Tuesday, 27 May 2025

വായന--2 ദി കൌണ്ട് ഓഫ് മോന്‍റെ ക്രിസ്റ്റോ f

 ജനുവരി, 7 2017 ,

2015 
പ്രിയപ്പെട്ട അമ്മിണീ,
ചിലവായനകൾ അങ്ങിനെയാണ്.
ഇനി വായിക്കേണ്ട എന്ന് വിചാരിച്ചു മാറ്റിവെച്ചാലും ആ പുസ്തകം വീണ്ടും എടുത്തു വായിക്കാൻ തോന്നും. ഇത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്. ഭാഷ ഏതോ ആയിക്കോട്ടെ. എഴുത്തുകാരന്‍റെ ഭാഷയോടും, കഥാപാത്രങ്ങളോടും വിശദീകരിക്കാനാകാത്ത ഒരാത്മബന്ധം തോന്നുന്നതുകൊണ്ടായിരിയ്ക്കാം വീണ്ടും അതേ പുസ്തകം അതെ സ്ഥലത്ത് വെച്ച് വായിക്കാന്‍ നിയോഗമുണ്ടാകുന്നത്. അങ്ങിനെയൊരു വായനയാണ് കഴിഞ്ഞമാസം ബാന്ഗ്ലൂര്‍ താമസ്ത്തിന്നിടയില്‍ ഉണ്ടായത്. പുസ്തകം, അലക്സാണ്ടര്‍ ദ്യുമാസിന്റെ, The Count of Montecristo Christo. നവീനമ്മാമന്റെ ശേഖരത്തിലുള്ള ഈ പുസ്തകം അമ്മമ്മയോട് എന്നെ എടുക്കൂ എന്ന് അപേക്ഷിക്കുന്നതായി തോന്നി. പഴയ ബൈന്റിംഗ്. ചെറിയ ഇന്ഗ്ലിഷ്  അക്ഷരങ്ങള്‍.... വീണ്ടും വായിക്കണോ, ഒരു നിമിഷം ചിന്തിച്ചിരുന്നു. ഒടുവില്‍ വായിക്കാന്‍ തന്നെ തീരുമാനിച്ചു.

ഹൈസ്‌കൂളിൽ non -detailed പുസ്തകമായിരുന്നു.----എഡ്‌മണ്ട് ഡാന്റെ, ഒരിക്കലും ഓർമ്മയിൽ നിന്നും പോകാതിരുന്ന കഥാപാത്രം.

'79-'80 കളില്‍, ബാങ്ക്ലൂരിൽ എത്തിപ്പെട്ടകാലത്തു ''വാകിംഗ്  എൻസൈക്ലോപീഡിയ'' എന്ന് വിശേഷിപ്പിയ്ക്കാറുള്ള അമ്മമ്മയുടെ അമ്മാമൻ, തന്റെ ലൈബ്രറിയിൽ നിന്ന് ഈ പുസ്തകം തിരഞ്ഞെടുത്തു വായിക്കാൻ തന്നു. ഏറെക്കാലമായി വായനയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നെങ്കിലും ഇംഗ്ളീഷിലുള്ള ആ പുസ്തകം ഞാൻ വായിച്ചു തീർത്തു. (വായന, അമർചിത്രകഥകളിലും മറ്റും ഒതുങ്ങി നിന്നിരുന്ന കാലം)

അധികം താമസിയാതെ 'പാപ്പിലോൺ'  (പാപ്പിയോണ്‍)  എന്ന പുസ്തകവും വായിക്കാനിടയായി.. നടന്ന സംഭവത്തിനെ ആധാരമാക്കിയാണ്, അലക്‌സാൻഡർ ഡ്യൂമാസ് കൗണ്ട് ഓഫ് മൊണ്ടേക്രിസ്റ്റോ എഴുതിയിരുന്നത്. പക്ഷേ, പാപ്പിലോൺ ശരിയ്ക്കും ആത്മകഥ തന്നെയെന്ന് പറയാം....(കഥാനായകന്മാരുടെ അനുഭവങ്ങൾക്ക് ഇത്ര സാമ്യമോ?)

580 -ഓളം പേജുകളുള്ള ചെറിയ ഇംഗ്ലീഷ് അക്ഷരങ്ങളുള്ള ഈ പുസ്തകം ഇത്തവണ വായിക്കുമ്പോൾ വേറെ ഒരു രസമായിരുന്നു. ഭാഷയിലെ ലാളിത്യവും, വ്യക്തികളുടെ സ്വഭാവത്തിന്റെ, അവരുടെ അനുഭവങ്ങളുടെ സൂക്ഷ്മമായ വിവരണങ്ങളും വല്ലാതെ ആകർഷിച്ചു. ഒരേ പുസ്തകം ഓരോ തവണ വായിക്കുമ്പോഴും വ്യത്യസ്തമായ അനുഭൂതികളാണ് ഉണ്ടാക്കുന്നത്‌ എന്ന് തീര്‍ച്ചയായി.

ഇരുപതു വയസ്സ് തികയുമ്പോളേക്കും ഒരു മനുഷ്യന് കിട്ടാവുന്ന എല്ലാ സൗഭാഗ്യങ്ങളും തൊട്ടാൽ കിട്ടുന്ന ദൂരത്തു നിൽക്കവേ, എഡ്‌മണ്ട് ഡാന്റെയ്ക്കതു ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുകയാണ്. 
തന്റെ സൗഭാഗ്യത്തിൽ അസൂയ മൂത്ത സുഹൃത്തുക്കളുടെ ചതി അയാളെ ആജീവനാന്ത കാരാഗൃഹത്തിലേക്കു തള്ളിവിടുന്ന്. ശബ്ദം പുറത്തു വരാതെ ഹൃദയത്തിന്റെ ഭാഷയിൽ ദൈവത്തിന്റെ സഹായത്തിനായി കേഴുന്ന അതി ദയനീയമായ അവസ്ഥ!
അവസാനം വിധിയ്ക്കു കീഴടങ്ങാൻ തീരുമാനിച്ചു ശാന്തതയോടെ മരണത്തെ തന്റേതാക്കിക്കൊണ്ട്, കാവൽക്കാർ കൊണ്ടുവന്നു തരുന്ന കറുത്ത ബ്രഡ് കഴിച്ച് നിശ്ചിന്തനായി ഉറക്കമില്ലാതെ പരുക്കൻ മെത്തയിൽ കിടന്നു വർഷങ്ങൾ, കാലങ്ങൾ തള്ളിനീക്കുന്നു.

പതിന്നാലു നീണ്ട വർഷത്തെ ഏകാന്ത തടവിൽക്കിടന്നു ഒരിക്കലും ജയിൽ മുക്തനാകില്ലെന്ന സത്യത്തോട് പൊരുത്തപ്പെട്ടു നാളുകൾ നീക്കുമ്പോളാണ് അത്യത്ഭുതകരമായി ജയിലിൽ നിന്നും ഒളിച്ചോടാൻ സാധ്യമാകുന്നത്. മറ്റൊരു തടവുപുള്ളിയായ ആബ്‌ ഫരിയയിൽ നിന്നും മോൺടിക്രിസ്റ്റോ ദ്വീപിലെ നിധിയെക്കുറിച്ചുള്ള വിവരം കിട്ടുകയും ആബിന്റെ മരണം തന്റെ രണ്ടാം ജന്മമായി മാറുകയും അവിശ്വസനീയമായ സംഭവമായിത്തീരുകയും ചെയ്തു. ജയില്‍ സൂക്ഷിപ്പുകാര്‍  ആബിന്റെ മൃതശരീരം കെട്ടിവെച്ച ചാക്കില്‍ കടന്നുകൂടുകയും, കല്ലുകെട്ടി ആഴക്കടലില്‍ താഴ്ത്തിയപ്പോള്‍  ചാക്കില്‍ നിന്നും പുറത്തു വന്നതും, വിശപ്പും ക്ഷീണവും കൂടാതെ തണുത്തു വിറങ്ങലിക്കുന്ന ശരീരവുമായി അബോധാവസ്ഥയില്‍ കടലില്‍ പൊന്തിക്കിടന്നതുമൊക്കെ നെഞ്ചിടിപ്പോടെയേെ വായിച്ചു തീര്‍ക്കാന്‍ പറ്റൂ.

രക്ഷപ്പെടുന്നതിന്നിടയില്‍ കടലില്‍ വെച്ച് അനുഭവിച്ച ശാരീരികവും മാനസികവുമായി തളർത്തുന്ന ഭീതിദങ്ങളായ അനുഭവങ്ങൾ -----
അതിഭീകരങ്ങളായ തിരമാലകൾ ക്രൂരമായ മരണത്തിന്റെ വായിലേക്കെടുത്തിടുമ്പോൾ,
 ശബ്ദഘോഷങ്ങൾക്കിടയിൽ ഒരു തൂവൽ പോലെ തിരകൾ ബോട്ടിനെ അമ്മാനമാടിയപ്പോൾ,
 മുന്നിൽ കൂർത്തുമൂർത്ത പാറക്കെട്ടുകൾ പ്രത്യക്ഷപ്പെടുമ്പോൾ, മരണം സുനിശ്ചിതമെന്ന് ഉറപ്പു തോന്നിയപ്പോൾ, 
മരണത്തെ മുഖാമുഖം കണ്ടിരിക്കുമ്പോൾ, പാറക്കെട്ടുകൾക്കിടയിലോ, കടൽപ്പായൽക്കിടയിലോ, കടൽപ്പുറ്റുകൾക്കിടയിലോ, തന്റെ ശരീരം അടിഞ്ഞുകൂടിയപ്പോള്‍, 
കടൽപ്പക്ഷികളുടെയോ കഴുകൻമാരുടെയോ ആഹാരമായിത്തീരാറായി എന്ന് ഉറപ്പിച്ചു കൊണ്ടിരിയ്ക്കുമ്പോൾ, 
രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിൽ എല്ലാ ശ്രമങ്ങളും പുറത്തെടുക്കുമ്പോൾ ദൈവത്തിന്റെ ഏറ്റവും ശക്തിമത്തായ പരീക്ഷണങ്ങളിൽ നിന്നും അദ്‌ഭുതകരമായി രക്ഷപ്പെടുന്നു!!
രക്ഷകരായെത്തുന്നവരുടെ രക്ഷകനായി കരയ്ക്കടിഞ്ഞപ്പോള്‍ വീണ്ടും പിടിയ്ക്കപ്പെടുമോ എന്നാ ആശങ്ക ഇല്ലാതാവുന്നു.
19 വയസ്സുവരെ പ്രതീക്ഷകളും, ആഗ്രഹങ്ങളുമുള്ള സുന്ദരനായ ചെറുപ്പക്കാരനു കാഴ്ചയിൽ വന്നമാറ്റം, മനസ്സിലും...
നീണ്ട താടിയും മുടിയും മുറിച്ചു കളഞ്ഞപ്പോൾ തന്നെത്തന്നെ, തന്റെ വൃത്തിയുള്ള മുഖം അദ്‌ഭുതത്തോടെ കാണുന്ന ഡാന്റേ ....
പിന്നീടങ്ങോട്ട്‌ എഡ്മണ്ട് ഡാന്റെക്ക് പകരം 'കൌണ്ട് ഓഫ് മോണ്ടെക്രിസ്ടോ' പ്രത്യക്ഷപ്പെടുന്നു.
തന്നെ ചതിച്ചവരോട് പ്രതികാരം ചെയ്യുന്ന കൗണ്ട്, ചെയ്തുതീർക്കേണ്ടതെല്ലാം ചെയ്ത ശേഷം തന്റേതായ വഴിയ്ക്കു യാത്ര തിരിയ്ക്കുന്നു. പുതിയൊരു ജീവിതത്തിലേക്ക്.
പ്രതീക്ഷകൾ, പ്രാർത്ഥനകൾ....ഒന്നും വെറുതെയാകില്ല. ഡാന്റെ ഉറക്കെ ഉച്ചരിയ്ക്കുന്നു, 'wait and hope' . എക്കാലത്തും തന്നെ സ്മ രിച്ചുകൊണ്ടിരുന്ന പ്രേമികയോടും മറ്റൊന്ന് ഡാന്റെക്കു പറയാനില്ല.
ഓരോ പേജുകളും അവിസ്മരണീയമായ വായനയാണ്. വികാര വിചാരങ്ങൾ, സംഭാഷണങ്ങൾ അന്യഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കു വിവർത്തനം ചെയ്യമ്പോൾ, ആ അന്യ ഭാഷ നമ്മൾ വായിക്കുമ്പോൾ എവിടെയും അന്യത്വം തോന്നുന്നില്ല, കൂടാതെ വികാരങ്ങളൂം, വിചാരങ്ങളും വളരെ സുഖമായി ഉൾക്കൊള്ളാൻ നമുക്ക് കഴിയുന്നു. താളുകൾ മറിയുമ്പോൾ ഡാന്റെയുടെ വേദന നമ്മുടെ വേദനയായി മാറുന്നു. ഫ്രഞ്ച് ചരിത്രം വളരെ വിശദമായി കഥാപാത്രങ്ങളുടെ ജീവിതവുമായി ഭംഗിയായി കോർത്തിണക്കിയിരിയ്ക്കുന്നു. ഫ്രഞ്ച്ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടപ്പോള്‍ ഡ്യുമാസ് ഉദ്ദേശിച്ച മൂല്യങ്ങൾ തന്മയത്വത്തോടെ ഒരംശവും ചോര്‍ന്നു പോകാതെ നമ്മളിലേക്കെത്തുന്നുണ്ട്.
തീവ്രമായ ചിന്തകൾ, പ്രതീക്ഷകൾ, അല്ലെങ്കിൽ ഹൃദയം പൊട്ടുമാറുള്ള നിശ്ശബ്ദമായ പ്രാർത്ഥനകൾ--ഒന്നും പാഴായിപ്പോകില്ല.
WAIT AND HOPE !!
അവസാനിക്കുന്നില്ല.......
വെക്കേഷനിൽ ആദ്യം വായിക്കേണ്ടത് ഏതു പുസ്തകമാണെന്ന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട.

No comments:

Post a Comment