ മഞ്ഞവസന്തം അവരില്‍ പ്രതീക്ഷയുടെയുടെയും, സാന്ത്വനത്തിന്റെയും, സ്നേഹത്തിന്റെയും പൂത്തിരി കത്തിച്ചു......  


 
  • .

No comments:

Post a Comment